അസൂയ തോന്നാറുണ്ടെനിക്ക്, എന്റെ മോട്ടോ ജി പൂവൻകോഴി വെളുപ്പിന് 5 മണി മുതൽ ഇടതടവില്ലാതെ തൊണ്ട കാറി കൂകി വിളിച്ചിട്ടും കുലുക്കമില്ലാതെ ഉറങ്ങണ ഏട്ടനെ കാണുമ്പോ എന്റെ അന്നത്തെ ദിവസത്തെ ആദ്യത്തെ അസൂയ പുറത്തേയ്ക്ക് ഇറങ്ങി വരും. കാറിക്കൂകുന്ന കോഴിയുടെ കൊരക്കിന് ഒരമർത്തു കൊടുത്ത് ചാടിപ്പിടഞ്ഞ് എണീറ്റ് അടുക്കളയിലേയ്ക്ക് പോണ വഴി ഇരുട്ടത്ത് കാല് തട്ടി നക്ഷത്രം എണ്ണുന്ന നേരത്ത് എനിക്ക് രണ്ടാമത്തെ അസൂയ വരും. ഓഫീസിൽ പോകുന്നതിന് തൊട്ടു മുൻപായി മാത്രം എണീറ്റ് ദിനചര്യകൾ നടത്തി ഭക്ഷണവും കഴിച്ച് ഓഫീസിൽ പോകുന്ന ഏട്ടനെ കാണുമ്പോ പിന്നെയും വരാറുണ്ട് അടുത്ത അസൂയ. എവിടെയെങ്കിലും പോകാൻ ഇറങ്ങും നേരത്ത് കുളിക്കാനും ഒരുങ്ങാനും അവസാനകഥാപാത്രമായി എന്നെ തെരെഞ്ഞെടുക്കപ്പെടുമ്പോൾ ആദ്യം ഒരുങ്ങി മുറ്റത്തിറങ്ങി അയൽക്കാരോട് ലാത്തിയടിച്ച് നിൽക്കണ എട്ടനെ കാണുമ്പോ ശരിക്കും തോന്നാറ്ണ്ട് അസൂയ. ഓഫീസിൽ നിന്ന് വന്നിട്ട് ഏട്ടൻ ഭക്ഷണവും കഴിച്ച് മൊബൈലും നോക്കി ടി വി യും കണ്ടോണ്ട് ചാരി കിടന്ന് അങ്ങനെ…
Author: Smitha Ranjith
അവളുടെ ഇഷ്ടങ്ങൾ എന്തൊക്കെയാണ്? അവളുടെ ഇഷ്ടവിനോദങ്ങൾ എന്തൊക്കെയാണ്? അവളുടെ ഇഷ്ടഭക്ഷണം എന്തെല്ലാമാണ്? അവളുടെ പിറന്നാൾ ദിനം എന്നാണ്? അവളുടെ ആഗ്രഹങ്ങൾ, സ്വപ്‌നങ്ങൾ എന്തൊക്കെയാണ്? കുറഞ്ഞത് അവൾക്ക് സുഖമാണോ… അവൾ ഇപ്പോൾ.. ഈ നിമിഷം.. എവിടെ എന്തു ചെയ്യുകയായിരിക്കും എന്ന് പോലും അവൾക്കല്ലാതെ മറ്റ് ആർക്കറിയാം മറ്റുള്ളവരുടെ താല്പര്യങ്ങൾക്കനുസരിച്ച് പെരുമാറാനും