വീട്ടിലേക്കുള്ള അവശ്യസാധനങ്ങൾ വാങ്ങി, ട്യൂഷൻ സെൻററിൽ നിന്നും മകനെയും ചേർത്ത് ആശ സ്കൂട്ടറിൽ അതിവേഗം യാത്ര തുടങ്ങി.. നീലാകാശത്തിന് അരുണിമ പകർന്നുകൊണ്ട് ഒരു കുങ്കുമപ്പൊട്ടായി സൂര്യനും പടിഞ്ഞാട്ട് യാത്ര ചെയ്യുന്നുണ്ടായിരുന്നു..
കോലായിൽ ദീപം തെളിഞ്ഞിട്ടില്ല…
പതിവു പോലെ ക്ഷേത്രദർശനം കഴിഞ്ഞ് അമ്മ തിരിച്ചെത്തിയിരിക്കാൻ വഴിയില്ലെന്ന് അവൾക്ക് തോന്നി..
വീട്ടിലെത്തിയ അവൾ ആ കാഴ്ച കണ്ട് ഞെട്ടി!!
വീടിൻ്റെ ഒരു വശത്ത് കെട്ടിയിട്ടിരുന്ന അമ്മിണി, സമയത്തിന് മുമ്പേ തന്റെ ഉള്ളിൽ നിന്നും പുറത്തുചാടിയ… മൂരികുട്ടിയെ നക്കി തുടക്കുന്നു….
എന്നും കൂട്ടിനു വിളിക്കുന്ന കൃഷ്ണനെ അവൾ വിളിച്ചു. “കൃഷ്ണാ..എന്താ ഞാൻ ഈ കാണുന്നേ..ഗുരുവായൂരപ്പാ കാത്തോളണേ…”
പിന്നീട് പാതിരാത്രി വരെ അവളും മക്കളും പശുവിനെയും മൂരിയെയും ശുശ്രൂഷിച്ചുകൊണ്ട് കാവലിരുന്നു. പ്രായമേറെയായെങ്കിലും അവളുടെ അമ്മായിയമ്മയും അവർക്ക് കൂട്ടിനായി കോലായിൽ ഉറക്കമൊഴിച്ചിരുന്നു.
കുട്ടികൾ വലുതാവും തോറും വീട്ടിലെ ചിലവുകൾ ഏറി വന്നിരുന്നു. തൻ്റെ ഭർത്താവ് അയച്ചുതരുന്ന തുകയിൽ ചിലവ് ഒതുങ്ങാതെ വന്നപ്പോൾ മനസ്സിൽ തോന്നിയ ഒരു ബുദ്ധിയായിരുന്നു. പശുവിനെ വായ്പ വിധേന വാങ്ങി, അതിനെ വളർത്തി. പ്രസവിച്ചശേഷം കുട്ടിയെയും ചേർത്ത് കൊടുക്കാമെന്നത്. നല്ല ഒരു തുക കിട്ടുമെന്നറിഞ്ഞാണ് ഈ പരീക്ഷണത്തിനായി അവൾ ഇറങ്ങിത്തിരിച്ചത്..
അന്ന് ആരോഗ്യമില്ലാത്ത ഒരു കുഞ്ഞുകിടാവിനെയും ഫ്രീയായി അവർ അവൾക്ക് കൊടുത്തിരുന്നു..
ഇന്നലെവരെ അതിനെ സ്നേഹിച്ചിരുന്ന അമ്മിണി, സ്വന്തം കുഞ്ഞു വന്നപ്പോൾ അതിനെ തട്ടിമാറ്റുന്നത് അവൾ കണ്ടു. തന്റെ അമ്മായിയമ്മയായ വനമാല ഇങ്ങനെയാണല്ലോ തന്നോട് പെരുമാറുന്നത് എന്ന് അവൾ ഓർത്തു… സ്വന്തം മക്കൾ വരുമ്പോൾ, അന്നുവരെ അവരുടെ എല്ലാ കാര്യങ്ങളും നോക്കിനടത്തി കൊടുക്കുന്ന അവൾ, അവർക്ക് അന്യയായി മാറാറുണ്ട്..
ദിവസത്തിൽ മിക്ക നേരവും അമ്പലത്തിൽ സമയം ചിലവഴിക്കുന്ന അവർ ഇടയ്ക്കിടയ്ക്ക് വീട്ടിൽ പ്രത്യക്ഷപ്പെടുമ്പോൾ… കൊച്ചുമക്കൾ “വന്നല്ലോ വനമാല..”എന്ന് പറയും. അങ്ങനെ അവർക്കു വീണ ചെല്ലപ്പേരാണ്.. വനമാല.
പിറ്റേദിവസം കുട്ടികളെ സ്കൂളില് അയച്ചശേഷം സോഫയിൽ തളർന്നിരുന്ന അവൾ ഒരു മയക്കത്തിലേക്ക് വഴുതിവീണു. വനമാല പൂജാമുറിയിൽ ഇരുന്ന് ഉച്ചത്തിൽ കൃഷ്ണ കീർത്തനം ചൊല്ലുന്നുണ്ടായിരുന്നു.
