മാതംഗിയുടെ വയറ്റിൽ കിടക്കുമ്പോൾ തന്നെ ആ കുഞ്ഞുങ്ങൾ രണ്ടു താളങ്ങളിലായിരുന്നു…
തുലാമാസത്തിലെ മഴയുള്ളൊരു രാത്രി പുലർച്ചയ്ക്കാണ് മാതംഗി പേറ്റുനോവുകൊണ്ട് നിലവിളിച്ചത്. ആദ്യം ഒരാൾ പുറത്ത് വന്നു. ഒരു പൂച്ചക്കുഞ്ഞിന്റെ പിടച്ചിലോടെ, ഉച്ചത്തിൽ കരഞ്ഞ് കൊണ്ട്…
എന്നാൽ, മാതംഗിയുടെ വയറ്റിൽ അത്ഭുതത്തിന്റെ ശേഷിപ്പു പോലെ വീണ്ടും ഒരു ഉലച്ചിൽ ബാക്കിയുണ്ടായിരുന്നു. അല്പം കഴിഞ്ഞാണ് അടുത്ത കുഞ്ഞ് പുറത്തേക്ക് വന്നത്..
നഴ്സ് ആ കുഞ്ഞിനെ കൈകളിൽ എടുത്തുയർത്തുമ്പോൾ മാതംഗി ചോരക്കണ്ണുകളോടെ നോക്കി. ആദ്യം വന്നവളെ പോലെ വെളിച്ചത്തെ വെല്ലുവിളിക്കുന്ന കരച്ചിലായിരുന്നില്ല അവളുടേത്. ഒരു ചില്ലുകൂട്ടിൽ അടച്ചുവെച്ച കാറ്റിന്റെ മൂളൽ പോലെ, ആ ജീവൻ തികച്ചും ദുർബലമായി കിതയ്ക്കുകയായിരുന്നു.
മൂത്ത മൂന്ന് പെൺകുട്ടികൾക്കു ശേഷം ഒരേ ദിവസം മണ്ണിലിറങ്ങി വന്ന ആ ഇരട്ടക്കുഞ്ഞുങ്ങൾക്ക് വീട്ടുകാർ രണ്ടു പേരുകൾ ഇട്ടു.
ദേവികയും മാളുവും.
കാലം അവരുടെ വളർച്ചയിലും ആ വേർതിരിവ് അടയാളപ്പെടുത്തിത്തുടങ്ങി. ദേവിക കാറ്റിൽ പറക്കുന്ന വെളുത്ത പഞ്ഞിപോലെ വീടിന്റെ ഉമ്മറത്തും മുറ്റത്തും ഓടിനടന്നു. അവളുടെ അക്ഷരങ്ങൾക്ക് നല്ല തെളിച്ചമുണ്ടായിരുന്നു.
എന്നാൽ മാളുവിന്റെ കാലുകൾക്ക് ഭൂമിയുടെ ഭാരം കൂടുതലായിരുന്നു. അല്പം വൈകിയാണ് അവൾ ഇഴഞ്ഞത്; നിൽക്കാൻ പിന്നെയും സമയമെടുത്തു. വലതുകാൽ തറയിൽ തട്ടിത്തട്ടി നിലത്തുനിന്ന് ഒരു നിഴൽപോലെ അവൾ നടക്കാൻ തുടങ്ങിയപ്പോൾ ഡോക്ടർ മാതംഗിയെ അടുത്ത് വിളിച്ച് അല്പം ശബ്ദം താഴ്ത്തി പറഞ്ഞു..
“മസ്തിഷ്കത്തിന്റെ വളർച്ചയിലുള്ള ചില തടസ്സങ്ങളാണ്. സെറിബ്രൽ പാൾസി… സ്പീച്ച് തെറാപ്പി വേണ്ടി വരും.”
