“നീയില്ലാതെ എനിക്കും, ഞാനില്ലാതെ നിനക്കും നടക്കാനാവില്ലെന്നറിഞ്ഞു കൂടെ. ഇപ്പോൾ ഒരാഴ്ചയോളമാവുന്നു ഞാൻ പുറം ലോകം കണ്ടിട്ടിട്ട്. നിന്റെ കൂടെ നടന്നാണ് ഞാനീ ലോകം കണ്ടത്. ആദ്യമായി ഞാൻ കടല് കണ്ടത് ഇപ്പോഴുമോർക്കുന്നു. വിരസമായൊരു സന്ധ്യയിലായിരുന്നു നീ എന്നെയും കൊണ്ട് ബീച്ചിലേക്ക് പോയത്. സായംസന്ധ്യയുടെ മനോഹാരിത കാണാനായി നീ സിമന്റ് ബഞ്ചിൽ ചാരിയിരുന്നപ്പോൾ ഞാൻ കടലിന്റെ വശ്യത നോക്കിക്കാണുകയായിരുന്നു. ഒന്നിനുപുറകെ ഒന്നായി തിരകളുടെ കൈകൾ വരുന്നതും കരയെ തലോടുന്നതും തഴുകുന്നതും വീണ്ടുമാവേശത്തോടെ കരയിലേക്ക് പാഞ്ഞടുക്കുന്നതും കരയെ ചേർത്തണയ്ക്കുന്നതും പലവർണ്ണങ്ങളാൽ ആകാശപ്പൊയ്കയിലേക്ക് മേഘങ്ങൾ കഥ പറഞ്ഞു നീങ്ങുന്നതും ഉയർന്നും താണും പറക്കുന്ന കടൽപക്ഷികളെയും പകലു മുഴുവൻ കത്തിജ്വലിച്ച് തളർന്ന സൂര്യൻ ആകാശച്ചെരുവിനപ്പുറം കടലിലേക്കാഴ്ന്നിറങ്ങുന്നതും കൗതുകത്തോടെ ഞാൻ നോക്കി നിന്നു. നാട്ടിലെ ആഘോഷ പരിപാടിയെല്ലാം നിന്റെ കൂടെ നടന്നു ഞാൻ കണ്ടു. പള്ളിപ്പെരുന്നാളിലെ ബാന്റ് മേളവും. ഉത്സവങ്ങളും വെടിക്കെട്ടും ഘോഷയാത്രയുമെല്ലാം ഞാൻ കണ്ടതും നിനക്ക് കാണാനായതും എന്നിലൂടെയാണ്. ഞാനില്ലെങ്കിൽ നീയില്ല. നീയില്ലെങ്കിൽ ഞാനുമില്ല. ഈ വീട്ടിലെ…