‘ഇതെന്ത് മറിമായമാണ്?/ കാർത്തു ആശ്ചര്യപ്പെട്ടു, ഇപ്പോ മുന്നിൽ നിന്ന പയ്യ് നിന്ന നിൽപ്പിൽ കാണാനില്ല!
ആറാം നമ്പർ കഴിഞ്ഞ് മേലേക്ക് പശുക്കൾ പോവാറില്ല.
“അമ്മണീ. “, കാർത്തു പാറയുടെ മുകളിൽ നിന്ന് ഉറക്കെ വിളിച്ചു. അവളുടെ ശബ്ദം പാറകളിൽ തട്ടി തിരിച്ചു വന്നു. എന്തെങ്കിലും മറുപടിക്കായ് അവൾ കാതോർത്തു, ഇല്ല ഒന്നും കേൾക്കാനില്ല. സാധാരണയായി രാവിലെ കുന്ന് കയറ്റി വിടുന്ന പയ്ക്കളെല്ലാം വൈകുന്നേരമാവുമ്പോഴേക്കും കുന്നിറങ്ങി ആരുടെയെങ്കിലും തലവെട്ടം കണ്ടാൽ ഉടനെ അനുസരണയോടെ വീട്ടിലേക്ക് നടപ്പു തുടങ്ങും. മണിക്കുന്നിന്റെ താഴെ മണ്ണു റോഡിൽ ആളെത്തുമ്പോഴെക്കും പള്ള നിറച്ച് തിന്ന് തലയാട്ടി അമ്മിണി മുന്നിലുണ്ടാവും. ഇതിപ്പോ സുബ്രമണിക്ക് കാലില് കുറ്റി തട്ടി നടക്കാൻ വയ്യാണ്ടായി ഇരുപ്പായ കൊണ്ടാ അമ്മണിയെ അന്വേഷിച്ച് കാർത്തുവിന് ഇറങ്ങേണ്ടി വന്നത്. ശങ്കു മൂപ്പന്റെ പോത്തുകുട്ടൻമാരെയെല്ലാം വിത്ത് കാട്ടിലാണ് തീറ്റാൻ വിടുന്നത്. സുബ്രമണി ഇല്ലാത്തത് കൊണ്ട് അമ്മ പറഞ്ഞതാ ശങ്കു മൂപ്പന്റെ പോത്തുകളുടെ കൂട്ടത്തിൽ അമ്മണിയെയും വിട്ടാൽ മതിയെന്ന്. പോത്തുകൾ ഉപദ്രവിക്കുമെന്ന് പറഞ്ഞ് കാർത്തുവാണ് അമ്മണിയെ രാവിലെ മണിക്കുന്ന് കയറ്റി വിട്ടത്. അതിപ്പോ വിനയായി. കുത്തഴിഞ്ഞ പാവാട എടുത്ത് കുത്തി കാർത്തു ഒരിക്കൽ കൂടി നീട്ടി വിളിച്ചു.
“അമ്മണീ “
![](https://koottaksharangal.com/wp-content/uploads/2023/08/ad_Banner_1-copy.webp)
“മ്. മ്പേ. ”
എവിടുന്നോ നേർത്ത അമറിയ ശബ്ദം കേട്ടുവോ? കാർത്തു കാതോർത്തു ഒന്നുകൂടി നീട്ടി വിളിച്ചു കൊണ്ട് മുന്നിൽ കണ്ട പാറയുടെ മോളിലേക്ക് വലിഞ്ഞ് കേറി.
“ഹൗ… “
കയ്യെവിടെയോ ഒരഞ്ഞു ചോര പൊടിഞ്ഞു. പറ്റി പിടിച്ച മണ്ണ് തുടച്ചു കളഞ്ഞ് കാർത്തു പാറമേൽ നിവർന്നു നിന്നു. അവിടെ നിന്ന് നോക്കിയാൽ ആറാം നമ്പറും എട്ടാം നമ്പറും മുഴുവൻ കാണാം. കൈപടം കണ്ണിന് മീതെ വച്ച് കാർത്തു അരിച്ചു പറക്കി നോക്കി അതാ. അവിടെ രണ്ട് ഉരുളൻ പാറകൾക്കിടയിൽ അമ്മണി ! പയ്യിനെ കണ്ട സന്തോഷത്തിൽ കാർത്തു അലറി വിളിച്ചു.
