കുട്ടിക്കളി മാറാത്ത പ്രായത്തിൽ അവളൊരു കുട്ടി തൻ അമ്മയായി കുറ്റങ്ങളേറെ പറഞ്ഞും ചിട്ടകളേറെ വെച്ചും കെട്ടിയോനും കൂട്ടരും വട്ടം കറക്കിയൊടുവിൽ ഒട്ടുമേ മിണ്ടാത്ത പാവയായി മാറിയ നാളിൽ വട്ടാണവൾക്കെന്നു കട്ടായം ചൊല്ലി വിട്ടയച്ചു, ഒട്ടും മടിക്കാതെ പെട്ടെന്ന് തന്നെ രണ്ടാം കെട്ടിനൊരുക്കം തുടങ്ങി
Author: Anamika S
അവളുടെയും ഭർത്താവിന്റെയും സ്റ്റാറ്റസ് കാണുമ്പോളൊക്കെ എനിക്ക് ചെറിയ അസൂയ തോന്നിയിരുന്നു, യുഗ്മഗാനങ്ങളുടെ അകമ്പടിയോടെ എത്രയെത്ര ഭാവപ്രകടനങ്ങൾ.. ആരും കൊതിച്ചുപോകുന്ന സന്തോഷങ്ങൾ, ജീവിതം, ഇതാണ് ശരിക്കും മെയ്ഡ് ഫോർ ഈച്ച് അദർ. ഞാനെന്റെ ചേട്ടനോട് ഇതൊക്കെ കാട്ടിയിട്ട് എന്നും പിണങ്ങും, പരിഭവിക്കും. “ഈ കാണുന്നതൊന്നുമല്ല യഥാർത്ഥ ജീവിതം. ഇതൊക്ക വെറും പ്രഹസന”മെന്നു അങ്ങേര് എപ്പോളും പറയുന്നതിന്റെ പൊരുൾ കുറച്ചുനാൾ കഴിഞ്ഞ് രണ്ടുപേരും സ്റ്റാറ്റസിനു ചേർന്ന പുതിയ ആളെ കണ്ടുപിടിച്ചു പഴയതിനെ വെല്ലുന്ന പ്രണയ സ്റ്റാറ്റസുകൾ വീണ്ടും ഇടാൻ തുടങ്ങിയപ്പോളാണ്.
ഓരോരോ ഉപകാരങ്ങൾ ഓരോരുത്തർക്കും ഓരോരോ കാലത്തും ഒട്ടും അമാന്തിക്കാതെ ചെയ്തിട്ട് ഒടുവിലതൊക്കെ ഒഴിയാപ്പാരയായി ഒഴിയാബാധയായി ഒന്നൊഴിയാതെ ഒട്ടും നിനക്കാത്ത നേരത്തൊക്കെ എന്നെ തേടിയെത്താറുണ്ട്
പലതവണ തെറ്റിയടിച്ച പാസ്സ്‌വേർഡ് മൂലം ബ്ലോക്ക് ആയിപ്പോകുന്ന അക്കൗണ്ടുകളും പാസ്സ്‌വേർഡ് മറന്നത് കാരണം ലോക്ക് ആയിപ്പോകുന്ന ആപ്ലിക്കേഷനുകളും പോലെയാവണം നമ്മുടെ ഹൃദയവും നമ്മളെ മനപ്പൂർവ്വം മറന്നുപോയവർക്കും നമ്മളെ മനസ്സിലാക്കുന്നതിൽ എന്നും തെറ്റുപറ്റുന്നവർക്കും മുൻപിൽ ഏത് പശ്ചാത്താപത്തിന്റെ റീസെറ്റ് ഓപ്ഷനുമായി വന്നാലും തുറക്കാത്ത ഒന്ന്.
