ഖാലിദ് റഹ്‌മാൻ സംവിധാനം ചെയ്ത ഉണ്ട എന്ന സിനിമയിലെ മമ്മൂട്ടിയുടെ കഥാപാത്രമായ എസ്.ഐ മണികണ്ഠൻ നമ്മൾ കണ്ടു ശീലിച്ച പോലീസ് കഥാപാത്രങ്ങളുടെ സ്റ്റീരിയോടൈപ്പുകൾക്കും അപ്പുറത്തേക്ക് സഞ്ചരിച്ച കഥാപാത്ര സൃഷ്ടി ആയിരുന്നു.അധികാരം കാണിക്കാനോ അമാനുഷികത പ്രകടിപ്പിക്കാനോ ഉള്ള ഒരു ആയുധമല്ല അയാളെ സംബന്ധിച്ച് പോലീസ് ജോലി.
അടുപ്പമുള്ള സുഹൃത്തുക്കൾക്കും ഭാര്യ ലളിതക്കും അയാൾ കൊച്ചുമോൻ എന്നും കുഞ്ഞേട്ടൻ എന്നൊക്കെയാണ്. മക്കളില്ലാത്ത ആ ദമ്പതികൾക്ക് ലളിത ജോലി ചെയ്യുന്ന അങ്കണവാടിയിലെ കുഞ്ഞുങ്ങളെല്ലാം സ്വന്തം മക്കളെപ്പോലെയാണ്. അങ്കണവാടിയിലെ കുഞ്ഞിന്റെ പിറന്നാളിന് ആശംസകൾ അറിയിക്കാനും ആ കുട്ടിക്കൊരു ഉടുപ്പ് വാങ്ങിക്കൊടുക്കാൻ ഭാര്യയോട് പറയുന്നതിലും കാണാം അയാളുടെ ഉള്ളിലെ അച്ഛന്റെ വാത്സല്യം. അങ്കണവാടി അവധിയുള്ള ദിവസം വീട്ടിൽ തനിച്ചാണെന്ന് ലളിത ഫോണിലൂടെ പറയുമ്പോൾ മണികണ്ഠൻ ഒന്നു നിശബ്ദനാകുന്നുണ്ട്.വാക്കുകൾക്കതീതമായ ഒരു നൊമ്പരവും ഏകാന്തതയും ആ നിശബ്ദതയിൽ നിഴലിക്കുന്നുണ്ട്.
ഒരു പോലീസുകാരന് വേണ്ട ഫിറ്റ്നസോ കായികക്ഷമതയോ ഇല്ലാത്ത പ്രായത്തിന്റെ തളർച്ചയുള്ള ശരീരപ്രകൃതമാണ് അയാളുടേത്. ഛത്തീസ്ഗഡിലേക്ക് ഇലക്ഷൻ ഡ്യൂട്ടിക്ക് പോയ ക്യാമ്പിൽ വെച്ച് സഹപ്രവർത്തകരോട് അയാൾ പങ്കുവെക്കുന്ന പഴയൊരു അനുഭവമുണ്ട്
”എസ്.എസ്.എൽ.സി കഴിഞ്ഞു ജോലിയും കൂലിയും ഒന്നുമില്ലാതെ നിന്നപ്പോൾ കോതമംഗലത്ത് കൂപ്പിൽ പണിക്ക് പോയ കാലം… അവിടെയടുത്ത് ഒരു അമ്മയും രണ്ടു മക്കളുമുണ്ടായിരുന്നു. ആ സ്ത്രീ ഉണ്ടാക്കുന്ന കറികൾക്കൊക്കെ ഭയങ്കര രുചിയായിരുന്നു. എന്നെ സ്വന്തം മകനെപ്പോലെയാണ് അവർ കണ്ടത്. പക്ഷെ നാട്ടിലൊരുത്തൻ ഞങ്ങളെപ്പറ്റി ആവശ്യമില്ലാത്തത് പറഞ്ഞുണ്ടാക്കി. സങ്കടം സഹിക്കാനാവാതെ ഒരു മഴയുള്ള ദിവസം പാടത്തുവെച്ച് അവനിട്ട് കൊടുത്തു. ആ കേസിൽ മൂന്നുദിവസം സ്റ്റേഷനിൽ കിടന്നു കാര്യം പോലും ചോദിക്കാതെ പോലീസുകാർ തല്ലി.”
