“എനിക്ക് നിന്നെ കാണാൻ കൊതിയാവുന്നടീ…” രാത്രി വാട്സാപ്പിൽ അവന്റെ ചാറ്റ് കണ്ടപ്പോൾ അവൾക്കാദ്യം ചിരിയാണ് വന്നത്. “എനിക്കത്ര കൊതിയില്ല ” എന്ന് റിപ്ലൈ കൊടുത്ത് നെറ്റ് ഓഫ് ചെയ്ത് അവൾ കിടന്നു. രണ്ട് ദിവസം മുൻപാണ് വാണി വിനോദിനെ ഫേസ്ബുക്കിൽ കണ്ടുമുട്ടിയത്. കൂടെ പഠിച്ച കൂട്ടുകാരന് റിക്വസ്റ്റ് അയച്ച് അവൾ പതിനഞ്ചു വർഷം മുൻപ് ഇറങ്ങിപ്പോന്ന ബി എഡ് ക്ലാസ്സിലെ മുഖങ്ങൾക്കായി ഫേസ്ബുക്കിൽ അലഞ്ഞു നടന്നു. അന്ന് വൈകിട്ട് കുട്ടികളുടെ പാർക്കിൽ മക്കളുടെ കളികൾ കണ്ട് ഇരിക്കുമ്പോളാണ് അവൻ മെസ്സഞ്ചറിൽ വന്നത്. ക്ഷേമാ ന്വേഷണങ്ങൾക്ക് ശേഷം വാട്സ്ആപ്പ് നമ്പറും ചോദിച്ചു “തിരക്കുണ്ട് രാത്രി വിളിക്കാം” എന്നും പറഞ്ഞ് അവൻ പോയപ്പോൾ ഓർമ്മകൾ എന്നെ ബി എഡ് കോളേജിലേക്ക് വലിച്ചിഴച്ചിരുന്നു. രാഷ്ട്രീയം മാത്രം പറയുന്ന രാജേഷും, സംശയങ്ങൾ മാത്രം ചോദിക്കുന്ന അജുവും, ചളിയടിക്കുന്ന ജോസും, പരദൂഷണം മാത്രം പറയുന്ന ബിന്ദുവും പഠിപ്പിസ്റ്റ് ബിനുവും ഓർമ്മകളിൽ നിറഞ്ഞു എന്റെ ചുണ്ടിൽ ചിരി പരത്തി. ചുറ്റും…
Author: SHYNI CELIN THOMAS
കരിപിടിച്ച കലങ്ങൾക്കും…പൊള്ളി പാട് വീണ കൈത്തണ്ടകൾക്കും…കുന്നുകൂടി കിടക്കുന്ന എച്ചിൽ പാത്രങ്ങൾക്കും….തൊട്ടിലിലെ കാറി കരച്ചിലുകൾക്കും…ഉടുപ്പിന് പിറകിലെ ആർത്തവ കറകൾക്കും…കൊഴിഞ്ഞുതീർന്ന മുടിയിഴകൾക്കും…ഉറക്കമൊഴിച്ചു കുഴിഞ്ഞുപോയ കണ്ണുകൾക്കും…അരികെ കേട്ട തേങ്ങൽ ബാക്കിയായ അവളുടെ സ്വപ്നങ്ങളുടേതായിരുന്നു….
