ദോഹയിൽ നിന്നും പറന്നു വന്ന എയർഇന്ത്യ എക്സ്പ്രസ്സ്, കരിപ്പൂർ എയർപോർട്ടിൽ, പറന്നിറങ്ങി. യാത്രക്കാർ, അതിനുള്ളിൽ നിന്നും, പുറത്തിറങ്ങി.. ചെറിയൊരു ചാറ്റൽ മഴയുണ്ട്.
ബഷീർ, എയർപോർട്ടിനുള്ളിലെ ചെക്കിങ്ങും മറ്റും കഴിഞ്ഞു ലഗേജുമായി പുറത്തിറങ്ങി.. വീട്ടിൽ അറിയിക്കാതെ ഉള്ള സർപ്രൈസ് വരവാണ്. അത്കൊണ്ട് തന്നെ ആരും എയർപോർട്ടിൽ സ്വീകരിക്കാൻ വന്നിട്ടില്ല..
എയർപോർട്ടിൽ നിന്നും ഒരു ടാക്സി പിടിച്ചു ബഷീർ സ്വന്തം നാട്ടിലേക്ക് യാത്ര തിരിച്ചു.. ഡ്രൈവർ സീറ്റിന്റെ അടുത്ത സീറ്റിൽ ഇരിക്കാതെ, ബഷീർ പിന്നിലെ സീറ്റിലായിരുന്നു ഇരുന്നത്.. ഭാര്യ സൽമ തന്നെ കണ്ട്, ഞെട്ടുന്നത് ആലോചിച്ചു ബഷീറിന്റെ മുഖത്ത് ചിരി പടർന്നു.. പുറത്തു പെയ്യുന്ന ചാറ്റൽ മഴ ആസ്വദിച്ചു കൊണ്ട് യാത്ര തുടർന്നു..
പെട്ടെന്നാണ് നിയന്ത്രണം വിട്ട് ഒരു ലോറി പാഞ്ഞു വന്നത്.. ലോറി ബഷീർ സഞ്ചരിക്കുന്ന കാറിനെ ശക്തമായി ഇടിച്ചു.. വണ്ടികൾ കൂട്ടിയിടിക്കുന്ന ശബ്ദം കേട്ട് ജനങ്ങൾ ഞെട്ടലോടെ അങ്ങോട്ട് നോക്കി.
ആളുകൾ ഓടികൂടുമ്പോൾ, കാറിന്റെ മുൻഭാഗം പൂർണമായും തകർന്നിരുന്നു.. ബോധരഹിതനായി ചോരയിൽ കുളിച്ചു കിടക്കുന്ന, ബഷീറിനെയാണ് അവർ പുറത്തെടുത്തത്. ഡ്രൈവർ, സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടിരുന്നു.. ഹോസ്പിറ്റലിൽ എത്തിക്കാൻ “ഒരു നിമിഷം വൈകിയാൽ” പോലും എല്ലാം കൈ വിട്ടു പോകും. ആരോ വിളിച്ചു പറഞ്ഞു ആംബുലൻസ് എത്തി.
ബഷീറിനെയും കൊണ്ട് ആംബുലൻസ് പാഞ്ഞു. തൊട്ടടുത്ത ടൗണിലേക്ക് കടന്നതും മുന്നിൽ കിലോ മീറ്ററോളം നീളുന്ന ട്രാഫിക്ക് ബ്ലോക്ക്. വണ്ടികൾ ഒരിഞ്ചു പോലും അനങ്ങുന്നില്ല. ബഷീറിന്റെ പൾസ്റേറ്റ് താഴേക്ക് പോവുകയാണെന്നു കൂടെയുണ്ടായിരുന്ന നഴ്സ് വിളിച്ചു പറയുന്നുണ്ടായിരുന്നു. ഒരു നിമിഷം ഒരൊറ്റ നിമിഷം വൈകിയാൽ പോലും ജീവൻ പൊലിയാൻ സാധ്യത കൂടുതലാണ്. ആംബുലൻസിന്റെ സൈറൺ കേട്ടതും, പുറത്ത് പെയ്യുന്ന മഴയെ വകവെക്കാതെ, റോഡിലുണ്ടായിരുന്ന നാട്ടുകാരും മറ്റു വണ്ടികളിലെ യാത്രക്കാരും ഒരൊറ്റ മനസ്സോടെ രംഗത്തിറങ്ങി.
