കനാലിലെ വെള്ളത്തിൽ പാലു പാത്രം കഴുകി ഒഴിച്ചപ്പോൾ കിഴക്കൻ പരലുകൾ കൂട്ടമായി വന്ന് നട്ടം തിരിഞ്ഞ് പാഞ്ഞു പോയി വിരലുകൾ കൊണ്ട് കാർത്തു അവയുടെ വലുപ്പം അളന്നു നോക്കി ഏറ്റവും വലുതിന് തന്റെ നടുവിരലിന്റെ അത്രയാണ് നീളം ! ഒരിക്കലും കിഴക്കൻ പരലുകൾ അതിനെക്കാൾ വലുപ്പം വച്ച് കണ്ടിട്ടില്ല ഡാമ് തുറന്നു വിടുമ്പോൾ പോലും ഇവയൊന്നും ആരും പിടിച്ച് കറി വെയ്ക്കാറുമില്ല എന്നിട്ടും ഇവയെന്താ വെലുതാവാത്തത്… പാലു പാത്രത്തിന്റെ മൂടി ഞരുക്കിയടച്ച് കാലിലെ ചെളി കഴുകി കളഞ്ഞ് കാർത്തു കരക്കു കേറി. പാവാട കുത്തഴിച്ചിട്ടപ്പോൾ നഗ്നമായ തന്റെ കാലുകളിലേക്ക് അവളൊന്ന് നോക്കി നെടു വീർപ്പിട്ടു.
” നിനക്ക് ഞാൻ പാദസരം വാങ്ങി തരണുണ്ട് ” അങ്ങനെ പറഞ്ഞൊരാളിനെ തിരഞ്ഞ് അവളുടെ കണ്ണുകൾ പാടത്തേക്ക് നീണ്ടു. അതാ അവിടെ ഏരു പൂട്ടാൻ പോത്തിനെയും തെളിച്ച് വയലിലേക്കിറങ്ങണുണ്ട്. കാർത്തു മന്ദസ്മിതത്തോടെ തൂക്കുപാത്രവും വീശി ഡാമിന്റെ കരയിലൂടെ നടന്നു.
“രവിയേട്ടാ…” വരമ്പിൽ നിന്നു കാർത്തു വിളിച്ചു.
“ഉം… “രവി തലയുയർത്തി ഒന്നു നോക്കി പോത്തിന്റെ കഴുത്തിൽ നുകം വച്ചുകെട്ടുന്ന ജോലി തുടർന്നു.
” രവിയേട്ടാ…” അവൾ വീണ്ടും ഉറക്കെ വിളിച്ചു.
” യ്യ് പാലു കൊടുക്കാൻ പോയതാ?” രവി തലയുയർത്താതെ ചോദിച്ചു
” അല്ല ദുബായിൽ പോയതാ…” കാർത്തു പരിഭവിച്ചു
” ന്നിട്ട് നേരെ ഇങ്ങ് പോന്നോ? പെട്ടിയൊന്നുല്ലാ?”, രവി ചിരിച്ചു
” ഞാം പോണ്… ഓ ചങ്ങായിന്റെ ഒരു വല്യ തമാശ.” കാർത്തു കപട ദേഷ്യത്തിൽ പോവാനൊരുങ്ങി.
” അല്ല പെണ്ണെ നിക്ക്… “, രവി ഏരെടുത്ത് വരമ്പിൽ ചാരി വെച്ച് നിവർന്നു നിന്നു.
“ഓ മിണ്ടാൻ നേരമില്ലാത്തോര് ആടെ നിന്നോ… ഞാം പോണ് ” കാർത്തു പാവാട തുമ്പ് ഉയർത്തി പിടിച്ച് നടക്കാനൊരുങ്ങി.
” ആ നിക്ക് പെണ്ണെ… പെണങ്ങല്ലെ” രവി അവളുടെ വഴി തടഞ്ഞു വരമ്പിൽ കയറി നിന്നു.
കാർത്തു തലയുയർത്തി അയാളെ നോക്കി. ശ്മശ്രുക്കൾ നിറഞ്ഞ മുഖത്ത് ഭംഗിയായി വെട്ടിയ മീശ. മൂക്കിലും നെറ്റിയിലും വിയർപ്പു കണങ്ങൾ… കുസൃതി നിറഞ്ഞ കണ്ണുകളുടെ നോട്ടം താങ്ങാൻ വയ്യാതെ കാർത്തു നാണത്തിൽ മുഖം താഴ്ത്തി.
“ന്നിട്ട്… പറ പെണ്ണെ പണിണ്ട്… “രവി തലയിലെ തോർത്തഴിച്ച് മുഖമർത്തി തുടച്ചു.