“അമ്മണി.. ”
പയ്യ് തിരിഞ്ഞ് മേലേക്ക് നോക്കിയ കണ്ട് കാർത്തു പാറയുടെ മോളിൽ നിന്ന് വലിഞ്ഞിറങ്ങി.
“ഹാ. ” നേരത്തെ ഉരഞ്ഞിടം പിന്നെയും വേദനിച്ചു. കൈ പാവാട തുമ്പിൽ തുടച്ച് കാർത്തു അമ്മണിയെ കണ്ടിടം ലക്ഷ്യമാക്കി നീങ്ങി.
പാറകൾക്കിടയിലെ മുൾപടർപ്പിൽ കാല് കുരുങ്ങി കിടക്കുകയാണ് അമ്മണി! ദേ കണ്ടില്ലേ എന്ന മട്ടിലുള്ള നോട്ടവും അമ്മണിയുടെ നിസ്സാഹായവസ്ഥയും കണ്ട് കാർത്തുവിന്റെ മനസ്സലിഞ്ഞു.
“യ്യേ… ന്റെ മോളെ…” ന്ന് വിളിച്ച് കാർത്തു അമ്മണിയുടെ നെറുകിൽ തലോടി പിന്നെ പാറമേൽ കുനിഞ്ഞ് കിടന്ന് അമ്മണിയുടെ കാല് മുള്ളിൽ നിന്ന് വേർപ്പെടുത്തി. സ്വന്തം കയ്യിൽ മുള്ള് തറച്ചപ്പോൾ വായിലിട്ട് ഈമ്പി.
” കഴിഞ്ഞ്… ബാ ഇനി നമുക്ക് വീട്ടി പോവാം.” അമ്മണിയുടെ മൂക്ക് കയറിൽ പിടിച്ച് വേദനിപ്പിക്കാതെ വലിച്ച് പാറകൾക്കിടയിൽ നിന്ന് പുറത്ത് ചാടിച്ചു.
” നടക്ക്. ”
കാർത്തു അമ്മണി നന്ദിയോടെ നോക്കിയതല്ലാതെ ചലിക്കുന്നില്ല.
“എന്താടി നിനക്ക് വയ്യെ?” കാർത്തു അമ്മണിയെ അടിമുടി നോക്കി.
കാലിൽ മുള്ളു തറച്ച് കുറച്ച് ചോര പൊടിഞ്ഞതല്ലതാതെ വേറൊന്നും കാണുന്നില്ല.
“നടക്ക് പയ്യെ… മഴയിപ്പോ പെയ്യും” മ
ണിക്കുന്നിന് മുകളിൽ ഉരുണ്ടു കൂടുന്ന കറുത്ത മേഘ കീറുകളെ നോക്കി കാർത്തു ആശങ്കപ്പെട്ടു. അമ്മണി തിരിഞ്ഞ് മുൾപടർപ്പുകൾക്കിടയിലേക്ക് നോക്കി നിൽക്കണത് കണ്ട് കാർത്തുവിന് ദേഷ്യം വന്നു. അവൾ ഒരു ചുള്ളി കമ്പൊടിച്ചെടുത്ത് പയ്യിനെ ഭീഷണിപ്പെടുത്തി.
” നല്ലത് കിട്ടുട്ടോ ”
പിന്നെയും പയ്യിന്റെ നിസ്സഹകരാണവസ്ഥ കണ്ട് അവൾ ശങ്കിച്ചു നിന്നു. പലപ്പോഴും വടി കാണിച്ച് പേടിപ്പിക്കുകയല്ലാതെ ഇന്നുവരെ അവൾ അമ്മണിയെ തല്ലിയിട്ടില്ല. ഇനി എന്തു ചെയ്യുമെന്ന് ആലോചിച്ച് നിന്ന കാർത്തുവിന്റെ കാതിൽ ഒരു മൂളൽ കേട്ടു പാറകൾക്കിടയിൽ നിന്നാണ്. അവൾ പയ്യിനെ വിട്ട് പേടിയോടെ പാറകൾക്കിടയിലേക്ക് എത്തിച്ചു നോക്കി മുൾപടർപ്പുകൾക്ക് താഴെ നിന്നാണ് ശബ്ദം!