വണ്ടി മാറ്റ്, വണ്ടി ഇടത്തോട്ട് ഒതുക്ക്..
യുവാക്കൾ വിളിച്ചു പറഞ്ഞു കൊണ്ട് റോഡിലേക്ക് ഇറങ്ങി വന്നു. അവർ സ്വയം ട്രാഫിക് പോലീസുകാരായി മാറി.. ഓട്ടോറിക്ഷക്കാരും ബസ്സ് ജീവനക്കാരും കാൽ നടയാത്രക്കാരും കൈ കോർത്തു, മുന്നിലുണ്ടായിരുന്ന വലിയ ലോറികൾ പോലും പരമാവധി വശങ്ങളിലേക്ക് ഒതുക്കിമാറ്റി, ആംബുലൻസിനു വഴിയൊരുക്കി. ജനങ്ങൾ തീർത്ത ആ മനുഷ്യ ചങ്ങല ട്രാഫിക് ബ്ലോക്കിനെ നിമിഷങ്ങൾക്കകം കീറിമുറിച്ചു.. ആംബുലൻസ് മുമ്പോട്ടേക്ക് ചീറിപാഞ്ഞു.
******************************
ഏഴാം ബഹറും കടന്ന് എൻ മാരൻ വരണുണ്ട്.
താഴംബൂ മണമൊഴുകും കാറ്റിന്ന് വരുന്നുണ്ട്.
യൂട്യൂബിൽ തന്റെ പ്രിയപ്പെട്ട ഗാനം ആസ്വദിക്കുകയാണ് സൽമ.. തന്റെ പ്രിയപ്പെട്ട മാരൻ നാട്ടിൽ വരുന്നുണ്ട് എന്ന് ഇടയ്ക്കിടെ സ്വപ്നം, കാണാറുണ്ട്. പോയിട്ട് രണ്ട്, വർഷമാകാറായി. ഞാനറിയാതെ സർപ്രൈസ് ആയി വരാനുള്ള സാധ്യതയും ഉണ്ട്. ഇപ്പോൾ അതാണല്ലോ ട്രെൻഡ് വീട്ടിൽ അറിയിക്കാതെ സർപ്രൈസ് ആയി വരിക. ഈ അടുത്ത് ബഷീർക്കയുടെ സുഹൃത്ത് അങ്ങനെ നാട്ടിൽ വന്നത് അയൽവീട്ടിലെ ആമിന പറഞ്ഞത് അവൾ ഓർത്തു. ബഷീർക്കയും ചിലപ്പോൾ അങ്ങനെ വന്നേക്കാം..
സൽമയുടെ ഓർമ്മകൾ വർഷങ്ങൾക്ക് പിറകിലേക്ക് പോയി..
പതിനെട്ടാമത്തെ വയസ്സിലായിരുന്നു എന്റെ ആദ്യവിവാഹം.. അബ്ബാസ്‌ക്ക.. ഏറെ സ്നേഹമുള്ള ആളാണ്. പക്ഷേ കുറേ ചീത്തകൂട്ട്കെട്ടുകൾ കാരണം മദ്യത്തിന് അടിമയായിരുന്നു.. മദ്യപിച്ചു കഴിഞ്ഞാൽ പിന്നെ സംശയരോഗം ആണ്.. എന്നെ ചീത്ത വിളിക്കുകയും, തല്ലുകയും ഒക്കെ ചെയ്യും. അങ്ങനെ ഒരു ദിവസം അവിടുന്ന് ഇറങ്ങി പോന്നവളാണ് ഞാൻ.. അബ്ബാസ്‌ക്ക എന്നെ തിരികെ വിളിക്കാൻ വീട്ടിൽ വന്നു. പക്ഷേ പോകാൻ ഉപ്പ അനുവദിച്ചില്ല. ഒരു കള്ള് കുടിയന്റെ കൂടെ മോളെ അയക്കില്ല എന്ന് ഉപ്പ പറഞ്ഞു.. ആദ്യമേ ചെറുക്കനെ കുറിച്ച് അന്വേഷിക്കാത്തതായിരുന്നു കുഴപ്പം..
