തലക്കാവേരിയിൽ നിന്ന് ചുറ്റിയടിക്കുന്ന തണുത്ത കാറ്റിൽ പാറി വീണ മുടിയിഴകളൊതുക്കാൻ മിനക്കെടാതെ, വെളിച്ചത്തിൻ്റെ ചെറുതുരുത്തുകൾ തീർക്കുന്ന വിളക്കുകാലുകളിലൊന്നിൽ ചാരി നീന നിന്നു. വെളിച്ചം ഇരുളിലേയ്ക്കൂളിയിടുന്ന സന്ധ്യകൾ അവൾക്കെന്നും പ്രിയതരമായിരുന്നു
താഴെ നിന്നു മേപ്പിൾ കൗണ്ടി റിസോർട്ടിലേയ്ക്കു പുളഞ്ഞു കയറി വരുന്ന പജീറോയിൽ അവളുടെ കണ്ണൊന്നുടക്കി. പൂക്കൾ പുതച്ചു മദഭരയായി നിൽക്കുന്ന ഈ കുന്നിൻ മുകളിലെ രണ്ടു ചെറു സ്വർഗ്ഗങ്ങളാണ് മേപ്പിളും തൻ്റെയീ ക്ലൗഡ് നയനും. പജീറോ പതിയെ മേപ്പിളിലേയ്ക്കു തിരിഞ്ഞു. മുത്തുവാരിയെറിഞ്ഞ പോലെ പൂത്തുണർന്നു നിൽക്കുന്ന പാരിജാതത്തിൽ അലസഭാവത്തിൽ ചാരി വെച്ച മേപ്പിളിൻ്റെ പഴമ സന്നിവേശിപ്പിച്ച ബോർഡ് കണ്ടിട്ടുണ്ടാവും.
മടിക്കേരി ടൗൺ പതിയെ പുതപ്പു നീർത്താനൊരുങ്ങുന്നു. മെർക്കാറാ എസ്റ്റേറ്റിൽ നിന്ന് കാപ്പിപ്പൂമണമിറ്റിച്ചൊരു കള്ളക്കാറ്റു വന്നവളെ ഉരുമ്മി നിന്നു.
“എന്തേ, റോന്തു. ചുറ്റുന്നില്ലേ?” അവൾ ചോദിച്ചു.
ങുഹും, കാറ്റു കണ്ണടച്ചു. അവളെ ചുറ്റിപ്പൊതിഞ്ഞ്, ലാവണ്ടർ ലില്ലി ബോഡി ലോഷൻ്റെ ഹൃദ്യ സുഗന്ധത്തിൽ നിന്നൊരു പാതി കവർന്ന്, ഉൾപ്പുളകത്തോടെ ചൂളം വിളിച്ചവൻ താഴേയ്ക്ക് താഴേയ്ക്ക് ചുറ്റിയിറങ്ങിയപ്പോൾ അവൾ അലക്സിയെ ഓർത്തു. കാറ്റു പോലൊരാൾ! പൊതിഞ്ഞു പൊതിഞ്ഞു പിടിക്കാനും, പതിയെ വന്നൊന്നു തഴുകാനും, പതിഞ്ഞു വീശി ഉളളു കുളിർപ്പിക്കാനും, ഉയർത്തിക്കറക്കി നിലത്തടിക്കാനുമാവുന്നൊരു കാറ്റ്.
