തെറ്റിപ്പോയൊരു തീരുമാനമെൻ ഉച്ചിപ്പൊട്ടായി ചുവന്നു നിന്നു… കരണക്കുറ്റിയ്ക്ക് താഴെ തിണർത്തു നീറി.. കെട്ടിയോൻ പൊട്ടിച്ച തലയിൽ തുന്നലും വെച്ചു ഞാൻ വട്ടത്തിലോടി പണികൾ ചെയ്യാൻ… ഉച്ചത്തിൽ കീറുന്ന കുട്ടികൾ രണ്ടും കണ്ഠത്തിൽ ചുറ്റിയാ അഴിയാ കുരുക്കിനെ പൊട്ടിച്ചെറിയാൻ തടസ്സമായി…. നാട്ടിൻപുറത്തെ ഏഷണി പാട്ടുകാർ വട്ടാണിവൾക്കെന്ന് കൊട്ടിപ്പാടി… ചിട്ടവട്ടങ്ങളിൽ വട്ടംകറങ്ങി ഞാൻ ഒട്ടൊരു നേരവും നട്ടം തിരിഞ്ഞു… പെട്ടെന്നൊരു നാളിൽ തലയ്ക്കിത്തിരി വെട്ടം വെച്ചൊരു നേരം വട്ടത്തരങ്ങളും പൊട്ടത്തരങ്ങളും തട്ടിൻ പുറത്തേക്ക് വലിച്ചെറിഞ്ഞാ മുട്ടൻ കുരുക്കു ഞാൻ പൊട്ടിച്ചെറിഞ്ഞിട്ടെൻ കുട്ടികൾക്കൊപ്പം തിരിച്ചിറങ്ങി….
Author: Anamika S
നിന്റെ ഓർമ്മകളൊക്കെ അവസാനിക്കട്ടെ എന്ന് കരുതിയാണ് മനസ്സിന്റെ മൂലയ്ക്ക് കുഴിച്ചിട്ടത് പക്ഷെ മനസ്സിന്റെ വിടവിലൂടെ അരിച്ചിറങ്ങുന്ന ഓർമ്മപ്പുഴുക്കളൊക്കെ ഇനിയും ചീഞ്ഞു തീരാത്ത പ്രണയത്തിന്റെ തിരുശേഷിപ്പുകളാണ് പണ്ടെന്നോ ചൂടിത്തന്ന മുല്ലപ്പൂവിനിപ്പോൾ അഴുകിയ നാറ്റമാണ് ചേർത്തുപിടിച്ചണച്ചപ്പോളുള്ള വിയർപ്പു നാറ്റത്തിന്റെ ഓർമ്മയിൽ മൂക്കിനൊപ്പം കണ്ണുംപൊത്തി ഞാൻ കരയാറുണ്ട്
തനിച്ചാണ്…. പ്രിയമുള്ളോരാളെന്റെ കൈവിട്ടകന്നതിൽ പിന്നെ… ശൂന്യമായിപ്പോയ ആകാശത്തിനും ഭൂമിയ്ക്കുമിടയിൽ നിഴലുപോലുമകന്നൊരൊറ്റ ത്തുരുത്തിൽ തനിയെ… രാവും പകലും മഴയും വെയിലും കണ്ണുനീർവെട്ടത്തിൽ മങ്ങിയ കാഴ്ചയാക്കി മറയുന്നോരോ നിമിഷവും തനിയെ…. ആൾക്കൂട്ടനടുവിലും തനിയെ…. ആരവങ്ങൾക്കിടയിലും തനിയെ… ഇനിയെന്നും തനിയെ…
ഒരുവേള പലരും ഇക്കണ്ട കാലമത്രയും തിരഞ്ഞതും… കൊതിച്ചതും… ഒടുവിൽ കിട്ടാതെ പോയതും… നാം ആശിക്കുന്ന ആ ഒരാളിൽ നിന്നുമുള്ള “സ്നേഹം” മാത്രമാവും… അതങ്ങനെയാണ്…. നാം ആഗ്രഹിക്കുന്നവരിൽ നിന്നും നമുക്കത് കിട്ടുകയുമില്ല… കിട്ടിയാൽ തികയത്തുമില്ല… നമ്മുടെ സ്നേഹത്തിനായി കാത്തു നിൽക്കുന്നവരെ നമ്മൾ കാണുകയുമില്ല… കണ്ടാലും തിരിച്ചറിയുകയുമില്ല…
മനപ്പൂർവമല്ലിനിയാവർത്തിക്കില്ലെന്നൊരു വാക്കിൻ ക്ഷമാപണത്താൽ ഒരു രാത്രി മുഴുവൻ കരഞ്ഞു തളർന്നൊരുവൾക്കിനിയും പ്രതീക്ഷ തൻ വഴിക്കണ്ണ് നൽകിയൊരു പകലിന്റെ ആയുസ്സ് നീട്ടിക്കൊടുത്തവൻ ഇന്നിനി രാത്രിയിൽ മനപ്പൂർവ്വമല്ലാതെ പറയാനും ചെയ്യാനുമുള്ള കാര്യങ്ങൾക്കുള്ള ഊർജ്ജ സമാഹരണത്തിനായി മദ്യ ശാലതൻ മുൻപിലെ വരിയിൽ മെല്ലെ സ്ഥാനമുറപ്പിച്ചു
മനസ്സ് പകുത്തു കൊടുത്തവന്റെ മനം മടുപ്പിക്കും സ്നേഹശൂന്യതയിൽ മണ്ണിട്ട് മൂടുന്നതിനും മുൻപായിരം വട്ടം മരിച്ചൊരുവളുടെ മരണകുറിപ്പിനിയും എന്തിന്?