മാതംഗിക്ക് ആ ഇംഗ്ലീഷ് വാക്കുകളുടെ ശാസ്ത്രം മനസ്സിലായില്ല. പക്ഷേ, തന്റെ ഇളയ മകളുടെ ആയുസ്സിൽ ഇനി ഒരിക്കലും വെയിൽ നേരെ വീഴില്ലെന്ന് ആ ഒരൊറ്റ വാക്കിൽ അവൾ തിരിച്ചറിഞ്ഞു.
സ്കൂൾ മുറ്റത്ത് ഇൻ്റർവെല്ലിനു ബെൽ അടിക്കുമ്പോൾ കുട്ടികൾ കാക്കക്കൂട്ടത്തെപ്പോലെ ചിതറിയോടും. ദേവിക കൂട്ടുകാരുമായി വട്ടത്തിൽ നിന്ന് ഉറക്കെ ചിരിക്കുന്നത് കാണാം.
മാളു ക്ലാസ്സ്മുറിയുടെ മൂലയിലെ മരബെഞ്ചിൽ തനിച്ചിരിക്കും. നാവിൽ ചില അക്ഷരങ്ങൾ ഉടക്കിനിൽക്കുമ്പോൾ അവൾ തട്ടി തടഞ്ഞു പറയും, “മാ… മാ…”
ചുറ്റുമുള്ള കുട്ടികൾക്ക് അവളുടെ ആ വിക്കലിൽ വലിയ തമാശ തോന്നി. കുട്ടികളുടെ ലോകത്ത് ക്ഷമ എന്ന ഒന്നില്ലല്ലോ.
മാളു പിന്നെ മിണ്ടാതായി. അവൾ തന്റെ ആഗ്രഹങ്ങളെല്ലാം വിരലുകൾക്കുള്ളിലേക്ക് ഒതുക്കിപ്പിടിച്ചു.
വർഷങ്ങൾ ഒഴുകിപ്പോയി. വിരുന്നുകാരും ബന്ധുക്കളും ആ വീട്ടിലേക്ക് വന്നുപോയിക്കൊണ്ടിരുന്നു. മൂത്ത ചേച്ചിമാരുടെ കല്യാണപ്പന്തലുകൾ ഒന്നൊന്നായി വീടിന് മുമ്പിൽ ഉയർന്നു.
ആദ്യത്തെ കല്യാണത്തിന് സാരിയെടുക്കാൻ കടയിൽ പോയപ്പോൾ മാതംഗി നിർബന്ധിച്ച് മാളുവിനും ഒരു പുതിയ തുണിയെടുത്തു. “അവൾക്കും ആഗ്രഹമുണ്ടാകില്ലേ” എന്ന് തന്നത്താൻ ന്യായീകരിച്ച് മാതംഗി ആ സാരി അവളുടെ മടിയിൽ വെച്ചുകൊടുത്തു.
പക്ഷേ, മൂന്നാമത്തെ ചേച്ചിയുടെ കല്യാണമായപ്പോഴേക്കും വിരുന്നുകാരുടെ ചോദ്യങ്ങൾ മാളുവിന്റെ കാതുകളിൽ നേരിട്ട് വീണുതുടങ്ങി.
അടുക്കളയിലെ പുകയ്ക്കും കല്യാണപ്പന്തലിലെ പൂക്കളുടെ മണത്തിനുമിടയിലൂടെ ആ സംസാരങ്ങൾ മൂർച്ചയുള്ള ചില്ലുകൾ പോലെ പാറിനടന്നു:
“ഇതിനെ ഇനി ആര് കെട്ടിയെടുക്കാനാ?”
“ഒരേ വയറ്റിൽ കിടന്നതല്ലേ… ഒന്നിന് എല്ലാം കൊടുത്തു, മറ്റേതിനെ ദൈവവും മറന്നു.”