അമ്മിണിയുടെ നിർത്താതെയുള്ള കരച്ചിൽ കേട്ടാണ് അവൾ മയക്കത്തിൽ നിന്നുമുണർന്നത്.
‘എന്താ അമ്മിണി… ഇത്രമാത്രം കരയാൻ?’എന്ന് ചോദിച്ചു കൊണ്ട് അവൾ തൊഴുത്തിലേക്ക് ഓടിച്ചെന്നു. അവിടെ കണ്ട കാഴ്ച തലേദിവസത്തേതിലും വിചിത്രമായിരുന്നു!!
സമൃദ്ധമായ പുല്ലുകൊണ്ട് കാടായി മാറിയ പറമ്പിൽ തുള്ളിച്ചാടി ഓടുന്ന മൂരി… പറമ്പിലാണെങ്കിൽ പാമ്പുകളുടെ വാസസ്ഥലം.
‘കൃഷ്ണ… കാത്തോളണേ..’ എന്ന് വിളിച്ചു കൊണ്ട് മൂരിയുടെ പിന്നാലെ അവളും ഓടി.. മൂരി അതാ… അടുത്ത ചാട്ടം ആഴമുള്ള കുളത്തിലേക്ക്…
ഏതോ സിനിമയിൽ നടി കുളത്തിൽ വീഴുമ്പോൾ, ശ്രീനിവാസൻ ‘ക്യാമറയും കൂടെ ചാടിക്കോട്ടെ’ എന്നു പറഞ്ഞതുപോലെ… “എൻ്റെ കൃഷ്ണാ…” എന്ന് വിളിച്ചുകൊണ്ട് അവളും ചാടി കുളത്തിലേക്ക്… അവൾക്ക് നീന്താൻ അറിയില്ലെന്നതുപോലും ഓർക്കാതെ… മൂരിക്കുട്ടിയെ രക്ഷിക്കുകയെന്ന ഒറ്റ ചിന്ത മാത്രമേ അപ്പോൾ മനസ്സിൽ ഉണ്ടായിരുന്നുള്ളൂ…
ചതുപ്പ് നിറഞ്ഞ ആഴമുള്ള ആ കുളത്തിലേക്ക് താനും മൂരിയും ഒരുമിച്ച് പൂണ്ടു പോകുന്നതറിഞ്ഞു. അവളെക്കാൾ ഭാരമുള്ള മൂരിക്കുട്ടി… കൈകളിൽ നിന്നും വഴുതിപ്പോകാതെ പിടിച്ചുനിർത്താനും അവൾക്ക് കഴിയുന്നുണ്ടായിരുന്നില്ല. മരണം മുന്നിൽ കണ്ട നിമിഷം…
വനമാലയുടെ ഉച്ചത്തിലുള്ള നാമജപം അപ്പോഴും അവൾക്ക് കേൾക്കാമായിരുന്നു. അവൾ എത്ര കൂവി വിളിച്ചാലും കേൾവിക്കുറവുള്ള അമ്മായിയമ്മ അവളുടെ വിളി കേൾക്കില്ല.
പിന്നെ രക്ഷിക്കാൻ കൃഷ്ണനെ വിളിച്ചാലുംതന്റെ അമ്മായിയമ്മയുടെ കീർത്തനം കേട്ടാൽ കൃഷ്ണൻ വന്നതിലും വേഗത്തിൽ ഗുരുവായൂർക്ക് വെച്ചു പിടിക്കും.
എന്നാലും ഗുരുവായൂരപ്പാ.. അയൽപക്കത്തെ ചേച്ചിയെ എങ്കിലും അയക്കണേ.. എന്ന് പ്രാർത്ഥിച്ചു കൊണ്ട് ഉച്ചത്തിൽ അവൾ വിളിച്ചു. “ഓടി വരണേ… രാധേച്ചീ… ഞാൻ ദേ.. കുളത്തിൽ മുങ്ങിത്താഴുന്നു. കൂടെ മൂരിയും ഉണ്ട്… രക്ഷിക്കണേ..”
അവരുടെ പറമ്പിൽ പണിക്കു നിന്നിരുന്നവർ ഭാഗ്യത്തിന് അവളുടെ വിളി കേട്ടു. എങ്ങിനെയൊക്കെയോ അവർ മൂരിയെയും അവളെയും കുളത്തിൽ നിന്നും കരകയറ്റി. അവർ വരുവാൻ ഒരു നിമിഷം വൈകിയിരുന്നെങ്കിൽ എന്താവുമായിരുന്നു!?
എന്തായാലും അതോടെ മൂരിയെയും പശുവിനെയും തിരികെ കൊടുക്കുവാൻ വേണ്ട കാര്യങ്ങൾ ഉടനെ വിളിച്ചു പറഞ്ഞ് അവൾ ശരിയാക്കി. ഇനിയും ചതുപ്പ് നിറഞ്ഞ ആ കുളത്തിൽ ചാടാനുള്ള ശക്തി തനിക്കില്ലെന്ന്, അവൾക്ക് ഉറപ്പുണ്ടായിരുന്നു.
🍂🍂🍂🍂🍂🍂🍂🍂🍂

