പൂവുകൾ തോറും പാറി നടക്കും വർണ്ണ പൂമ്പാറ്റേ നിന്നുടെ ചിറകിൽ ചായം പൂശിയതാരാ പൂമ്പാറ്റേ? തൊടിയിൽ കാണും നിറയെ പൂക്കും പല വർണ്ണത്തിലെ പൂവുകളോ ചായം വിതറിയ പോലെ കാണും മാനത്തുള്ളൊരു മഴവില്ലോ പറയൂ പറയൂ പൂമ്പാറ്റേ നിന്നുടെ മേനിയിലെങ്ങനെ വന്നൂ പല വർണ്ണങ്ങൾ പൂമ്പാറ്റേ? വൈഗ. ആർ. നായർ ക്ലാസ്സ് – 6
Author: Smitha Ranjith
# കണ്ണുനീർ # വിതുമ്പാൻ മറന്ന മിഴികളും തുളുമ്പാൻ മറന്ന കണ്ണുനീരും കരയാൻ കാത്തു നിൽക്കുന്ന കൺകളിലെ ചെറുനാഡികളെ ചുവപ്പിക്കും, പിന്നെ കണ്ണുനീര് കലർത്തി ചെഞ്ചോപ്പ് പടർത്തും കരയാൻ മറന്ന കണ്ണുനീരാൽ പിന്നെ ഇടനെഞ്ചു പിടയും കാരിരുമ്പാൽ തുളയ്ക്കും വേദന കണക്കെ പിന്നെ ഗദ്ഗദത്തോടെയാ കണ്ഠവുമിടറും ഇനിയും വൈകിക്കേണ്ട വിതുമ്പട്ടെ മിഴികൾ തുളുമ്പട്ടെ കണ്ണുനീർ ഇടനെഞ്ച് പിടയാതെ കണ്ഠമിടറാതെ ഒരിത്തിരി നേരമൊന്നാശ്വസിക്കട്ടെ ഞാൻ.
ഞാൻ നീയായ് മാറിയിട്ട് എനിക്ക് എന്നെ നിന്നിലൂടെ കാണണം എന്നിട്ട് നീ എന്നെ എങ്ങനെ കാണുന്നുവെന്ന് എനിക്ക് നിന്നിലൂടെ അറിയണം നീയെന്നെ എത്ര സ്നേഹിക്കുന്നുവെന്ന് നീ പറയാതെ നിന്റെ സ്നേഹത്തിലൂടെ മാത്രമറിഞ്ഞ് നിനക്കെന്നോടുള്ള സ്നേഹം എനിക്കാവോളം ആസ്വദിക്കണം അതിലുമേറെയേറെ എനിക്ക് ആ സ്നേഹം കുളിരും പ്രണയമഴ പോലെ അനുഭവിച്ചറിയണം.
എന്തിനെന്നറിയാതെ എനിക്കെപ്പോഴും തോന്നാറുണ്ടെന്നമ്മയെ കാണാനിടയ്ക്കിടെ അപ്പോഴും തോന്നുമെനിക്കിപ്പൊഴും തോന്നും പിന്നെപ്പോഴും തോന്നാറുണ്ടിങ്ങനെ അന്നൊക്കെ തോന്നുമ്പോൾ ഓടിച്ചെന്നമ്മയെ കെട്ടിപ്പിടിക്കുമ്പോളമ്മ വാരിപ്പുണരാറുണ്ടെന്നെ ഇന്നിന്റെ തിരക്കിലും ഒറ്റയ്ക്കിരിക്കുമ്പോൾ ഇപ്പോഴും തോന്നാറുണ്ടെനിക്കങ്ങനെ ഓടിച്ചെന്നു ഞാൻ ചാരത്തണയാൻ നോക്കു- മ്പോളെവിടെയുമമ്മയെക്കാണാറില്ലെന്നോർത്തു ഞാൻ പിന്നെയും കണ്ണീർ പൊഴിക്കാറു- ണ്ടെന്തിനെന്നറിയാതെയിപ്പോഴും കണ്ണീരു വറ്റിയുണങ്ങിയ കണ്ണീർച്ചാലിനെ എൻ നനഞ്ഞ കൈവിരലുകളാൽ തുടച്ചു വടിച്ചൊപ്പിയെടുത്തിട്ടുമപ്പോഴും വീഴുന്നു രണ്ടു നീർത്തുള്ളികൾ മിഴികളിൽ നിന്നെന്തിനെന്നറിയാതെ പിന്നെയും…
ഇന്നലെകളിൽ നിന്നോട് പറയാൻ ബാക്കി വച്ചതായിട്ടെനിക്കേറെയുണ്ടായിരുന്നു, പറയാൻ കൊതിച്ചു ഞാൻ പലപ്പോഴായി നിന്നോട് പറയുവാൻ കൂട്ടി വച്ചതും എന്നിട്ട് പിന്നെ പറയാതെ പോയതും. ഇപ്പൊ ഉള്ളിൽ കിടന്നു കൊണ്ടെന്തോ ഓടിക്കളിച്ചെന്റെ ഉള്ളം പിടഞ്ഞപ്പോ വീണ്ടുമൊരിക്കൽ ഞാൻ ശ്രമിച്ചു നോക്കി പറയുവാനായ് ബാക്കി വച്ചതെല്ലാം ഇനിയെങ്കിലും നിന്നോട് പറയുവാൻ എന്നാലിപ്പോഴും അതിനാവുന്നില്ലെനിക്ക് ഒരിക്കൽ ഞാൻ പറയാതെ ബാക്കി വച്ചത് ഇന്ന് നീ അറിയാതെ പോയ്, ഞാൻ പറയാതെ പോയ് അതൊക്കെയുമെന്റെ ഉള്ളത്തിലിന്നും ബാക്കിയായ്.