നീനയ്ക്കവനെയൊന്നു കാണാൻ തോന്നി. നെക് ലേസ് ഓർക്കിഡിൽ നിന്നൊരു വിരിഞ്ഞുണർന്ന പൂങ്കുല പൊട്ടിച്ചവൾ ബംഗ്ലാവിനുള്ളിലേയ്ക്കു പതിയെ നടന്നു,
സെല്ലാറിൻ്റെ പടിക്കെട്ടിറങ്ങി. തൻ്റെ താജ് മഹലിലെത്തിയ നീന മാസ്റ്റർ സ്വിച്ചിൽ വിരലമർത്തി.വലിയ ഹാളിനെ പ്രഭാപൂരിതമാക്കിയ തുക്കുവിളക്കുകളും പെയിൻ്റിങ്ങുകളും ഒരു നിമിഷം നോക്കി നിന്ന അവൾ തൻ്റെ രാജകീയ ഇരിപ്പിടത്തിൽ വശം ചരിഞ്ഞു ചാരിയിരുന്നു. റിമോട്ടിൽ വിരലമർന്നതേ ആർതറിനെ പറപ്പിച്ചു വരുന്ന അലക്സിയുടെ ചിത്രം വിശാലമായ ചുമരിൽ ഓടിത്തുടങ്ങി. കുറുമ്പു കാട്ടുന്ന ആർതറിൻ്റെ കടിഞ്ഞാൺ പിടിച്ചുലയ്ക്കുമ്പോൾ, അലക്സിയുടെ കണ്ണിൽ തെളിയുന്ന അധികാരവും കുസൃതിയും കലർന്ന ഭാവം അവളെ ഉന്മത്തയാക്കി.
”Come on Alexi, Catch your necklace……… ” ആവേശത്തോടെ അവളാ പൂങ്കുല ചുമരിലേയ്ക്കെറിഞ്ഞു. അവനു വേണ്ടിയാണവൾ പണിപ്പെട്ട് ക്ലൗഡ് നയനിൽ നെക് ലേസ് ഓർക്കിഡുകളുടെ കാടൊരുക്കിയത്.
അടുത്ത ചിത്രങ്ങൾ ദാവൺഗരെ JJM മെഡിക്കൽ കോളേജിലെ പഠനകാലത്തേതായിരുന്നു. പഴയ ദാവൺഗരെ സ്യൂട്ടിംഗ്സിൻ്റെ മോഡലിനേക്കാൾ സുന്ദരനാണല്ലോ തൻ്റെ പുരുഷൻ എന്നവൾ ഉൾപ്പുളകത്തോടെ ഓർത്തു. അലക്സിയുടെ കുട്ടിക്കാല ചിത്രങ്ങൾ തെളിഞ്ഞതോടെ അവൾ പിടഞ്ഞെഴുന്നേറ്റു. കുമുദിനെ വിളിച്ചില്ല. പാവം ഇങ്ങോട്ടു വിളിച്ചിട്ടുണ്ടാവും.
ലൈറ്റു കെടുത്തും മുമ്പ് യുദ്ധത്തിലും സമാധാനത്തിലും അഭയമാകുന്ന തൻ്റെ അത്യാഡംബര ബങ്കർ ഒന്നു കൂടി നോക്കി. ഇടിമിന്നൽ പേടിയാൽ മഴക്കാലമത്രയും ഭയന്നു ജീവിച്ചിരുന്ന തനിക്ക് അവൻ പണിത് തന്ന സ്വർഗ്ഗം! അവനതിനു നൽകിയ പേരാകട്ടെ ‘പ്രണയപ്പാതാളം’ എന്നും.
മൊബൈലിൽ കൃത്യം ഒരു മണിക്കൂർ മുമ്പ് കുമുദിൻ്റെ വിളി വന്നിട്ടുണ്ട്. രണ്ടാം ബെല്ലിൽ അവളുടെ ശബ്ദമെത്തി .
“ആൻ്റി പാതാളത്തിലായിരുന്നോ? ”
‘ങും, ” അവൾ മൂളി.
“നിൻ്റെ ഓർത്തോ പോസ്റ്റിങ്ങെപ്പടി, ഡോക്ടർ കുമുദ് ഷെട്ടി ? ”
“ദുരിതം…….! അല്ലാതെന്താ?”
“പോട്ടെ, നിൻ്റ ബ്ലഡ്മേറ്റെവിടെ, ക്രിയാൻഷ് ?” അവൾ മിണ്ടിയില്ല.
