പിരിമുറുക്കങ്ങളും സമ്മർദ്ദങ്ങളും നിറഞ്ഞ ജീവിതത്തിൽ സ്വന്തം ശരീരത്തെയോ മനസ്സിനെയോ നേരാംവണ്ണം കാത്തു പരിപാലിക്കാൻ കഴിയാത്തിന്റെ ഫലമായി കൂട്ടിനു വന്ന ഒട്ടനേകം അസുഖങ്ങൾക്ക് മരുന്നായാണ് അടുത്ത സുഹൃത്ത് യോഗ ചെയ്യാനെന്നെ നിർബന്ധിച്ചത്, വളരെയധികം മടിയോടു കൂടിത്തന്നെ ഞാൻ യോഗയെ സമീപിച്ചു പതിയെ പതിയെ അതെന്റെ ജീവിതത്തിന്റെ ഭാഗമായി… ഇന്നെല്ലാ സമ്മർദ്ദങ്ങളെയും അതിജീവിക്കാനുള്ള മനസ്സും ശരീരവും എനിക്ക് സ്വായത്തമായത് ഈ യോഗയിലൂടെയും അതിനൊപ്പം പഠിച്ചെടുത്ത മെഡിറ്റേഷനിലൂടെയുമാണ്..
Author: Anamika S
മറ്റാർക്കോ പതിച്ചു കൊടുത്ത പുറംപോക്ക് ഭൂമി പോലെയായിരുന്നു ഒരിക്കലെന്റെ മനസ്സ് ആർക്കോ വേണ്ടി മിടിച്ചും ആരുടെയൊക്കെയോ ഇഷ്ടങ്ങൾ കുത്തിനിറച്ചും അവരുടെയൊക്കെത്തന്നെ കുത്തുവാക്കുകളാൽ ചോര പൊടിഞ്ഞൊടുവിൽ അവഗണനയുടെ മുള്ളു വേലി കെട്ടുകൾക്കിടയിൽ ശ്വാസം മുട്ടി പിടഞ്ഞ ഒരു പാവം ഹൃദയം… ഹൃദയം പൊട്ടി ചത്തുപോകുമെന്നായപ്പോൾ ഞാനത് തിരുച്ചെഴുതി വാങ്ങി അനധികൃത താമസക്കാരെയൊക്ക ഒഴിപ്പിച്ചു താഴിട്ടു പൂട്ടി എന്നന്നേക്കും എന്റേതുമാത്രമാക്കി ഭദ്രമാക്കി…
ഉരച്ചിട്ടും തേച്ചിട്ടും പോവാത്ത അഴുക്കുകൾ ഉള്ളിലുള്ളപ്പോൾ ഉടലെത്ര ഭംഗിയാക്കിയിട്ടും കാര്യമില്ല ജ്ഞാന സ്നാനത്താൽ ഉള്ളിലെരിയുന്ന വേണ്ടാത്ത ചിന്തകളെ കഴുകി കളയുന്നതാണ് ഉത്തമ സ്നാനം
മമ മലയാളം… മനതാരിനുള്ളിൽ… മകരന്ദമൂറി നിറഞ്ഞു നിൽപ്പൂ… മഴവില്ലിൻ അഴകായി തെളിഞ്ഞു നിൽപ്പൂ.. മയിൽപ്പീലി വിടർത്തി നൃത്തമാടി നിൽപ്പൂ… മനസ്സിൽ നിറയും മൗന ഭാവനകകൾ മാന്ത്രിക തൂലിക തുമ്പിലൂടെ… മലയാളമെഴുതുന്നു… മലയാളമേ നീ മരിയ്ക്കാത്ത വരികളായി… മധുവൂറും മൊഴികളായി… മറുജന്മത്തിലും മാതാവായെത്തുക…
ഒപ്പമുള്ളവർ നൽകിയ താങ്ങാനാവാത്ത സങ്കടങ്ങളിലൊക്കെ “ദൈവമേ നീയെന്തിനെന്നെ സൃഷ്ടിച്ചു” എന്ന് പലവേള ചോദിച്ചുപോയിട്ടുണ്ട് ദുഖങ്ങളുടെയും ദുരിതങ്ങളുടെയും ഇടയിൽ നട്ടം തിരിഞ്ഞപ്പോളൊക്കെ, ചുറ്റുമുള്ളവരുടെയൊക്കെ കുറ്റപ്പെടുത്തലുകളിലും ഉപാധികളോടെ മാത്രമുള്ള സമീപനങ്ങളിലും മനം നൊന്ത് ഈ ചോദ്യം ഞാനവർത്തിച്ചു കൊണ്ടേയിരുന്നു എന്റെ സൃഷ്ടി സംഭവിക്കാൻ പാടില്ലാത്തത് ആയിരുന്നെന്നും ശാപം കിട്ടിയ ജന്മമാണെന്നും സ്വയമേവ എന്നെക്കൊണ്ട് ചിന്തിപ്പിക്കാൻ തക്ക വിധത്തിൽ പ്രിയപ്പെട്ടതെന്നു ഞാൻ കരുതിയവരൊക്കെ എനിക്ക് സമ്മർദ്ദങ്ങൾ മാത്രം നൽകിയ സമയങ്ങൾ… അത് കടന്ന് ഈ ഞാൻ ഏറെ മഹത്തരമായൊരു സൃഷ്ടിയാണെന്ന് ഞാൻ തിരിച്ചറിഞ്ഞത് ഞാനെന്നെ സ്വയം സ്നേഹിക്കാൻ തുടങ്ങിയപ്പോളാണ് മറ്റുള്ളവരുടെ ഒപ്പം എന്നെയും എന്റെ ഇഷ്ടങ്ങളെയും പരിഗണിക്കാൻ തുടങ്ങിയപ്പോളാണ് സൃഷ്ടിച്ചവർക്ക് മനസ്സാ നന്ദി പറഞ്ഞാണ് ഇന്നെന്റെ ഓരോ ദിവസവും തുടങ്ങുന്നത്
വസന്തവും വർഷവും വന്നതൊക്കെ വൈകി മാത്രം ഞാനറിഞ്ഞു വിധിയേകിയ വിരഹത്താൽ വേനൽ നിലംപോൽ വിണ്ട് തരിശായി മാറിയ വരണ്ട ഹൃദയത്തിൽ വഴിതെറ്റിപ്പോലും വീണ്ടുമൊരിക്കലും വർണ്ണങ്ങളും സന്തോഷങ്ങളും വിരുന്നെത്തിയില്ല, നീ വിട്ടകന്നപ്പോൾ പെയ്ത വിരഹത്തീമഴയിൽ വീണ്ടും വീണ്ടും നനഞ്ഞു വല്ലാതെ പൊള്ളിയടർന്നു ഞാൻ….