അബ്ബാസ്‌ക്കയുടെ ജോലി, ഓട്ടോ ഡ്രൈവർ ആയിരുന്നു.. ഗൾഫിൽ പോകാൻ വിസ നോക്കുന്നുണ്ട് എന്നും പറഞ്ഞു.. പക്ഷേ മദ്യപാന ശീലം ഉള്ളത് ആരും അറിഞ്ഞില്ല.. ആരും പറഞ്ഞുമില്ല.. എനിക്കും മടുത്തിരുന്നു.. മദ്യത്തിന്റ മണം, സംശയരോഗം, എത്ര സ്നേഹം ഉണ്ടെന്ന് പറഞ്ഞിട്ടും കാര്യമില്ല.. സഹിക്കുന്നതിനു ഒരു പരിധി ഇല്ലേ. അങ്ങനെ അബ്ബാസ്‌ക്കയുമായുള്ള വിവാഹബന്ധം വേർപെടുത്തി..
കല്യാണബ്രോക്കർ അന്ത്രുമാനിക്കയാണ് ബഷീർക്കയുടെ ആലോചനയുമായി വന്നത്.. ബഷീർക്കയുടെയും രണ്ടാം വിവാഹമാണ്.. ആദ്യഭാര്യ കാമുകനോടൊപ്പം ഓടിച്ചോടി പോയി.. എനിക്കാണെങ്കിൽ, വീണ്ടും ഒരു വിവാഹത്തിന് ധൈര്യമുണ്ടായിരുന്നില്ല. അബ്ബാസ്ക്കയുടെ ഭാര്യയായി ജീവിച്ചപ്പോൾ തന്നെ മടുത്തുപോയിരുന്നു.. ഉമ്മയെയും ഉപ്പയെയും സങ്കടപെടുത്തണ്ട എന്ന് കരുതി മാത്രം വീണ്ടും ഒരു വിവാഹത്തിന് ഒരുങ്ങി. ബഷീർക്ക എന്നെ നികാഹ് ചെയ്തു..
ആദ്യ രാത്രി തന്നെ ബഷീർക്ക തന്റെ കഥകൾ മുഴുവൻ പറഞ്ഞു. ദോഹയിൽ ഉള്ളപ്പോൾ നാട്ടിലുള്ള ഭാര്യ തന്നെ ചതിക്കുകയാണ് എന്ന് ബഷീർക്ക, അറിഞ്ഞിരുന്നില്ല.. കാമുകനുമായുള്ള രഹസ്യബന്ധം പിടികൂടിയപ്പോൾ, എന്നാൽ നീ അവന്റെ കൂടെ തന്നെ ജീവിച്ചോ എന്ന് പറഞ്ഞു വീട്ടിൽ നിന്ന് ഇറക്കി വിട്ടു..
ഒരു ഭർത്താവിന്റെ സ്നേഹവും കരുതലും ഞാൻ അനുഭവിച്ചത് ബഷീർക്കയിൽ നിന്നാണ്. മദ്യപാനം പോയിട്ട് പുകവലി ശീലം പോലും ഇല്ല. സ്നേഹിക്കാൻ മാത്രമറിയാവുന്ന മനസ്സ്.. അബ്ബാസ്ക്കയെ പോലെ മുൻകോപമോ, കയ്യാങ്കളിയോ ഇല്ല. പടച്ചോൻ ആദ്യം കുറേ സങ്കടങ്ങൾ തന്നത് ഇത്രയും സന്തോഷിപ്പിക്കാൻ വേണ്ടിയായിരുന്നല്ലോ എന്നവൾ മനസ്സിൽ ഓർത്തു..
മോള് കരയാൻ തുടങ്ങിയപ്പോൾ സൽമ ഓർമയിൽ നിന്നുണർന്നു. മോളെ എടുത്തു ചുമലിൽ കിടത്തി അങ്ങോട്ടും ഇങ്ങോട്ടും നടന്നു. മോൾക്ക് ഒന്നര വയസ്സായി. ബഷീർക്ക ഖത്തറിലേക്ക് പോകുമ്പോൾ ഞാൻ ഗർഭിണിയായിരുന്നു. ബഷീർക്ക കുഞ്ഞിനെ കണ്ടിട്ടില്ല. വീഡിയോ കാൾ വിളിക്കുമ്പോൾ ഫോണിലൂടെ കണ്ടതേ ഉള്ളൂ.. നമ്മുടെ മോളെ നേരിൽ കാണാനും കൊഞ്ചിക്കാനും ഏറെ മോഹം ഉണ്ടെന്ന് ഫോണിലൂടെ ബഷീർക്ക പറയാറുണ്ട്.
