“കഴിച്ചോ?
ഒപ്പമില്ലാത്തപ്പോളൊക്കെ ഒന്ന് വീതം മൂന്ന് നേരം ഇക്കാലമത്രയും ചോദിച്ചിട്ടും തിരിച്ചൊരിക്കൽ പോലും നീ കഴിച്ചോ എന്നൊരു ചോദ്യം അയാൾ അവളോട് ചോദിക്കാൻ മറന്നു.
“കഴിച്ചോ?” അയാളുടെ ഫോണിൽ എത്രയെത്ര വേണ്ടപ്പെട്ടവർക്ക് അയാൾ അയച്ച സന്ദേശങ്ങൾ വായിച്ചു മാത്രം എത്രയോ ദിവസങ്ങൾ അവൾ അവളുടെ കണ്ണും വയറും നിറച്ചിരിക്കുന്നു.
സ്വന്തം വയർ കത്തിക്കാളുമ്പോളും അയാളുടെ വരവിനായി കാതോർത്തു കഞ്ഞിക്കലത്തിൽ വെള്ളമൊഴിക്കാതെ അടുക്കള ഭിത്തി ചാരി ഉറക്കമിളച്ചു നോക്കിയിരിക്കുമ്പോൾ നിലത്തുറയ്ക്കാത്ത കാലുകളോടെ ആടിയാടി എത്തി ‘കഴിച്ചോ?’എന്ന ചോദ്യത്തിനുത്തരം പറയാതെ കട്ടിലിലേക്ക് മറിയുന്ന അയാളുടെ നിശ്വാസങ്ങളിൽ ഏമ്പക്കങ്ങളിൽ അതിനുള്ള ഉത്തരം കിട്ടിയിട്ടും ഒരുപിടി വറ്റ് കഴിക്കാതെ അവൾ ഉറക്കത്തെ തിരഞ്ഞിരിക്കുന്നു.