മുംബൈ നഗരത്തിന്റെ തിരക്കേറിയ വീഥികളിലൂടെ ചീറിപ്പാഞ്ഞു പോകുന്ന വാഹനങ്ങൾ, ആശുപത്രിയുടെ നാലാം നിലയിലെ മുറിയിൽ നിന്നും നോക്കിയിരിക്കെ അവളുടെ മനസ്സും റോഡിലെ പുകമറ പോലെ അവ്യക്തമായ ഓരോ ചിന്തകളിൽ കലുഷമായിരുന്നു. ഭർത്താവിൻ്റെ ആരോഗ്യനില മെച്ചപ്പെട്ടു വരുന്നതേയുള്ളൂ. ഇനിയും രണ്ടു ദിവസം കഴിഞ്ഞാൽ മാത്രമേ ഡിസ്ചാർജ് ചെയ്യാൻ കഴിയൂ എന്ന് ഡോക്ടർ പറഞ്ഞു. മുറിയിലെ ഒരു വശത്തുള്ള ചെറിയ കട്ടിലിൽ സുഖനിദ്രയിൽ കിടക്കുന്ന കുഞ്ഞിനെ നോക്കി, ഏതോ ചിന്തയിൽ കിടക്കുന്ന ഭർത്താവ്. കുഞ്ഞിനെ ആശുപത്രിയിൽ നിർത്തുന്നത് ഒട്ടും താല്പര്യമില്ലാത്ത കാര്യമാണ് പുള്ളിക്ക്.. നല്ല സുഹൃത്ത് ബന്ധം ഉള്ളതിനാൽ എന്നും ഓഫീസ് വിട്ടു വരുന്ന സുഹൃത്തുക്കൾ ആരെങ്കിലും രാത്രി ആശുപത്രിയിൽ കിടക്കാൻ തയ്യാറായിരുന്നു. അപ്പോൾ അവൾ കുഞ്ഞിനെയും കൊണ്ട് ഫ്ലാറ്റിലേക്ക് തിരിച്ചു പോകുകയായിരുന്നു പതിവ്. എന്നാൽ ഇന്ന് രാത്രി അനിയൻ കിടക്കാൻ വരുമെന്ന് കാണാൻ വരുന്ന കൂട്ടുകാരോടും, ഡ്യൂട്ടിക്ക് വരുന്ന നേഴ്സുമാരോടും അദ്ദേഹം പറയുന്നുണ്ടായിരുന്നു. അപ്പോൾ ആ മുഖത്ത് നിറയുന്ന പ്രസന്നത രക്തബന്ധത്തിന്റെ ഊഷ്മള വികാരമാണെന്ന്…