“എല്ലാം കൊള്ളാം കുമ്മൂ , നിൻ്റെ ചെക്കൻ്റെ പേരൊഴികെ. ഏതോ റഷ്യൻ ബഹിരാകാശ പേടകം പോലുണ്ട്– ക്രിയാൻഷ് “.
അവൾ ചിരിച്ചില്ല.
“ആൻ്റി അതു ഞാൻ വിട്ടു. ശരിയാവില്ല.”
“കുമുദ്, നമുക്കൊരാളെ ഇഷ്ടമാണെങ്കിൽ അത് തുറന്നു പറയുക തന്നെ വേണം. അവർക്കു പറ്റില്ലെങ്കിൽ വിട്ടേക്കണം. പിന്നെ അതൊരു നനുത്ത നോവ് മാത്രമാവും. അല്ലെങ്കിലതൊരു തീരാവേദനയും. ”
ഒരു നിമിഷം കഴിഞ്ഞു മറുപടി വന്നു, “ആൻ്റീ, അവൻ ok പറഞ്ഞാൽ പിന്നെങ്ങനാ? എനിക്ക് ആൻ്റി മാത്രേ ഉള്ളെന്നവനറിയാം. പക്ഷേ അമ്മ, അച്ഛൻ……………? റിലേഷൻഷിപ്പാവുമ്പോ അതെല്ലാം ചോദിക്കില്ലേ, ഞാനെന്തു പറയും?”
നീന തരിച്ചിരുന്നു
“കുമുദ്, ഞാൻ പിന്നെ വിളിക്കാം. ”
നീന ചിന്തകളുടെ ചുഴിക്കുത്തിലകപ്പെട്ടു. അലക്സുണ്ടായിരുന്നെങ്കിൽ എന്നവൾ വൃഥാ മോഹിച്ചു. സുന്ദരമ്മയുടെ മരണാനന്തര കർമ്മങ്ങൾ ചെയ്യുന്ന കുമുദിൻ്റെ മുഖം ഓർത്തപ്പോൾ നീനയ്ക്കു സങ്കടം വന്നു. ജീവിതത്തിലാദ്യമായി അവളെ കണ്ട ദിവസം!
തൻ്റെ ജീവിതത്തിലെ കഠിന സംഘർഷങ്ങളുടെ രാത്രിയായിരുന്നു തലേന്ന്. പിഴവുകളില്ലാത്ത പ്രണയം കൊണ്ട് ഭ്രമിപ്പിച്ച അലക്സിക്കുള്ളിൽ തനിക്കറിയാത്തൊരപരിചിതൻ ഒളിഞ്ഞിരിപ്പുണ്ടെന്നറിഞ്ഞ രാത്രി!
“നീരജ എൻ്റെ ആദ്യത്തെ ക്രഷാണ്, നീനാ… നീ പൊറുക്കണം. എനിക്കു നീയേയുള്ളൂ……. !” എന്നു വിലപിക്കുന്ന അലക്സിയോട് തനിക്കപ്പോളെന്താണു തോന്നിയതെന്നിന്നുമറിയില്ല. അലക്സിയുടെ കൊല്ലൂർ എസ്റ്റേറ്റ് മാനേജർ ഗോവിന്ദ ഷെട്ടിയുടെ മകളെ, അവൻ പ്രണയിച്ചതും അവളിലൊരു കുഞ്ഞുണ്ടായതുമല്ല തന്നെ തകർത്തത്, താൻ ക്ലൗഡ് നയനിലെത്തി രണ്ടു കൊല്ലങ്ങൾക്കിപ്പുറമാണതു നടന്നതെന്നതാണ്.
