പതിവിന്ന് വിപരീതമായാണ് അന്ന് രാത്രി കുറ്റിപ്പുറം റെയില്‍വേ സ്റ്റേഷനിലെത്തിയത്.
ഇരുട്ടിന്റെ കറുപ്പ് കഠിനമായിക്കൊണ്ടിരിക്കുന്ന ആ രാത്രിയിൽ പ്ലാറ്റ്ഫോമുകൾ ശൂന്യതയിലേക്ക് നീങ്ങിക്കൊണ്ടിരുന്നു.അതിനെ മറികടക്കാനെന്നോണം വരാന്തയുടെ ഓരോ മൂലയിലും ചില മനുഷ്യ ജന്മങ്ങൾ സ്ഥാനമുറപ്പിച്ചിട്ടുണ്ട്, അതിനൊപ്പം തെരുവോരപ്പട്ടികൾ സ്ഥല അധികാരം ഏറ്റെടുത്ത പോലെ മയക്കത്തിലേക്ക് ഊളിയിട്ടു.
എല്ലാം ശ്രദ്ധിച്ച് കൊണ്ട് കയ്യിലുള്ള ബാഗ് വെക്കാനും ഇരിക്കാനുമായി അല്പം സ്ഥലം തിരക്കി മുന്നോട്ട് നടന്നു. ദൃഷ്ടികൾ പരതുന്നതിനിടയിൽ പൂർണമായും ഒഴിഞ്ഞ് കിടക്കുന്ന സ്ഥലം കണ്ണിലുടക്കി. പതിയെ അവിടേക്ക് നടന്ന് കയ്യില്‍ തൂക്കിയ ബാഗ് ഒരു ഭാഗത്ത് വെച്ച് ഫോണില്‍ തോണ്ടി സുഹൃത്തുക്കളേയും പ്രതീക്ഷിച്ച് ഇരുത്തം ഉറപ്പിച്ചു.
“ഉഹ്..ഉഹ്…”
അപ്രതീക്ഷീതമായൊരു ഞെരക്കത്തോടെയുള്ള ചുമ കേട്ടപാടെ ശ്രദ്ധ മാറി ഞാന്‍ പതിയെ പിറകിലേക്ക് നോക്കിയപ്പോൾ ഒരു വൃദ്ധനിൽ കണ്ണുടക്കി.
ഏകദേശം അൻപതോ അതില്‍ കൂടുതലോ പ്രായം തോന്നിക്കുന്ന മനുഷ്യന്‍. ജട കുത്തി തോളോട് ചേർന്ന് കിടക്കുന്ന അല്പാല്പമായി നര കവർന്നെടുത്ത മുടിയിഴകൾ, കുഴിഞ്ഞു പോയ കണ്ണുകളാണെങ്കിലും എന്തോ ഒരു പ്രകാശം ആ അരണ്ട വെളിച്ചത്തിലെനിക്ക് കാണാമായിരുന്നു.തോളിലോരു തുന്നിക്കൂട്ടി ദ്രവിച്ച് തുടങ്ങിയ ചാക്ക് സഞ്ചിയും, ഇടത്തെ കയ്യിലെ വടിയുടെ സഹായത്തിൽ വിശ്രമിക്കാനുള്ള സ്ഥലം നോക്കി നടക്കുന്നു.
മറുത്തൊന്നും ആലോചിക്കാതെ എന്റെ ബാഗ് എടുത്ത് മടിയില്‍ വെച്ച് അല്പം നീങ്ങിയിരുന്ന് അയാൾക്ക് സൗകര്യമൊരുക്കിയെങ്കിലും അതിന് മറുപടിയെന്നോണം ഒരു ചെറു പുഞ്ചിരി നൽകി എന്റെ ക്ഷണം നിരസിച്ച് പ്ലാറ്റ്ഫോമിലെ വരാന്തയോട് ചേര്‍ന്ന് നിൽക്കുന്ന മതിലിന് താഴെ സ്ഥാനമുറപ്പിച്ചു.
ഞാന്‍ ഫോണിലെ ശ്രദ്ധ പൂർണമായും ഒഴിവാക്കി അയാളെ വീക്ഷിച്ചു.
