പ്രിയപ്പെട്ട കണ്ണാടീ,
ഇന്നലെ രാത്രി, വീട് മുഴുവൻ മരണവീടുപോലെ നിശബ്ദമായപ്പോൾ ഞാൻ മെല്ലെഴുന്നേറ്റ് നിന്റെ തണുത്ത ചില്ലിൽ വിരലമർത്തി, ആരും കേൾക്കാതെ, ആരും കാണാതെ നിന്റെ നെഞ്ചിലേക്ക് ചാരിനിന്ന് കുറേനേരം ഞാൻ കരഞ്ഞു.
മോൾ വന്നു പറയാണ്.., “അമ്മേ, ആ പഴയ അലമാര മാറ്റുകയാണ്. പുതിയ വാർഡ്രോബ് വരും.” അത്രയേ അവൾ പറഞ്ഞുള്ളൂ. പക്ഷേ, എന്റെ ഉള്ളിൽ ഒരു യുഗം കടപുഴകി വീഴുകയായിരുന്നു.
ആ അലമാരയുടെ ഉള്ളിലെ ഈ മങ്ങിയ കണ്ണാടിവെളിച്ചത്തിലാണ് ഞാൻ എന്റെ ആയുസ്സ് മുഴുവൻ ഒളിച്ചുവെച്ചിരുന്നതെന്ന് അവൾക്കറിയില്ലല്ലോ!
നിനക്കോർമ്മയുണ്ടോ, അഞ്ചു വയസ്സുള്ളപ്പോൾ ആദ്യമായി അമ്മ എന്നെ നിന്റെ മുന്നിൽ കൊണ്ടുവന്നു നിർത്തിയത്? പെരുന്നാൾ പാവാടയുടെ തുമ്പു പിടിച്ച് ഞാൻ തുള്ളിച്ചാടിയപ്പോൾ, “ഞാൻ സുന്ദരിയാണോ അമ്മേ?” എന്ന് ചോദിച്ചത് നിന്നോടായിരുന്നു.
അമ്മയല്ല, നിന്റെ ഉള്ളിലെ ആ കൊച്ചു വെളിച്ചമാണ് എനിക്ക് ആദ്യം മറുപടി തന്നത്. അന്ന് തുടങ്ങിയതാണ് നമ്മൾ തമ്മിൽ, വാക്കുകളില്ലാത്ത ഈ ആത്മബന്ധം.
എന്റെ ജീവിതത്തിലെ ഏറ്റവും വലിയ വീർപ്പുമുട്ടലുകളിൽ ഞാൻ ഓടിയെത്തിയത് നിന്റെ അടുത്തേക്കാണ്.
കൗമാരത്തിൽ, ആരോടും പറയാത്ത പ്രണയം കൊണ്ട് വിറച്ച ചുണ്ടുകളോടെ ഞാൻ നിന്റെ മുന്നിൽ മുടി ചീകി നിന്നു.
അമ്മ മരിച്ച്, ഈ വീട് ഒരു ചുടലക്കാടുപോലെ തണുത്തുറഞ്ഞ അന്ന്, വെളുത്ത സാരിയുടുത്ത് ഞാൻ നിന്റെ മുന്നിൽ വന്നുനിന്നത് ഓർമ്മയുണ്ടോ? എന്റെ കണ്ണീരൊപ്പാൻ അന്ന് ആരും ഉണ്ടായിരുന്നില്ല.
പക്ഷേ, എന്റെ സ്വന്തം കൈകൾ ഉയർത്തി എന്റെ കണ്ണീർ തുടയ്ക്കാൻ നീ എന്നെ പഠിപ്പിച്ചു… “കണ്ണീരു കുടിച്ചാലും പെണ്ണേ, നീ ജീവിക്കണം” എന്ന് ഒരു വാക്കുപോലും പറയാതെ നീ എന്നെ ഓർമ്മിപ്പിച്ചു.
കല്യാണം കഴിഞ്ഞ് അപരിചിതമായ ആ വീട്ടിലേക്ക് പോയപ്പോൾ, എനിക്ക് എന്റേതായി ഒന്നുമില്ലായിരുന്നു.
ഭർത്താവിന്റെ വീട്ടിലെ വലിയ, മോടിയുള്ള കണ്ണാടികൾക്ക് മുന്നിൽ നിൽക്കുമ്പോൾ എനിക്ക് ശ്വാസം മുട്ടി. അവയിലൊന്നും എനിക്ക് എന്നെ കാണാൻ കഴിഞ്ഞില്ല.
