തൊടിയിൽ ഇലകളിൽ നിന്നൂർന്നിറങ്ങുന്ന നിഴലുകൾ… കാറ്റിന്റെ കുസൃതിയിൽ അവ പരസ്പരം കെട്ടിപ്പുണരുകയും വീണ്ടും വേർപിരിയുകയും ചെയ്യുന്നു.
ജനലരികിൽ പുറത്തേക്കു നോക്കി നിൽക്കാൻ തുടങ്ങിയിട്ട് എത്ര നേരമായെന്ന് ഓർമ്മയില്ല. അടുക്കും ചിട്ടയുമില്ലാതെ എന്തൊക്കെയോ ഓർമ്മകൾ മനസ്സിലേക്ക് പാഞ്ഞിറങ്ങുന്നു. വല്ലാത്ത ഒരു ശൂന്യത മനസ്സിൽ നിറഞ്ഞു നിൽക്കയാണ്.
It is a different kind of pain when your heart cries but your eyes don’t. (നിങ്ങളുടെ കണ്ണുകൾ നിറയാതെ ഹൃദയം കരയുമ്പോൾ ഒരു പ്രത്യേക തരം വേദന ആണ് അനുഭവിക്കുന്നത്)
(കടപ്പാട് )
വരദാമ്മ ഇവിടെ ഓരോരുത്തർക്കും ആരായിരുന്നു എന്നു ഇപ്പോഴാണ് മനസിലാകുന്നത്.
പുറകിൽ കാലൊച്ച കേട്ടു തിരിഞ്ഞു നോക്കി. അമ്മയാണ്.
“സുമംഗലയും ശിവരാമേട്ടനും വന്നിരിക്കുന്നു. നിന്നെ അന്വേഷിക്കുന്നു. “
അമ്മയുടെ മുഖത്തേക്ക് നോക്കി. മുഖം തരാതെ നില്ക്കയാണ്. അമ്മയുടെ ഉള്ളിലെ വേദന ആ ശരീര ഭാഷയിൽ നിന്നും മനസ്സിലാകുന്നുണ്ട്.
മനസ്സിന്റെ വാതിലുകൾക്ക് അകത്തു നിന്നും ഓടമ്പലിട്ടു ഒറ്റപ്പെട്ടു കഴിയാൻ താല്പര്യപ്പെട്ട അമ്മയെ കൈ പിടിച്ചു പുറത്തേക്കു കൊണ്ടുവന്നത് വരദാമ്മ ആണ്..
അവനവന്റെ ഉള്ളിൽ സന്തോഷമുണ്ടെങ്കിലേ മറ്റുള്ളവരെ സന്തോഷിപ്പിക്കാൻ സാധിക്കൂ എന്നും ആർക്കും അവരവരുടെ കഥ ഏതുകാലത്തും മനോഹരമായി തിരുത്തി എഴുതാം എന്നു എവിടെയോ വായിച്ചിട്ടുണ്ട് എന്നും ഒക്കെ അമ്മയോട് പറഞ്ഞു കൊടുത്തു. സൗഹൃദം കൊണ്ടു അമ്മയെ മാറ്റി എടുത്തു.
റിട്ടയർ ചെയ്തു കഴിഞ്ഞപ്പോൾ ഇവിടെ വന്നു താമസിക്കണമെന്ന് ഞാനും കുട്ടേട്ടനും ഒത്തിരി നിർബന്ധിച്ചെങ്കിലും പിടി തരാതെ നിന്ന വരദാമ്മ അമ്മയുടെ നിരന്തരമായ ശല്യം കാരണമാണ് ഇങ്ങോട്ടു താമസം മാറ്റിയതെന്നു എപ്പോഴും കളിയായി പറയുമായിരുന്നു. പക്ഷേ അവർ തമ്മിൽ ഉടലെടുത്ത ആത്മബന്ധം ശക്തമായിരുന്നു.