ഇന്ന് നിന്റെ അവഗണയുടെ ഉഷ്ണക്കാറ്റേറ്റ് ചില്ലകൾ കരിഞ്ഞ… ഇലകൾ കൊഴിഞ്ഞ… ഞാനാം പ്രണയമരം നിലം പതിക്കാതെ ഹൃത്തടത്തിൻ ആഴങ്ങളിൽ വേരാഴ്ത്തിയ നമ്മുടെ പ്രണയത്തിന്റെ ഓർമകളിൽ മാത്രം കാലംതെറ്റി പൂക്കുകയും തളിർക്കുകയും ചെയ്യുന്നു നിന്റെ ഓർമ്മകളുടെ അടിവേരുകൾ പറിച്ചെറിഞ്ഞിട്ടും വീണ്ടും മുളപൊട്ടുന്നു…
എണ്ണിയാലൊടുങ്ങാത്ത ബന്ധങ്ങളാൽ സനാഥയായിരുന്നവളെങ്കിലും എണ്ണിപ്പറഞ്ഞൊന്നു കരയാനൊരാളും ഇല്ലാതെ പലപ്പോഴും ഒറ്റയായിരുന്നു അനാഥയായിരുന്നു
അരികെ… തൊട്ടരികെ നമ്മൾ എന്നുമുണ്ടായിരുന്നു ഒരു ഹൃദയമിടിപ്പിനപ്പുറം… ഒരു കൈപ്പാടകലെ… എങ്കിലും കാറ്റുപോലും കടക്കാത്ത അത്രയും ഇറുക്കി പരസ്പരം ചേർത്തുപിടിച്ചിരുന്നപ്പോഴും മനസ്സുകൾ കൊണ്ട് നാമെത്രയോ അകലെയായിരുന്നു…
ചിറകുകൾ ഉണ്ടായിരുന്നെങ്കിലും പറക്കാൻ മറന്നു മറ്റുള്ളവരുടെ സ്വപ്നങ്ങളൊക്കെ അടയിരുന്നു വിരിയിക്കാനും അവരൊക്കെ ഉയരേ പറക്കുന്നതും ആകാശം കീഴടക്കുന്നതും എന്റെ വിജയമായി കണ്ട് ആഘോഷിക്കാനും സന്തോഷിക്കാനും ഞാൻ മുൻപിലായിരുന്നു എന്റെ ചിറകുകൾ അവരെയൊക്കെ പൊതിഞ്ഞു പിടിക്കുവാനും സംരക്ഷിക്കുവാനും മാത്രം ഉള്ളതാണെന്ന് ഞാൻ സ്വയമേവ കരുതിപോന്നു. കാലം പോകെ ചിറകടിച്ചു പറന്നവരൊക്കെ എന്റെ നേർക്ക് പല്ലിളിച്ചു. കഴിവില്ലാത്തവൾ എന്ന ഒരൊറ്റ പേരിലേക്ക് ഞാൻ ചുരുങ്ങി ഉപയോഗിക്കാതെ ഒതുക്കി വെച്ച ചിറകുകൾ വിടർത്താൻ ശ്രമിച്ചെങ്കിലും ഞാൻ നിലം പതിച്ചു പറക്കാൻ ഒരു ആകാശത്തുണ്ടുപോലും എനിക്കായി ആരും ഒരുക്കിയില്ല കാലിൽ ഞാൻ സ്വയമിട്ട കുരുക്കൊന്ന് അഴിച്ച നിമിഷം മുതൽ എന്റെ ആകാശം ഞാൻ സ്വയം തീർത്തു ആദ്യം തത്തി തടഞ്ഞെങ്കിലും ഞാനിപ്പോൾ ഉയരെയാണ് എന്റെ സ്വപ്നങ്ങളുടെ നെറുകയിൽ…