ശൂന്യതയുടെ അഗാധതയിലേക്ക് മിഴികൾ നട്ട് പകൽക്കിനാക്കളെ വരവേൽക്കാനായിട്ടുള്ളതായിരുന്നു അവളുടെ ഉച്ചയുറക്കസമയങ്ങൾ. നിർബന്ധപൂർവ്വം അവൾ തേടി പോയ ആ കിനാക്കൾക്ക് അവളുടെ വർത്തമാനകാലവുമായി നൂൽബന്ധം പോലും ഉണ്ടായിരുന്നില്ല. ഊണ് കഴിഞ്ഞ് എല്ലാവരും വിശ്രമിക്കുമ്പോൾ അവൾക്ക് വിശ്രമമുണ്ടായിരുന്നില്ല. അപ്പോഴെല്ലാം അവൾ അവളുടെ പകൽക്കിനാക്കളിൽ പൂമ്പാറ്റയായും,ബാലികയായും, കാമുകിയായും,യാത്രികയായും രൂപാന്തരപ്പെടുകയായിരുന്നു…
ഇന്ന് മുറ്റത്തു വിടർന്ന മുല്ലപ്പൂക്കൾ ഇത് മെയ് മാസമാണ് എന്ന് എന്നെയോർമിപ്പിച്ചു. അഥവാ മെയ് മാസം എന്നെ മുല്ലചെടികളുടെ അടുത്തേക്ക് പോകാൻ ഓർമിപ്പിച്ചു. എൺപതുകളുടെ അവസാനത്തിലാണ് മുല്ലപ്പൂക്കളെ ഞാൻ സ്നേഹിച്ചുതുടങ്ങിയത്. ആരാന്റെ മുറ്റത്തെ മുല്ലയുടെ മണമടിച്ചു മുറ്റത്തെ തേക്കുമരത്തിൽ പടർന്ന മുല്ലവള്ളികൾ വർഷങ്ങൾ കഴിഞ്ഞിട്ടും പൂക്കാതെ പിണങ്ങി നിന്നപ്പോൾ അതിനു ചുവട്ടിൽ ചെന്ന് നിന്ന് പ്രാകിയ എഴുവയസ്സുകാരിയെ ഞാൻ ഓർക്കുന്നു. മാതാവിന്റെ വണക്കമാസകാലമാണ് മെയ് മാസം. ഞങ്ങൾ നസ്രാണികൾ യേശുവിന്റെ അമ്മയായ മറിയത്തോട് പ്രത്യേക മാധ്യസ്ഥം തേടി പ്രാർത്ഥനകൾ നടത്തുന്ന മാസം. ദിവസവും മാതാവിന്റെ പടത്തിൽ പൂമാലയിടാൻ വേണ്ടിയാണു ഓണക്കാലത്തെന്നപോലെ പൂ തപ്പിയിറങ്ങുന്നത്. മുറ്റത്തു പൂക്കളെന്നു പറയാൻ പെട്ടെന്ന് പൊട്ടിവീഴുന്ന വേനൽ മഴയിൽ മുളക്കുന്ന ഇടിമുളച്ചിയെ കാണൂ. അതുകൊണ്ട് പൂമാല കെട്ടാൻ വയ്യ. അ യലോക്കക്കാരുടെ പൂ പറിക്കാൻ വയ്യ. അത് അവർക്കു പൂമാല കെട്ടാനുള്ളതാണ്. പിന്നെ പത്തുകണ്ണുള്ള cctv യും വച്ചിരിക്കുന്നവരാണ് അവർ.അപ്പോപ്പിന്നെ മുറ്റത്തെ മുല്ലയെ പ്രാകുകയേ നിവർത്തിയുള്ളു. അങ്ങനെ…
വീശിയടിച്ച കാറ്റിൽ താഴെ വീണ അടുക്കളചുമരിൽ ആണിയിൽ തൂക്കിയിട്ടിരുന്ന കലണ്ടർ തിരിച്ചു കൊളുത്താനെടുത്തപ്പോൾ അതിന് പതിവില്ലാതെ ഭാരം തോന്നി. കൊളുത്തിയ കലണ്ടറിൽ പതുക്കെ വിരലോടിച്ചപ്പോൾ ഞാൻ തന്നെ കുത്തിവച്ച സൂചി എന്നെ തിരിച്ചുകുത്തി പ്രതികാരം ചെയ്തു. വിരൽത്തുമ്പിൽ പൊടിഞ്ഞ ചോര ഉടുപ്പിൽ തുടച്ച്, സൂചിക്കിത്ര ഭാരമോ എന്നോർത്ത് വീണ്ടും കലണ്ടറിലേക്ക് തുറിച്ചു നോക്കിയപ്പോഴാണ് പാൽ,കറണ്ട്, പത്രം, കേബിൾ, ഗ്യാസ്, വാടക, സെർവന്റ്, ചിട്ടി എന്നിവയുടെ കൊടുക്കാനുള്ളതും കൊടുത്തതുമായ ബാധ്യതകൾ,സ്കൂൾ ഫീസ്, ആർത്തവദിനം , എന്തിന്! ഡയറ്റ് തുടങ്ങിയപ്പോൾ മുതലുള്ള എന്റെ ഓരോ ദിവസത്തെയും വെയിറ്റ് വരെ കലണ്ടറിൽ തൂങ്ങിക്കിടപ്പുണ്ട്. വെറുതെയല്ല കലണ്ടറിന് ഇത്ര ഭാരം!
