ശ്യാമവർണ്ണത്തെ പരിഹാസമോടെ നോക്കി
“കാക്ക കുളിച്ചാൽ കൊക്കാകുമോ “എന്നും
കാക്കക്കറുപ്പെന്നും ശൈലികൾ ചമച്ചും
വൈരൂപ്യത്തിൻ പ്രതീകമായ്
തന്നെ പ്രതിഷ്ഠ നടത്തിയ ലോകർ,
ആത്മാക്കളെ പ്രീതിപ്പെടുത്താനായ്
അരിയും പൂവും വെച്ചു
കൈകൊട്ടി വിളിപ്പതു കേൾക്കെ,
വെളുത്ത വസ്ത്രത്തിനുള്ളിലെ
കാലുഷ്യത്തിൻ കറുപ്പു തീണ്ടിയ
മനം കണ്ടു തല ചെരിച്ചു നോക്കി
പുച്ഛമോടെ കലമ്പി കാക്ക.