“ഒരു വക്കീൽ നോട്ടീസുണ്ട്, ഒപ്പിട്ടു വാങ്ങണം”- കാര്യം എന്തെന്നറിയാതെ ഒരു നിമിഷം കണ്ണു മിഴിച്ചിരുന്നിട്ട് അയാൾ നീട്ടിയ പേപ്പർ ഒപ്പിട്ടു വാങ്ങി.
” ഒരു സമൻസുണ്ട്, കോടതീന്നാ “- ഞെട്ടലാറും മുൻപ് കൊണ്ടു വന്നയാൾ തിരികെപ്പോകാൻ ധൃതിവച്ചു. ഒപ്പു ചാർത്തി അതു കൈപ്പറ്റുമ്പോൾ കൈകളുടെ വിറയലും കണ്ണുകളിലൂറിയ നനവും മനസ്സുകൊണ്ടു നിയന്ത്രിച്ചു. തന്നിലേയ്ക്ക് തിരിച്ചു വച്ചിരിക്കുന്ന സഹപ്രവർത്തകരുടെ ക്യാമറക്കണ്ണുകൾക്ക് ആനന്ദിക്കാൻ വക കൊടുക്കരുതല്ലോ. ആരുടെയൊക്കെയോ ചുണ്ടിൻ കോണിൽ വിരിഞ്ഞ പുച്ഛം കണ്ടില്ലെന്നു നടിച്ച് ആ കുഞ്ഞു കഷണം പേപ്പർ ബാഗിലേയ്ക്കു വച്ചു.
” അറസ്റ്റു വാറണ്ടുണ്ട്, പോലീസ് സ്റ്റേഷൻ വരെ ഒന്നു വരണം”- ഉടലാകെ ഭയത്താൽ ഞെട്ടിത്തരിച്ചിട്ടും, അടുത്തു നിന്ന ഓഫീസിലെ സെക്യൂരിറ്റിക്കാരന്റെ കൂർത്ത നോട്ടത്തിന്റെ മുനയൊടിച്ചു കൊണ്ട് വാറണ്ടുമായി വന്ന പൊലീസുകാരന്റെ മുഖത്തു നോക്കി മഞ്ഞളിച്ച ഒരു ചിരി ചിരിച്ചു.
മൂന്നും അനുഭവിച്ചത് ഒരേ കാര്യത്തിനായിരുന്നു…
തന്റെ ചിത്രസമാനമായ, മനോഹരമായ കൈയ്യൊപ്പുള്ള വൻ തുകയുടെ ഒരു ചെക്ക് ബാങ്കിൽ നിന്ന് ഡിസ് ഓണറായി പോയിരിക്കുന്നു. ആ ഒപ്പു മാത്രമേ ആ ചെക്കിൽ തന്റേതായിരുന്നുള്ളു. മറ്റുള്ളതെല്ലാം എഴുതിച്ചേർത്ത ആൾ ഉത്തരവാദിത്വമില്ലായ്മയുടെ കറുത്ത മേലങ്കിയിൽ കഴുത്തൊപ്പം കുടുക്കുകൾ ഇട്ട് സുരക്ഷിതനായി വിഹരിയ്ക്കുകയാണ്. നെഞ്ചുരുക്കുന്ന വേദനകൾ വാക്കുകളായി പുറത്തേയ്ക്കു വരുന്നത് കേൾക്കാൻ പോലും നിൽക്കാതെ സ്വന്തം കാതുകളിൽ ബധിരത സന്നിവേഹിപ്പിച്ചു പതഞ്ഞുപൊങ്ങും ലഹരിയിൽ അയാൾ ആനന്ദം കണ്ടെത്തുകയായിരുന്നു. സ്വന്തം അലമാരയിൽ ഒപ്പിട്ടു വച്ച ചെക്ക് എങ്ങിനെ ഒരു വട്ടിപ്പലിശക്കാരന്റെ മുന്നിലെത്തി എന്ന തന്റെ ചോദ്യങ്ങൾക്ക് മറുപടി നല്കാൻ കൂട്ടാക്കാതെ അയാൾ പീഡന മുറകൾ ആവർത്തിച്ചു കൊണ്ടിരുന്നു.
