കേരളീയരുടെ മാതൃഭാഷയ്ക്ക് തെക്കു നിന്ന് വടക്കു വരെ വ്യത്യസ്തഭാവങ്ങൾ. ഞാൻ ‘തിരോന്തര’ത്ത് പഠിക്കുമ്പോൾ, ഹോസ്റ്റലിനടുത്ത് ഒരു സ്കൂളുണ്ട്. രാവിലെ കോളേജിലേക്ക് പോകുമ്പോൾ അവിടുന്നൊരു കോറസ്സ് “ചാ …..ച്ചി”. എന്താണ് സംഭവം? അവരെന്നെ ചേച്ചിയെന്നു വിളിച്ചതാണ്. സമയമെത്രയായി എന്നറിയാനാണ്. സമയം പറഞ്ഞതോടെ “വോ തന്നെ തന്നെ“ എന്ന് പറഞ്ഞ് അവരോടിപ്പോയി. അതെ, ഞാൻ ‘തനിയെ’ കോളേജിൽ പോകുന്നതിനവർക്കെന്താ? “തന്നെ” എന്നാൽ “അതെ” എന്നാണെന്നു മനസ്സിലായത് പിന്നീടാണ്. കോട്ടയംകാരിയായ ഞാൻ അവിടെ കേൾക്കുന്നത് “കൊച്ചെ അവിടെ നിന്നേ”. തിരിച്ച് “എന്നാ ചേടത്തീ, എന്നത്തിനാ വിളിച്ചേ?” ഇനി “മ്മ്ക്കൊരോ നാരങ്ങാവെള്ളം കാച്ചിയാലോ” എന്ന് ജയകൃഷ്ണന്മാരും “ഈ ക്ടാവിന്റെ പേരെന്തൂട്ടാ ” എന്ന് പ്രാഞ്ചിയേട്ടന്മാരും ചോദിക്കുന്ന തൃശൂർ. “ഈടെ ഇറങ്ങിക്കോളി” എന്ന് കോഴിക്കോട്. കണ്ണൂരെത്തിയാലോ. ഈണത്തിൽ ചോദിക്കും “ഓള് ഏട്യാ പോയ്ന്, ഉമ്പം താപ്പ”. വെള്ളം വേണമെന്നാണെന്ന് ആരെങ്കിലും പറഞ്ഞു മനസ്സിലാക്കണം. വളച്ചൊടിച്ചാലും വലിച്ചു നീട്ടിയാലും കാച്ചിക്കുറുക്കിയാലും ഇതെല്ലാം ഒന്നുതന്നെ. നമ്മുടെ മാതൃഭാഷ. നമ്മുടെ മലയാളം.
Author: Jayasree John
കുറേയേറെ വർഷങ്ങൾക്കു ശേഷം, എന്റെ നാട്ടിലെ റോഡിൽ കൂടി രാവിലെ എട്ടേമുക്കാലിനും ഒൻപതരയ്ക്കും ഇടക്ക് സഞ്ചരിക്കാനിടയായി. ഞാൻ ഇടക്കിടെ നാട്ടിൽ വരുന്നുണ്ടെങ്കിലും, അടുത്തകാലത്തൊന്നും ഈ ഒരു സമയത്തു യാത്ര ചെയ്തിട്ടില്ല എന്ന് തോന്നുന്നു. കാരണം ഇതിന് മുൻപ് ഞാൻ ഈ ഒരു കാര്യം ശ്രദ്ധിച്ചിട്ടില്ല. റോഡിലെങ്ങും സ്കൂളിലേക്കു പോകുന്ന ഒരു കുട്ടിയെ പോലും കാണാനില്ല. ആദ്യം ഞാൻ വിചാരിച്ചു ഇന്നൊരു അവധി ദിവസമായിരിക്കുമെന്ന്. ഫെബ്രുവരി മാസത്തിലെ മൂന്നാമത്തെ ആഴ്ചയുടെ നടുവിലത്തെ ദിവസം എന്ത് അവധി? ഇനി ഹർത്താൽ ആയിരിക്കുമോ? ആവാൻ വഴിയില്ല, 7 ദിവസം മുമ്പ് അറിയിക്കാതെ എങ്ങനെ ഹർത്താൽ നടത്തും? (അടുത്തിടെ കേരളത്തിൽ നടന്ന സംഭവങ്ങൾ വച്ച്, 7 മണിക്കൂർ മുൻപും ഹർത്താൽ നടത്താൻ തീരുമാനിക്കുമെന്ന് എനിക്കറിയാം, എങ്കിലും). എന്തായാലും ഹർത്താൽ അല്ല, കാരണം റോഡിൽ വാഹനങ്ങളൊക്കെയുണ്ട്. കടകളും തുറന്നിട്ടുണ്ട്. അപ്പോഴാണ് കണ്ടത് ഒരു കുട്ടി യൂണിഫോം ഒക്കെ ഇട്ടു സ്കൂൾബാഗുമായി, വീടിനു മുൻപിൽ നിൽക്കുന്നു. ശ്രദ്ധിച്ചു നോക്കുമ്പോൾ, കുട്ടികളെല്ലാം…