കാളിങ് ബെൽ ശബ്ദിക്കുന്നത് കേട്ടാണ് ഉച്ചയുറക്കത്തിൽ നിന്നും കണ്ണുതുറന്നത്. അഴിഞ്ഞു കിടന്ന മുടിയിഴകൾ ചുറ്റിക്കെട്ടി ഉമ്മറത്തേക്ക് നടന്നപ്പോൾ എതിരെ വന്ന മകൾ പറഞ്ഞു. “ആരോ ഒരാൾ” വാതിൽ തുറന്നതും പുറത്ത് കാത്തുനിന്ന മുഖത്തു നിന്നും പഴയ ഓർമ്മകൾ ഒരു ചെറിയ പെൺകുട്ടിയുടെ കയ്യും പിടിച്ച് നിരാലംബയായി പൊരുതിയ നെഞ്ചിലേക്ക് ആഞ്ഞടിച്ചു കയറിയപ്പോൾ വാതിലടച്ചു തിരിഞ്ഞ് നടക്കവേ മകൾ ചോദിച്ചു. “ആരാ അമ്മേ അത്….?” “ആരോ ഒരാൾ “
“ഈ കൊച്ചിന് എവിടുന്ന് ചെക്കനെ കിട്ടാനാ.. എന്ത് തേച്ചിട്ടും നെറം വക്കാത്ത ഒരു സാധനം.” അമ്മ അച്ഛനോട് പതം പറയുന്നുണ്ട്. തിണ്ണയിലിരുന്ന് റീൽസ് കണ്ടുകൊണ്ടിരുന്ന അനിയത്തി പുച്ഛത്തോടെ അവളെ നോക്കി ചിറിക്കോട്ടി. ചേട്ടൻ അത് കേട്ടില്ലെന്ന് നടിച്ചു ബുള്ളറ്റ് തുടക്കുന്നത് തുടർന്നു. അവൾ പതുക്കെ അകത്തേക്ക് വലിഞ്ഞു. ഇന്ന് രാവിലെ കടം വാങ്ങിയ കാശ് തിരികെതരാൻ വന്ന പുഷ്‌പേച്ചിയുടെ “കല്യാണമൊന്നും ആയില്ലേ” എന്ന പരിഹാസം നിറഞ്ഞ അന്വേഷണത്തിൽ നിന്നാണ് വീട് വീണ്ടും പുകയാൻ തുടങ്ങിയത്. നെഞ്ചിലും കണ്ണിലും പുകഞ്ഞു നീറാൻ തുടങ്ങിയപ്പോൾ അവൾ ചുമരിലിരുന്നു ചിരിക്കുന്ന മുത്തശ്ശിയെ നോക്കി കണ്ണിലെ ആവിയകറ്റി. നോക്കി നിൽക്കേ.. മുത്തശ്ശിയുടെ മടിയിൽ കിടന്ന് തൻ കറുത്തുപോയതിന്റെയും ചേട്ടനും അനിയത്തീം വെളുത്തുപോയതിന്റേം ആവലാതി പറയുന്ന പഴയ പത്തുവയസ്സുകാരിയായി അവൾ. ചുക്കിചുളിഞ്ഞ കൈകൾ കൊണ്ട് അവളുടെ തലയിൽ തലോടി മുത്തശ്ശി പറഞ്ഞോണ്ടിരുന്നു, “ഇച്ചിരി കറുത്തൂന്നല്ലേള്ളൂ…കയ്യിനും കാലിനും കണ്ണിനും കൊഴപ്പൊന്നുംല്ലല്ലോ പെണ്ണേ…” പത്തുവയസ്സിലെ അവളുടെ ആവലാതിക്ക് ആ ഉത്തരം അത്ര…
#എന്റെരചന കയ്യിലെ ഞരമ്പ്മുറിച്ച് ആത്‍മഹത്യചെയ്യാൻ ശ്രമിച്ച് പരാജയപ്പെട്ട് കൈത്തണ്ടയിൽ തുന്നലിന്റെ ഉണങ്ങിയ പാടുമായി വിതുമ്പിക്കൊണ്ടിരുന്ന ആ വിദ്യാർത്ഥിനിയുടെ കയ്യിൽ പിടിച്ചു ആ അദ്ധ്യാപിക 25 വർഷം മുൻപിലേക്ക് പതുക്കെ നടന്നു. മേശക്കുമുന്നിൽ നിവർത്തിവച്ച പുസ്തകത്തിലെ അക്ഷരങ്ങൾ കണ്ണീരിൽ കുതിർന്നപ്പോൾ ഒരു പതിനേഴുകാരി കഴുത്തിൽ കുരുക്കിയ ഷാളിന്റെ രണ്ടറ്റവും ശക്തമായി വലിച്ചിട്ടും എന്താണ് മരിക്കാത്തത് സങ്കടത്തോടെ വീണ്ടും അതിശയിച്ചു കൊണ്ടിരുന്നു.അങ്ങനെയല്ലാതെ എങ്ങനെ മരിക്കണം എന്നവൾക്ക് അറിയില്ലായിരുന്നു. അവളുടെ അടച്ചിട്ട പഠനമുറിക്ക് പുറത്ത് അപ്പോഴും അവളുടെ അച്ചൻ അമ്മയെ കുനിച്ചു നിർത്തി കാരണമൊന്നുമില്ലാതെ മുതുകിലിടിക്കുന്ന ശബ്ദം അവളുടെ നെഞ്ചിടിപ്പ് കൂട്ടിക്കൊണ്ടിരുന്നു. വിയർത്തൊഴുകി നിവർത്തി വച്ച പുസ്തകത്തിലേക്ക് കമഴ്ന്നുകിടന്ന് കിതച്ച അവൾക്ക് പിറ്റേ ദിവസത്തെ യൂണിവേഴ്സിറ്റി പരീക്ഷയുടെ ചിന്തയിൽ പുസ്തകത്തിലെ കറുത്ത വരികളോട് അന്നാദ്യമായി വെറുപ്പ് തോന്നി. പരീക്ഷ പേപ്പറിലേക്ക് പേനയുരുട്ടാൻ ശ്രമിച്ചപ്പോഴെല്ലാം അമ്മയുടെ പുറത്തുവീഴുന്ന ഇടിയുടെ മുഴക്കം കാതിൽനിന്നും നെഞ്ചിലേക്ക് അരിച്ചിറങ്ങുന്നതറിഞ്ഞ് പേപ്പർ തിരിച്ചുകൊടുത്ത് പരീക്ഷഹാളിൽനിന്നും ഇറങ്ങിപ്പോയ ആ പെൺകുട്ടിയുടെ വിരൽത്തുമ്പ് പിടിച്ചു…