ഇത് കേട്ട് പി.സി ബിജുകുമാർ
“സാറിന് അവിടെ ആരോടും അങ്ങനെ ഒന്നും ഉണ്ടായിരുന്നില്ലേ?” എന്ന് ചോദിക്കുമ്പോൾ മണികണ്ഠൻ ചിരിച്ചുകൊണ്ട് മറുപടി നൽകുന്നുണ്ട്
“അങ്ങനെ ഒന്നുമില്ല പക്ഷെ മൂത്ത ആളോട് ഒരു ഇഷ്ടമുണ്ടായിരുന്നു. ആളിപ്പോ എന്റെ വീട്ടിലുണ്ട് ഭാര്യ ലളിത”
തന്റെ വ്യക്തിജീവിതവും ഭൂതകാലവും ഇത്രയും നിഷ്കളങ്കമായി തുറന്നുപറയുന്ന മണികണ്ഠൻ തന്നിലെ പോലീസുകാരനേക്കാൾ ഒരു നല്ല മനുഷ്യനാകാനാണ് എപ്പോഴും ശ്രമിക്കുന്നത്. വേറിട്ടൊരു ശരീരഭാഷയാണ് അയാളുടേത്. സ്വന്തം കുറവുകൾ മനസ്സിലാക്കുന്ന അയാൾക്ക് താൻ എല്ലാം തികഞ്ഞൊരു ഉദ്യോഗസ്ഥനാണെന്ന ഭാവമൊന്നുമില്ല. തനിക്ക് കീഴിൽ ജോലി ചെയ്യുന്ന സഹപ്രവർത്തകരോട് തലതാഴ്ത്തി മാപ്പ് പറയാൻ പോലും അയാൾക്ക് യാതൊരു ഈഗോയുമില്ല.
ഛത്തീസ്ഗഡിലെ ഭീതിജനകമായ ആ അന്തരീക്ഷത്തിലും എപ്പോൾ വേണമെങ്കിലും ആക്രമിക്കപ്പെടാം എന്ന മരണഭയത്തിന് നടുവിലും മണികണ്ഠൻ ശാന്തനായി ക്യാമ്പിലിരുന്ന് വായിച്ചിരുന്നത് ‘ആത്മാക്കളെ തിരയുന്നവൻ ‘എന്ന പുസ്തകമാണ്.തോക്കിനേക്കാളും വെടിയുണ്ടകളേക്കാളും അയാൾക്ക് കൂട്ടാകുന്നത് അക്ഷരങ്ങളാണ്. വായന നൽകുന്ന ആ ശാന്തത അയാളിലെ ആയുധമെടുക്കാത്ത മനുഷ്യനെയാണ് അടയാളപ്പെടുത്തുന്നത്.
‘The one who searches for souls’
“കാര്യം പോലീസിലൊക്കെ ആണെങ്കിലും ഇതുവരെ ഒരു കള്ളന്റെ പുറകെ ഓടുകയോ കൊലപാതകിയെ പിടിക്കുകയോ ഒന്നും എനിക്ക് ചെയ്യേണ്ടി വന്നിട്ടില്ല… ഞാനിപ്പോ എന്നാ വേണ്ടേ മാപ്പ് ചോദിക്കണോ? ക്ഷമിച്ചേരെടാ ഉവ്വേ…” എന്ന് പറയുമ്പോഴും
”ഇനി എന്തെങ്കിലും ഉണ്ടായാൽ ഞാൻ ചത്തിട്ടേ നിനക്കൊക്കെ എന്തെങ്കിലും പറ്റൂ, പോരെ?”
