പറയാൻ ഒരായിരം കഥകൾ സ്വരുക്കൂട്ടി വെച്ച്, നൊമ്പരങ്ങൾ ആ തോളിൽ ഇറക്കി വയ്ക്കാൻ കൊതിച്ച് ഓരോ ദിനവും പ്രതീക്ഷയോടെ അവൾ കാത്തിരുന്നു. പ്രണയത്തിന്റെ രാജകുമാരിയായി ഒടുവിലാദിനം വന്നെത്തി. വന്നെന്നറിഞ്ഞ് ഓടിയെത്തിയ അവൾക്കു മുന്നിൽ പക്ഷേ അവനോടൊപ്പം മറ്റൊരുവൾ ഉണ്ടായിരുന്നു, അവന്റെ സിന്ദൂരമണിഞ്ഞ്. പറയാൻ ആശിച്ചതെല്ലാം ഒരു വിതുമ്പലിൽ ഒതുക്കി ഒന്നുമാത്രം അവൾ ചോദിച്ചു സുഖമാണോ ??
Author: Jula V Gopal
പുതുവർഷം പിറന്നു ഇന്നലെകളിലെ അനുഭവങ്ങൾ കോർത്തിണക്കിയ പാദസരങ്ങൾ അണിഞ്ഞ് ചേർത്ത് പിടിച്ചവരുടെ സ്നേഹം നിറച്ച മനസ്സുമായി പീഢകൾ പകർന്നവരെ ദൂരേക്ക് മാറ്റി പുതിയ പ്രതീക്ഷകൾ തൻ പൊൻകിരണം തേടി ഞാനും ഇതാ ഒരുങ്ങി കഴിഞ്ഞു, ജീവിത യാത്രയിലെ പുതിയ നാഴികക്കല്ല് പിന്നിടാൻ മഞ്ഞ് പെയ്യുന്ന നാളിലെ നേർത്ത തണുപ്പ് ഗ്രീഷ്മതാപത്തിന് വഴി മാറുമെന്നറിയാം കത്തിയെരിയുന്ന വേനലിൽ ഒടുവിൽ വർഷ മേഘങ്ങൾ വിരുന്നെത്തി എന്നെ കുളിർമഴയാൽ തണുപ്പിക്കുമെന്നറിയാം ഇടമുറിയാവർഷത്തിനൊടുവീൽ വീണ്ടുമൊരു വസന്തമെന്നിൽ വിരിയുമെന്നറിയാം എങ്കിലും ആകാംഷയുണ്ട് ഈ വഴികളിൽ എന്നെ കാത്തിരിക്കുന്ന നൂറായിരം പുതുവിസ്മയങ്ങൾ കാണുവാൻ..
കാലത്തിൻ നിറം മാഞ്ഞ തിരശ്ശീല നീക്കി ഞാൻ നോക്കിയാ പഴകിയ ജാലക വാതിലിനപ്പുറം ചിരിയും കരച്ചിലും ഇടചേർന്ന് പെയ്യുമാ ഇടമുറിയാത്തൊരെൻ ഓർമ്മതൻ പെയ്ത്തിനായ് ചടുലതാളത്തിൽ മനസ്സിൽ നിന്നുർന്നുവീഴുന്നു മുത്തുപോൽ മിഴിവാർന്ന മായാത്ത അനുഭവചിന്തുകൾ കണ്ണുനീരുപ്പു ചാലിച്ചു നൊമ്പരം നേദ്യമായ് തന്നില്ലേ പ്രിയമോടെ പണ്ടൊരാൾ തെറ്റിനു നേരെ വിരൽ ചൂണ്ടി എന്നതേ കുറ്റമായ് എന്നിൽ നിരൂപിച്ചു ആരൊരാൾ മധുരം കിനിയുന്ന യൗവനനാളുകൾ കുരുതിയായ് നൽകി ഞാൻ ഒടുവിലോ ഭത്സനം.. ഇടയിലായി കേൾപ്പു ഞാൻ മധുരമൊരു മന്ത്രണം തിരികെ വരാമോ ഒരുമാത്ര കൂടി നീ വെറുതെയെൻ മിഴികളിൽ നീർ തൂവി ചുറ്റിലും ചിതറി തെറിക്കുന്നു പ്രണയത്തിൻ തേൻമഴ ജീവിച്ചതില്ല ഞാൻ ജീവിതമെങ്കിലും ജീവിപ്പൂ ഞാൻ നിന്റെ നല്ല ഓർമ്മപ്പയ്തിലായ് ഇനിയും വരുമൊരു ജന്മമെന്നുണ്ടെങ്കിൽ ജീവിക്കണം നീ എന്നോതിയോ പൂമഴ
സ്വയം തീർത്ത തടവറയിൽ ഏകാന്തതയുടെ കൂട്ടിൽ മൗനത്തിൻ്റെ തോളിൽ ചാരി ഞാനിരിക്കാൻ തുടങ്ങിയിട്ട് കാലമെത്രയായിരിക്കും രാവും പകലും വന്നുപോകുന്നത് അറിയാതെ ഋതു ഭേദങ്ങൾ അറിയാതെശിലയായി മാറിയൊരഹല്യയെപ്പോലെ.. വാക്കുകൾ അണപൊട്ടി ഒഴുകുവാൻ മോഹിച്ചു വിലാപം തുടങ്ങിയിരിക്കുന്നു അവ കൺകോണുകളിലൂടെ ഇടമുറിയാകർക്കിടകമഴ പോലെ പെയ്തിറങ്ങുന്നു ഇനിയുമീമൗനത്തിൻ തടവറയിൽ നിന്ന് മോചിപ്പിക്കാൻ ആരെയാണ് നീ കാത്തിരിക്കുന്നത് ഉള്ളിൽ കിടന്നു പിടഞ്ഞു കൊണ്ടവർ ചോദിക്കുന്നു നിൻ്റെ ശബ്ദം എനിക്ക് അരോചകം എന്ന് പറയാതെ പറയുന്നവരോടോ.. ഇല്ല ആരും വരില്ല ആരും വരേണ്ട സ്വയം ഞാനീ ബന്ധനം പൊട്ടിച്ചെറിഞ്ഞേ മതിയാകൂ സുന്ദരമായ ഈ ലോകത്തെ കാഴ്ചകൾ കൺനിറയെ കണ്ട് എനിക്കും ജീവിക്കണം തട്ടിയുടക്കാൻ ശ്രമിച്ചവർക്ക് മുന്നിൽ എൻ്റെ സ്വരവീണ മീട്ടി വാചാലതയുടെ സംഗീതമാകണം ഞാൻ എൻ്റെ സ്വന്തം എന്ന് ഉറക്കെ പറയണം ഏറെ വൈകിയെങ്കിലും ഇനിയെങ്കിലും… ✍️ജൂല വി ഗോപാൽ
എന്നിലെ കോപത്തിന് ഇത്രമേൽ ഭസ്മീകരിക്കുന്ന അഗ്നി ഉണ്ടെന്ന് തിരിച്ചറിഞ്ഞത് ചിലർ വില കുറഞ്ഞ വാക്കുകളിൽ എനിക്കുമേൽ അവഹേളനത്തിൻ്റെ ചെളി വാരിയെറിഞ്ഞപ്പോൾ ആയിരുന്നു.