ഇരുട്ടത്തിരുന്നും മറയിൽ ഒളിച്ചും ആരും കാണാതെ വിടവുകളിലൂടെ നൂണ്ടും അതിജീവനത്തിനുള്ള പാഠങ്ങൾ പഠിച്ചും ജീവൻ നിലനിർത്താൻ ഇരതേടിയും സ്വയമൊരു ഇരയാകാതെ നോക്കിയും കരിയിലക്കൂമ്പാരങ്ങളിൽ ആരും കാണാതെ ഒളിപ്പിച്ചു വച്ചു തൻ ജീവന്റെ ജീവാംശത്തെ കരുതലോടെ കാത്തും പിന്നെ പേടിച്ച് ജീവിതം ജീവിച്ചു തീർത്തിട്ടും എന്നും അപഹസിക്കുന്നവർ മാത്രം ചുറ്റു൦ എന്നിട്ടും താൻ പോലുമറിയാത്ത തന്നിലെ മറവിലൂടെ ഇഴഞ്ഞു നീങ്ങുകയാണിപ്പോഴും.
അബദ്ധങ്ങൾ സംഭവിക്കുക എന്നത് സ്വാഭാവികമല്ലേ, എന്നാൽ അബദ്ധങ്ങളുടെ റാണിയായ ഞാൻ എവിടെ ഉണ്ടോ അവിടെ ഒക്കെ എന്റെ കൂടെ ഈ പുള്ളിക്കാരനുമുണ്ടാകും. അത്യാവശ്യം എല്ലാ മേഖലയിലും അബദ്ധങ്ങൾ സംഭവിച്ചിട്ടുണ്ടെങ്കിലും അടുക്കള അബദ്ധങ്ങൾ വളരെ കുറവായിരുന്നു എനിക്ക്. അതിന് ഒരു കാരണവും ഉണ്ട്, പാചകത്തിന്റെ പള്ളിക്കൂടത്തിൽ പഠിക്കാൻ ഞാൻ വൈകിയാണേ ചേർന്നത്, അത്യാവശ്യം തിയറി ഒക്കെ പഠിച്ചിട്ടാണ് ഞാൻ പ്രാക്ടിക്കലിനു വേണ്ടി ക്ലാസ് അറ്റൻഡ് ചെയ്തു തുടങ്ങിയത്. എങ്കിലും മീൻകറിയിൽ എത്രയെത്ര ഉരുളക്കിഴങ്ങുകഷണങ്ങളും രസത്തിൽ എത്രയെത്ര വാഴത്തണ്ടുകീറ്റലുകളും വീണിരിക്കുന്നു! എന്നിട്ട് ആരും കാണാതെ അവയെ എല്ലാം എടുത്ത് വകഞ്ഞു മാറ്റിയിട്ട് ‘ഞാനിന്നുമറിഞ്ഞില്ലേ രാമനാരായണാ’ എന്ന് പറഞ്ഞു കൊണ്ട് ഊണുമേശയിൽ വിളമ്പിയിരിക്കുന്നു! എന്നാൽ ഒരു ഉരുളക്കിഴങ്ങിനും വാഴത്തണ്ടിനും പരിഹരിക്കാനാകാത്ത അബദ്ധമാണ് കല്യാണം കഴിഞ്ഞ നാളുകളിൽ ആദ്യം എനിക്ക് സംഭവിച്ചത്. ഒരു ദിവസം ഭർതൃ വീട്ടുകാരെല്ലാം പുറത്തു പോകും മുൻപായി വീട്ടിൽ തനിച്ചു നിന്ന എന്നോട്, ‘കറി ഇരിപ്പുണ്ട്, പെങ്ങളുടെ ഭർത്താവ് ഉച്ചയ്ക്ക് വരുമ്പോൾ ഒരു…
മറക്കണമെന്ന് കരുതി മറക്കാൻ ശ്രമിച്ചിട്ടും മറക്കാനാകാതെ മറവി ഒരു ഓർമ്മയായ് മാറിടുന്നു ഓർക്കണമെന്നു കരുതി ഓർക്കാൻ മാറ്റി വച്ചതൊക്കെയും ഓർമ്മ ഒരു മറവിയായും മാറിടുന്നു
പണ്ടൊരിക്കൽ അവിടെ ഒരുവളുണ്ടായിരുന്നു എല്ലാവരെയും സ്നേഹിച്ച് സ്വയം സ്നേഹിക്കാൻ മറന്നവൾ ചിരിക്കാൻ മറന്നവൾ കരയാൻ മറന്നവൾ മറുപുറം നിന്നിട്ട് അവളെ കാട്ടി കൊടുക്കാൻ മുതിർന്നിട്ടും മുഖം നോക്കാൻ മറന്നവൾ പത്തരമാറ്റ് പോൽ മിന്നി തിളങ്ങി നിന്നവൾ ഇന്ന് കോലായിലെ മൂലയിൽ ക്ലാവ് പിടിച്ച പോൽ കോലം കെട്ടവൾ അവളൊരുത്തി എന്നിട്ടും ആഭ ഒട്ടും മങ്ങാതെ സ്വയമെരിഞ്ഞും പുകഞ്ഞും ഇന്നും സ്നേഹത്തിരിയായ് ജ്വലിക്കുന്നവൾ.
മറവി ഒരു രോഗമായ് വിഴുങ്ങുന്ന നിമിഷം വരെ നീ മാത്രം.. നീ മാത്രമായിരിക്കും എൻ്റെ ഓർമ്മകളിലെന്നും എപ്പോഴും.