നല്ലത് ചെയ്യുവാൻ നല്ലത് പറയുവാൻ കഴിയുമെങ്കിൽ അതെൻ ജന്മ പുണ്യം നീളും വഴികളിൽ കണ്ടുമുട്ടുന്നവർ ഒരു പുഞ്ചിരി തരികിലോ അതുമെൻ്റെ പുണ്യം വാടിക്കരിയുമൊരു വള്ളിതൻ ചോട്ടിലായ് അല്പം ജലമേകുവാനായ് കഴിയുമെങ്കിൽ ദാഹനീർ തേടുമൊരു പറവക്ക് വേനലിൽ ഇത്തിരി തെളിനീർ കരുതുമെങ്കിൽ ഉള്ളം പിടഞ്ഞു തേങ്ങുന്നൊരു മനുജന് സാന്ത്വനമാകാൻ കഴിയുമെങ്കിൽ ക്ഷണിമകമീ ജീവിത യാത്രയിൽ കരുതലായി ചേർത്തിടാൻ ഒരു കരം കൂട്ടിനെങ്കിൽ അതു തന്നെ പുണ്യമീ ജീവിതയാത്ര സഫലമായ് തീരാൻ….
Author: Jula V Gopal
നീ ഒരിക്കൽ എൻ്റെ ജീവനാകുമെന്നറിഞ്ഞിരുന്നെങ്കിൽ ഞാൻ എന്നെ ഇനിയുമെത്രയോ സ്നേഹിച്ചേനെ കാറ്റും മഴയും ഏൽക്കാതെ പൊടിമണ്ണ് തട്ടാതെ നെറുകയിൽ മഞ്ഞു വീഴ്ത്താതെ ഞാൻ എന്നെ ഒരു കുഞ്ഞിനെ എന്നപോലെ കാത്തുവെച്ചേനെ തേനും പാലും ഊട്ടി ഒരു പഞ്ചവർണ്ണകിളിയെപോലെ എന്നെ ഓമനിച്ചേനെ നീ എത്തും നേരം നിനക്കായി നൽകാൻ നിൻ്റെ പ്രണയത്തിനായി എന്നെ നേദിക്കാൻ ഇന്ന് നീയില്ലാതെ എനിക്ക് മറ്റൊരു ലോകമില്ലെന്നു തിരിച്ചറിയുമ്പോൾ ഒരിക്കൽ കൂടി ആ പഴയ കൗമാരത്തിലേക്ക് തിരികെ നടക്കാൻ കൊതിച്ചുപോകുന്നു വെറുതെ എന്നറിയാമെങ്കിലും വീണ്ടും വീണ്ടും കൊതിച്ചുപോകുന്നു.. ജൂല വി ഗോപാൽ
ഒരു തുറന്ന പുസ്തകം ആയിരുന്ന മനുഷ്യരെ പോലും സംശയത്തോടെ വീക്ഷിക്കുന്ന ചിലരെ പരിചയപ്പെട്ടപ്പോൾ ആണ് എൻ്റെ പക്കലും കുറച്ച് രഹസ്യങ്ങൾ വേണമെന്ന് എനിക്ക് തോന്നി തുടങ്ങിയത്..
സഹിക്കുക, ക്ഷമിക്കുക എന്നീ വാക്കുകൾക്ക് അവനവനോടുള്ള സ്നേഹവും ബഹുമാനവും നഷ്ടപെടുത്തുക എന്ന അർഥമില്ല. ഇനിയും ബാക്കിയുള്ള ആത്മ സ്നേഹത്തെ മുറുകെ പിടിക്കുക, മുന്നോട്ടുള്ള വഴിയിൽ ഇരുൾ നീങ്ങി വെളിച്ചം പരക്കുക തന്നെ ചെയ്യും
ഏഷണിയുടെ അമ്മ ആരെന്നറിയുമോ? അസൂയ. അവൾ ഇല്ലായിരുന്നെങ്കിൽ ഇവിടെ ഏഷണിയും ഉണ്ടാവില്ലായിരുന്നു.