വക്കീൽ ഓഫീസ്, കോടതി, പൊലീസ് സ്റ്റേഷൻ ഒന്നും ഒഫിഷ്യലി അവൾക്ക് പുത്തരിയല്ലായിരുന്നു. തന്റെ ഉദ്യോഗത്തിന്റെ ഭാഗമായി പലപ്പോഴും ഇതിനോടൊക്കെ അടുത്തു നിൽക്കേണ്ടി വന്നിട്ടുണ്ട്. പക്ഷെ സ്വന്തമായി അത്തരമൊരു സിറ്റുവേഷൻ വന്നപ്പോൾ പകച്ചു പോയി.
തെറ്റു ചെയ്തിട്ടില്ല എന്നും നിരപരാധിയാണെന്നും പറഞ്ഞു ബോധിപ്പിക്കേണ്ടതെവിടെയാണ്? കോടതിയിലോ? അവർക്കു മുൻപിൽ തെളിവല്ലേ പ്രധാനം. ആ തെളിവ് – താനൊപ്പിട്ട വലിയൊരു തുകയുടെ ചെക്കായി അവർക്കു മുന്നിലുണ്ട്. നിയമം അതിന്റെ വഴിക്കു തന്നെ നടന്നേ മതിയാകൂ.
വക്കുപൊട്ടി തേഞ്ഞുപോയ ചളുങ്ങിയ കരിപ്പാത്രങ്ങളായി തന്റെ പരിദേവനങ്ങൾ ഒരു മൂലയ്ക്ക് ഒതുക്കിയിടപ്പെടുമെന്നറിയാമായിരുന്നു.
നിസ്സഹായതയുടെ നിറം കെട്ട നിമിഷങ്ങൾ.. വക്കീൽ ഓഫീസിലും കോടതിയിലും മാറി മാറി കയറിയിറങ്ങുമ്പോൾ മകളുടെ കണ്ണിലെ അമ്പരപ്പ് പലപ്പോഴും ഹൃദയ താളം തെറ്റിച്ചിരുന്നു. “അമ്മയെ പൊലീസ് പിടിച്ചു കൊണ്ടുപോകുമോ?” എന്ന് ഭയപ്പാടോടെ ആ കുഞ്ഞു ചോദിക്കുമ്പോൾ “ഇല്ല” എന്നു തറപ്പിച്ചു പറഞ്ഞ് ധൈര്യം അഭിനയിച്ചു. യൗവ്വനത്തിന്റെ രക്തഛവി മാഞ്ഞ് അമാവാസിയുടെ കരിനിഴൽ കവിൾത്തടങ്ങളിൽ പരന്ന അഭിശപ്ത ദിവസങ്ങളായിരുന്നു അത്. കര കയറാൻ കച്ചിത്തുരുമ്പിനായി ഒരു സ്ത്രീ ഒറ്റയ്ക്കലഞ്ഞ് അഭിമാനത്തിന്റെ അവസാന തുള്ളിയും സിരകളിൽ നിന്നു ചോർന്നൊലിച്ചു പോയ നാളുകൾ.. കൂടെ നിൽക്കേണ്ടയാൾ ആഴക്കയങ്ങളിലേയ്ക്ക് തള്ളിയിട്ടിട്ട് നീന്തലറിയാത്തവളോട് നീന്തിക്കയറിക്കോ എന്നു പറഞ്ഞ് ഓടിയകന്ന ക്രൂരതയുടെ ബീഭത്സമുഖം കണ്ട് ഉള്ളുരുകി ശപിച്ചു. പക്ഷെ സ്ത്രീശാപമൊന്നും ദുഷ്ടന്മാരിൽ ഏൽക്കില്ല എന്ന യാഥാർത്ഥ്യം സ്വയം അറിഞ്ഞു. കഴുത്തിലെ താലിയ്ക്കുടയോൻ വഴി തെറ്റിപ്പോയാൽ അത് പെണ്ണിന്റെ കഴിവുകേടു മാത്രമായ് എഴുതിത്തള്ളുന്ന മനുഷ്യർക്കിടയിൽ സത്യമെന്തെന്നു വിശദീകരിച്ചു സ്വയം അവഹേളിക്കപ്പെടാൻ ഉള്ളിലെ കനൽ അനുവദിച്ചില്ല. ഉടുക്കുന്ന വസ്ത്രത്തിലും നടക്കുന്ന രീതിയിലും കണ്ണിലെ കരിമഷിയിലും പോലും അഹങ്കാരത്തിന്റെ ചുവ നുണഞ്ഞ സമൂഹത്തിനു മുൻപിൽ പൊരുതി ജയിക്കേണ്ടത് അനിവാര്യമായിരുന്നു.. അല്ലെങ്കിൽ അതൊരു വാശിയായിരുന്നു.. തന്നെ മാത്രം പ്രതീക്ഷിച്ചു ജീവിക്കുന്ന ഒരു കുഞ്ഞു ജീവനോടുള്ള പ്രതിബന്ധത കൂടിയായിരുന്നു അത്. ഒപ്പം സ്വന്തം ജോലിയിൽ ഒരല്പം പോലും പിഴവു വരരുതെന്ന നിഷ്ക്കർഷയും.
