വിഷു എനിക്കെന്നും വിഷമത്തിന്റെ ഓർമ്മപ്പെടുത്തലാണ്. അമ്മയില്ലായ്മയെന്ന വിഷമത്തിന്റെ ഓർമ്മപ്പെടുത്തൽ. അന്നൊരു വിഷുപ്പുലരിയിൽ… അമ്മ കണ്ണ് തുറന്ന് ‘മോളെ’ എന്നൊന്ന് വിളിച്ചിരുന്നെങ്കിലെന്ന് കണ്ണീരോടെ മനമുരുകി പ്രാർത്ഥിച്ച ആശുപത്രി വരാന്തയിലെ നിമിഷങ്ങൾ മനസ്സിൽ നിന്ന് മായാത്തിടത്തോളം ഇനിയൊരു വിഷുവും എനിക്കത്രമേൽ സന്തോഷത്തോടെ ആഘോഷിക്കാനാവില്ല. അന്നുതൊട്ട് ഇന്ന് വരെ പുറത്തു സന്തോഷത്തിന്റെ പൂത്തിരി കത്തുമ്പോൾ അകത്ത് എന്റെയുള്ളിൽ സങ്കടത്തിന്റെ ഇരമ്പലുകളാണ് മുഴങ്ങുന്നത്.
വർഷമെത്ര കഴിഞ്ഞാലും പകരം വയ്ക്കാനാവാത്ത നിസ്വാർത്ഥസ്നേഹമെന്നൊന്ന് ഉണ്ടെങ്കിൽ അത് അമ്മയുടെ വാത്സല്യപൂരിതമായ സ്നേഹം മാത്രമാണ്. അവിടന്ന് കിട്ടിയ… തിരിച്ചൊന്നും പ്രതീക്ഷിക്കാത്ത സ്നേഹം മറ്‍റൊരിടത്തു നിന്നും കിട്ടിയിട്ടില്ലിതുവരെയും! ആ മനസ്സിന്റെ അനുഗ്രഹവും ഗുരുത്വവും മാത്രം കൈമുതലായുള്ള എനിക്ക് അമ്മയോടൊപ്പമുള്ള നല്ല ഓർമ്മകൾ ഒരു വിഷുക്കണിയായി മനസ്സിൽ നിറഞ്ഞു നിൽക്കും…
അതിരാവിലെ ഉണർന്ന് വിഷുക്കണി കണ്ടു തൊഴുതതിനു ശേഷം കുളിച്ചീറനോടെ എള്ള്, പൂവ്, ചന്ദനനീരുമായി അമ്മയ്ക്ക് ശ്രാദ്ധബലി അർപ്പിച്ചു കൈകൊട്ടി വിളിച്ചപ്പോൾ വിളിക്കാൻ കാത്തു നിന്നെന്നപോലെ… ബലിച്ചോറിനായ് എത്തിയ കാഴ്ചയാണ് ഇത്തവണത്തെ എന്റെ വിഷുപ്പുലരിയുടെ ഐശ്വര്യം…
അമ്മയെക്കുറിച്ചോർത്ത് ആരും കാണാതെ ഒന്ന് കരയാൻ തുടങ്ങുമ്പോഴായിരിക്കും “അമ്മേ” എന്ന വിളിയുമായി കുട്ടികൾ ഓടി വരുന്നത്. അവിടെ സംശയങ്ങളുടെ പെരുമഴയായിരിക്കും പിന്നെ ഉണ്ടാവുക.
