അത് ഉറക്കം വരുന്ന പോലെ ആയിരുന്നില്ല…
കണ്ണുകൾ താനേ അടഞ്ഞു പോകുന്നത് പോലെ….
ഉറക്കം വരികയാണോ എന്ന് ആദ്യം സംശയിച്ചു.
എന്നാൽ ഭാരം കൂടിയത് കൺപോളകൾക്ക് മാത്രമായിരുന്നില്ല…
കൈകളും അനക്കാൻ കഴിയാത്തത് പോലെ…
ചുറ്റുപാടും നിന്നുമുള്ള ശബ്ദങ്ങൾ കേൾക്കാമായിരുന്നു. അത് ശ്രദ്ധിച്ചു കൊണ്ട് കണ്ണുകൾ വലിച്ചു തുറക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു.
ഒരു നിമിഷം തൊട്ടടുത്ത് അവ്യക്തമായി ആരെയൊ കണ്ടത് പോലെ, പരിചിതമായൊരു പാട്ടും കേൾക്കുന്നുണ്ട്.
ഭയത്തിന്റെ തണുപ്പ് വ്യാപിക്കുന്നതി നിടയിൽ കേൾക്കുന്ന ശബ്ദങ്ങൾ അസഹനീയമായപ്പോൾ തിരിഞ്ഞു കിടക്കാൻ ശ്രമിച്ചു. സാധിക്കുന്നില്ല .
ആരോ വിളിക്കുന്ന പോലെ …?
പിന്നിൽ നിന്നാണ്.
ആ വശത്തേക്ക് നോക്കാനേ പറ്റുന്നില്ല…
മുറിയുടെ വാതിൽ അടയ്കാറുണ്ടല്ലോ?
പിന്നെ എങ്ങനെ?
ആരാണ് അകത്തേക്ക് വന്നത്?
മരവിച്ച കൈകാലുകളുമായി ഇമ ചിമ്മാനാകാതെ ഈ കിടപ്പ്, അടുത്ത് ആരോ നില്കുന്നുണ്ടെന്ന തോന്നൽ, തോന്നൽ അല്ല.. ഉണ്ട് ..
ശ്വാസം എടുക്കുന്നത് കേൾക്കാം…
മറ്റു ശബ്ദങ്ങളുടെ ഇടയിൽ പോലും… ചുറ്റും പരക്കുന്ന വല്ലാത്തൊരു ഗന്ധവും കൂടെ ആയപ്പോൾ….
നിലവിളികൾ എല്ലാം തൊണ്ടയിൽ തന്നെ കുരുങ്ങി…
അവസാന ശ്രമം എന്ന നിലയിൽ സർവ്വ ശക്തിയുമെടുത്തു… ശ്വാസം ആഞ്ഞു വലിച്ചു കൊണ്ട് വശത്തേക്ക് തിരിഞ്ഞതും കട്ടിലിൽ നിന്നും
നേരെ താഴേക്ക്…………..
താഴേക്ക്……
നിലയില്ലാതെ ആഴങ്ങളിലേക്ക്..
ഒടുവിൽ വെള്ളത്തിലേക്ക്…
താഴേക്ക് മുങ്ങി പോകുകയാണ്…. അനങ്ങാൻ ആകുന്നില്ലല്ലോ….
മരവിച്ച ദേഹവുമായി ഒഴുകി പോകുന്നതിനിടയിൽ പ്രിയപ്പെട്ട ചില മുഖങ്ങൾ….
അതാരൊക്കെയാണ്..?
മുഖങ്ങൾ മാത്രമല്ല പരിചിതമായ ചില കാഴ്ചകളും.
പിന്നെയാ അവ്യക്തമായ ചിത്രങ്ങൾ ശക്തമായ ഒഴുക്കിൽ ഇല്ലാതെയായി….
ശൂന്യമായ മനസും മരവിച്ച ഓർമകളു മായി ഇതെങ്ങോട്ടാണ് എന്ന് പോലും അറിയാത്ത ഒഴുക്ക്..
ഒഴുക്കിന് ശക്തി കൂടിയത് പോലെ കാതടപ്പിക്കുന്ന ഒരു മൂളൽ, അതിന്റെ യവസാനം ചലനമറ്റ് നിശ്ശബ്ദതയിൽ എന്തോ കാതോർത്തു കിടന്നു..
ചെറിയൊരു ഇരമ്പൽ, കടലിന്റെ തിരയിളക്കം പോലെ. മറ്റൊന്നും കേൾക്കാനില്ല…….