“ക്രീ. മ്. ക്രീ. ”
കറുത്ത തുണി കെട്ട് പോലെ എന്തോ ഒന്ന് അനങ്ങുന്നു. അവൾക്ക് പേടി തോന്നി കാട്ടിൽ കരിമ്പുലി ഉണ്ടെന്ന് ശങ്കു മൂപ്പർ ഇടക്കിടെ പറഞ്ഞു കേട്ടിട്ടുണ്ട്. അവൾ തിരിഞ്ഞ് പയ്യിനെ നോക്കി കരിമ്പുലിയുണ്ടങ്കിൽ അമ്മണി പയറു പോലെ ഇങ്ങനെ നിൽക്കോ? കാർത്തു രണ്ടും കൽപ്പിച്ച് പാറമേൽ കമിഴ്ന്ന് കിടന്ന് എത്തി നോക്കി. കമ്പളി കെട്ട് ഇപ്പോൾ മൂന്നായി അകന്ന് മാറിയിരിക്കുന്നു.
“ഈശ്വരാ പന്നി കുട്ടൻമാർ ! ”
കാർത്തു ഭീതിയോടെ ചുറ്റും നോക്കി തള്ള പന്നി ഇവിടെ എവിടെയെങ്കിലും കാണും. വിളക്കത്തറയിലെ കല്യാണി വല്യമ്മയെ വയലിൽ വച്ച് പന്നി കുത്തിയത് കാർത്തുവിന് ഓർമ വന്നു. വയലിൽ വന്ന പന്നിയുടെ മുന്നിൽ വടിയുമായി ഓങ്ങി നിന്ന മൂപ്പത്തിയാരെ കടന്ന് പന്നി പാഞ്ഞപ്പോൾ തെറിച്ച് വയലിൽ വീണു. ഒന്നും പറ്റിയില്ലന്ന് വിചാരിച്ച് എഴുന്നേൽക്കാൻ തുടങ്ങിയപ്പോൾ തുട മുഴുവൻ ചോര ! തുടയിൽ തേറ്റ കൊണ്ട് പൊളിഞ്ഞതാണ്. കുറെ നാളുകൊണ്ടാണ് മുറിവ് ഉണങ്ങിയത് : കാർത്തു ചുറ്റിലും തള്ള പന്നിയുണ്ടോ എന്ന് നോക്കി. ഇല്ല കാണാനില്ല, പന്നി കൂട്ടം വരുന്നതിന് മുമ്പ് പോകാം കാർത്തു പാറയിൽ നിന്ന് എഴുന്നേറ്റ് അമ്മണിയെ പിടിച്ചു വലിച്ചു നടക്കാനൊരുങ്ങി. അമ്മണിക്ക് അനക്കമില്ല.
“അല്ലാ എന്താ നിന്റെ ഉദ്ദേശം?”
കാർത്തു എളിക്ക് കൈ കൊടുത്ത് നിന്ന് അമ്മണിയോട് കയർത്തു. അമ്മണിയാകട്ടെ മുൾപടർപ്പിൽ നിന്ന് നോട്ടം മാറ്റാതെ തന്നോടല്ലന്ന മട്ടിൽ നിൽക്കയാണ്.