ഈ കുടുംബത്തിലെ അന്തരീക്ഷം മൊത്തം മാറിയത് വരദാമ്മയുടെ വരവോടെ ആയിരുന്നു. എല്ലാവരും ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുന്നതു നിർബന്ധമാക്കി. പുറത്തു പോകാൻ മടിച്ചിരുന്ന അമ്മമ്മയും അമ്മയും ഒക്കെ താല്പര്യത്തോടെ അമ്പലത്തിലും മറ്റും പോകാൻ തുടങ്ങി.
ഞങ്ങൾക്ക് കൊഞ്ചിക്കാനും ലാളിക്കാനും മൂന്നു കുഞ്ഞുങ്ങളെ എങ്കിലും തരണം എന്നു വാശി പിടിക്കാനും ഒറ്റക്കെട്ടായി നിന്നു.
ഇതിനിടയിൽ ആരോടും ഒന്നും പറയാതെ അമ്മമ്മ യാത്രയായപ്പോൾ എല്ലാവരെയും ചേർത്ത് നിർത്തിയത് വരദാമ്മ ആയിരുന്നു. ഇപ്പോൾ വരദാമ്മയും പോയി.
വരദാമ്മയ്ക്ക് പെട്ടെന്നൊരു നാൾ ഒരു വശം തളർന്നു പോയി. ചികിൽസിച്ചു ഭേദമായി വരികയായിരുന്നു. പെട്ടെന്നാണ് രോഗം കൂടിയത്.
അമ്മമ്മയുടെയും വരദാമ്മയുടെയും എല്ലാകാര്യങ്ങളും അമ്മ തന്നെ ഭംഗിയായി നോക്കി. ഞങ്ങളെ ആരെയും ഒന്നിനും അടുപ്പിച്ചില്ല. അതൊരു തപസ്യയായിരുന്നു.
ഇറയത്തേക്കിറങ്ങി ചെന്നപ്പോൾ സുമംഗല അമ്മായി പറഞ്ഞു.
“ശാരി, നീ കുട്ടികളെക്കാൾ കഷ്ടമാണല്ലോ. അവരെയും ശ്യാമള യെയും ഒക്കെ ധൈര്യപ്പെടുത്തേണ്ടത് നീയും കുട്ടനും കൂടി അല്ലേ. നിങ്ങൾ ഇങ്ങനെ തളർന്നു പോയാലോ. “
“നോക്ക്, വരദേച്ചിയെ പരിചയപ്പെട്ട അന്ന് മുതൽ ശ്യാമളയ്ക്ക് വരദേച്ചി ആരായിരുന്നുവെന്ന് നിനക്കറിയാമല്ലോ. ഇപ്പോൾ നീ അമ്മയെ കൂടുതൽ ചേർത്ത് പിടിക്കേണ്ട സമയമാണ്. “
“അറിയാം. ഒരു കൂടപ്പിറപ്പിനെക്കാൾ എത്രയോ കൂടുതൽ എന്തോ ആയിരുന്നു. അമ്മ സ്വന്തം ജീവിതം തിരിച്ചു പിടിച്ചത് വരദാമ്മയിലൂടെയാണ്. അറ്റുപോയ പല ബന്ധങ്ങളും കൂട്ടിയിണക്കിയത് വരദാമ്മയുടെ സഹായത്തോടെയാണ്. “
“എന്നിട്ട് ഇത്ര പെട്ടെന്ന് അമ്മമ്മയ്ക്ക് പുറകേ വരദാമ്മയും… ” ഞാൻ കണ്ണുകൾ ഒപ്പി.
“സ്നേഹക്കൂടുതൽ ആണല്ലോ ദുഃഖം ഇരട്ടിപ്പിക്കുന്നത്. അമ്മയെ ഓർത്തു എനിക്കു ഭയമാണ്. ഇനിയും ഒറ്റപ്പെട്ടു പോകുമോ?”