അരമുള്ള നാവുകൾ ചലിച്ചു കൊണ്ടേയിരുന്നു..
ആത്മഹത്യ ഒരു പരിഹാരമാവുമോ? ആ ചിന്തകൾക്കു വിലങ്ങിട്ടതു മകളുടെ ചെറുപ്രായത്തിലെ വലിയ വീക്ഷണമായിരുന്നു. ഒരു കുഞ്ഞു ചോദ്യം കൊണ്ടവൾ തന്റെ മനസ്സിലെ തമസ്സിലേയ്ക്ക് വെളിച്ചത്തിന്റെ കൈത്തിരി കൊളുത്തിവച്ചു. ഒരു തേങ്ങലോടെ നെഞ്ചോടടുക്കിപ്പിടിക്കുമ്പോൾ തന്റെയുള്ളിലെ കനൽച്ചൂടിൽ അവളും പൊള്ളിയടർന്നു.. അവളുടെ കുഞ്ഞു മിഴികളിലെ കണ്ണുനീരുപ്പ് ഉമ്മ വച്ചൊപ്പിയെടുക്കുമ്പോൾ ആ എട്ടു വയസ്സുകാരിയുടെ കുഞ്ഞു കൈകൾ ആശ്വാസത്തോടെ സ്വന്തം അമ്മയെ വരിഞ്ഞു മുറുക്കി.
അവിടെ നിന്നും ഒരു ഉയിർത്തെഴുന്നേല്പായിരുന്നു..
പൊരുതാൻ തന്നെയായിരുന്നു തീരുമാനം. തോൽക്കില്ല എന്ന ഒരു സ്ത്രീയുടെ ദൃഢനിശ്ചയത്തിനു മുൻപിൽ കൊടുങ്കാറ്റുകൾ പോലും വഴി മാറുന്നത് തിരിച്ചറിഞ്ഞു..
ഭാര്യ അലമാരയിൽ ഒപ്പിട്ടു വച്ചിരുന്ന ചെക്ക് ചതിയിലൂടെ കൈക്കലാക്കി മറ്റൊരാൾക്ക് നൽകി സ്വന്തം ആവശ്യത്തിനുള്ള കാശ് കൈപ്പറ്റിയ വിരുതൻ ഭർത്താവ് ഒന്നുമറിയാത്ത പോലെ ഒന്നിലും ഇടപെടാതെ ഒരു വീട്ടിൽത്തന്നെ അന്തിയുറങ്ങി.
കോടതിയിൽ കേസു നടന്നുകൊണ്ടിരുന്നു. ഓരോ ഹിയറിങ്ങിനും കൃത്യമായി ലീവെടുത്ത് വക്കീലോഫീസിലും കോടതിയിലും ഹാജരായി.
ഉള്ളിൽ ഉരുണ്ടു കൂടിയ മഴക്കാറുകൾ ആരുടെ മുന്നിലും പെയ്തിറങ്ങിയില്ല. കാരണം വിശ്വസിക്കാൻ തയ്യാറാകാത്തവരോടും മനസ്സിലാക്കാൻ കൂട്ടാക്കാത്തവരോടും ഒന്നും വിശദീകരിക്കരുത് എന്നത് നന്നായി അറിയാമായിരുന്നു.
