രണ്ട് ദിവസം അവധിയെടുക്കുന്നു.
രാവിലെ വീട്ടിലെത്തുന്നു, ആഹാരം കഴിക്കുന്നു, കിടന്നുറങ്ങുന്നു.
ഉച്ചയ്ക്ക് ചോറുണ്ണുന്നു, വീണ്ടും കിടന്നുറങ്ങാൻ തുടങ്ങുന്നു….
അപ്പോഴാണ് പുറത്തിനിട്ട് ഒരടി. ഭാര്യയാണ്…..
“നിങ്ങളിങ്ങനെ ഉറങ്ങാതെ എഴുന്നേറ്റ് വന്നേ, ഒരു പണിയുണ്ട്.”
“എന്നതാടീ ഇത്ര മലമറിക്കുന്ന പണി?”
“നിങ്ങള് മലയൊന്നും മറിക്കണ്ട, ആ കോമ്പൗണ്ട് വാളേൽ ഉള്ള ക്രീപ്പിംങ്ങ് ഫിഗ് ഒന്ന് കട്ട് ചെയ്ത് ലെവൽ ആക്കിയാൽ മതി.”
“ക്രൈയിങ്ങ് പിഗോ? അതിന് ഞാൻ കരയുന്നില്ലല്ലോ🤔🤔 അല്ല നീ എന്തിനാ എന്നെ പന്നീന്ന് വിളിക്കുന്നെ?”
“എന്റെ മനുഷ്യാ ആ മതിലേല് പറ്റിപ്പിടിച്ച് കേറുന്ന ചെടിയല്ലേ അതൊന്ന് കട്ട് ചെയ്ത് ശരിയാക്കാൻ. ആണ്ടേ ഞാനാ കത്രിക അവിടെ വെച്ചിട്ടുണ്ട്”
“എന്റെ പന്നി.. ശ്ശേ പട്ടി വെട്ടും” എന്ന് പറയാൻ വന്നതാ.
ഈയിടെയായി വിയർപ്പിന്റെ അസുഖം കൂടുതലാണ്. എന്നാലും അവൾ പറഞ്ഞത് ചെയ്തില്ലെങ്കിൽ ചിലപ്പോ രാത്രി മുറ്റത്ത് കിടക്കേണ്ടി വരും. അതോണ്ട് കൈലി മടക്കിക്കുത്തി പുല്ലു വെട്ടാൻ തുടങ്ങി. പണി തുടങ്ങി 10 മിനിറ്റ് ആയില്ല ദാണ്ടെടാ രോഗി കൽപ്പിച്ചതും പാല്, വൈദ്യർ ഇച്ഛിച്ചതും പാല് എന്നെങ്ങാണ്ടോ പണ്ടാരണ്ടോ പറഞ്ഞ പോലെ കണ്ണിലെക്ക് ഒരു മൺതരി തെറിക്കുന്നു. കണ്ണ് വല്ലാതെ ചുമന്നു വേദന, ഇറിറ്റേഷൻ…
പണി ചെയ്യാതിരിക്കാനുള്ള അടവാണെന്ന് അവൾ ആദ്യം കരുതിയെങ്കിലും, നോക്കട്ടെ എന്നും പറഞ്ഞ് അവള് ആദ്യം കൺപീലി, പിന്നെ കൺപോള, പിന്നെ കൃഷ്ണമണി, കോർണിയ, പ്യൂപ്പിൾ, റെറ്റിന, ലെൻസ് ഐറിസ് എന്നിങ്ങനെ കണ്ണിന്റെ എല്ലാ സാധനങ്ങളും ഓരോന്നായി അഴിച്ചു വെച്ച് പരിശോധിക്കാൻ തുടങ്ങി. അവള് നോക്കീട്ട് ഒന്നും കാണാത്തത് കൊണ്ട് കണ്ണിന്റെ സാധനങ്ങളെല്ലാം കൂടെ പെറുക്കി ഒരു സഞ്ചിയിൽ ഇട്ട് എന്നെയും സഞ്ചിയെയും തൂക്കി വണ്ടീലേക്ക് ഇട്ടു.
ഒറ്റക്കണ്ണും കൊണ്ട് നിങ്ങൾ വണ്ടിയോടിക്കേണ്ട, ഞാൻ ഓടിച്ചോളാം എന്ന് അവൾ. ഞാൻ ഒറ്റക്കണ്ണുമായി ഓടിക്കുന്നതാണ് അവൾ രണ്ട് കണ്ണ് ഓടിക്കുന്നതിലും ഭേദം എന്ന് എനിക്കറിയാമെങ്കിലും നിലവിലെ സങ്കീർണമായ സ്ഥിതി മാനിച്ച് എല്ലാം നിന്റെ ഇഷ്ടം എന്ന് വിട്ടുകൊടുത്ത് ഞാൻ കോ ഡ്രൈവർ സീറ്റിൽ കയറിയിരുന്നു.