“തൻ്റെ കൗമാര സ്വപ്നങ്ങളിലെല്ലാം നീരജ മാത്രമായിരുന്നു. ഡാഡിയുടെ സമ്മതം കിട്ടില്ലെന്നുറപ്പാണെങ്കിലും അവളെ സ്വന്തമാക്കാനുറച്ചിരുന്നതാണ്. പക്ഷേ തൻ്റെ മെഡിക്കൽ പഠന കാലത്തുതന്നെ ഷെട്ടി അവളുടെ വിവാഹം നടത്തി. പിന്നെ ഷെട്ടിയുടെ പെട്ടന്നുള്ള മരണമറിഞ്ഞു ചെന്നപ്പോഴാണ് അവളുടെ വിവാഹ ബന്ധം മാസങ്ങൾക്കകം തകർന്നെന്നും അവൾ തനിച്ചാണെന്നുമറിഞ്ഞത്. ”
അലക്സിയുടെ കുമ്പസാരം ആത്മനിന്ദയോടെ കേട്ടിരിക്കുമ്പോൾ, ഞെട്ടലോടെ അവളോർത്തു. അപ്പോൾ പണ്ടെന്നോ നടന്ന ബൈക്കപകട കഥയും കള്ളമാണോ? വിവാഹം കഴിഞ്ഞ് നാലഞ്ചു വർഷമായപ്പോഴാണ് താനൊരു കുഞ്ഞിനെ സ്വപ്നം കണ്ടു തുടങ്ങിയത്. അലക്സിയോട് നമുക്കൊരു ഗൈനക്കോളജിസ്റ്റിനെ കണ്ടാലോ എന്നു ചോദിച്ച രാത്രിയിലുമുണ്ടായിരുന്നു ഇത്തരമൊരു കുമ്പസാരം. ഹൗസ് സർജൻസി കാലത്തുണ്ടായ ബൈക്കപകടത്തിൽ തനിക്കേറ്റ പരിക്കു കൊണ്ടാവും കുഞ്ഞുങ്ങളുണ്ടാകാത്തതെന്നും അത് ടെസ്റ്റിൽ വെളിപ്പെട്ടാൽ താങ്ങാനാവില്ലെന്നും പറഞ്ഞതു വിശ്വസിച്ച താൻ! അലക്സി ഡോക്ടറായതു കൊണ്ട് പണ്ടേ അതറിയാമായിരുന്നിരിക്കും, തന്നെ വഞ്ചിച്ചു എന്നൊരു സങ്കടം ഉള്ളിലെവിടെയോ ഉണ്ടായിരുന്നു ഈ നിമിഷം വരെ. ഇതിപ്പോൾ കൊള്ളാനും തള്ളാനുമാകാത്തവസ്ഥ.
“നീനാ, നീ വിചാരിക്കുമ്പോലെ അത് ശരീരത്തിൻ്റെ ആവശ്യമായിരുന്നില്ല. അവളുടെ മനസ്സിലും ഞാൻ മാത്രമായിരുന്നെന്നറിഞ്ഞപ്പോഴുള്ള ഒരു നാച്ചുറൽ റിലേഷൻഷിപ്പായിരുന്നു. ഞങ്ങളതു തുടർന്നിട്ടുമില്ല. രണ്ടു വർഷമേ പിന്നവൾ ജീവിച്ചിട്ടുമുള്ളു. ഒരു പനിയിൽ അവൾ പോയി. പാവം കുമുദിനെ പറ്റും പോലൊക്കെ സുന്ദരമ്മ നോക്കി. ഒടുവിൽ ബർണ്ണാച്ചേരിയിലെ കോൺവെൻ്റിലാക്കി. പണം മാത്രമേ അവൾക്കു ഞാൻ ഇന്നോളം കൊടുത്തിട്ടുള്ളു. ഇന്നും അപ്പുപ്പൻ്റെ മുതലാളി, അലക്സ് അങ്കിൾ മാത്രമാണവൾക്കു ഞാൻ. പക്ഷേ സുന്ദരമ്മ കൂടി പോയ നിലയ്ക്ക് ഇനിയതു പറ്റില്ല. നീ അവളുടെ ‘നീനാൻ്റി’ ആയേ പറ്റൂ ”
അന്ധയെപ്പോലിരുന്ന അവളുടെ മുഖം കൈകളിലെടുത്തവൻ പറഞ്ഞു.