സൂര്യനും ചന്ദ്രനും ദിനം തെറ്റാതെ ഉദിച്ചസ്തമിച്ചു കൊണ്ടിരുന്നു. മഞ്ഞും മഴയും കാലം തെറ്റിയും തെറ്റാതെയും പെയ്തിറങ്ങി.
അപ്രതീക്ഷിതമായി എവിടെ നിന്നോ ഒരു തണുത്ത കാറ്റ് അന്ന് ഹൃദയത്തിനുള്ളിലേയ്ക്ക് വീശിയടിച്ചു. തോളിൽ മെല്ലെ പതിച്ച കരങ്ങൾക്ക് സ്നേഹത്തിന്റെ നനുനനുത്ത തണവാ യിരുന്നു. ഒന്നു ചാഞ്ഞു പൊട്ടിക്കരയാൻ, എല്ലാ ഭാരവും ഇറക്കി വയ്ക്കാൻ ഹൃദയം വിശാലമായി തുറന്നിട്ടു തന്നൊരാൾ… മരുഭൂവിലെ മരീചിക എന്നൊക്കെ വിവക്ഷിക്കാൻ പാകത്തിന് ഒരാൾ.
“കൂടെയുണ്ട്”എന്ന് ഘനഗംഭീരതയോടെ പറയുമ്പോൾ”വിശ്വസിക്കാമോ?” എന്ന മറുചോദ്യത്തെ വാ മൂടിക്കെട്ടിക്കൊണ്ട് ഒപ്പം നിന്നു..
പ്രണയമായിരുന്നോ? ഏയ് അങ്ങിനെ വിവക്ഷിക്കാൻ തക്ക ചാപല്യങ്ങളൊന്നും അവിടെ നിന്നും ഉണ്ടായില്ല. പക്ഷെ തന്റെ ഹൃദയത്തിന്റെ ഭാഷ ആൾക്കു പെട്ടെന്നു മനസ്സിലാകുമായിരുന്നു.
മറ്റാർക്കും ഗൗനിക്കാതെ പോയ നിസ്സഹായതയതയുടെ തേങ്ങലുകൾ ആ ചെവികൾ ആകാംക്ഷാപൂർവ്വം കേട്ടിരുന്നു.. കേട്ടിരിക്കാൻ ഒരാളുണ്ടാവുക എന്നത് വലിയൊരു ആശ്വാസമാണല്ലോ.
അവിഹിതം ആരോപിച്ചവർക്കു മുൻപിൽ ആ ബന്ധത്തിന്റെ പവിത്രത അളന്നു കാട്ടാൻ മിനക്കെട്ടില്ല.
പെട്ടു പോയ ഊരാക്കുടുക്കുകൾ ആ കൈ വിരലുകൾ മെല്ലെ മെല്ലെ അടർത്തിയെടുത്തു മോചിപ്പിച്ചു. നിയമത്തിന്റെ ഗുരുതരമായ ശാസനകൾ ജോലിയേപ്പോലും ബാധിച്ചേകാവുന്ന സമയത്ത് ഏതോ നിയോഗം പോലെ വന്നു ചേർന്നൊരാൾ.
കോടതിയിലും പൊലീസ് സ്റ്റേഷനിലും നിന്ന് കാലു കഴച്ച ദിനങ്ങൾ ഓർമ്മയാക്കിക്കൊണ്ട് ആ” ചെക്ക് ” തന്റെ കൈകളിലേയ്ക്ക് തിരിച്ചു കിട്ടുമ്പോൾ അവശ്വസനീയതയുടെ കണ്ണീർ കണങ്ങൾ അവളുടെ കാഴ്ച മറച്ചു.
അപ്പോൾ അപ്പുറത്ത് അവളെ നോക്കി നിശ്ശബ്ദമായി ഗൂഢസ്മിതം തൂകിയൊരാൾ നിന്നിരുന്നു, ഓടിച്ചെന്നൊന്നു കെട്ടിപ്പിടിക്കാൻ കൊതിച്ച് അവളും.