“ഓ തെരക്കാണങ്കിൽ നമ്മള് പോണ് ” കാർത്തു അവനെ കടന്ന് പോകാനൊരുങ്ങി.
” ആ നിക്ക് “, രവി അവളുടെ കൈയിൽ പിടിച്ചു നിർത്തി.
“എന്തായാലും പറഞ്ഞിട്ട് പോ”
“ശ്ശൊ ഈ രവിയേട്ടൻ… ആരേലും കാണും ” അവൾ അവന്റെ കൈവിടാൻ മടിച്ച് ചുറ്റിലും നോക്കി.
രവി മഞ്ഞിന്റെ നൈർമല്യമുള്ള ആ മുഖത്തെ പിടയുന്ന കണ്ണുകളിൽ നോക്കി വിളിച്ചു, ” ടീ കാർത്തു പെണ്ണെ…”
” ങ്…ഉം… ” കാർത്തു അവന്റെ നോട്ടം നേരിടാവാനാതെ മുഖം താഴ്ത്തി. പരവേശത്തിൽ അവളുടെ നെഞ്ച് ഉയർന്ന് താഴ്ന്നു കൊണ്ടിരുന്നു.
” വിട് രവിയേട്ടാ ക്ക് പോണം” അവൾ ദുർബലമായി ചിലമ്പി.
” ങ് ക്ക്… ഹൊ…ങക്ക്… ” ദൂരെ ശങ്കു മൂപ്പൻ പോത്തുകളെയും തെളിച്ചു കൊണ്ട് പാടത്തേക്ക് ഇറങ്ങിയ ശബ്ദം കേട്ട് രണ്ടു പേരും ഞെട്ടി തിരിഞ്ഞു. പാടത്ത് മീൻ തിരഞ്ഞു കൊണ്ടിരുന്ന കൊക്ക് കൂട്ടം പറന്നുയർന്നു വട്ടം വച്ചു.
“ഞാം പോട്ടെ ” കാർത്തു പോകാൻ മടിച്ച് അവനെ നോക്കി.
“അല്ല നിനക്കെന്തോ ഒരു കൂട്ടം പറയാനുണ്ടന്ന് തോന്നണുണ്ടല്ലോ?” രവി അവളുടെ നാസിക തുമ്പിൽ പൊടിഞ്ഞു തുടങ്ങിയ കണങ്ങളിൽ നോക്കി ചോദിച്ചു.
” ഓ ഒന്നൂല്ല… തിരക്കല്ലെ… വേം പോയി ഏര്പൂട്ടിക്കോ അല്ലെങ്കിൽ പോത്തുകുട്ടൻമാര് കലമ്പും ” അവൾ ഗൗരവം ഭാവിച്ചു.
” ആ പറ പെണ്ണെ “
” ക്ക് പാദസരം വാങ്ങി തരാന്ന് പറഞ്ഞിട്ട് ഏടെ “
” ഓ അതാണോ കാര്യം. കോട്ടയില് ഉത്സവത്തിന് മുന്നെ വാങ്ങി തന്നിരിക്കും.”
” സത്യം?”
“സത്യം ! “
കാർത്തുവിന്റെ കണ്ണുകൾ തിളങ്ങി, അവന് അവളുടെ മുഖം വാരിയെടുത്ത് കണ്ണുകളിൽ ഉമ്മ വയ്ക്കണമെന്ന് തോന്നി. അവൻ ചുറ്റിലും നോക്കി ശങ്കു മൂപ്പൻ മേലെ കണ്ടത്തിലെത്തി കഴിഞ്ഞു.
“അതേയ് ഒരു കാര്യം കൂടി ഉണ്ട് ” അവൾ പോകാനായി തിരിഞ്ഞു.
” അല്ലെങ്കിൽ വേണ്ട പിന്നെ ചോയ്ക്കാം… ഞാം പോട്ടെ… “
” പറഞ്ഞിട്ട് പോ പെണ്ണെ “
” വേറൊന്നുമില്ല എന്നാ നമ്മളെ കല്യാണം?” ചോദ്യവും കഴിഞ്ഞ് പാവാട തുമ്പും പൊക്കി പിടിച്ച് കാർത്തു വരമ്പത്തൂടെ ഓടി.
രവി ചിരിച്ചു പിന്നെ വിളിച്ചു പറഞ്ഞു, ” അതേയ്… ഞാനിന്ന് വേലായുധേട്ടനെ കാണണുണ്ട്… വൈന്നേരം..”
രവി പറഞ്ഞത് കേട്ട് കാർത്തു ഓട്ടം നിർത്തി തിരിഞ്ഞു നിന്നു, “ശരിക്കും?” വിശ്വാസം വരാതെ അവൾ അവനെ നോക്കി..