കണ്ണ് തുറന്ന് എഴുന്നേൽക്കാൻ ശ്രമിച്ചപ്പോൾ മരവിച്ച ശരീരത്തിന് ആ തണുപ്പിൽ ഭാരമില്ലാത്തത് പോലെ തോന്നി. അപ്പോൾ എഴുന്നേറ്റ് എന്തിനെന്നില്ലാതെ മുന്നോട്ട് ഓടി.
കൈകാലുകൾക്ക് നിയന്ത്രണം നഷ്ടപ്പെട്ടത് പോലെ വേച്ചു വീഴാൻ പോകുന്നുണ്ട്, എങ്കിലും വീഴുന്നില്ല ഒരിക്കൽ പോലും….
വീണ്ടും ഓടുകയാണ്….
അതോ…
ഒഴുകുകയാണോ…
വായുവിൽ ഒരു തൂവൽ പോലെ… കാലുകളിലേക്ക് നോക്കി…
നിലത്തു ചുവന്ന മണ്ണിൽ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ…
എങ്കിലും എന്തൊരു വേഗതയാണ്… അസഹ്യമായ തണുപ്പ് ഇപ്പോൾ വേദനിപ്പിക്കുന്നില്ല. പക്ഷേ.!
ഈ കടൽത്തീരത്ത് ആരുമില്ല…
ഈ കടലിലാണോ നേരത്തെ വീണത്… ഇതാണോ താൻ നീന്തിക്കയറിയത്…
പുക മറയ്ക്കുള്ളിലൂടെ വീണ്ടും നോക്കി
അതിന് കടൽ എവിടെ…
ശബ്ദം മാത്രം കേൾക്കുന്നുണ്ട്….
ചുറ്റും ചുവന്ന പൊടി മണ്ണ് മാത്രം…
അതിന്റെ ഗന്ധവും…
ദൂരെ ആരോ നിൽക്കുന്നു…
അവിടെ നിന്നാണ് ശബ്ദം..
അത് ലക്ഷ്യമാക്കി ഓടി…
അതി വേഗത്തിൽ വളരെ ദൂരം
പക്ഷേ…!
ആ കാഴ്ചയിപ്പോഴും വളരെ ദൂരെതന്നെ യാണ്…..
ഒരു കറുത്ത പൊട്ടു പോലെ…
ഓട്ടം നിർത്താൻ കഴിയുന്നില്ല കാലുകൾ നിലത്തുറയ്ക്കാത്തത് കൊണ്ടാവും… വേഗത കുറഞ്ഞെങ്കിലും നില്കാൻ കഴിയുന്നില്ല, താഴെ വീഴുന്നുമില്ല. പിടിച്ചു നില്കാൻ ഒന്നുമില്ല.. ചുറ്റും വലിയൊരു മണല്പരപ്പ് മാത്രം. ആർത്തിരമ്പുന്ന തിരമാലകളുടെ സാന്നിധ്യം ശബ്ദത്തിലൂ ടെ മാത്രം അറിയാം. ശ്വാസം ആഞ്ഞു വലിയ്ക്കാൻ ശ്രമിച്ചു.
മണ്ണിന്റെ രൂക്ഷമായ ഗന്ധത്തിൽ അടഞ്ഞു പോയ കണ്ണുകൾക്ക് മുൻപിലേക്ക് വീണ്ടും ചില പരിചിത മുഖങ്ങൾ, മറ്റേതോ ഹൃദ്യമായ ഒരു ശബ്ദം..
ഇമ ചിമ്മി തുറന്നപ്പോൾ മുൻപിൽ ചുവപ്പല്ല, വെളുപ്പാണ്….
വെളുത്ത ആകാശമാണ് അതെന്ന് തിരിച്ചറിഞ്ഞു… പക്ഷെ..!
തൊട്ടടുത്താണ്..
കയ്യെത്തും ദൂരത്ത്…
വെളുത്ത കുഞ്ഞു മേഘങ്ങൾ ഒഴുകി നടക്കുന്നു. കൈ നീട്ടുമ്പോൾ തെന്നി മാറുന്നു. ഒരുപാട് നേരം അങ്ങനെ കിടന്നോ?…
കിടക്കുകയാണ് എന്ന് പോലും മനസിലാക്കാൻ ആദ്യം സാധിച്ചില്ല. എഴുന്നേൽക്കണം എന്ന് പറയുന്നത് മാത്രം കേൾകാം..
നിൽക്കാനോ നടക്കാനോ തിരിഞ്ഞു നോക്കാനോ ഇവിടെ പറ്റില്ലല്ലോ.