*****
✍️രമ ദാമോദരൻ
#എന്റെരചന – ദാസാ എന്നെ പോലീസ് പിടിച്ചു


18 Comments
ഒരു ചെക്ക് ഒപ്പിട്ടു വച്ചു എന്ന തെറ്റിന് എത്ര വലിയ ശിക്ഷ അനുഭവിച്ചു…… നന്നായെഴുതി👍❤️
ഒത്തിരി ഇഷ്ടടമായി
കഥയാണെങ്കിലും അനുഭവമാണ് എങ്കിലും നന്നായി എഴുതിയിട്ടുണ്ട്. പക്ഷേ ആരും ഒരിക്കലും ചെയ്യാൻ പാടില്ലാത്ത ഒരു കാര്യമാണ്, ചെയ്തത്. അത് കൊണ്ട് തന്നെയാണ് ഈ കുഴപ്പങ്ങൾ എല്ലാം ഉണ്ടാകാനും കാരണം. ചെക്ക് ബാങ്കിൽ കൊടുക്കുന്ന സമയത്ത് മാത്രമേ ഒപ്പിടാൻ പാടുള്ളൂ. ഇട്ട് വയ്ക്കാൻ പാടില്ല.അതാണ് നിയമം. പിന്നെ ചിലർക്ക് അബദ്ധം പറ്റാറുണ്ട്. അത് ലോൺ എടുക്കുമ്പോൾ അല്ലെങ്കിൽ ഏതെങ്കിലും ഇടപാടുകൾ നടത്തുമ്പോൾ ഒന്നോ രണ്ടോ ബ്ളാങ്ക് ചെക്കുകൾ ഒപ്പിട്ടു കൊടുക്കണം. സത്യസന്ധരായ എങ്കിൽ അവർ ഇടപാട് കഴിഞ്ഞ് പണം തിരികെ കൊടുക്കുമ്പോൾ ഈ ചെക്കുകൾ മടക്കിത്തരും. പക്ഷേ ചിലർ ഇതിൽ വലിയ തുക എഴുതി ബാങ്കിൽ കൊണ്ട് പോയി, ബൗൺസ് ചെക്കാക്കും. എന്നിട്ട് കേസ് കൊടുക്കും. അപ്പോഴാണ് നമ്മൾ പെടുന്നത്. മറ്റേതിന്, നാം ഒപ്പിട്ടു വച്ചത് നമ്മുടെ മിസ്റ്റേക്ക് തന്നെ.
കഥയല്ലിത് ജീവിതം😄
Thanks🙏
രമ ചേച്ചി 👌🏼💕 ആ സ്ത്രീ അത് അനുഭവിച്ചതാണെങ്കിൽ, ആ വേദന ഒരിക്കലും മനസ്സിൽ നിന്നും മായുകയില്ല…
തീർച്ചയായും മാഞ്ഞിട്ടില്ല.😃
വായനയ്ക്കും അഭിപ്രായത്തിനും നന്ദി🙏💓
കഥയല്ലിത് ജീവിതം😄
Thanks🙏
മനോഹരം
കഥയും യാഥാർത്ഥ്യവും ഇഴ ചേർന്നിട്ടുണ്ട്.
Thank You for your comments😍
അതിമനോഹരം
കഥയാണോ അനുഭവമാണോ എന്നറിയില്ല എന്തായാലും മനോഹരമായ എഴുത്ത്❤️👌🌹
കഥയും യാഥാർത്ഥ്യവും കൂടിക്കലർന്നതാണ്.
അഭിപ്രായങ്ങൾക്ക് നന്ദി dear😍
നന്നായി എഴുതി. ഉരുകുന്ന ആ മനസ്സ് വ്യക്തമായി കണ്ടു അത് കഥയായാലും, അനുഭവമായാലും 👍
അതെ🙏. അനുഭവ കഥ😄😄
പരീക്ഷണകാലം വരുമ്പോളാണ് കൂടെയുള്ളവരെ തിരിച്ചറിയുന്നത്
അതെ🙏. അനുഭവ കഥ😄😄
തീർച്ചയായും മാഞ്ഞിട്ടില്ല.😃
വായനയ്ക്കും അഭിപ്രായത്തിനും നന്ദി🙏💓
നല്ല കഥ👌🌹