എന്നൊരു ഉറപ്പുക്കൂടി അയാൾ നൽകുന്നുണ്ട്. അത് കേവലം ഒരു മാസ് ഡയലോഗ് അല്ല പത്തു പേരെ ഒരുമിച്ചു തല്ലി വീഴ്ത്താൻ കഴിയുന്ന അമാനുഷികനായ പോലീസുകാരനുമല്ല അയാൾ. മറിച്ച് ആ വാക്കുകളിൽ ഒപ്പമുള്ളവരോടുള്ള ഉത്തരവാദിത്തവും കരുതലുമാണ്.
”നാളെ ഇവിടെ എന്തൊക്കെ സംഭവിക്കുമെന്ന് നമുക്ക് ആർക്കും പറയാൻ പറ്റില്ല… പക്ഷെ എന്തൊക്കെ സംഭവിച്ചാലും നമ്മൾ ഒറ്റക്കെട്ടായി നിന്നാലേ നമുക്ക് രക്ഷപ്പെടാൻ പറ്റൂ. അവനവന്റെ ജീവിതം മാത്രമല്ല മറ്റുള്ളവരുടെ ജീവനും കൂടെ രക്ഷപ്പെടുത്തണം എന്നാണ് നമ്മൾ ഓരോരുത്തരും ആഗ്രഹിക്കേണ്ടത്.”
ഭയം ഉള്ളിലൊതുക്കുന്ന ഒരു മനുഷ്യനാണ് അയാൾ. അധികാരഭാവമോ ആരെയെങ്കിലും അടിച്ചു ശരിയാക്കാമെന്ന വിചാരങ്ങളോ അയാളിൽ ഒട്ടുമില്ല. ഛത്തീസ്ഗഢിലെ പാവപ്പെട്ട ഗ്രാമീണനോട്
“എനിക്ക് നിന്റെ ഭാഷ അറിയില്ല… ഇത് നിന്റെ മണ്ണാണ്, ഇവിടം വിട്ടു പോകരുത്… മരിച്ചു കളയരുത്, ജീവിക്കണം…” എന്ന് വൈകാരികമായി സംസാരിക്കുമ്പോൾ അവിടെ ഉയർന്ന ഉദ്യോഗസ്ഥനെയല്ല മനുഷ്യത്വമുള്ള ഒരു സാധാരണ മനുഷ്യനെ മാത്രമാണ് അയാൾ.
സഹപ്രവർത്തകർക്ക് മുൻപിൽ തല താഴ്ത്തി നിൽക്കുന്ന മനസ്സിൽ ഭയവും നിസ്സഹായതകളും പേറുന്ന എന്നാൽ പ്രതിസന്ധികളിൽ കൂടെയുള്ളവരെ ചേർത്തുപിടിക്കുന്ന ഒരു സാധാരണ പോലീസുകാരനാണ് എസ്.ഐ മണികണ്ഠൻ.
ചെറുതായി വലിഞ്ഞ ചുമലുകൾ പ്രായത്തിന്റെ തളർച്ച തെളിയുന്ന തരത്തിലെ നടത്തം കൈകൾ പിന്നിൽ കെട്ടിയുള്ള ആ നിൽപ്പ് വയസ്സായ ഒരു മനുഷ്യന്റെ physical limitations ഒരു സാധാരണ പോലീസുകാരന്റെ ആത്മവിശ്വാസക്കുറവ് ഉള്ളിലെ ഭയം എന്നിവയെല്ലാം മമ്മൂട്ടി എത്ര മനോഹരമായിട്ടാണ് സ്ക്രീനിലേക്ക് കൊണ്ട് വന്നത്..
One of the most refined and natural performances of his career
“ഞാനിപ്പോ എന്നാ വേണ്ടേ മാപ്പ് ചോദിക്കണോ? ക്ഷമിച്ചേരെടാ ഉവ്വേ…”
“ഇനി എന്തെങ്കിലും ഉണ്ടായാൽ ഞാൻ ചത്തിട്ടേ നിനക്കൊക്കെ എന്തെങ്കിലും പറ്റൂ, പോരെ”..
SI Manikandan
Truly an unconventional cop 🖤✨
**രാഗീത് ആർ ബാലൻ**