“നിനക്കങ്ങനെയൊരിഷ്ടം ആ പ്രായത്തിൽ ഇല്ലാതെ പോയതു കൊണ്ടാണു നിനക്കതു മനസ്സിലാകാത്തത് നീനാ, സോറി”
ഞെട്ടലോടെ നീന അവനെ നോക്കി. ഇലഞ്ഞിപ്പൂമണം മൂക്കിനുള്ളിലേയ്ക്കു പതഞ്ഞു കയറുന്നതെങ്ങു നിന്നാണ്? ക്ലൈവ് ക്രിസ്റ്റ്യൻ മാത്രമുപയോഗിക്കുന്ന അലക്സിക്കെങ്ങനെ ഈ മണം?
“നീനാ ,കുറച്ചു സമയം തനിച്ചിരുന്നാലോചിക്കൂ. 12 വയസ്സുള്ളൊരു പാവം പെൺകുഞ്ഞിൻ്റെ മുഖം ഒന്നോർത്തു നോക്കൂ.”
നീനയുടെ ഓർമ്മ മടിക്കേരി വിട്ട് കാതങ്ങളോടി ഭരണങ്ങാനത്തെ പള്ളിപ്പറമ്പിലെത്തിയിരുന്നു അപ്പോഴേയ്ക്കും. പൂത്തുലഞ്ഞ ഇലഞ്ഞിപ്പൂക്കൾ വാരിക്കുട്ടിയെടുത്ത് ഡാൻസ് ക്ലാസ്സിലേയ്ക്കോടുന്നൊരു പതിനാലുകാരി. വീട്ടിൽ യുദ്ധം നടത്തിയാണ് ഡാൻസ് പഠിക്കാൻ അനുമതി വാങ്ങിയത്. നൃത്തം ഇഷ്ടമായിരുന്നെങ്കിലും അതിനേക്കാൾ വലിയ പാഷൻ ഡാൻസ് ടീച്ചറിൻ്റെ മകൻ ശരത്തായിരുന്നു . നാട്ടിലെ അറിയപ്പെടുന്ന സുന്ദരിയായ തന്നെ നോക്കി ചെക്കന്മാരെല്ലാം വെള്ളമിറക്കി നിന്നപ്പോൾ മൈൻഡ് ചെയ്യാതിരുന്നതാണെന്നു തോന്നുന്നു ശരത്തിൽ കണ്ട ആദ്യത്തെ പ്ലസ്. പിന്നെ അവൻ്റെ പാട്ട് ! നോക്കി നോക്കി വന്നപ്പോൾ പ്ലസ് മാത്രമേയുള്ളു. അവൻ്റെ അനുജത്തി ചിത്ര പറഞ്ഞാണ് അവന് ഇലഞ്ഞിപ്പൂക്കൾ ഇഷ്ടമാണെന്നറിഞ്ഞത്. അന്നു തുടങ്ങി ഇലഞ്ഞിക്കു ചുറ്റുമുള്ള കറക്കം. ഡാൻസ് ക്ലാസ്സ് കഴിഞ്ഞ് നല്ല ഇടിയും മഴയുമുള്ളൊരു ദിവസം…
“നീനമോളെ തനിച്ചു വിടണ്ട. ഇടി പേടിയാണു കുട്ടിക്ക്, കൊണ്ടു വിട്ടിട്ടു വാ ശരത്ത്. ”
എന്നു ടീച്ചർ പറയുന്നതു കേട്ടൊരു മയിൽപ്പേട മനസ്സിൽ കിടന്നു പീലി കുടഞ്ഞെങ്കിലും സുരക്ഷിത അകലം പാലിച്ചു നടക്കുന്ന ബോറൻ അകമ്പടിക്കാരനെ എന്തു ചെയ്യണമെന്നറിയാതവൾ കുഴങ്ങി. പക്ഷ, കനത്തൊരു മിന്നലിൽ കുടയും കളഞ്ഞ് തിണ്ടിലേയ്ക്കു ചാടിയ അവളെ നോക്കി “നീനാ സൂക്ഷിച്ച് ” എന്നു പറഞ്ഞ ഒറ്റ നിമിഷത്തിൽ ഒരു ജന്മം കൊണ്ടറിയേണ്ട പ്രണയമപ്പാടെ തന്നിൽ പെയ്തു വീണതായവൾക്കു തോന്നി. എന്തും സംഭവിക്കേണ്ട അടുത്ത നിമിഷം കൃത്യം, വീട്ടിലെ സഹായി അന്നാമ്മച്ചേടത്തിയുടെ ശബ്ദം കാതിലെത്തി.