ബഷീർക്കാന്റെ ഉപ്പാന്റെ മൊബൈൽഫോൺ റിംഗ് അടിയുന്ന ശബ്ദം സൽമ കേട്ടു.. ഉപ്പ ഫോൺ എടുത്തു.. എന്റെ ബഷീറ് മോനേ.. ഉപ്പാന്റെ നിലവിളി കേട്ട് സൽമ ആകെ പേടിച്ചു.. എന്തോ സംഭവിച്ചിട്ടുണ്ട്.. എന്റെ ബഷീർക്കാക്ക് എന്ത് പറ്റി.. അവൾ ഉപ്പാന്റെ റൂമിലേക്ക് ഓടി. താമസിയാതെ ആ നടുങ്ങുന്ന വാർത്ത സൽമ അറിഞ്ഞു.. എയർപോർട്ടിൽ നിന്നും വീട്ടിലേക്ക് തിരിച്ച ബഷീർക്ക സഞ്ചരിച്ച വണ്ടി അപകടത്തിൽ പെട്ടു. ആംബുലൻസിൽ ബഷീർക്കയെ ഹോസ്പിറ്റലിലേക്ക് കൊണ്ട് പോയിട്ടുണ്ട്. സൽമയുടെ കണ്ണുകളിൽ ഇരുട്ട് കയറി. അവൾ ബോധം കെട്ട് നിലത്ത് വീണു..
*************************
മഴയത്ത് ആംബുലൻസ് ചീറി പാഞ്ഞു.. ഹോസ്പിറ്റലിന് മുമ്പിൽ ആംബുലൻസ് കുതിച്ചു വന്നു നിന്നു. ആംബുലൻസിന്റെ വാതിലുകൾ വലിച്ചു തുറക്കപ്പെട്ടു.. നേഴ്‌സുമാർ സ്‌ട്രെച്ചറുമായി ഓടി എത്തി. അവരെ സഹായിക്കാൻ ആംബുലൻസ് ഡ്രൈവറും അത്യാഹിത വിഭാഗത്തിന്റെ മുറിയുടെ മുന്നിൽ വരെ സ്‌ട്രെച്ചർ തള്ളി കൊണ്ട് ഉണ്ടായിരുന്നു.
അൽപ സമയം കഴിഞ്ഞു അത്യാഹിത വിഭാഗത്തിലെ കർട്ടനുകൾ വലിച്ചു കെട്ടിയ ആ കൊച്ചു മുറിയിൽ നിന്ന് പുറത്തു വന്ന നേഴ്സ് വിളിച്ചു പറഞ്ഞു..
വേഗം ഒ നെഗറ്റീവ് ബ്ലഡ് അറേഞ്ചു ചെയ്യൂ.
ഞാൻ തരാം എന്റെ ഒ നെഗറ്റീവ് ആണ്. ആംബുലൻസ് ഡ്രൈവർ പറഞ്ഞു..
വേറെയും കുറച്ചു പേര് കൂടി രക്തം നൽകാൻ തയ്യാറായി.. വിവരമറിഞ്ഞു സൽമയും, ബഷീറിന്റെ ഉപ്പയും അവിടെ എത്തുമ്പോൾ രാത്രിയായിരുന്നു.. ബഷീർക്കാനേ കാണാൻ കഴിയോ. സൽമ കരഞ്ഞു കൊണ്ട് നേഴ്സിനോട് ചോദിച്ചു.
നിങ്ങളുടെ ഭർത്താവ് ഇപ്പോൾ ഓക്കേ ആണ്. നിങ്ങൾ ദൈവത്തോട് പ്രാർത്ഥിച്ചോ.. അവര് സുഖമായി പുറത്തു വരും.
നേഴ്സ് പറഞ്ഞത് കേട്ടപ്പോൾ സൽമക്കും ഉപ്പാക്കും ആശ്വാസമായി.. ഒരാഴ്ചത്തെ ചികിത്സക്ക് ശേഷം ബഷീറിനെ മുറിലേക്ക് മാറ്റി.. ഏറെക്കുറേ സുഖം പ്രാപിച്ചു വരുന്ന ബഷീറിന് ഭാര്യ സൽമ നാരങ്ങ പൊളിച്ചു അതിന്റെ ഇതളുകൾ വായിൽ വെച്ച് കൊടുക്കുകയായിരുന്നു. അപ്പോഴാണ്, ബഷീറിനെ കാണാൻ ഡോക്ടർ എത്തിയത്..