രവി അതെയെന്ന മട്ടിൽ തലയാട്ടി കണ്ണടച്ചു കാണിച്ചു. കാർത്തുവിന്റെ മുഖത്ത് നാണം പൂത്തിരി കത്തി. പിന്നെ കണ്ണുകൾ കൊണ്ട് യാത്ര പറഞ്ഞ് വരമ്പത്തൂടെ അവൾ നടന്ന് നീങ്ങി.
കെട്ടി പാതിയാക്കിയ ഏര് പോത്തുകുട്ടൻമാരുടെ കഴുത്തിൽ രവി മുറുക്കി കെട്ടാൻ തുടങ്ങി.
” രവ്യാ ആടെ… ” ശങ്കു മൂപ്പനാണ്
“ആ… ” രവി തലയുയർത്താതെ മറുപടി നൽകി .
“വേലായുധന്റെ മോളാ ആ പോയത് ല്ലെ”, ശങ്കു മൂപ്പൻ വായിലെ മുറുക്കാൻ പാടത്തേക്ക് തുപ്പി.
” എന്തേ?” രവി തലയുയർത്തി.
“അല്ല ഞാം ഏഴരെന്റെ വാർത്ത കഴിഞ്ഞ് പോരുമ്പോ ഓളെ വഴീല് കാണലുണ്ടേ.. അതാ “
കണ്ണ് ശരിക്ക് കാണില്ല കിഴവന് എന്നാലും ലോകത്തുള്ള സകല കാര്യങ്ങളും കൃത്യമായി പറയും. രവി ചിരിച്ചുകൊണ്ട് ജോലി തുടർന്നു. ശങ്കു മൂപ്പൻ മടികുത്തഴിച്ച് പോളിത്തീൻ പൊതിയിൽ നിന്ന് ഒരു നുള്ള് അടക്ക വാരി വായിലിട്ട് ചോദിച്ചു.
” ന്നാ ങ്ങളെ കല്യാണം?”
“കോട്ടയില് ഉത്സവം കഴിഞ്ഞ് നടത്തണമെന്ന് വിചാരിക്കണ് മൂപ്പാ…” രവി ജോലി നിർത്തി പറഞ്ഞു.
” വേം നോക്കിക്കോ ഇക്കൊല്ലം മഴ നേർത്തെ ഇണ്ടാവും “
” ആ… “രവി തലയാട്ടി
” യ്യ് ചായ കുടിക്കാൻ വരണുണ്ടോ?”
“ഇല്ല മൂപ്പാ പണി തീർന്നിട്ടേ ഉള്ളു”
“അപ്പ പിന്നെ ഞാനെങ്ങനെ ചായ കുടിക്കും “
ശങ്കു മൂപ്പൻ ഒരിക്കലും സ്വന്തം പൈസ കൊണ്ട് ചായ കുടിക്കാറില്ല രണ്ട് കുടികളിലെ പോത്തുകളെയും പൈക്കളെയും നീറ്റാൻ കൊണ്ടുപോകുന്ന ശങ്കു മൂപ്പന് പുതയണ്ണന്റെ കടയില് ചായ വാങ്ങി കൊടുക്കാൻ എപ്പോഴും ആരെങ്കിലും ഉണ്ടാവും ഇല്ലെങ്കിൽ ശങ്കു മൂപ്പൻ ആളെ കണ്ടുപിടിച്ച് പറ്റേൽപ്പിക്കും.
“ങള് എന്റെ പറ്റില് കുടിച്ചോ “
കിട്ടാനുള്ളത് കിട്ടി കഴിഞ്ഞ് ശങ്കു മൂപ്പൻ പോയി
രവി പോത്തുകുട്ടൻമാരെ വെച്ചുകെട്ടി കണ്ടത്തിലേക്ക് ഏര് തെളിച്ചു.
“ബ്ര… ങ്… ബ്ര… ” ആഴ്ന്നിറങ്ങിയ ഏരിന്റെ വഴിയിലെ മൺ കട്ടകളിൽ നിന്ന് പുറത്ത് വന്ന ഞാഞ്ഞൂലിനെയും ചെല്ലിയെയും കൊത്തിയെടുക്കാൻ കൊറ്റിയും മൈനയും പാടത്തേക്ക് വട്ടമിട്ട് പറന്നിറങ്ങി.
തുടരും
ജീസ് കൈതാരം
3 Comments
👌💐❤️
👌
Pingback: കാർത്തു - 1 - By Jees Kaitharam - കൂട്ടക്ഷരങ്ങൾ