“നീനമോളാണോ? മഴ കണ്ടപ്പം ഓടി വരണ്ടാരുന്നോ? മമ്മി പേടിച്ചിരിക്കുവാ.”
അവൾക്കരിശം വന്നു. തിരിഞ്ഞു നടക്കുന്ന തൻ്റെ പാട്ടുകാരനെ അവൾ വേദനയോടെ നോക്കി. പിന്നീടൊരിക്കലും അങ്ങനെ ഒരവസരമൊരുങ്ങിയില്ല. അലക്സിയുടെ ക്ലൈവ് ക്രിസ്റ്റ്യൻ്റെ പ്രണയഗന്ധത്താൽ വരിഞ്ഞു മുറുക്കപ്പെടുവോളം തന്നെ അടിക്കടി അലട്ടുകയും ഉണർത്തുകയും ചെയ്തിരുന്നു ആ ഇലഞ്ഞിപ്പൂക്കളുടെ സുരഭില ഗന്ധം!
ഇന്നോർക്കുമ്പോൾ ശരത്തുമൊത്തൊരു ജീവിതം യാഥാർത്ഥ്യമായിരുന്നെങ്കിൽ എന്താകുമായിരുന്നു !
ജനിച്ച നാൾ മുതൽ അല്ലലും അലച്ചിലുമില്ലാത്ത ഉപരിവർഗ്ഗ ജീവിതം നയിക്കുകയും, പ്രൗഢവും ആർഭാടപൂർണ്ണവുമായ ചുറ്റുപാടുകളിൽ മാത്രം സംതൃപ്തയാകുകയും ചെയ്തിരുന്ന താൻ സന്തോഷിക്കുമായിരുന്നോ?
കുമുദിൻ്റെ കാര്യത്തിൽ പിന്നെല്ലാം പെട്ടന്നു തീരുമാനമായി. ക്ലൗഡ് നയൻ അവളുടെ കളിചിരികളാൽ കൂടുതൽ പൂത്തലഞ്ഞ നാളുകളിലൊന്നാണ് ടെൻ്റ് പെഗ്ഗിങ്ങ് കോഴ്സിൽ കളിക്കിടെ തല ചുറ്റി വീണ അലക്സി, തങ്ങളെ രണ്ടാളെയും സ്നേഹ മഴയിൽ നനച്ചു നിർത്തി പൊയ്ക്കളഞ്ഞത്. കുമുദില്ലായിരുന്നെങ്കിൽ അലക്സിയുടെ മരണം ഹൃദയത്തിൽ തീർത്ത ഓട്ട ഒരിക്കലും അടയുമായിരുന്നില്ല.
