“സേച്ചി, ഇത് പടിച്ച്, സൊല്ലിത്താ..” എന്റെ നേർക്ക് ഒരു തുണ്ട് പേപ്പർ നീട്ടി, പുതിയ ഇസ്തിരിക്കാരൻ അണ്ണാച്ചി ആവശ്യപ്പെട്ടു.
ഞാൻ ആ പേപ്പർ നിവർത്തി നോക്കി. പഴയ ഇരട്ട വരയൻ ബുക്കിൽ നിന്ന് കീറിയ പേപ്പറിൽ, പെൻസിൽ കൊണ്ട്, വടിവില്ലാത്ത അക്ഷരങ്ങളിൽ, ഒരു ദയാദാക്ഷിണ്യവുമില്ലാതെ ആരോ എഴുതിയത് വായിച്ച് എനിക്ക് ചിരി പൊട്ടി. “പോടാ, പട്ടി, അലവലാതി @#*#@…” ഞാൻ ചിരി കടിച്ചമർത്തി നിന്നു.
“എന്നതാ അതിൽ?”
“നിനക്കിത് ആര് തന്നു?”
![](https://koottaksharangal.com/wp-content/uploads/2023/08/ad_Banner_1-copy.webp)
“ആക്രിക്കാരൻ മുരുകണ്ണന്റെ മോൾ മാരിയമ്മ.”
“ഓഹോ.. നിങ്ങൾ തമ്മിൽ കാതലാ?”
“ഉം..” അണ്ണാച്ചിയുടെ മുഖം തുടുത്തു.
“പടിച്ച് സൊല്ല് ചേച്ചി..”
പേപ്പറിൽ എഴുതിയത് വായിച്ചാൽ ഇവൻ ഇപ്പൊ ഹൃദയം പൊട്ടി മരിക്കും.. പാവം കുറച്ചു കാലം കൂടി ജീവിച്ചിരുന്നോട്ടെ.. ഞാൻ ഉറക്കെ വായിച്ചു, “മുത്തു അണ്ണാ, നീ എൻ അഴക് രാസാ… നീ താനേ എൻ ഉലകനായകൻ.. അൻപോടെ ഉൻ കാതലി..മാരിയമ്മ..”