കടമകളും കഷ്ടപ്പാടുകളും കണ്ണുനീരും കാലിൽ ചങ്ങല തീർക്കും കല്യാണ ഉടമ്പടികളിൽ കയ്ച്ചിട്ടും കടിച്ചുതൂങ്ങിക്കിടന്നൊടുവിൽ കഴുത്തിൽ കുരുക്കിടുന്നവരെ കാണുമ്പോൾ കൈപിടിച്ചത് കൊള്ളില്ലെങ്കിൽ കളഞ്ഞിട്ട് പോരുന്ന കാലത്തിന്റെ പുതിയ കണ്ടുപിടുത്തം “ലിവിങ് ടുഗെതർ ” കുറച്ചൊക്കെ കൊള്ളാമെന്നു തോന്നാറുണ്ട്… കളയുന്നതും കണ്ടുപിടിക്കുന്നതും ശീലമാക്കാതിരുന്നാൽ 😂
ഒരിറ്റ് രക്തം പൊടിയാതെ എന്റെ ഹൃദയം നിനക്കും നിന്റെ ഹൃദയം എനിക്കും വെച്ച് പിടിപ്പിച്ച അതി സങ്കീർണ്ണമായ ഒരു ശസ്ത്രക്രിയ ശേഷം… എന്റെ ഹൃദയം നിനക്കായി മിടിക്കാൻ തുടങ്ങി നിന്റെ ഇഷ്ടങ്ങളൊക്കെ എന്റേതായി എന്റെ പ്രണയം ജനിച്ചു.. കൈമാറിക്കിട്ടിയ എന്റെ ഹൃദയം പരിപാലിക്കാതെ… പരിഗണിക്കാതെ… നീയെവിടെയോ മറന്നുവെച്ചു മിടിപ്പുകൾ നേർത്തു വന്നു ശ്വാസം കിട്ടാതെന്റെ പ്രണയം പിടഞ്ഞു പിടഞ്ഞെപ്പോഴോ മരിച്ചു
കടലോളം സ്നേഹമാണെനിക്ക് നിന്നോടെന്നു പലവേള കാതിലോതിയൊരു കാമുകൻ ഒരിടത്തു കത്തിക്ക് മൂർച്ചകൂട്ടി കാത്തിരുന്നു കരളിന്റെ പാതിയെന്ന് പറഞ്ഞു പ്രണയിച്ചൊരുവളെ കത്തിക്കാൻ കന്നാസ്സിൽ പെട്രോൾ വാങ്ങി നിറയ്ക്കുണ്ട് വേറൊരു കാമുകൻ കനവുകളിൽ നിറഞ്ഞൊരുവളുടെ കണ്മുൻപിൽ ആസിഡ് നിറച്ചൊരു കുപ്പിയുമായി കൈവിറയ്ക്കാതെ എത്തി മറ്റൊരു കാമുകൻ കാമുകിയും കുറച്ചില്ല കഷായം വെച്ച് കാത്തിരുന്നു പ്രണയ നിരാസങ്ങളിൽ പരസ്പരം പ്രാണനെടുക്കാൻ മത്സരിക്കുകയാണിന്ന് കാമുകന്മാരും കാമുകിമാരും
സ്വന്തമായി ഉണ്ടായിരുന്ന അഞ്ചു സെന്റ് പുരയിടം വിറ്റാണയാൾ സ്വന്തം മകളെ അവനു വിവാഹം ചെയ്തു കൊടുത്തത്. കൊടുത്തതൊന്നും പോരാതെ ഉപദ്രവങ്ങളാൽ അവനവളെ മൂടി… സ്വന്തം ശരീരത്തെ മുറിവുകളൊക്കെ ആരും കാണാതിരിക്കാൻ അവൾ മുഴു നീളൻ കുപ്പായങ്ങളിട്ടു. സ്വന്തം സങ്കടങ്ങളൊന്നും ആരെയും അറിയിക്കാതിരിക്കാൻ ശ്രമിക്കുമ്പോളും സ്വന്തമാക്കിയവന് പതിച്ചു നൽകിയ സ്വന്തം ഹൃദയം തിരികെ വാങ്ങാതെ സ്വയം അവസാനിപ്പിക്കുമ്പോളും നിറകണ്ണുകളോടെ അവൾ അവനെഴുതിയ കത്തിന്റെ അവസാന വരി “എന്ന് നിന്റെ സ്വന്തം…” എന്നായിരുന്നു