അലക്സിയുണ്ടങ്കിൽ എടുക്കുന്ന തീരുമാനം, അവനില്ലെങ്കിലും എടുക്കാൻ കഴിയില്ലെങ്കിൽ താനെങ്ങനെ അവൻ്റെ പ്രണയപ്പാതിയാകും? അവളുടെ കണ്ണുകൾ തിളങ്ങി. തൻ്റെ പ്രണയപ്പാതാളത്തിൽ നിന്ന് ഹ്രസ്വ കാല അവധിയെടുത്ത്, കൗമാര സ്വപ്നം തേടിപ്പോയ അവനെന്തു നേടി, കുറേ ആത്മസംഘർഷങ്ങളല്ലാതെ? തനിക്കോ ? സ്വയം പുഷ്പിക്കാതിരുന്നിട്ടും തനിക്കായൊരു പൂക്കൂട കരുതിയ അലക്സിയോടവൾക്കൊടുങ്ങാത്ത ഇഷ്ടം തോന്നി. ഒരിക്കൽ കടുത്ത പ്രണയമെന്നും, വഞ്ചനയെന്നുമൊക്കെ തിരിച്ചറിഞ്ഞവ , കാലം കൊണ്ട് മാറ്റിയെഴുതപ്പെടുന്നതെങ്ങനെ എന്നത് അവളെ അത്ഭുതപ്പെടുത്തി.
കുമുദിനോട് പറയേണ്ട ഉത്തരം അതിനകം അവൾ കണ്ടെത്തിക്കഴിഞ്ഞിരുന്നു.
#തിരിച്ചറിവ് ബ്ലോഗ് എഴുത്ത്
താര സുഭാഷ്


25 Comments
ഒരു പെണ്ണിൻ്റെ ജീവിതത്തെ വളരെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. കഥയുടെ പശ്ചാത്തലവും പരിസരവും വളരെ ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു✨ എന്തൊരു ദൃശ്യഭംഗി – 💥ഒരു സിനിമയിൽ കാണുന്നതുപോലെ തോന്നി. പ്രേമവും വഞ്ചനയും നഷ്ടപ്രണയവും നിസ്സഹായതയും എല്ലാം നല്ല കയ്യടക്കത്തോടെ അവതരിപ്പിക്കാനുള്ള കഥാകാരിയുടെ രചനാ വൈഭവത്തെ സമ്മതിച്ചിരിക്കുന്നു👌. അഭിനന്ദനങ്ങൾ❤️👍
പ്രണയവും വഞ്ചനയും വേദനയും വിരഹവും…കാലങ്ങൾ കൊഴിയുമ്പോൾ അർത്ഥം മാറിവരുന്നതെങ്ങനെയാകും…മനോഹരമായ കഥ
നന്ദി സ്നേഹം റാണി.❤️❤️
മനോഹരമായ കഥ, കഥാപശ്ചാത്തലം അതിലേറെ മനോഹരം..🌷🌷🌷
സ്നേഹം ഇലക്ട. നന്ദി❤️
മനോഹരം.
നല്ല ആഖ്യാനം👏👌
സ്നേഹം ജോയ്സ്.❤️
ഒത്തിരി ഇഷ്ടമായി
ആഹാ….. മനോഹരമായ കഥ ….. ഹൃദ്യമായ അവതരണം❤️👍
സ്നേഹം❤️ സന്തോഷം മിനീ😃❤️
എന്താ കഥ., മനോഹരം ചേച്ചീ 👌👌👌❤️
കഥ ഇഷ്ടമായി.ആശംസകൾ….
Thank you Sujatha❤️
Chechi…..nannayirikkunnu…
സ്നേഹം കുഞ്ഞേ❤️❤️
സന്തോഷം കുഞ്ഞേ. സ്നേഹം❤️
Thanks Sindhu❤️
👍❤️
Thank you
മനോഹരമായി എഴുതി അഭിനന്ദനങ്ങൾ👌👍❤️💯🙏🙏🙏
നന്ദി. സ്നേഹം❤️
Good story
Thank you
നല്ല കഥ ❤️🌹👌.
തിരിച്ചറിവുകളും തീരുമാനങ്ങളും നമ്മുടെ ഉള്ളിൽ നിന്നു വരേണ്ടവ തന്നെ.❤️
Thank you suma❤️❤️