പാറകൾക്കിടയിലേക്ക് നൂണ്ട് ഇറങ്ങിയപ്പോൾ കാർത്തുവിന്റെ പാവാടയിൽ മുള്ള് ഉടക്കി, പുറത്ത് എവിടെയെക്കെയോ മുറിഞ്ഞു. ശ്രദ്ധയോടെ അവയെല്ലാം വിടുവിച്ച് അവൾ കുനിഞ്ഞ് പന്നി കുട്ടൻമാർക്കരികിലെത്തി കണ്ണു തുറക്കാതെ കാക്കിരി പിക്കിരി ശബ്ദമുണ്ടാക്കി ഞരി പിരി കൊള്ളുന്ന അവരെ അവൾ അരുമയോടെ നോക്കി. ഉള്ളിൽ പേടിയുണ്ടങ്കിലും അവൾ പതുക്കെ അവിടെ ഇരുന്നു വെളിച്ചം കടന്നു വന്നിരുന്ന ചെറിയ പാറയുടെ വിടവിലൂടെ കണ്ട കാഴ്ച്ച അവളെ ഞെട്ടിച്ചു ! പന്നി കുട്ടൻമാരെയും നോക്കി നിൽക്കുന്ന രണ്ട് ചുവന്ന കണ്ണുകൾ! എഴുന്നേറ്റ് ഓടാനോ തിരിയാനോ പറ്റില്ലന്ന ഓർമയിൽ കാർത്തു ഭയവിഹ്വലയായി. തള്ള പന്നി അവളെ തന്നെ നോക്കി നിൽക്കയാണ്. എന്തു ചെയ്യണമെന്നറിയാതെ ഇരുന്ന അവളെ അമ്മണിയുടെ അമറൽ ചിന്തയിൽ നിന്ന് ഉണർത്തി.
ഇല്ല തള്ള പന്നിക്ക് ആ വിടവിലൂടെ തന്റെ അടുത്തേക്ക് എത്താൻ കഴിയില്ല. കാർത്തുവിന് ആശ്വാസം തോന്നി. പതിയെ വന്ന വഴിയെ തിരിച്ച് പുറത്ത് കടന്നാലോ എന്നവൾ വിചാരിച്ചു. തന്നെ കണ്ടു കഴിഞ്ഞ തള്ള പന്നി പാറ ചുറ്റി വന്നാലോ? വീട്ടിലെ പട്ടി കുഞ്ഞുങ്ങളെ കാണിച്ച് തള്ള പട്ടിയെ പാട്ടിലാക്കുന്നത് അവൾക്കോർമ വന്നു. പിന്നെ രണ്ടും കൽപ്പിച്ച് പന്നി കുട്ടൻമാരിൽ ഒന്നിനെ എടുത്ത് വിടവിലൂടെ പുറത്തേക്ക് നീട്ടി പിടിച്ചു. അത് മനസിലാക്കിയെന്നോണം തള്ള പന്നി ഒരു ശബ്ദം പുറപ്പെടുവിച്ച് മുന്നോട്ട് വന്ന് കുഞ്ഞിനെ കടിച്ചെടുത്ത് പോയി. രണ്ട്, മൂന്ന്, നാല്. നാലാമത്തെ കുഞ്ഞിനെയും കൊണ്ട് പോകുമ്പോൾ തള്ള പന്നി ഒന്ന് തിരിഞ്ഞു നിന്നു കാർത്തുവിനെ ഒന്ന് സൂക്ഷിച്ചു നോക്കി. കാർത്തു ഇനി ഇല്ലന്ന് ആംഗ്യം കാണിച്ചു. പന്നി തിരിഞ്ഞ് നടന്നു പോയി.
നടക്കുമ്പോൾ കാർത്തുവിന്റെ ശരീരത്തിൽ മുള്ളുകൊണ്ട ഇടങ്ങളൊക്കെ വേദനിച്ചു. അമ്മണിക്കാകട്ടെ ഇപ്പോ ഒരു കുഴപ്പവുമില്ല. വീട്ടിലെത്താൻ കാർത്തുവിനെക്കാൾ ധൃതിയിൽ നടക്കുകയാണ് അവൾ. എന്നാലും അമ്മണിയുടെ ബുദ്ധിയിൽ കാർത്തുവിന് അഭിമാനം തോന്നി. പാവം പെറ്റിട്ട് നാല് ദിവസം കഴിഞ്ഞപ്പോൾ കിടാവ് ചത്തിട്ട് രണ്ട് ദിവസം തീറ്റയെടുക്കാതെ നിന്നതാണ്, തള്ളമാരുടെ ദണ്ണം അവൾക്ക് മനസിലായിട്ടുണ്ടാവും. അവൾ പയ്യിനെയും തെളിച്ച് കയ്യാല കടന്ന് മണ്ണ് റോഡിലേക്കിറങ്ങി.