അവരുടെ ഇഷ്ടങ്ങൾ നോക്കി രുചിയോടെ വിളമ്പാനും അവരുടെ പിറന്നാൾ ദിനം ഓർത്തു വച്ച് സദ്യ ഒരുക്കാനും അവരുടെ സ്വപ്നങ്ങൾക്ക് ചിറകു മുളപ്പിക്കാനും അവരുടെ സുഖവിവരങ്ങൾ അന്വേഷിക്കാനും അവൾക്കല്ലാതെ മറ്റ് ആർക്കറിയാം
ഓർക്കുവാനെനിക്കെന്തിഷ്ടമാണീ മധുരംബാല്യകാലത്തിൻ സ്മരണ തൻ മധുരംമുത്തശ്ശിക്കഥകൾ കേട്ടുറങ്ങിയസ്വപ്നത്തിലെപ്പോഴോ കഥയിലെരാജകുമാരിയായ് മാറീതുംഅമ്പലമണി കേട്ടുണരുന്നതുംപൈക്കളെ കാണാൻ തൊടിയിലേക്കോടീതുംപാൽ മണം നിറയുന്ന പൈക്കിടാവിനെകെട്ടിപ്പുണരുന്നതുംതുമ്പിയെ പിടിച്ചതുംകളിവീട് കെട്ടി മാഞ്ചോട്ടിൽ കളിച്ചതുംകുറുമ്പ് കാട്ടിക്കൊണ്ടോടി നടക്കുമ്പോൾകുഞ്ഞിക്കൈ നീട്ടിക്കൊണ്ടടി മേടിച്ചതുംഅമ്മയെ നോക്കി കള്ളക്കണ്ണീരൊഴുക്കീട്ട്കുഞ്ഞരിപ്പല്ലില്ലാ മോണ കാട്ടി ചിരിച്ചതുംപിന്നെയും പിന്നെയും ഒത്തിരിയൊത്തിരി…പറഞ്ഞിട്ടും പറഞ്ഞിട്ടും തീരാത്തബാല്യകാലസ്മരണകൾക്കെന്തു മധുരമാണ്തിരികെ കിട്ടാത്ത തേൻകനിമധുരം!
നീ വിളിച്ചെന്ന തോന്നലിൽ കാത് കൂർപ്പിക്കുമ്പോഴൊക്കെയും നീയായിരിക്കില്ല അവിടെ മിന്നായം പോലൊരു നിഴൽ കണ്ടെന്നു തോന്നുന്ന നേരത്ത് ഓടിയെത്തുമ്പോഴൊക്കെയും നീയായിരിക്കില്ല അവിടെ പകൽക്കിനാക്കളിൽ നീ എന്തോ കാതിൽ മന്ത്രിച്ചെന്നോർത്തു കണ്ണ് തുറന്നു നോക്കുന്ന നേരത്തും നീയായിരിക്കില്ല അവിടെ കാണുന്നതൊക്കെയും മായക്കാഴ്ച- കളെങ്കിലും നിനയ്ക്കാത്ത നേരത്ത് എപ്പോഴെങ്കിലും ചാരത്ത് നീ ഒന്ന് വന്നുവെങ്കിൽ കൺ നിറയെ നിന്നെയൊന്ന് കണ്ടുവെങ്കിൽ ഈ തോന്നലുകളെല്ലാം സത്യമായിരുന്നുവെങ്കിൽ!