ഇപ്പോൾ എങ്ങനെയുണ്ട് ബഷീറേ.. ഡോക്ടർ അന്വേഷിച്ചു..
നല്ല മാറ്റം ഉണ്ട് ഡോക്ടർ സാർ.. എനിക്ക് ജീവിതത്തിലേക്ക് തിരിച്ചു വരാൻ കഴിയുമെന്ന് കരുതിയതല്ല.. ബഷീർ നന്ദിയോടെ ഡോക്ടറെ നോക്കി പറഞ്ഞു.
ഒരാഴ്ച കൂടി ഇവിടെ കിടക്കണം.. അത് കഴിഞ്ഞു ഡിസ്ചാർജ് ചെയ്യാം.. പിന്നെ ബഷീറിന്റെ ജീവൻ തിരിച്ചു കിട്ടാൻ പ്രധാന കാരണം, കൃത്യ സമയത്ത് ഇവിടെ എത്തിച്ച ആംബുലൻസ് ഡ്രൈവറാണ്. ഒരു നിമിഷം വൈകിയിരുന്നെങ്കിൽ ഒരു പക്ഷേ ബഷീറിനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വരാൻ കഴിഞ്ഞെന്നു വരില്ല..
എങ്കിൽ എനിക്ക് ആ ഡ്രൈവറെ ഒന്ന് കാണണം. ഒന്ന് വരാൻ പറയുമോ അയാളോട്. ബഷീർ ഡോക്ടറോട് അഭ്യർത്ഥിച്ചു.
തീർച്ചയായും, അയാൾക്ക് ബഷീറിനെയും കാണണം എന്നുണ്ട്.. അയാൾ ഇപ്പോൾ ഡോറിന് പുറത്തുണ്ട്.. ഡോക്ടർ അതും പറഞ്ഞു മുറിയിൽ നിന്ന് പുറത്തിറങ്ങി..
ആംബുലൻസ് ഡ്രൈവർ അകത്തേക്ക് വന്നു. അയാളെ കണ്ട് സൽമ ഞെട്ടി.. അബ്ബാസ്ക്ക. എന്റെ ആദ്യഭർത്താവ്..
പക്ഷേ ബഷീറിന് അറിയില്ലായിരുന്നു, തന്റെ ജീവൻ രക്ഷിച്ച ആംബുലൻസ് ഡ്രൈവർ, തന്റെ ഭാര്യയുടെ ആദ്യ ഭർത്താവ് ആണെന്നുള്ള കാര്യം..
അബ്ബാസ് സ്വയം പരിചയപ്പെടുത്തി..
എന്റെ പേര് അബ്ബാസ്.
ഞാൻ മുമ്പ് ഒരു ഓട്ടോ ഡ്രൈവർ ആയിരുന്നു. എന്റെ ഉപ്പ ഒരു വാഹന അപകടത്തിൽ മരിച്ചു. വണ്ടി ഡ്രൈവ് ചെയ്തവൻ മദ്യ ലഹരിയിലായിരുന്നു. എന്റെ കുടുംബജീവിതം നശിപ്പിച്ചതും, മദ്യമായിരുന്നു. ഞാൻ എന്റെ മനസ്സിനെ നിയന്ത്രിച്ചു കൊണ്ട് മദ്യപാന ശീലം പൂർണമായും ഉപേക്ഷിച്ചു..
ഉപ്പാന്റെ മരണം എന്നെ ഏറെ തളർത്തി. റോഡിൽ പിടഞ്ഞു വീഴുന്ന മനുഷ്യരെ രക്ഷിക്കാൻ ഞാൻ ആംബുലൻസ് ഡ്രൈവറുടെ ജോലിക്ക് അപേക്ഷ നൽകി. ജോലി കിട്ടിയ ശേഷം കുറേ ജീവനുകൾ രക്ഷിക്കാൻ എനിക്ക് കഴിഞ്ഞിട്ടുണ്ട്.. അതൊക്കെയാണ് ഇപ്പോൾ എന്റെ മനഃസന്തോഷം..