“കാർത്തു. “
പിന്നിലൊരു വിളി കേട്ടപ്പോൾ അവൾ തിരിഞ്ഞു നിന്നു. കല്ലായ്മേലെ സതീശനാണ്. ഫോറസ്റ്റിലാണ് ജോലി എന്നും പയ്യിനെ കൂട്ടാൻ വരുമ്പോൾ എവിടെ നിന്നെങ്കിലും പ്രത്യക്ഷപ്പെടും. പഞ്ചാരയുമായി പുറകെ വരും ഇന്നെന്താണാവോ? കാർത്തു തിരിഞ്ഞു നടന്നു.
“അതേയ് കാർത്തു. നിനക്ക് ഒരു സാനം വാങ്ങി തരണുണ്ട് ഞാൻ. “
കാർത്തു ദേഷ്യത്തോടെ തിരിഞ്ഞ് സതീശനെ നോക്കി. വേഗത്തിൽ നടന്നു.
“അതേയ,. നിനക്ക് ഈ പാവാടേം ബ്ളവ്സും ചേരണുണ്ട്. അയിനൊപ്പിച്ച് അടിയിലിടുന്നത് കൂടി വാങ്ങി തരണണ്ട് ഞാൻ. ”
കാർത്തു ഞെട്ടി തിരിഞ്ഞ് സതീശനെ നോക്കി. ബീഡി കറയുള്ള പല്ലുകളും കാട്ടി വഷള ചിരിയോടെ നിക്കാണ് അവൻ. അവൾ പതുക്കെ കൈ എത്തിച്ച് പുറത്ത് തപ്പി നോക്കി മുതുകിന്റെ മോളിലായി ബ്ലൗസ് കീറി പോയിരിക്കുന്നു. മുള്ള് കുത്തി കീറിയതായിരിക്കണം. അത് കണ്ടിട്ടാണ് അവൻ. ഛെ. അവൾ വെറുപ്പോടെ മുഖം കുനിച്ചു.
“ന്താ ഞാൻ വാങ്ങി തരട്ടെ. ഞാൻ കൊടന്ന് ഇട്ട് തരാം. ”
ബീഡി മണം മുഖത്തടിച്ചപ്പോൾ കാർത്തു തലയുയർത്തി. പിന്നെ കൈ വലിച്ചൊന്നു കൊടുത്തു.
“നിന്റെ അമ്മക്ക് കൊണ്ടുപോയി കൊടുക്കടാ ” കാർത്തു ചീറി.
” ടീ… നീ… ”
സതീശൻ കൈ നീട്ടിയപ്പോഴെക്കും കാർത്തു തിരിഞ്ഞ് ഓടി. കാർത്തുവിന്റെ ഓട്ടം കണ്ട് അമ്മണി വാലും പൊന്തിച്ച് കൂടെ ഓടി.
തുടരും…
ജീസ് കൈതാരം
10 Comments
Pingback: കാർത്തു - 4 - By Jees Kaitharam - കൂട്ടക്ഷരങ്ങൾ
Pingback: കാർത്തു - 3 - By Jees Kaitharam - കൂട്ടക്ഷരങ്ങൾ
Pingback: കാർത്തു - 2 - By Jees Kaitharam - കൂട്ടക്ഷരങ്ങൾ
“അമ്മിണി”എൻ്റെ സ്വന്തം അമ്മിണിക്കുട്ടി😃
കൊള്ളാം ട്ടോ❤️👌💐
Thank you
👍
നന്നായിട്ടുണ്ട് ❤️❤️
Thank you 💖
Thank you
കലക്കീട്ടുണ്ട്. അടുത്തത് പോരട്ടെ.