തോളിലെ സഞ്ചി അഴിച്ച് അതിലേക്ക് കയ്യിട്ട് ഒരു പൊതി അദ്ദേഹം പുറത്തെടുത്തു. എന്തെന്നില്ലാത്ത സന്തോഷവും ആനന്ദവും ആ സമയം അദ്ദേഹത്തിന്റെ കണ്ണുകളിലും ചുണ്ടുകളിലും എനിക്ക് കാണാമായിരുന്ന
ശ്രദ്ധ മുഴുവൻ പൊതിയിൽ കൊടുത്ത് അഴിക്കുന്ന സമയം മണം പിടിച്ചിട്ടെന്നപോലെ മൂന്ന് തെരുവ് പട്ടികൾ നാവ് നീട്ടി വാലാട്ടി കൊണ്ട് പൊതിയിൽ നോക്കി എന്തൊക്കെയോ ശബ്ദം പുറപ്പെടുവിച്ച് കൊണ്ടിരുന്നു
സ്ഥിരമായി വരുന്ന അതിഥികളാണ് അവരെന്ന് മനസ്സിലാക്കാൻ കൂടുതൽ ചിന്തയെടുക്കേണ്ട ആവശ്യം വന്നില്ല.
പതിവ് രീതിയെന്നോണം തന്റെ പൊതിയിൽ നിന്ന് അല്പാല്പം എടുത്ത് ഓഹരിയാക്കി അവർക്ക് നേരെ നീട്ടി കൊടുത്ത് തന്റെ അത്താഴത്തിൽ അവരെയും പങ്കാളികളാക്കി
പൂർണ്ണമായും ഇരുൾ വീണ് തുടങ്ങിയ പ്ലാറ്റ്ഫോമിൽ ലാമ്പിൻ പ്രകാശത്തെക്കാൾ അവരിരിക്കുന്ന സ്ഥലം ഇരുളിനെ മറികടന്ന് പ്രകാശം തീർക്കുന്നതായി എനിക്കനുഭവപ്പെട്ടു. ചിറകുകൾ വിരിച്ച് മാലാഖമാരുടെ രൂപം ഞാനദ്ദേഹത്തിൽ കാണുന്നുണ്ടായിരുന്നു.
സ്വന്ത ബന്ധങ്ങളില്ലാതെ ഉടുതുണി പോലും കഷ്ടിയായ ആ വൃദ്ധൻ എവിടുന്നോ തെണ്ടി തിരിഞ്ഞ് കിട്ടിയ പഴകിയ ഭക്ഷണം സ്വന്തം പശിയകറ്റി നിർത്തി മൃഗങ്ങളുടെ ഉദരം നിറയ്ക്കുന്നത് ഒരു കൗതുകത്തോടെ നോക്കി കണ്ട എനിക്ക് എന്നിൽ തന്നെ പുച്ഛം നിറഞ്ഞു
എല്ലാം കഴിഞ്ഞ് വൃത്തിയാക്കി തന്റെ ഭാണ്ഡവും എടുത്ത് കൗതുകം നിറഞ്ഞ എന്റെ മുഖത്ത് നോക്കി ഒരു പുഞ്ചിരി കൂടി തന്ന് അദ്ദേഹം മുന്നോട്ട് നടന്നു കൂടെ തെരുവ് പട്ടികളും അദ്ദേഹം അറിയാതെ ഞാനും അയാളെ അനുഗമിച്ചു
അല്പം നടന്ന് കുറച്ച് വിശാലമായി കിടക്കുന്ന സ്ഥലത്ത് ഭാണ്ഡം വെച്ച് മയക്കത്തിനുള്ള ഒരുക്കത്തിലാണ്
അഴുക്കു പിടിച്ച അഞ്ചാറ് പ്ലാസ്റ്റിക്ക് ചാക്കുകൾ തുണിക്കൂട്ടിയ വിരിപ്പ് തൂണിന് പുറകിൽ നിന്നും എടുത്തു.
ശരീരം മുഴുവൻ അതിനുള്ളിലോട്ട് കയറ്റി കയ്യിലുണ്ടായിരുന്ന ഭാണ്ഡക്കെട്ട് തലയിണയാക്കി വെച്ച് ശേഷിച്ച തലയുടെ ഭാഗം ഒരു മുഷിഞ്ഞ തുണി കൊണ്ട് മറച്ച് ഗാഢ നിദ്രയിലേക്ക് അദ്ദേഹം ഊളയിട്ടു
കിടക്കുന്നതിന്റെ മൂന്ന് ഭാഗത്തായി കൂടെ ഉണ്ടായിരുന്ന തെരുവ് പട്ടികൾ കാവൽ ഭടന്മാരെ പോലെ സുരക്ഷാ കവചം തീർത്ത് ചുറ്റും നോക്കി ഇരുന്നു
ആശ്ചര്യത്തോടെ അവരുടെ മയക്കം നോക്കി ഇരിക്കുന്ന സമയത്താണ് ഭൂമി കുലുങ്ങുന്ന ശബ്ദത്തിൽ ശരവേഗത്തിൽ ചൂടുള്ള കാറ്റും തന്ന് ഒരു ട്രെയിൻ കടന്നു പോയത്.