അവള് വണ്ടി സ്റ്റാർട്ട് ചെയ്യുന്നു, ഫസ്റ്റ് ഇടുന്നു, ക്ലച്ചേന്ന് കാലയക്കുന്നു, വണ്ടി ഓഫ് ആകുന്നു.
അവളെന്നെ നോക്കുന്നു. ഞാനവളെ നോക്കുന്നു.
വീണ്ടും സ്റ്റാർട്ട് ചെയ്യുന്നു. വീണ്ടും വീണ്ടും റിപ്പീറ്റ്.
“നീ ശകലം കാലു കൊടുത്ത് ഏരപ്പിച്ചെടുത്താൽ മതി, വണ്ടി പൊക്കോളും എന്ന് ഞാൻ.”
“മര്യാദയ്ക്ക് പുല്ലു വെട്ടാൻ പോലും അറിയാത്ത നിങ്ങളെന്നെ പഠിപ്പിക്കാൻ വരണ്ട” എന്നെന്നോട് എരപ്പിച്ച് അവൾ വണ്ടി എടുത്തു. അത്ഭുതം… അതാ വണ്ടി നീങ്ങി. എന്റവസ്ഥ കാറിന് മനസ്സിലായി.
വണ്ടി ഓടാൻ തുടങ്ങിയതും എവിടുന്നോ ആംബുലൻസിന്റെ നിലവിളി ശബ്ദം. ഇത് കൊള്ളാമല്ലോ. കാറിനു പോലും മനസ്സിലായി എന്റെ കേസ് എമർജൻസി ആണെന്ന്. ഭാര്യയാണെങ്കിൽ ആക്‌സിലറേറ്റർ എത്ര കൊടുത്തിട്ടും വണ്ടി ഒരു സ്പീഡിൽ കൂടുതൽ മുന്നോട്ടു പോകുന്നുമില്ല. അപ്പോഴല്ലേ മനസ്സിലായത് മാഡം ഹാൻഡ് ബ്രേക്ക് എടുക്കാതെയാണ് ഈ കസർത്ത് മുഴുവൻ കാണിക്കുന്നത്. അത് കാരണം കാറ് നമ്മടെ തള്ളക്ക് വിളിക്കുന്ന അലാം സൗണ്ടാണ് ഈ നിലവിളിയായി വന്നുകൊണ്ടിരിക്കുന്നത്.
ഒരു നാല് കിലോമീറ്റർ പോകുന്നതിനിടക്ക് മൂന്ന് സൈക്കിളുകാരും, അഞ്ചോ ആറോ ഓട്ടോറിക്ഷയും, ഈവനിംഗ് വാക്കിന് ഇറങ്ങിയ രണ്ട് അമ്മച്ചിമാരും ഞങ്ങടെ കാറിനെ ഓവർടേക്ക് ചെയ്യുകയും, രണ്ടു വീതം പ്രൈവറ്റ് ബസ്സുകാരനും ട്രാൻസ്പോർസുകാരനും മൂന്നു കാറുകാരും രണ്ട് ബൈക്കുകാരും തെറി പറഞ്ഞെങ്കിലും അതിവേഗത്തിൽ തന്നെ അവൾ എന്നെ ആശുപത്രിയിൽ എത്തിച്ചു. ഓവർ സ്പീഡിന് പെറ്റിയുണ്ടെന്ന് മെസേജ് വന്നിട്ടുണ്ട്.
അടുത്തുള്ള എബിസി കണ്ണാശൂത്രീലേക്ക് പോകുന്നു. കാഷ്വാലിറ്റിയിൽ ഇന്നലെയെങ്ങാണ്ട് പഠിച്ചിറങ്ങി വന്ന ഒരു പെൺകൊച്ച് ഡോക്ടർ ആണെന്ന് പറഞ്ഞ് ഇരിപ്പുണ്ട്. ലേഡി ഡോക്ടറെ കണ്ടപ്പോൾ അറിയാതെ എന്റെ രണ്ട് കണ്ണും മിഴിച്ചു അല്ല തുറന്നെങ്കിലും പൊടി വീണ ഇടത്തെ കണ്ണ് അപ്പോ തന്നെ അടഞ്ഞു.
കെളവാനായാലും തനിക്ക് പെമ്പിള്ളേരെ കാണുമ്പോ ഭയങ്കര ഇളക്കമാണല്ലേ എന്നും ചോദിച്ചു ഡോക്ടറുടെ വക ഇടത്തെ കവിളിൽ ഒരു തലോടൽ. നാളെ പറിക്കാം എന്ന് കരുതി വെച്ചിരുന്ന ഒരു പുഴുപ്പല്ല് ഇളകി പോന്നു. എന്തായാലും അത് ലാഭമായി.