“ഏയ്. ഇല്ല. അമ്മമ്മയെ അടങ്ങിയിരിക്കാൻ കുട്ടികൾ സമ്മതിക്കുമോ. അവർ വളർന്നില്ലേ.. പിന്നെ നിങ്ങളും കുട്ടികളും ഇവിടെ ഇല്ലാത്തപ്പോൾ ഞാൻ ഇവിടെ കാണും. ശിവരാമേട്ടൻ കടയിലേക്ക് പോയാൽ എനിക്ക് അവിടെ എന്താ ജോലി? വരദേച്ചിയ്ക്ക് പകരമാവാൻ സാധിക്കില്ലെങ്കിലും ശ്യാമളയുടെ കൂട്ടായി ഞാൻ എപ്പോഴും കാണും. നീ വിഷമിക്കണ്ട. “
അമ്മായി എന്റെ കരങ്ങളിൽ മുറുകെ അമർത്തി.
‘അമ്മയെയും വരദേച്ചിയേയും പരിചരിച്ചത് ശ്യാമള അല്ലേ. അങ്ങനെ അവൾ പഴയ കടം വീട്ടി. “
ഞാൻ ഒന്നും മിണ്ടാതെ നിന്നപ്പോൾ സുമംഗല അമ്മായി പറഞ്ഞു
“ഞങ്ങൾ ഇറങ്ങട്ടെ. ശ്യാമളയോട് ഒന്നു പറഞ്ഞിട്ട് പോയേക്കാം.. “
“അല്ല.. കുട്ടേട്ടൻ വന്നിട്ട് പോയാൽ പോരെ. വരാറായല്ലോ. “
“അവൻ വന്നോട്ടെ. രാത്രി ഇരുട്ടിയല്ലോ. ഞങ്ങൾ പതുക്കെ നടന്നേക്കാം”.
അവർ പോയിട്ടും എന്തോ ഓർത്തു മുറ്റത്തു തന്നെ നിന്നു.
“ആ… നീ ഇവിടെ നിക്കുവാണോ? “
“കുട്ടേട്ടൻ എപ്പോ വന്നു? അമ്മാവനെയു അമ്മായിയെയും കണ്ടില്ലേ. “
“ഇല്ല. ഞാൻ പടിഞ്ഞാറു വശത്തൂടെ കുറുക്കു വഴി കയറി പോന്നു. “
“എന്താ മുറ്റത്തിറങ്ങി നിൽക്കുന്നെ? ” കുട്ടേട്ടൻ.
“വെറുതെ. ഓരോന്നോർത്ത് നിന്നു. അത്താഴം കഴിഞ്ഞ് ഈ മുറ്റത്ത് നമ്മൾ സൊറ പറഞ്ഞിരിക്കുമായിരുന്നല്ലോ. വരദാമ്മയ്ക്ക് ചരലിലൂടെ നടക്കുന്നത് എന്നും ഒരു ഹരമായിരുന്നു. “
“നീ ഇങ്ങനെ വിഷമിക്കാതെ. ടീച്ചർ എങ്ങും പോയിട്ടില്ല. ഇവിടെ തന്നെ ഉണ്ട്. നമ്മളെ ഒക്കെ വിട്ടിട്ട് അങ്ങനെ അങ്ങ് പോകാൻ ഒക്കുമോ. “
“അതേ. കുട്ടേട്ടാ. ആ കുടമുല്ല പൂത്തുലഞ്ഞു നിൽക്കുന്ന കണ്ടോ. വരദാമ്മ പണ്ട് തറവാട്ടിൽ നിന്നും കൊണ്ടു വന്നു നട്ടതാണ്. എന്തൊരു സുഗന്ധം ആണ് ഇവിടെ മുഴുവൻ. ആ അമ്മയുടെ ആത്മാവിന്റെ സുഗന്ധം. “
കുട്ടേട്ടൻ ആർദ്രമായി പുഞ്ചിരിച്ചുകൊണ്ട് എന്നെ ചേർത്തുപിടിച്ച് അകത്തേക്ക് നടന്നു.


1 Comment
Pingback: ഋതുഭേദങ്ങൾ - പാർട്ട് 5 - By Rani Varghese - കൂട്ടക്ഷരങ്ങൾ