ഉറക്കിനെ ശല്യമാക്കി അത് കടന്ന് പോയല്ലോ എന്നോർത്ത് ചെറിയ ഒരു വിഷമം എന്നിൽ കടന്ന് കൂടി. ദയനീയമായി ആ വൃദ്ധനെ നോക്കിയപ്പോൾ ഒരു ഭാവ മാറ്റവും ഇല്ലാതെ നിശ്ചലമായി കിടക്കുന്നു. ഇത്രയും ഘോര ശബ്ദം തന്ന് ട്രെയിൻ കടന്നു പോയിട്ടും ഉറക്കിന്റെ രസം മുറിച്ചില്ല എന്നോർത്ത് എന്നിൽ അത്ഭുതം തോന്നി. കൂടെക്കൂടെ മൂന്ന് ട്രെയിനുകൾ കടന്നു പോയിട്ടും ഉറക്കിന് കോട്ടം സംഭവിച്ചില്ല എന്നത് എന്നില്ല അത്ഭുതത്തിന് ആക്കം കൂട്ടി.
എത്രയെത്ര മനുഷ്യരാണ് മണിമാളികകളും കൊട്ടാരങ്ങളും പണിത് ഒരു നിമിഷം എങ്കിലും മനസ്സമാധാനം കിട്ടാൻ… മനസ്സമാധാനത്തോടെ ഒന്ന് ഉറങ്ങാൻ പല സ്ഥലങ്ങളും അന്വേഷിച്ചു പോകുന്നത് ഒരു നിമിഷം എന്റെ മനസ്സിൽ പ്രതിഫലിച്ചു.
ആ ദിവസത്തിലെ കാഴ്ചകൾ എന്നിൽ പല ചിന്തകളും പാഠങ്ങളും ഉണർവ്വുകളും ജീവിത മുന്നേറ്റത്തിന് ആത്മവിശ്വാസവും ഉണ്ടാക്കി തന്നിരുന്നു.
കുറെ ദിവസത്തിന് ശേഷം ഒരു പകലിൽ അപ്രതീക്ഷിതമായി ഞാനദ്ദേഹത്തെ കണ്ടു. രൂപ വ്യത്യാസം മറിയിട്ടില്ലേലും അല്പാല്പമായി ക്ഷീണം അയാളെ ബാധിച്ചിരിക്കുന്നു എന്ന് ഒറ്റ നോട്ടത്തിൽ തോന്നി. അയാളെ അടുത്തോട്ട് ചെന്ന് അന്ന് ഞാൻ കണ്ട സംഭവങ്ങൾ ഒരു ആശ്ചര്യത്തോടെ ഞാൻ ചോദിച്ചു.
“ഒന്നുമില്ല മോനെ… അന്നത്തെ ദിവസത്തെ ചിലവിനുള്ളത് ദൈവം എനിക്ക് നല്കുന്നുണ്ട് നാളത്തെ ഓർത്ത് ഞാൻ വേവലാതിപ്പെടാറില്ല. കവർച്ചക്കാർ വരുന്നതോ അക്രമികൾ വരുന്നതോ എനിക്ക് ഭയമില്ല കാരണം എന്നിൽ നിന്ന് അവർക്ക് ഒന്നും നേടാനില്ല”
ഒരു കുഞ്ഞു പുഞ്ചിരിയിൽ ഇത്രേം പറഞ്ഞവസാനിപ്പിച്ച് തന്റെ ഭാണ്ഡക്കെട്ടുകൾ ചുമന്ന് ഊന്നു വടിയും കുത്തി അദ്ദേഹം നടന്നു കൺ മറയുന്നതും നോക്കി ഞാനും നിന്നു.
ഒരുപാട് കാലങ്ങൾക്കിപ്പുറം കുറ്റിപ്പുറം പോകുമ്പോൾ ഇന്നും ഞാനാ സ്ഥലങ്ങൾ നോക്കാറുണ്ട് ഇന്നവിടം ശ്യൂന്യമാണ്. അദ്ദേഹം ഇരുന്ന സ്ഥലങ്ങളിൽ അഞ്ചാറ് തെരുവ് പട്ടികളെ കാണാം എന്നല്ലാതെ പുതുതായി ഒന്നും അവിടെ ഇല്ല.
ഒരു പക്ഷേ എന്റെയും പോലെ അവരും അദ്ദേഹത്തിന്റെ വരവ് പ്രതീക്ഷിച്ച് ഇരിക്കുകയാവും…..


1 Comment
👍🏻👍🏻