ഭാര്യ കയ്യിലിരുന്ന കണ്ണിന്റെ പൊതി മേശപ്പുറത്ത് വച്ച് ഡോക്ടറോട് കാര്യം പറഞ്ഞു. കാഷ്വാലിറ്റിയുടെ മൂലയിലിരുന്ന ചൂലെടുത്ത് ഡോക്ടറ് കണ്ണിന്റെ സ്പെയർ പാർട്ട്സ് എല്ലാം തുത്തിട്ട് കഴുകി ഒണക്കി തിരിച്ചു പിടിപ്പിച്ചു. പക്ഷേ ഏതോ രണ്ട് സാധനം ഫുൾ ആയിട്ട് പിടിപ്പിക്കാൻ പറ്റുന്നില്ല. അതിനുള്ള ചെറ്യേ സ്പാനർ ഈ ഡോക്ടറുടെ കയ്യിൽ ഇല്ലാത്രെ.. രണ്ടു കിലോമീറ്റർ അകലെയുള്ള വേറൊരു കണ്ണാശുപത്രിയിൽ പോയി ഡോക്ടറെ കണ്ടാൽ പുള്ളി ഇതും കൂടെ പിടിപ്പിച്ചു തരും എന്നും പറഞ്ഞു ഡോക്ടർ ഞങ്ങളെ അങ്ങോട്ട് പറഞ്ഞു വിട്ടു.
അങ്ങനെ മറ്റേ കണ്ണാശൂത്രീല് പോയി അവിടുത്തെ ഡോക്ടറെ കണ്ടു. ഡോക്ടറോട് ആദ്യം മുതൽ കഥയെല്ലാം പറഞ്ഞു. എബിസി ആശുപത്രിയെ കുറിച്ച് പറഞ്ഞപ്പോ ഡോക്ടർ പറഞ്ഞു, ‘അവിടുത്തെ പ്രിൻസി ഡോക്ടറെ ആയിരിക്കുമല്ലേ കണ്ടത്. ഒരു വിവരവും ഇല്ലാത്ത സാധനമാണ്. അവർ പറയുന്നതൊക്കെ ചെയ്യാൻ പോയാ നിങ്ങടെ കാഴ്ച പിന്നെ ഒരിക്കലും തിരിച്ചു കിട്ടത്തില്ല. ഇങ്ങോട്ട് വന്നത് എന്തായാലും നന്നായി.’
ഞാനപ്പോ എഴുന്നേറ്റു പോകാൻ തുടങ്ങി…
“അല്ല താൻ എങ്ങോട്ടാ പോകുന്നേ? നമുക്ക് കണ്ണ് ശരിയാക്കണ്ടേ?”
“ഡോക്ടറെ ആ ആശൂത്രീലെ ഡോക്ടർ പറഞ്ഞപോലെ ചെയ്താ കണ്ണുപോകും എന്നല്ലേ ഡോക്ടർ പറയുന്നത്. ഇവിടെ വന്ന് ഡോക്ടറെ കണ്ടാ മതീന്നാ അവിടുന്ന് പറഞ്ഞത്.”
ഡോക്ടറെന്നെ ഒന്ന് നോക്കി. ‘1950 ല് നെഹ്‌റു പറഞ്ഞ കോമഡീം ആയിട്ട് വന്നേക്കുവാ അല്ല്യോ. നിന്റെ പുഴുപ്പല്ല് വേറെ വല്ലോം എടുക്കാനുണ്ടോ?’
ഡോക്ടർ നോക്കീട്ട് കണ്ണിന്റെ ബാക്കിയുള്ള ഭാഗങ്ങൾ ഒന്നും ഫിറ്റ് ചെയ്യാൻ പറ്റിയ സ്പാനർ കാണുന്നില്ല. പിന്നെ പുള്ളി അടുത്ത പറമ്പില് നിന്ന റബർ മരത്തിന്റെ തടിയേല് ഇടിച്ച് കുറച്ച് റബർ പാല് തോണ്ടിയെടുത്ത് എല്ലാം കൂടെ ഒട്ടിച്ച് വിട്ടു.
അങ്ങനെ എല്ലാം കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ പുല്ല് വെട്ടാൻ ചെലവായത് 600 രൂപേം പിന്നെ ഫൈനും.
എന്നാ പുല്ലൊട്ട് വെട്ടിയോ? അതൂല്ല.
പല്ല് പറിഞ്ഞത് മാത്രം മിച്ചം….