ഓരോ രാത്രിയും ഇരുൾ നീട്ടി എന്നെ പുണരുമ്പോൾ പുലരാതിരുന്നെങ്കിൽ എന്ന് ആശിച്ചിരുന്നു ഒന്നും പ്രതീക്ഷിക്കാൻ ഇല്ലാതെ വെളിച്ചത്തേക്ക് ഇറങ്ങാൻ മടിച്ചിരുന്ന ഒരു കാലം സ്നേഹത്തിൻറ പ്രണയത്തിൻ്റെ ഒരു കണിക പോലും എന്നിലേക്ക് എത്താതെ പോയ ദിനങ്ങൾ മധ്യാഹ്നത്തിനു മുന്നേ വാടിക്കൊഴിയുവാൻ വിധിക്കപ്പെട്ട കാട്ടുപൂവിന്റെ വേദനയോർത്ത് നെടുവീർപ്പുതിർത്ത നാളുകൾ നിരാശയുടെ കടുകുഴിയിൽ വീണു കഴിഞ്ഞാൽ പിന്നെ ഒരു ഉയർത്തെഴുന്നേൽപ്പ് സാധ്യമല്ലെന്ന് എന്നെത്തന്നെ ഓർമിപ്പിച്ചുകൊണ്ടിരുന്ന കാലം അതിനിടയിൽഎപ്പോഴാണ് ഒരു ഇല പോലും അറിയാതെ നീയെന്റെ തേൻ തേടിയെത്തിയെന്ന് എനിക്കും അറിയില്ല വാടി വീഴാൻ തുടങ്ങുന്ന പൂവിലും തേൻ തേടിയ തേനീച്ചയായി നീയെത്തി കൊഴിഞ്ഞു വീഴും മുന്നേ എന്നിലെ അവസാന തുള്ളിയും ഹൃദയത്തിനുള്ളറയിൽ ഭദ്രമായി സൂക്ഷിക്കാൻ. അതായിരുന്നു എൻ്റെ ആവേശം , എന്റെ പുനർജന്മം . വാടിക്കരിയാനല്ല വസന്തമായി വിരിയാൻ മാത്രമാണ് എന്റെ നിയോഗം എന്ന് ഞാൻ അറിഞ്ഞു എന്നിലെത്തേനും പരാഗവും തേടി നീ ചുറ്റിലും പാറി നടക്കുമ്പോൾ കൂരിരുട്ടിന്റെ രാത്രികളെയല്ല സുന്ദരമായ പ്രഭാതങ്ങളാണിന്നെനിക്കിഷ്ടം വെയിലൊളി…
തികച്ചും അപരിചിതമായ ഒരിടത്തേക്ക് പറിച്ചു നടപ്പെട്ടപ്പോൾ ഉള്ളിലെ ആധികൾ ആരോട് പങ്കിടണം എന്നറിയാതെ പകച്ചു നിന്നപ്പോൾ ആശ്വാസമായത് തൊട്ടയൽവക്കത്തെ വീടായിരുന്നു. ഒരു മുൻ പരിചയവും ഇല്ലാത്ത ആ വീട്ടുകാർ എന്നോട് കാണിച്ച സ്നേഹം എന്നെ സംബന്ധിച്ച് അമൃതായിരുന്നു ജീവിതത്തെ മുന്നോട്ട് നയിക്കാനുള്ള ശക്തിയും ധൈര്യവും പകർന്നു തന്നവർ
കാരണമേതുമില്ലാതെ എന്നെ എറിഞ്ഞ കല്ലെടുത്ത് എറിഞ്ഞവനെ തിരികെ എറിഞ്ഞപ്പോൾ ഞാൻ അനീതി ചെയ്തെന്ന് കണ്ടു നിന്നവർ എന്നെ എറിഞ്ഞത് നീതിയാണുപോൽ
ചിന്തകൾ എന്നെ ഭ്രാന്ത് പിടിപ്പിക്കുന്ന വേളകളിൽ ഒരു പേനത്തുമ്പിൽ നീ അക്ഷരങ്ങളായി പിറന്നു കണ്ണീർ നിറഞ്ഞു തൂവി കാഴ്ച മങ്ങുമ്പോഴും എൻ്റെ വിരലുകൾ ചലിച്ചുകൊണ്ടിരുന്നു ഒടുവിൽ ഒരു ദീർഘനിശ്വാസത്തിൽ പേന തിരികെ വയ്ക്കുമ്പോൾ പിറന്ന ‘കവിത’യെന്ന് ഞാൻ വിളിക്കുന്ന നീ എൻ്റെ ദുഃഖങ്ങൾ ഏറ്റുവാങ്ങി എന്നെ നോക്കി വാത്സല്യത്തോടെ പുഞ്ചിരിച്ചു അതെ നീ എന്നുമെൻ ആശ്വാസം കത്തുന്ന വെയിലിൽ തെളിനീർ എന്നപോലെ ആഴകടലിന് നടുവിലെ പാറക്കെട്ട് പോലെ കൂരിരുട്ടിൽ അകലെ തെളിയുന്ന വഴിവിളക്ക് പോലെ ശൂന്യതയിൽ എന്നെ പുല്കുമൊരു സ്നേഹസാന്ത്വനം രാവിലും പകലിലും എനിക്ക് കൂട്ടായി നീയുള്ളപ്പോൾ ഞാൻ എങ്ങനെ തനിച്ചാവും. ജൂല വി ഗോപാൽ
ഒരു സ്നേഹ വസന്തം തന്നെ കരിച്ച് കളയാൻ ഇതിലും ശക്തമായ ഒരു വഴി വേറെയില്ല മനസ്സിൽ സ്വരുക്കൂട്ടിവച്ച ചിന്തകളെ കാളകൂട വിഷം പോലെ പുറന്തള്ളുമ്പോൾ കരിഞ്ഞു ഉണങ്ങി വീഴുന്ന സ്വപങ്ങളെ നിങ്ങൾ ഓർക്കാറേ ഇല്ല പിന്നിട്ട വഴികളിൽ എവിടെയോ വെച്ച് അന്യന്റെ കാലിൽ കൊണ്ട ഒരു മുള്ള് പോലും നിങ്ങൾക്ക് ആയുധമാണ് പരസ്പരം ചേർന്നിരിക്കുന്ന മനസ്സ് കൾക്കിടയിൽ മതിലുകൾ തീർക്കാൻ നിന്നെക്കാൾ എളുപ്പത്തിൽ മറ്റാർക്കാവും സുന്ദരവീചികളിൽ ലയിച്ചു പ്രിയരോടൊത്ത് ആനന്ദ നൃത്തമാടുമ്പോൾ ഒന്നോർക്കുക ചെയ്തു കൂട്ടിയ ക്രൂരതകളെക്കുറിച്ച് നോവിച്ച മനസ്സുകളെക്കുറിച്ച്
