മക്കളുടെ നന്മ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അവരെ ചുമലിലേറ്റി പറക്കാതിരിക്കുക മറിച്ച് അവരുടെ ചിറകുകൾക്ക് കരുത്ത് പകരുന്ന തൂവലുകൾ ആകാം നന്മയുടെ നൂലുകൊണ്ട് നെയ്തെടുത്ത പട്ടുത്തൂവലുകൾ ഉൾകരുത്തിൻ്റെ ചിറകിൽ ചേർത്ത് അവർ വാനം മുട്ടെ പറന്നുയരട്ടെ നമ്മൾ കാണാത്ത സുന്ദരമായ കാഴ്ചകൾ അവർക്ക് കാണാൻ കഴിയട്ടെ നമുക്ക് കൈയകലെ നഷ്ടപ്പെട്ടത് അവർ നേടിയെടുക്കെട്ടെ
Author: Jula V Gopal
വഴി മറന്ന പുഴ പോലെ ഞാൻ ദിശയറിയാതെ നിൽക്കെ ചന്ദന മണമൂറും തെക്കൻ കാറ്റ് പോലെ നീ എൻ അരികിൽ വന്നു എനിക്കും ചുറ്റും സുഗന്ധം പരത്തി നീ എൻ്റെ മുടിയിഴകളിൽ തലോടി എൻ്റെ മുന്നിൽ നീ മന്ദം നടന്നു നിന്നെ പിന്തുടരാൻ ഞാൻ വല്ലാതെ കൊതിച്ചു എൻ്റെ മനം അറിഞ്ഞത് പോലെ നീ ഒന്ന് പിൻതിരിഞ്ഞു എൻ്റെ കരം ഗ്രഹിച്ചു ഇന്ന് നിന്നിലേക്ക് ഒഴുകി നിറയുന്ന പുഴയാണ് ഞാൻ നിന്നിലേക്ക് മാത്രം നീയെന്ന സ്നേഹ കടലിലേക്ക് ഒരുമിച്ചിരുന്ന് വാത്സല്യ തിരമാലകൾ കോർക്കാൻ
അരികിൽ ഉണ്ടായിരുന്നിട്ടും തമ്മിൽ അറിയാത്തവരായിരുന്നു നമ്മൾ എത്രയോ കാലം. പിന്നെ എന്നിൽ നീയും നിന്നിൽ ഞാനും നിറയുന്ന ഇന്നുകളിൽ എങ്ങനെ നമ്മൾ എത്തിച്ചേർന്നു കാലത്തിൻ്റെ സമ്മാനം ആയിരിക്കാം വിധിയോട് പട പൊരുതി തോറ്റുകൊടുക്കുമ്പോഴും ആരെയും കുറ്റപ്പെടുത്താതെ നൊമ്പരങ്ങളുടെ മാറാപ്പും പേറി നടന്ന എനിക്ക് കാലം സമ്മാനിച്ച നിധി അതാണ് നീ ഇന്ന് അകലെ എവിടെയോ ആയിരുന്നിട്ടും എൻ്റെ അരികിൽ തൊട്ടരികിൽ പുഞ്ചിരി തൂകി നീ സദാ എൻ്റെ സങ്കടങ്ങൾ ഒരു നോക്കിൽ പുഞ്ചിരി ആക്കി നീ ഇന്നെന്നിൽ എൻ്റെ ജീവൻ്റെ ജീവനായി എന്റെ പ്രണയത്തിന്റെ പൂർണ്ണതയായ്
വിഷാദങ്ങൾ ഒരുപാട് ഒരുപാട് വാങ്ങിവച്ച് മനസ്സിന് വല്ലാതെ ഭാരം കൂടിയിരിക്കുന്നു. ഇപ്പോൾ എൻ്റെ ജീവിതയാത്രയിൽ മനസ്സ് എനിക്ക് താങ്ങാൻ പറ്റാത്ത വലിയ ഭാരമായി തീർന്നിരിക്കുന്നു. എവിടെയാണ് ഞാനീ ചുമട് ഇറക്കി വയ്ക്കേണ്ടത്?