മുൻപോട്ട് പോകാൻ ഉള്ള ആജ്ഞ ശക്തമായത് കൊണ്ട് വീണ്ടും ഓടാൻ തുടങ്ങി. മുൻപിൽ കാണുന്ന ആ കറുത്ത പൊട്ടുകൾ ഇപ്പോൾ കടും പച്ച നിറത്തിൽ വലുതായി കാണുന്നുണ്ട്. അടുത്തേക്ക് ചെല്ലുമ്പോൾ പച്ച നിറം നേർത്തു വരുന്നത് പോലെ തോന്നി. ഒടുവിൽ അത് ഉയർന്നു കത്തുന്ന നീല ജ്വാലകളായി മാറുന്നതിനൊപ്പം ഉയരുന്ന വായുവിന്റെ ചൂട് കാൽ ചുവട്ടിലെ മണ്ണിൽ നിന്നുമറിഞ്ഞപ്പോൾ കാൽ നിലത്തുറച്ചത് മനസിലായി. പക്ഷേ..!
നിലത്ത് കാൽ തൊടാനാകാത്ത വണ്ണം പൊള്ളുന്ന പാദങ്ങൾ ചവിട്ടുന്നത് പഴയ പൊടി മണ്ണിൽ അല്ലെന്ന് തോന്നി. നോക്കാൻ കഴിയുന്നില്ല. വീണ്ടുമാ കാറ്റിന്റെ ചൂളം വിളി. തീ ജ്വാലകൾക്കുള്ളിലൂടെ വീണ്ടും മുന്നോട്ട് ഒരുപാട് ദൂരം അസഹ്യമായ ചൂടിലൂടെ അതിവേഗം ഓടി. ഒടുവിൽ ചൂട് കുറഞ്ഞു വരുമ്പോൾ നീലജ്വാലകൾ നേർത്ത വെളുപ്പിലേക്ക് മാറുന്ന, കുഞ്ഞു മേഘം നിറഞ്ഞ ആകാശക്കാഴ്ച്ച വീണ്ടും. പക്ഷേ.!
കുഞ്ഞു മേഘങ്ങൾ ആയിരുന്നില്ല, മഞ്ഞു കട്ടകൾ ആയിരുന്നു ഒഴുകി നടക്കുന്നത് എന്ന് തിരിച്ചറിഞ്ഞു. ഇപ്പോൾ കാൽ നിലത്തുറയ്ക്കുന്നുണ്ട്..
ചുറ്റും നോക്കാൻ സാധിക്കുന്നുണ്ട്
തണുപ്പ് കൂടി വരുന്നു..
ചുറ്റും വെളുപ്പ് മാത്രം…
മറ്റൊന്നുമില്ല..
തിരിഞ്ഞു നോക്കി..
ചുറ്റും നോക്കി…
മുൻപോട്ട് നോക്കി…
മഞ്ഞ്..
ഇനിയെന്ത്…
ആജ്ഞകൾ ഇല്ല, ചൂളം വിളിയില്ല, വെളുത്ത മഞ്ഞ് മാത്രം…
തളർന്നിരുന്നപ്പോൾ അടുത്തേക്ക് ഒഴുകി വന്ന മഞ്ഞ് കട്ടയിൽ തൊട്ടു നോക്കി അത് കയ്യിലെടുത്തു..
അതിലെ അവ്യക്തമായ ചിത്രത്തിലേക്ക് ഒന്നുകൂടി സൂക്ഷിച്ചു നോക്കി, പരിചിതമായ ഒരു മുഖം
ഈ മുഖം…
പക്ഷെ..!
ആ വെളുത്ത കണ്ണുകൾ ശൂന്യമായിരുന്നു ഈ മഞ്ഞുപോലെ. ഞെട്ടിത്തരിച്ചു പോയി.
തണുപ്പിന് പകരം മറ്റെന്തോ അരിച്ചു കയറുന്നു….
വീണ്ടുമാ ചൂളം വിളി..
കാതടപ്പിക്കുന്ന ഉച്ചത്തിലായതും… കണ്ണുകളിലെ വെളുപ്പിൽ വീണ്ടും കറുപ്പ് പടർന്നു.
കണ്ണ് തുറന്നിട്ടും സമയം ഒരുപാട് എടുത്തിരുന്നു ഇപ്പോൾ ഉള്ളത് ആ പഴയ പരിചിതമായ ലോകത്തു തന്നെ എന്ന് മനസിലാക്കാൻ.
താൻ ഇവിടെ തന്നെ ഉണ്ടായിരുന്നു എന്ന് വിശ്വസിക്കാൻ,
പക്ഷേ നടന്നത് സ്വപ്നമോ സത്യമോ എന്ന് തിരിച്ചറിയാൻ ശ്രമിക്കുമ്പോൾ ദൂരെ മറ്റൊരാൾ അതിന് തയ്യാറെടുക്കുകയായിരുന്നു.
” മരണാനന്തര ജീവിതം, ഒന്ന് പോയി വന്നാലോ”?
’ഒറ്റ ക്ലിക്ക്’.