ഞാനായിരുന്നു അവന്റെ ഏറ്റവും വല്യ തലവേദന എന്റെ സങ്കടങ്ങൾ അവനു തലവേദനയായിരുന്നു എന്റെ സംസാരം അവനു തലവേദനയായിരുന്നു പലപ്പോഴും എന്നെ കാണുന്നത് തന്നെ അവനു തലവേദന ആയിരുന്നു എന്ത് പറഞ്ഞാലും എങ്ങനെ പറഞ്ഞാലും അവൻ എന്നെക്കുറിച്ച് പറയുക “എപ്പോഴും ഓരോ പരാതിയും പരിഭവവും കൊണ്ട് മനുഷ്യന് തലവേദന ഉണ്ടാക്കാനായിട്ട് വന്നോളും” എന്നാണ് പക്ഷെ അവനില്ലായ്മയായിരുന്നു എന്റെ എല്ലാ തലവേദനകളുടെയും കാരണം
ആനയും അമ്പാരിയും പരിവാരങ്ങളും ഇല്ലെങ്കിലും ആ വീടിന്റെയും അച്ഛനമ്മമാരുടെയും രാജ്ഞിയായിരുന്നു അവൾ ഒരു തരി പൊന്നിന്റെ താലിയൊന്നു കഴുത്തിലേറുന്നിടം വരെ…. അനന്തരം രാജ്യം നഷ്ടപ്പെട്ട് ഏതോ ഒരുവന്റെ അടുക്കളമൂലയിൽ ആസ്ഥാന ദാസിയായി
അവഗണനകൾ അവഹേളനങ്ങൾ അടിച്ചമർത്തലുകൾ അവസാനമില്ലാത്ത ആവർത്തനങ്ങൾ ആർത്തിരമ്പുന്ന സങ്കടക്കടൽ അണപൊട്ടിയ കണ്ണുനീർ നഷ്ടപ്പെടലുകൾ നിലയ്ക്കാത്ത കാത്തിരിപ്പ് നിന്നിലേക്കെത്താത്ത വഴികൾ നീയും ഞാനുമായി പിരിഞ്ഞ നാളുകൾ.. നേരങ്ങൾ മാറ്റങ്ങളില്ലാതെ മനസ്സുതകർക്കുന്ന തുടർച്ചകൾ മിഴിനീർ വറ്റിയതോ മഞ്ഞു പോൽ തണുത്തുറഞ്ഞതോ മനസ്സ് കൈവിട്ടതോ ഉറക്കറയിലെ കളിപ്പാവ ഉമ്മറത്തെ വഴിക്കണ്ണ് ഉള്ളിൽ നിറയുന്ന നിസ്സംഗത… ഉയിരും ഉടലും പൊതിയുന്ന മരവിപ്പ്…
വീണ്ടും വരിക ഒരിക്കൽ ഞാൻ നിനക്കൊപ്പം നടന്ന വഴികളിലേക്ക് വീണ്ടും വരിക നാമൊന്നിച്ചിരുന്ന പുഴക്കരയിലേക്ക് വീണ്ടും വരിക നീയെന്നോട് പ്രണയം പറഞ്ഞ പൂവാക ചോട്ടിലേക്ക് വീണ്ടും വരിക നീ യാത്ര പറഞ്ഞകന്ന അമ്പല മുറ്റത്തേക്ക് വീണ്ടും വരിക വീണ്ടും വരുമെന്ന് വിശ്വസിച്ചു കാത്തു കാത്തിരുന്നു കാലം കഴിച്ചവളുടെ കുഴിമാടത്തിനരികിലേക്ക്…
പത്തിൽ പത്തായിരുന്നു പൊരുത്തം പണക്കാരനെന്ന പേരും പിന്നെയെന്താലോചിക്കാൻ പിറ്റേന്ന് തന്നെ വാക്കുറപ്പിച്ചു പെണ്ണിന്റെ മനസ്സാരും ചോദിച്ചില്ല പയ്യന്റെ സ്വഭാവമാരും തിരക്കിയില്ല പെട്ടെന്ന് തന്നെ പന്തലുയർന്നു… പഞ്ചാരിമേളമുയർന്നു പുടവ കൊടുക്കൽ കഴിഞ്ഞു പത്താം നാൾ പൊന്നുമോളുടെ ചേതനയറ്റ ദേഹം പടിക്കലെത്തിയപ്പോൾ പതം പറഞ്ഞു കരഞ്ഞമ്മ പറഞ്ഞു, പണമില്ലെങ്കിലും പാവമെന്റെ കുട്ടി സ്നേഹിച്ച പയ്യൻ മതിയായിരുന്നു, അവളെ പൊന്നുപോലെ നോക്കിയേനെ.. പൊരുത്തം നോക്കിയിട്ടവസാനമീ പരുവത്തിലാക്കിയല്ലോ പരമദുഷ്ടനെന്റെ പൊന്നുമോളെ…
വളർത്തുദോഷത്തിന്റെ വാൾമുനയെന്നും നീണ്ടത് വീട്ടകത്തു വാതിൽ മറവിൽ നിന്ന് വായ തുറക്കാൻ പേടിച്ച വാല്യക്കാരിക്ക് തുല്യമായ വാമഭാഗമെന്ന് വിശേഷണമുള്ളവളുടെ നേർക്കാണ് വിജയങ്ങളും മികവുകളും വല്യ വല്യ നേട്ടങ്ങളും വരവ് വെക്കാൻ അച്ഛനും വീട്ടുകാരും മത്സരിച്ചു വളർത്തു ദോഷമെന്ന പേരിൽ വരുന്ന സകലതിന്റെയും ക്രെഡിറ്റ് വള്ളി പുള്ളി തെറ്റാതെ അമ്മയ്ക്കും വീട്ടുകാർക്കും സ്വന്തം