വാഹന അപകടങ്ങൾ കൂടുതലും ഓവർ സ്പീഡും, മദ്യ ലഹരിയിൽ വണ്ടി ഓടിക്കുന്നതും ആണ്.
മദ്യ ലഹരിയിൽ വണ്ടി ഓടിച്ചു ആളെ കൊല്ലുന്നവരെ, കൊലക്കുറ്റം ചുമത്തി ജയിലിൽ ഇടണം.. എന്നാലേ ജനങ്ങൾ നന്നാകൂ.. നിങ്ങളുടെ വണ്ടിയെ ഇടിച്ച ലോറി ഡ്രൈവറും മദ്യലഹരിയിൽ ആയിരുന്നല്ലോ..
എന്തായാലും നിങ്ങളുടെ ജീവൻ രക്ഷിക്കാൻ ഞാൻ ഒരു നിമിത്തമായത് എന്നെ ഏറെ സന്തോഷിപ്പിക്കുന്നുണ്ട്. കാരണം നിങ്ങള് സൽമയുടെ ഭർത്താവ് ആയത് കൊണ്ട് തന്നെ. ഒരിക്കൽ ഞാൻ കാരണം ഒരു പാട് കരഞ്ഞവളാണ്.. ഇന്ന് അവളുടെ ഭർത്താവിന്റെ ജീവൻ രക്ഷിക്കാൻ കാരണക്കാരൻ ഞാൻ ആണെന്ന് ഇവിടെയുള്ള ഡോക്ടർമാരും മറ്റും പറയുമ്പോൾ ഏറെ സന്തോഷം തോന്നുന്നു.
ഒന്നും മനസ്സിലാകാതെ മിഴിച്ചു നിന്ന ബഷീറിനോട് സൽമ പറഞ്ഞു.
ഇതാണ് അബ്ബാസ്.. എന്റെ ആദ്യ ഭർത്താവ്..
ബഷീർ ആശ്ചര്യത്തോടെ അബ്ബാസിനെ നോക്കി.
ഒരു സിനിമാ കഥ പോലെ വല്ലാത്തൊരു സംഭവം ആണല്ലോ ഇത്.. ഇത്ര നാളും എന്റെ മനസ്സിൽ അബ്ബാസിന് വില്ലൻ റോൾ ആയിരുന്നു. പക്ഷേ ശരിക്കും നായകൻ താനാടോ.
ബഷീർ പറഞ്ഞത് കേട്ട് അബ്ബാസ് ചിരിച്ചു.
പക്ഷെ ഈ കഥ ഇവിടെ കൊണ്ടും അവസാനിക്കുന്നില്ല.. ഇനി വേറൊരു ട്വിസ്റ്റും കൂടിയുണ്ട്.. ഹസീനാ.. അബ്ബാസ് വിളിച്ചപ്പോൾ ഡോറിന് പുറത്തു നിന്ന അബ്ബാസിന്റെ ഭാര്യ അകത്തു വന്നു.. അവളെ കണ്ട് ബഷീർ ഞെട്ടി..
കാമുകനോടൊപ്പം ഓടിച്ചോടി പോയ, തന്റെ ആദ്യ ഭാര്യ ഹസീന..
നിങ്ങളെ ഒഴിവാക്കി കാമുകനോടൊപ്പം പോയ ഇവളെ കാമുകൻ ചതിച്ചു. അവൻ ഇവളെ ഒഴിവാക്കി. അതാണല്ലോ എപ്പോഴും സംഭവിക്കുന്നത്.. പക്ഷേ എത്ര കണ്ടാലും കേട്ടാലും പെണ്ണുങ്ങള് പഠിക്കില്ലല്ലോ.. അനുഭവിച്ചു പഠിക്കുമ്പോഴേക്കും, സ്വന്തം വീട്ടുകാർക്ക് പോലും വേണ്ടാതാകും.
അങ്ങനെ, ആർക്കും വേണ്ടതായപ്പോൾ ഇവൾ ആത്മഹത്യ ചെയ്യാൻ ട്രെയിനിനു മുമ്പിൽ ചാടാൻ പോയതാണ്.. അന്ന് ഞാൻ ഓട്ടോ ഡ്രൈവർ ആയിരുന്നു.. റെയിൽവേ സ്റ്റേഷനിന്റെ അടുത്തായിരുന്നു ഓട്ടോ സ്റ്റാൻഡ്..