“പെറ്റവർക്ക് സമാധാനമായി കണ്ണ് അടയ്ക്കാൻ പോലും യോഗമില്ലല്ലോ ഈ കുട്ടിയെ ഓർത്ത്…”
മാളു ആ വാതിലുകൾക്കപ്പുറം നിശ്ശബ്ദയായി നിന്നു. ചുവരുകൾക്ക് ചെവിയില്ലെങ്കിലും, രണ്ടു മുറികൾക്കിടയിൽ പകുതി തുറന്നുവെച്ച ആ മരവാതിലിന്റെ വിടവ് ഒരു മുറിവുപോലെ ബാക്കിയുണ്ടായിരുന്നു.
ആ വിടവിലൂടെ അവൾ ആ വാക്കുകളെല്ലാം ഉള്ളിലേക്ക് കുടിച്ചു. അവളുടെ നാവിൽ വാക്കുകൾ തിങ്ങിനിന്നെങ്കിലും, വേദനയോടെ അത് തിരിച്ചുപറയാൻ അവൾക്കായില്ല. ആര് കേൾക്കാനാണ് ആ നാവിൻതുമ്പിലെ അപൂർണ്ണമായ അക്ഷരങ്ങൾ?
പക്ഷേ, മാളുവിന് ജീവിതത്തോട് തോൽക്കാൻ മനസ്സില്ലായിരുന്നു. വിരലുകൾ കൊണ്ട് തുണികളിൽ അൽഭുതം തീർക്കാൻ അവൾ പഠിച്ചു. ഒരു തയ്യൽക്കടയുടെ മുന്നിൽ ചെന്ന് എനിക്കും ഒരു ജോലി തരുമോ എന്ന് ചോദിച്ചപ്പോൾ, കടയുടമ അവളുടെ ആടിയാടിയുള്ള നടത്തവും കുഴഞ്ഞ സംസാരവും നോക്കി ദയവില്ലാതെ പറഞ്ഞു — “ഇവിടെ സ്പീഡിൽ തുന്നുന്നവരെയാ വേണ്ടത് മോളേ, നീ വീട്ടിലിരുന്നു വല്ലതും ചെയ്തു കൊടുക്ക്.”
കമ്പ്യൂട്ടർ ക്ലാസ്സിൽ ബാക്കിയുള്ളവർ ഗ്രൂപ്പ് ചർച്ചകൾക്കായി ഒത്തുകൂടിയപ്പോൾ, അവളോട് ആരും സംസാരിച്ചില്ല.
അവൾ പലയിടത്തും അപേക്ഷകൾ നൽകി നോക്കി…തനിക്ക് പറ്റും എന്ന് തോന്നിയ പല ജോലികൾക്കും CV അയച്ച് നോക്കി.
ഓരോ തപാൽക്കാരന്റെ മണിമുഴക്കവും അവളിൽ ഒരു പ്രതീക്ഷയായി വളർന്നു, ഒടുവിൽ നിരാശയായി കെട്ടടങ്ങി.
സ്വന്തം ജീവിതത്തിന്റെ വാതിൽ അടയുന്നത് അവൾ പതിയെ തിരിച്ചറിഞ്ഞു. ദേവിക താലികെട്ടി, മക്കളും ഭർത്താവുമായി സ്വന്തം ആകാശത്തിലേക്ക് ചിറകടിച്ചുയരുന്നത് അവൾ മുറിയുടെ ജനലഴികളിലൂടെ നോക്കിനിന്നു. ഈ ലോകത്ത് ഒരു ഭാരമായി താൻ ബാക്കിയാവുകയാണെന്ന് മാളുവിന് ഉറപ്പായി.
പതുക്കെ അവൾ തന്റെ ലോകത്തെ ചുരുക്കി. മുറ്റത്തെ മാവിൻചോട്ടിലേക്ക് പോയിരുന്ന മാളു, പിന്നെ ഇടനാഴിയിലേക്ക് ഒതുങ്ങി. ഒടുവിൽ, പുറത്തുനിന്നും ഒരു വെളിച്ചവും കടന്നുവരാത്ത സ്വന്തം മുറിയുടെ നാലു ചുവരുകൾക്കുള്ളിലേക്ക് അവൾ വലിഞ്ഞു.