ഒരു വർഷം കഴിഞ്ഞ്, അമ്മയുടെ ഓർമ്മയെന്ന പേരിൽ നിന്നെ ഞാൻ ആ വീട്ടിലേക്ക് കൂടെക്കൂട്ടിയപ്പോൾ, “ഈ പഴയ ചില്ലുകഷ്ണം എന്തിനാ” എന്ന് എല്ലാവരും പരിഹസിച്ചു.
അവർക്കറിയില്ലല്ലോ, ലോകം മുഴുവൻ എനിക്ക് എതിരു നിന്നപ്പോഴും എന്നെ കള്ളം പറയാതെ നെഞ്ചോടു ചേർത്ത ഒരേയൊരു കൂട്ട് നീ മാത്രമായിരുന്നുവെന്ന്!
ആദ്യത്തെ കുഞ്ഞുണ്ടായി, ശരീരം തളർന്ന് വികൃതമായപ്പോൾ ഞാൻ നിന്റെ മുന്നിൽ നിന്ന് പൊട്ടിക്കരഞ്ഞു. “എന്റെ സൗന്ദര്യമെല്ലാം പോയില്ലേ” എന്ന് ചോദിച്ചപ്പോൾ, നീ എന്നെ ശകാരിച്ചില്ല; പകരം ഒരു അമ്മയുടെ പൂർണ്ണതയോടെ നീ എന്നെ നോക്കി.
ഭർത്താവ് മരിച്ച്, നെറ്റിയിലെ മാഞ്ഞ സിന്ദൂരവും വെറും വയറ്റിലെ വിശപ്പുമായി, ശൂന്യമായ കണ്ണുകളോടെ ഞാൻ വന്നപ്പോഴും നീ എന്നെ തിരിച്ചുവിളിച്ചു—’ആരുടെയോ ഭാര്യ’ എന്നതിനപ്പുറം, മുറിവേറ്റെങ്കിലും മരിക്കാത്ത ‘അമ്മിണി’ എന്ന വെറുമൊരു പെണ്ണിനെ നീ എനിക്ക് തിരികെ തന്നു.
ഈ ലോകത്തിന് വേണ്ടി ഞാൻ എത്രയോ വേഷങ്ങൾ കെട്ടിയാടി! അമ്മയ്ക്ക് നല്ല മകളായി, ഭർത്താവിന് അനുസരണയുള്ള ഭാര്യയായി, മകൾക്ക് ത്യാഗം സഹിക്കുന്ന അമ്മയായി… എല്ലാവരും എന്നിൽ അവരവരുടെ പ്രതീക്ഷകൾ മാത്രം കണ്ടപ്പോൾ, നീ മാത്രം എന്നിൽ ‘എന്നെ’ കണ്ടു!
അധ്യാപികയാകാൻ കൊതിച്ച്, ഉള്ളിൽ വെന്തുനീറിയ ആ പഴയ പെൺകുട്ടിയുടെ കരിഞ്ഞുപോയ സ്വപ്നങ്ങളെ നീ മാത്രം ഓർത്തുുവെച്ചു.
ഇപ്പോൾ മുടിയിൽ വെള്ളിരേഖകൾ പടർന്ന്, കാഴ്ച മങ്ങുമ്പോൾ ഞാൻ നിന്റെ മുന്നിൽ വരുന്നത് ഭംഗി നോക്കാനല്ല… “എനിക്ക് ഇനിയും മരിക്കാറായിട്ടില്ല, ഞാൻ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്” എന്ന് ആരും കാണാതെ സ്വയം ഉറപ്പു വരുത്താനാണ്.
അവൾ തരുന്ന ആ പുതിയ അലമാര വന്നോട്ടെ, പക്ഷേ നിന്നെ ഉപേക്ഷിക്കാൻ എനിക്ക് കഴിയില്ല. എന്റെ ശ്വാസം നിലയ്ക്കുന്നതുവരെ, ഈ മുറിയുടെ കോണിൽ എന്റെ കാലത്തിന്റെ ജീവനുള്ള സാക്ഷിയായി നീ വേണം.
നാളെ രാവിലെയും ഞാൻ നിന്റെ മുന്നിൽ വരും. ചുളിവുകൾ വീണ എന്റെ ഈ പഴയ മുഖത്ത് നിന്റെ തണുത്ത കൈകൾ തൊടണം.
ഒരു വാക്ക് പോലും മിണ്ടാതെ, ഈ ജീവിതത്തിലത്രയും എന്നെ ഉപേക്ഷിക്കാതെ കൂടെ നിന്നതിന്… എന്റെ നെഞ്ചിലെ വേദനകളത്രയും നിശബ്ദമായി ഏറ്റു വാങ്ങിയതിന്….. നന്ദി!
സ്നേഹത്തോടെ,
നിന്നിലെ ഞാൻ.💗💗
അമ്മിണി