‘അമ്മേ, വിഷു ഉണ്ടായത് എങ്ങനെയാ അമ്മേ, കണിക്കൊന്നയുടെ കഥ അമ്മ മുൻപ് പറഞ്ഞിട്ടുണ്ടല്ലോ, ഒന്നുകൂടി പറഞ്ഞു തരാമോ..? ഇത്തവണ അച്ഛൻ എത്ര പടക്കം വാങ്ങും അമ്മേ, കണി ഒരുക്കാൻ ഞങ്ങളും കൂടാട്ടോ അമ്മേ, കൊറേ കൈനീട്ടം കിട്ടൂലോ… അതൊക്കെ എണ്ണിത്തരണോട്ടോ, കൈനീട്ടം ഇട്ടു വയ്ക്കാൻ അമ്മേടെ കുഞ്ഞുബാഗ് തരണോട്ടോ’
അങ്ങനെ അങ്ങനെ നീളുകയാണ് അവരുടെ കുഞ്ഞുവായിലെ സംശയങ്ങളും വർത്തമാനങ്ങളും… എന്റെ വിഷമം മാറ്റാൻ അമ്മ പിള്ളേരെ എന്റെയടുത്തേയ്ക്ക് പറഞ്ഞയച്ചതുപോലെ! ഞാൻ സങ്കടപ്പെടുന്നത് കാണാൻ ഇഷ്ടമുണ്ടാവില്ല അമ്മയ്ക്ക്. അതിനിടയിലും തുളുമ്പിനിന്ന കണ്ണുനീര് തുടയ്ക്കാനുള്ള തത്രപ്പാടിലാവും ഞാൻ.
എങ്കിലും അകമേ കരഞ്ഞും പുറമെ ചിരിച്ചും പ്രിയപ്പെട്ടവരുടെ സന്തോഷത്തിനു വേണ്ടി അവർക്കു മുന്നിൽ സന്തോഷം കാണിക്കേണ്ടതുണ്ട്, വിങ്ങിപ്പൊട്ടുന്ന സങ്കടം മറയ്‌ക്കേണ്ടതുണ്ട്, തുളുമ്പാൻ കാത്തു നിൽക്കുന്ന കണ്ണീരിനെ തടയേണ്ടതുണ്ട്, എനിക്കു മാത്രമായ് കരയാനും അവർക്കു വേണ്ടി ചിരിക്കാനുമായി ഒരേസമയം രണ്ടു വേഷമാടേണ്ടതുണ്ട്. എന്റെ വിഷമത്തിൽ അവർ കൂടെ വിഷമിക്കുന്നതിനേക്കാൾ അവരുടെ സന്തോഷത്തിനു മാറ്റ് കൂട്ടാൻ എനിക്കാകുമെങ്കിൽ അതല്ലേ അവര്ക്കായി ഞാൻ നൽകേണ്ട വിഷുക്കൈനീട്ടം. ഞാൻ കരയുന്നത് കാണാൻ ഇഷ്ടമില്ലാത്ത അമ്മയ്ക്ക് നൽകേണ്ട സന്തോഷം.
ഞാൻ കണ്ടുണർന്ന നന്മയുടെ വിഷുപ്പുലരിയും വിഷുക്കണിയും വിഷുക്കൈനീട്ടവും വിഷുസദ്യയുമൊന്നും ഞാൻ മൂലം നഷ്ടപ്പെടാൻ പാടില്ല അവർക്ക്. കുരുന്നുമനസ്സുകളുടെ സന്തോഷവും നല്ല പാതിയുടെ കരുതലും ഈ വിഷു നാളിലും സന്തോഷത്തോടെയിരിക്കണം. അവരും അറിയണം വിഷുവിന്റെ ഐശ്വര്യവും വിഷുക്കണിയുടെ നൈർമല്യവും പൂത്തിരികളുടെ ആഘോഷവും കൈനീട്ടത്തിന്റെ സന്തോഷവും എല്ലാമെല്ലാം.. അവരുടെ സന്തോഷമത്രയും ഞാനാണെങ്കിൽ… എന്നിലെ മന്ദസ്മിതമാണെങ്കിൽ… ഇനിയങ്ങോട്ട് അവർക്കായി എനിക്ക് നൽകാൻ കഴിയുന്ന ഏറ്റവും മൂല്യമേറിയ വിഷുക്കൈനീട്ടമായിരിക്കും അത്…
പതിവുപോലെ എന്നിലൂടെ ഈ വിഷുവും കടന്നു പോയി. ഇത്തവണയും ആരോടും പറയാൻ മറന്നില്ല… എല്ലാവര്ക്കും സന്തോഷത്തിന്റെയും ഐശ്വര്യത്തിന്റെയും സ്നേഹം നിറഞ്ഞ വിഷു ആശംസകൾ…!
സ്‌മിത രഞ്ജിത്ത്


3 Comments
നന്നായെഴുതി👍❤️
❤️❤️
❤️ ❤️🥰