മറക്കാൻ കഴിയാത്ത അനുഭവങ്ങൾ സമ്മാനിച്ചു കടന്നു വന്ന പുതിയ പേര് മാതാവ്. ഈ മഹനീയ സ്ഥാനത്ത് എത്തിയാൽ പിന്നെ ദേഷ്യം പാടില്ല വാശി പാടില്ല ആഗ്രഹങ്ങൾ പാടില്ല എന്തിന് വിശപ്പ് പോലും പാടില്ലത്രേ! അതൊക്കെ പിന്നെ പിറന്നു വീണ കുഞ്ഞിന് മാത്രം അവകാശപ്പെട്ടതാണെന്ന്. രണ്ട് കയ്യും വീശി നടന്ന ഒരുവൾക്ക് കയ്യിൽ ഒരു കുഞ്ഞു വന്ന് കഴിയുമ്പോൾ അതുവരെ ഉള്ള സുഖവും സൗകരൃവും കൂടുകയല്ലെന്നു മനസ്സിലാക്കാൻ ഒരു പിഞ്ചു കുഞ്ഞിനെ പരിപാലിക്കുന്ന ഭാരിച്ച ഉത്തരവാദിത്തം അവൾക്ക് സമ്മാനിക്കുന്നവർ ശ്രമിക്കുന്നുണ്ടോ? അവളുടെ ജീവിതം പിന്നെ എങ്ങനെ വേണം എന്ന് തീരുമാനിക്കുന്നത് മറ്റുള്ളവരാണോ? ചേർത്ത് പിടിക്കേണ്ട ഇടങ്ങളിൽ ചേർത്ത് നിർത്താൻ കഴിയാത്തവർ വിമർശനങ്ങളുടെ വാൾമുനകൾ കൊണ്ട് തലങ്ങും വിലങ്ങും വെട്ടുന്നത് എന്തിനാണ്? അവൾ ഒരു മനുഷ്യ സ്ത്രീ ആണ്.. ഒരു യന്ത്രമല്ല.. എല്ലാ അമ്മമാർക്കും മാതൃ ദിനാശംസകൾ💗
ചില നേരങ്ങളിൽ കാറും കോളും നിറഞ്ഞ മാനം പോലെ ചില നേരങ്ങളിൽ ആർത്തിരമ്പുന്ന കടൽ പോലെ ചില നേരങ്ങളിൽ അണ പൊട്ടിയൊഴുകുന്ന വെള്ളച്ചാട്ടം പോലെ ചില നേരങ്ങളിൽ വാളും പരിചയൂം എന്തിയ ഉണ്ണിയാർച്ചയെ പോലെ ഏതു ഏതുനേരത്തായാലും പ്രിയപ്പെട്ടവൻ്റെ അരികിൽ മാത്രം സ്നേഹം ചാലിച്ചു കണ്ണെഴുതി വാത്സല്യ പൊട്ടു തൊട്ട് അവൾ ഒരു തുമ്പപ്പൂ പോലെ മനോഹരി
എവിടെ അവൾ സ്നേഹിക്കപ്പെടുന്നു എവിടെ പരിഗണനയുടെ സുഖം അറിയുന്നു എവിടെ സാന്ത്വനത്തിൻ്റെ തൂവൽ സ്പർശമേൽക്കുന്നു. എവിടെ അംഗീകരിക്കപ്പെടുന്നു അവിടെയെല്ലാം അവൾ എന്നും മറ്റുള്ളവരെ നിഷ്പ്രഭമാക്കും വിധം അതി മനോഹരിയായിരിക്കും
ചായ എൻ്റെ ചൂടൻ ചിന്തകളിൽ കൂട്ടുകാരൻ ആണ് ചെറിയ തലവേദനകളിൽ മരുന്നാണ് ജോലി ചെയ്ത് തളർന്നിരിക്കുമ്പോൾ ക്ഷീണവും വിശപ്പും മാറ്റാനുള്ള മന്ത്രമാണ്. പക്ഷേ എൻ്റെ പ്രഭാതങ്ങളെ സുന്ദരമാക്കുന്നത് ചൂട് കാപ്പിയുടെ സുഗന്ധവും രുചിയുമാണ് സായന്തനങ്ങളെ ആസ്വാദ്യകരമാക്കുന്നതും..
ഒരിക്കൽ ഞാൻ കാവൽക്കാരി ആയിരുന്നു അന്ന് എനിക്ക് സങ്കടങ്ങൾ മാത്രം ആയിരുന്നു ചേർത്ത് പിടിച്ച കരങ്ങൾ കൈവിട്ടകലാതിരിക്കാൻ ആവത് ശ്രമിച്ചു തടുത്തു കരഞ്ഞു കാല് പിടിച്ചു എന്നിട്ടും എൻ്റെ കൈ തട്ടിമാറ്റി പോകാൻ അയാൾ ധൈര്യം കാട്ടി അന്ന് ഞാൻ എൻ്റെ കാവൽ ജോലി ഉപേക്ഷിച്ചു. സ്വന്തം ഇഷ്ടങ്ങളുടെ കൂട്ടുകാരി ആയി. ഇന്ന് ഞാൻ ഏറെ സന്തോഷവതി.
ആൺകുട്ടി വേണം ആൺകുട്ടി ഉണ്ടായെങ്കിൽ ഒരാണെങ്കിലും വേണം എന്നിങ്ങനെ ചൊല്ലി കൂട്ടുന്നവർ സ്വന്തം ആണ്മക്കൾക്ക് അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം എങ്കിലും കൊടുക്കണം കുടുംബ ഭാരം ചുമക്കാൻ പറയുമ്പോൾ അതിനുള്ള വരുമാനം കൈയ്യിൽ വരുന്നുണ്ടോ എന്ന് അന്വേഷിക്കണം അവനും നാളെ ഒരു കുടുംബം ഉണ്ടാകേണ്ടവൻ ആണെന്ന ബോധം വേണം അവനും ഒരു മനുഷ്യൻ്റെ ആവശ്യങ്ങളും അഗ്രഹങ്ങളും ഉള്ളവൻ ആണെന്ന് അറിയണം എന്നിട്ട് പറഞ്ഞോളൂ കുടുബത്തിൽ ഒരാൺകുട്ടിഎങ്കിലൂം വേണം എന്ന്.