പിറന്നാൾ ദിനം ഓർക്കാൻ മറന്നു പോയെന്ന് പറയുന്ന പ്രിയപ്പെട്ടവർ ഉണ്ടാകുന്നിടത്ത് രാപ്പകലുകളുടെ തിരക്കുകളെ നെഞ്ചിലേറ്റിടുമ്പോൾ കാത്തിരിക്കാൻ ആളില്ലാതാകുന്നിടത്ത് നെഞ്ചിലെ പിടച്ചിലുകൾ മനസ്സിലാക്കി ആശ്വസിപ്പിക്കാൻ മറന്നു പോകുന്നിടത്ത് പൊട്ടിക്കരച്ചിലുകൾക്ക് തടയായി സാന്ത്വനത്തിൻ്റെ മടിത്തട്ട് ഇല്ലാതാകുന്നിടത്ത് വെച്ചു വിളമ്പലുക്കൾക്കിടയിൽ കഴിക്കാൻ മറന്നു പോകല്ലേയെന്ന് ഓർമ്മിപ്പിക്കാൻ ആളില്ലാത്തിടത്ത് ഇഷ്ടഭക്ഷണം ഒരുക്കി കാത്തിരിക്കാൻ ആരുമില്ലെന്ന തിരിച്ചറിവുണ്ടാകുന്നിടത്ത് കടിച്ചമർത്തപ്പെടുന്ന വേദനകളെ മറ്റാരും കാണാത്തിടത്ത് ഉറങ്ങാൻ പറ്റാത്ത രാത്രികളിലെ ഉറക്കമിളക്കലുകളുടെ ദൈർഘ്യം അളക്കാത്തിടത്ത് മാത്രമേ അമ്മയെ ഓർക്കാറുള്ളൂ എന്നതല്ല അപ്പോഴെല്ലാം അമ്മയെ മാത്രമേ ഓർക്കാറുള്ളൂ എന്നതാണ് പകരം വയ്ക്കാനില്ലാത്ത അമ്മസ്നേഹം…
പിച്ചവച്ച നാളിൽ തുടങ്ങിയ താളത്തോടെ വർഷങ്ങൾ കടന്നു പോയിട്ടും പ്ര്രരാബ്ധക്കണക്കെടുപ്പിൽ എവിടെയോ വലിച്ചെറിയപ്പെട്ട കാൽച്ചിലങ്കകൾ പതിച്ചതന്നവളുടെ ഹൃദയത്തിലായിരുന്നു എങ്കിലുമിപ്പോഴും വാചാലതകളിൽ അറിയാതെ കൈമുദ്രകൾ വരുന്ന പോലെ നടത്തത്തിലെവിടെയോ ചിലങ്കയണിഞ്ഞ കാൽപ്പാദങ്ങൾ പതിയുന്ന പോലെ നോട്ടത്തിലും ഭാവത്തിലും പോലും നർത്തനങ്ങൾ ഒളിഞ്ഞിരിക്കുന്ന പോലെ ആഗ്രഹങ്ങൾ ഇനിയും ബാക്കിയായി നൃത്തത്തെ പ്രണയിച്ചുകൊണ്ട് അവളിലെ നർത്തകി പിന്നെയും ഓടി തീർക്കയാണ് രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുന്നൊരു ജീവിതത്തെ എത്തിപ്പിടിക്കുവാൻ..!
അരളി..! പേര് കൊള്ളാം, കാണാനും ചന്തമുണ്ട് ഓണപ്പൂക്കളത്തിൽ നിന്നെ ഒന്ന് ചേർത്താൽ പൂക്കളം കാണാൻ നല്ല ഭംഗിണ്ടാവും തൊടിയിലൊന്നും പൂക്കൾ കിട്ടാനില്ല വഴിയോരപൂക്കച്ചവടക്കാരുടെ അടുത്ത്ന്ന് വിലപേശാതെ വാങ്ങിയെടുത്തു നിന്നെ കൊള്ളാം പൂക്കളം കാണാൻ എന്താ ഭംഗി! പോകെപ്പോകെ നീ ഒരു കേമിയായി മുല്ലപ്പൂ മാലയോടൊപ്പം കൂട്ടുപിടിച്ചു നീ അവിടെയും സ്ഥാനം കരസ്ഥമാക്കി പണ്ടൊക്കെ മുല്ലപ്പൂ മാത്രം ചൂടിയിരുന്ന ഞാൻ പോലും ഇപ്പൊ നീ കയറിപ്പറ്റിയ മുല്ലപ്പൂമാല തേടിപ്പിടിച്ചു തലയിൽ ചൂടുന്നു കാണാൻ അഴകുള്ള നീ ഉള്ളിൽ വിഷവുമായി നടക്കുകയാണെന്ന് അറിയാൻ വൈകി എങ്കിലും നിന്നെ പ്രണയിച്ചു പോയത് കൊണ്ടാവാം വാലന്റൈൻസ് ഡേയ്ക്ക് ഞാൻ പ്രിയതമനോട് പറഞ്ഞത് ഒന്ന് മാത്രം.. വടക്കുംനാഥന്റെ തിരുനടയ്ക്കു മുന്നിലെ പൂക്കാരിയിൽ നിന്ന് തലയിൽ ചൂടാൻ ഒരു മുഴം മുല്ലപ്പൂ-അരളിപ്പൂമാല!