സ്വന്തമെന്നോതുവാൻ ആരുമില്ല സ്വത്തായി കരുതുവാൻ വീടുമില്ല ഉള്ളതോ ഇത്തിരി മണ്ണിതു സ്വന്തമായി വേരറ്റ് പോകാത്ത ബന്ധുമിത്രം മലയാള നാടിൻ മാധുര്യമൂറുന്ന മനസ്സുണ്ട് സ്വന്തമായി കൂട്ടിനായി ഒരു തുണ്ട് കടലാസിൽ കുത്തികുറിക്കുവാൻ കടലോളം വാക്കുകൾ ഉള്ളിലുണ്ട് അതുതന്നെ എന്നുമെൻ ആത്മതൃപ്തി നിറയുന്ന മനമോടെ ഞാൻ ഇവിടെ നേരുന്നു നല്ലൊരു നാളിതു നാടിനു പ്രിയതരമായൊരു പിറവി ദിനം ജൂല വി ഗോപാൽ
പട്ടു പുതച്ചു കിടക്കുന്നു താഴ്‌വര തുള്ളി കുതിച്ചു പായുന്നു തേനരുവികൾ കളകളനാദത്തിൽ ഗാനധാര പൊഴിക്കുന്നു പുലർകാലേ പല കിളികൾ പ്രഭാത സവാരിക്കിറങ്ങി ഞാൻ അൽഭുതം വഴികളെല്ലാം എന്തു ഭംഗിയാർന്നു കണ്ടില്ല ചപ്പുചവറുകൾ കവറുകൾ വൃത്തിയായി ശുദ്ധമായി എൻെറ നാട് സന്തോഷത്തോടെ ഞാൻ യാത്ര തുടരുവേ അഭിമാനം കൊണ്ടെന്റെ ശിരസുയർന്നു പെട്ടെന്നു കേട്ടൊരു ഭീകരനാദം ബോംബെന്നു ചൊല്ലുന്നു ഒപ്പമാരോ ഞെട്ടിയുണർന്നു ഞാൻ കൺതുറക്കെ മുന്നിലടഞ്ഞൊരൻ വാതിൽ മാത്രം കണ്ടത് വെറുമൊരു സ്വപ്നമെന്നോ കണ്ണുനിറഞ്ഞു തളർന്നിരുന്നു സ്വപ്നത്തിലേക്ക് നീ എത്ര ദൂരം ഇനിയെന്നു സഫലമാ നല്ല സ്വപ്നം ജൂല വി ഗോപാൽ
കൊണ്ടും കൊടുത്തും സ്നേഹിച്ചു ഏറെ കലഹിച്ചുമൊന്നായി നാം ഈ യാത്ര തുടരുമ്പോൾ, ഓർമ്മിപ്പതുണ്ടോ നീ ഒടുവിൽ ഒരുനാൾ നമ്മിൽ ഒരാൾ മരണതീരം കടക്കവെ ഓർമ്മകൾ മാത്രമീ മണ്ണിതിൽ ബാക്കിയായ് ഇനിയൊരിക്കലും തിരികെ വരില്ലെന്ന മരണ സത്യത്തിനപ്പുറം വ്യധിത മോഹങ്ങൾ തൻ ശവമഞ്ചമേറി വീണ്ടും ഒരുമിക്കുവാൻ നാം വൃഥാ കൊതിക്കും ഇനിയൊരു ജന്മം ഇല്ലെന്നിരിക്കലും വെറുതെ ഒരു പുനർജനി കാത്തിരിക്കും ഹൃദയത്തിൽ നട്ടു നനച്ചൊരാ ആയിരം മോഹവല്ലരികളിൽ പൂത്തൊരാപ്പൂവുകൾ ഈറൻനിലാവിൽ മിഴി പൂട്ടി നിൽക്കും പറയുവാൻ ആരുമില്ലെതിരിടാൻ ആരുമില്ല ഒരു ശൂന്യത മാത്രം കൂട്ടിനു ബാക്കിയാവും. ജൂല വി ഗോപാൽ
ഞാൻ നുണഞ്ഞ കോലൈസിനൊക്കെയും ഒരിക്കലും മറക്കാത്ത ഓർമ്മകളുടെ സുഗന്ധമായിരുന്നു
നമ്മുടെ ഓരോ പുഞ്ചിരിക്ക് പിന്നിലും കാണും ആരോ ഒരാൾ ചിലപ്പോൾ നമ്മൾപോലും തിരിച്ചറിയാതെ പോയവരാകാം കരുതലും സ്നേഹവും ക്ഷമയും സഹനവും സമന്യയിപ്പിച്ച് നമ്മെ സ്നേഹിക്കുന്ന ഒരാൾ , ഒരുവേള നമ്മൾ അറിയാതെ പോകുന്ന, ആ ഒരാളിൽ നിന്ന് നമ്മിലേക്ക് ഒഴുകിയെത്തുന്ന സ്നേഹത്തിൻ തേനരുവിയിൽ കുളിച്ച് ജീവിതാനന്ദങ്ങളിൽ മുഴുകുമ്പോൾ ഇടവേളകളിലെങ്കിലും നല്കാൻ മടിക്കരുത് പകരമൊരിത്തിരി സ്നേഹവും കരുതലും.