ഇമകൾ അടയും വരെ ഇനി ഈ മണ്ണിൽ അലിയും വരെ ഇണയായ് തുണയായി നീ മാത്രം ഇഷ്ടങ്ങളിൽ ഇഷ്ടക്കേടുകളിൽ ഇത്തിരി പൊരുത്തമില്ലെങ്കിലും ഇനിവരും ജന്മത്തിൻ ഇടനാഴിയിൽ പോലും ഇരു കൈ നിറയേ പൂക്കളുമായി ഈയുള്ളവൾ ഇണയായ നിന്നെ കാത്തിരിക്കും
Author: Anamika S
വർഷവും വസന്തവും ഗ്രീഷ്മവും ശിശിരവും നിന്റെ കണ്ണിൽ തിരഞ്ഞതെൻ ആദ്യപ്രണയം… കൈമാറി വാങ്ങിയ ഹൃദയമിന്നും സ്നേഹത്താൽ പൊതിഞ്ഞു കാത്തുവെച്ചിട്ടുണ്ടെന്നതും സത്യം..
പരിഹാസ ശരങ്ങളിൽ പലവേള പതറിപ്പോയവരുണ്ട് പരിഹാസങ്ങളെ പേടിച്ച് പിന്തിരിഞ്ഞോടിയവരുണ്ട് പുറംലോകം കാണാതെ പിന്നുള്ള കാലം പാതിചത്ത് ജീവിച്ചവരുണ്ട് പരിഹാസങ്ങളിൽ തളരാതെ പറഞ്ഞവരെക്കൊണ്ട് പലവട്ടം കൈയ്യടിപ്പിച്ചവരുണ്ട് പരിഹാസങ്ങൾ തന്ന വേദന പറഞ്ഞു കരഞ്ഞിട്ട് പിന്നെ പലരോടും പത്തിരട്ടി അതുതന്നെ കാട്ടി പ്രഹസനം തീർക്കുന്നവരും പാരിൽ ഏറെയുണ്ട്
ഭാര്യ വീട്ടിലും ഭർതൃ വീട്ടിലും വിരുന്നൊരുങ്ങിയതൊക്കെ അവന്റെ നാവിന്റെ രുചിക്കനുസരിച്ചായിരുന്നു അവനിഷ്ടമുള്ള വിഭവങ്ങളും അവന്റെ ഇഷ്ടത്തിനുള്ള പുളി എരിവ് മധുരം ഉപ്പ് എന്നിവയും അമ്മായിഅമ്മ അരുളിച്ചെയ്യും അവളുടെ വീട്ടിലാവട്ടെ “അവനെന്നാടി ഇഷ്ട്ടം” എന്നൊരു ചോദ്യത്തിൽ അവന്റെ പാകത്തിനുള്ള രുചികൾ ഒക്കെയും വിരുന്നിനു മുന്നിൽ നിറയും സ്വന്തം നാവിന്റെ രുചി മറന്നൊരുവൾ പിന്നെയും കാലങ്ങളോളം അവനെന്നും വിരുന്നൊരുക്കും കുറ്റപ്പെടുത്തലുകൾ നിറച്ച കണ്ണുകൾ തുടച്ച് അതവനെന്നും വിളമ്പിക്കൊടുക്കും
മഷി വറ്റിയ തൂലികൾക്ക് പറയുവാനുണ്ടായിരുന്നത് സങ്കടങ്ങളായിരുന്നു… അതിലിപ്പോൾ പിന്നെയും ഞാൻ പ്രതീക്ഷകൾ നിറച്ചൊരുങ്ങിയിരിക്കുന്നു ചിതറിത്തെറിച്ച സ്വപ്നങ്ങളെ വരിതെറ്റാതെ എഴുതി മായ്ക്കാനാവാത്ത അക്ഷര തെറ്റുകൾ നോക്കി പകയ്കാതെ വെട്ടിത്തിരുത്തേണ്ടതൊക്കെ തിരുത്തിയിരിക്കുന്നു തിരുത്തലുകൾ അഭംഗി വരുത്തിയ നാല് പുറത്തിൽ കവിയാത്തൊരു ജീവിത കഥയുടെ ക്ലൈമാക്സിൽ ഇന്നിവിടെ ഈ കൂട്ടക്ഷരക്കൂട്ടിൽ ഞാനെന്നെ വീണ്ടെടുത്തിരിക്കുന്നു