നീ എനിക്ക് എന്നിലെ ആരും കാണാത്ത പുസ്‌തകമാണ് അതിന്റെ ആദ്യതാളിൽ ഞാൻ വരച്ചത് നിന്റെ മുഖചിത്രമാണ് നിന്നെ കാണാൻ തോന്നുമ്പോഴൊക്കെ കാണാൻ വേണ്ടി ഇടയ്ക്കിടെ ഞാൻ തുറന്നു നോക്കാറുണ്ട്, നിന്നെ നോക്കി ചിരിക്കാറുണ്ട്, കുറുമ്പ് തോന്നുമ്പോ നിന്റെ കവിളിൽ പയ്യെ നുള്ളാറുണ്ട് അടുത്ത താളുകളിലൊക്കെയും നിന്നോടെനിക്ക് പറയാനുള്ള സന്ദേശങ്ങളായിരിക്കും വെട്ടിയും മായ്ച്ചും എത്രയെത്ര താളുകൾ മങ്ങിയിട്ടുണ്ട് നിനക്കായ് അതിൽ എത്ര പ്രണയകവിതകൾ രചിച്ചിട്ടുണ്ട് എന്റെ പ്രണയം മുഴുവൻ ഞാൻ പറഞ്ഞത് ഈ താളുകളിലൂടെയല്ലേ പ്രണയസൗഗന്ധിക പനിനീർപ്പൂക്കളും അതിലോലമാം മയിൽപ്പീലിത്തണ്ടും നിനക്കായ് സൂക്ഷിച്ചു വച്ചതും ഈ താളുകളിലല്ലേ നിന്നെ കണ്ടതും പ്രണയം പറഞ്ഞതും നമ്മുടെ പ്രണയം മുഴുവനുമെല്ലാം എന്റെ മാത്രം നീയാം പുസ്തകത്താളുകളിലല്ലേ! എന്റെ മനസ്സിന്റെ കോണിലെ ആരും കാണാത്തോരറയിൽ നീയെന്ന പുസ്തകം ഒളിപ്പിച്ചു വച്ചിട്ടുണ്ട് ഞാൻ എപ്പോഴും തുറന്നും അടച്ചും പിന്നെയും തുറന്നും അങ്ങനെയങ്ങനെയങ്ങനെ…!