ജനലിലൂടെ പുറത്തേക്ക് നോക്കുമ്പോൾ, സ്കൂളിലേക്ക് പോകുന്ന കുട്ടികളും, ചിരിച്ചുകൊണ്ട് പോകുന്ന മനുഷ്യരും, അലങ്കരിച്ച കല്യാണവണ്ടികളും ഒരു സിനിമ പോലെ അവൾക്ക് തോന്നി. ആ സിനിമയിൽ തനിക്കൊരു വേഷവുമില്ലായിരുന്നു.
അമ്മ ഇപ്പോഴും വരും. മരുന്ന് കൈയിൽ വെച്ചുകൊടുക്കും. മുടി എണ്ണതൊട്ട് ചീകി ഒതുക്കും. മാതംഗിയുടെ കൈകളിൽ ഇപ്പോഴും പഴയ സ്നേഹത്തിന്റെ ചൂടുണ്ടായിരുന്നു. പക്ഷേ, ആ കണ്ണുകളിൽ പെറ്റുവളർത്തിയ കുഞ്ഞിനെക്കുറിച്ചുള്ള പേടിയും, വർഷങ്ങളായി നെഞ്ചിലേറ്റിയ ഒരു വലിയ സങ്കടത്തിന്റെ ക്ഷീണവും കട്ടപിടിച്ചു കിടപ്പുണ്ടായിരുന്നു.
മാളു ആ കണ്ണുകളിലേക്ക് നോക്കിയില്ല. അമ്മയുടെ ആ ക്ഷീണത്തിന് കാരണം താൻ മാത്രമാണെന്ന് അവൾ വിശ്വസിച്ചു.
ഒരു സന്ധ്യയ്ക്ക് മാതംഗി മുറിയിലേക്ക് വന്നുകയറി. വെളിച്ചം വറ്റിയ ആ മുറിയിൽ അവൾ മാളുവിന്റെ തൊട്ടടുത്തിരുന്നു. ഒന്നും സംസാരിച്ചില്ല. വെറുതെ മാളുവിന്റെ തലയിലേക്ക് തന്റെ വലതുകൈ ചേർത്തുവെച്ചു. മാളു അമ്മയുടെ മടിയിലേക്ക് പതുക്കെ ചാഞ്ഞു.
ആ നിശ്ശബ്ദതയിൽ രണ്ടുപേരുടെയും ശ്വാസത്തിന്റെ ശബ്ദം മാത്രം കേട്ടു. അവർക്കിടയിൽ പറയേണ്ട വാക്കുകളൊക്കെ പണ്ടേ മരിച്ചുപോയിരുന്നു.
പുറം ലോകവുമായുള്ള ബന്ധങ്ങളിൽ നിന്നും, എന്തിനു സ്വന്തം വീടിൻ്റെ ഉമ്മറത്ത് നിന്നു പോലും അവളുടെ വേരുകൾ അറുത്തുമാറ്റപ്പെട്ടിരുന്നു. പടർന്നുപന്തലിക്കാൻ സ്വന്തമായൊരു മണ്ണോ വേരുകളോ ഇല്ലാതെ അവൾ അവിടെ വാടിക്കൊഴിഞ്ഞു. സ്വന്തം വീട്ടിൽത്തന്നെ അന്യയായി മാറിയ, വേററുക്കപ്പെട്ട ഒരൊറ്റപ്പെട്ട ജന്മമായി മാളു അങ്ങനെ അമ്മയുടെ മടിത്തട്ടിൽ കിടന്നു.
ജനലിനു പുറത്ത് ഇരുട്ട് പടർന്നു …ആ വലിയ വീടിന്റെ ഇരുണ്ട ഒരു മുറിയിൽ, ആളുകളുടെ കണ്ണുകളിൽ നിന്നും മറഞ്ഞുപോയ ഒരു നിഴൽ പൂവു പോലെ അവൾ വിരിഞ്ഞിരുന്നു..
By Shahzad
വിഷയം:- വേരറുക്കപ്പെട്ടവർ