രാത്രി റെയിൽ പാളത്തിലേക്ക് നടന്നു പോകുന്നത് കണ്ടപ്പോൾ തന്നെ എനിക്ക് മനസ്സിലായി.. ട്രെയിനിനു മുമ്പിൽ ചാടാൻ പോകുകയാണെന്ന്.. മുഖം കണ്ടപ്പോഴേ എനിക്ക് സംശയം തോന്നിയതാ.. ഞാൻ പിന്തുടർന്നു.. ഒരു “നിമിഷം, വൈകിയായിരുന്നുവെങ്കിൽ” ഇവൾ ട്രെയിനിടിച്ചു കഷണങ്ങൾ ആയി പോയേനെ..
സൽമ ജീവിതത്തിൽ നിന്ന് പോയതിന്റെ ശേഷമുള്ള എകാന്തതയും, ഒപ്പം ഒറ്റപ്പെട്ടു പോയ ഒരു പെണ്ണിന് ജീവിതം കൊടുക്കാൻ കഴിയുന്നതിന്റെ സന്തോഷം അതൊക്കെയായിരുന്നു ഇവളെ സ്വന്തമാക്കുമ്പോൾ എന്റെ മനസ്സിൽ..
മുമ്പ് സംശയരോഗം ഉണ്ടായിരുന്ന എനിക്ക് ഹസീനയെ സംശയമേ ഇല്ലായിരുന്നു.. ഒരിക്കൽ ജീവിതത്തിൽ തെറ്റ് പറ്റി വലിയ പാഠം പഠിച്ചവർ വീണ്ടും ആ തെറ്റ് ആവർത്തിക്കാൻ വളരെ സാധ്യത കുറവാണു. പക്ഷേ വീണ്ടും ഒരവസരം നൽകാൻ ആരും തയ്യാറാകില്ല.. അത് കൊണ്ടാണ് അവസാനം പലരും ആത്മഹത്യയിൽ അഭയം കണ്ടെത്തുന്നത്..
അബ്ബാസ് പറഞ്ഞു നിറുത്തി..
എടോ അബ്ബാസേ, കഥ മൊത്തം കേട്ടപ്പോൾ, ഒരു സിനിമാ കഥ പോലെ ഉണ്ടല്ലോ.. നായകനാര്, വില്ലാനാര് എന്ന് തിരിച്ചറിയാൻ കഴിയാത്ത ഒരു സിനിമാ കഥ പോലെ.. ബഷീർ ചിരിയോടെ പറഞ്ഞു..
നായകൻ ആരായാലും വില്ലൻ മദ്യം ആണ്.. മദ്യപിച്ചു വണ്ടി ഓടിച്ചു, ആളെ കൊല്ലുന്ന ഓരോ മനുഷ്യനും ഈ കഥയിലെ വില്ലൻ ആണ്.. നിമിഷ നേരം കൊണ്ട് റോഡിൽ പിടഞ്ഞു മരിച്ചവരും നിമിഷ നേരത്തിന്റെ ഭാഗ്യം കൊണ്ട് ജീവൻ തിരിച്ചു കിട്ടിയവരും ഉണ്ട്.. അബ്ബാസ് പറഞ്ഞു നിറുത്തി..
അബ്ബാസും ഹസീനയും യാത്ര പറഞ്ഞിറങ്ങി.. അവർ രണ്ട് പേരും പോകുന്നത് ബഷീറും സൽമയും നോക്കി നിന്നു. പുറത്തപ്പോഴും മഴപെയ്യുന്നുണ്ടായിരുന്നു..
#എന്റെരചന
#കൂട്ടക്ഷരങ്ങൾ
#ഒരുനിമിഷംവൈകിയിരുന്നെങ്കിൽ


3 Comments
ഹോ. എൻ്റെ ജിനസേ , ട്വിസ്റ്റോടുട്വിസ്റ്റ് ! ഇനി ആർക്കേലും ട്വിസ്റ്റ് വേണോന്നു ചോദിക്കുമ്പോലത്തെ കഥ….എന്തായാലും വിഷയത്തോട് നുറു ശതമാനം നീതി പുലർത്തി. good work.👌👏♥️
നല്ല കഥ. വല്ലാത്തൊരു ട്വിസ്റ്റ് ആയി പോയി.
ശ്രീകുമാരി 😂😂😂