വിഷു എനിക്കെന്നും വിഷമത്തിന്റെ ഓർമ്മപ്പെടുത്തലാണ്. അമ്മയില്ലായ്മയെന്ന വിഷമത്തിന്റെ ഓർമ്മപ്പെടുത്തൽ. അന്നൊരു വിഷുപ്പുലരിയിൽ… അമ്മ കണ്ണ് തുറന്ന് ‘മോളെ’ എന്നൊന്ന് വിളിച്ചിരുന്നെങ്കിലെന്ന് കണ്ണീരോടെ മനമുരുകി പ്രാർത്ഥിച്ച ആശുപത്രി വരാന്തയിലെ നിമിഷങ്ങൾ മനസ്സിൽ നിന്ന് മായാത്തിടത്തോളം ഇനിയൊരു വിഷുവും എനിക്കത്രമേൽ സന്തോഷത്തോടെ ആഘോഷിക്കാനാവില്ല. അന്നുതൊട്ട് ഇന്ന് വരെ പുറത്തു സന്തോഷത്തിന്റെ പൂത്തിരി കത്തുമ്പോൾ അകത്ത് എന്റെയുള്ളിൽ സങ്കടത്തിന്റെ ഇരമ്പലുകളാണ് മുഴങ്ങുന്നത്. വർഷമെത്ര കഴിഞ്ഞാലും പകരം വയ്ക്കാനാവാത്ത നിസ്വാർത്ഥസ്നേഹമെന്നൊന്ന് ഉണ്ടെങ്കിൽ അത് അമ്മയുടെ വാത്സല്യപൂരിതമായ സ്നേഹം മാത്രമാണ്. അവിടന്ന് കിട്ടിയ… തിരിച്ചൊന്നും പ്രതീക്ഷിക്കാത്ത സ്നേഹം മറ്‍റൊരിടത്തു നിന്നും കിട്ടിയിട്ടില്ലിതുവരെയും! ആ മനസ്സിന്റെ അനുഗ്രഹവും ഗുരുത്വവും മാത്രം കൈമുതലായുള്ള എനിക്ക് അമ്മയോടൊപ്പമുള്ള നല്ല ഓർമ്മകൾ ഒരു വിഷുക്കണിയായി മനസ്സിൽ നിറഞ്ഞു നിൽക്കും… അതിരാവിലെ ഉണർന്ന് വിഷുക്കണി കണ്ടു തൊഴുതതിനു ശേഷം കുളിച്ചീറനോടെ എള്ള്, പൂവ്, ചന്ദനനീരുമായി അമ്മയ്ക്ക് ശ്രാദ്ധബലി അർപ്പിച്ചു കൈകൊട്ടി വിളിച്ചപ്പോൾ വിളിക്കാൻ കാത്തു നിന്നെന്നപോലെ… ബലിച്ചോറിനായ് എത്തിയ കാഴ്ചയാണ് ഇത്തവണത്തെ എന്റെ വിഷുപ്പുലരിയുടെ ഐശ്വര്യം……
പറന്നുയരണമിനിയുമിനിയും അകലങ്ങൾ തൻ ഉയരങ്ങളിലേയ്ക്ക് ചിറകറ്റു വീണിടത്തു നിന്നൊരു ഫീനിക്സ് പക്ഷിയെപ്പോൽ പറന്നകലണം ഇനിയുമിനിയും എങ്ങോട്ടെന്നില്ലാതെ ദൂരെദൂരേ മടുപ്പില്ലാതെ കണ്ടുതീർക്കാൻ കൊതിയുള്ളിടങ്ങളിലേയ്ക്ക് എന്നിട്ടൊടുവിൽ കാണാക്കാഴ്ചകൾ കണ്ടുമറന്നിടത്തു നിന്നിറങ്ങി വന്നു ചുരുങ്ങിയൊതുങ്ങണമിനിയുമൊരു കുഞ്ഞുകുഞ്ഞാറ്റപ്പക്ഷിയെപ്പോൽ അവിടെ ഒരു മരച്ചില്ലയിലായ് തേടിപ്പറന്നെടുത്ത ചുള്ളിക്കമ്പുകൾ കൊണ്ടൊരു കുഞ്ഞു കൂടു കൂട്ടണം അവിടെ തുണയായൊരിണക്കിളിയെ തേടിപ്പിടിക്കണ൦ കൊക്കിലൊതുങ്ങും കുഞ്ഞു സ്വപ്നങ്ങൾ കോർത്തിട്ടഞ്ചാറു കുഞ്ഞിക്കിളികളെ പോറ്റി വളർത്തണമൊരമ്മക്കിളിയെ പോൽ സ്വപ്നം കാണാൻ ഇനിയുമൊരുപാടുണ്ട് ഈ കുഞ്ഞുപക്ഷിയ്ക്ക് കണ്ടതിനേക്കാൾ കൂടുതൽ കാണാത്തതായിട്ട്…!
