ബീനാമ്മേടെ ഫോൺ നിർത്താതെ അടിക്കുന്നതു കേട്ടാണ് തോമാച്ചൻ ചെന്നെടുത്തത്..
“എടിയേ, വിനുവാ. ഒന്നു വന്നേ, അവനെന്നതാടി ഇത്രേം രാവിലെ?”
“അവൻ്റമ്മയെ കെട്ടിക്കാൻ “എന്നാണ് പെട്ടന്ന് നാവേൽ വന്നത്. അത് പണ്ടൊക്കെ ചില്ലറ തെറിയായിരുന്നല്ലോ എന്നോർത്തു ബീനാമ്മയ്ക്കു ചിരിയും വന്നു. മൂത്താങ്ങള ജോയിച്ചായൻ്റെ എളേ ചെക്കനാണ്. കഴിഞ്ഞ നൂറ്റാണ്ടിലെങ്ങാണ്ടോ ജനിക്കേണ്ടവനാ.
“ആൻ്റിയും അങ്കിളും ഒന്നും അറിയുന്നില്ലിയോ? മമ്മി ആരാണ്ടിനെ കെട്ടിയെന്നു പറയുന്നു”.
“അവളു വല്ലോരേം കെട്ടിയാൽ ഞങ്ങക്കെന്നാ ചെയ്യാമ്പറ്റുവെടാ? അല്ലേത്തന്നെ സുമിനാ കെട്ടാഞ്ഞിട്ടല്ലാരുന്നോ നിനക്കൊക്കെ?” ചെക്കന് മുഷിഞ്ഞു. അങ്കിളിനു കൊടുത്തേ, എന്ന പറച്ചിലേത്തന്നറിയാം ദേഷ്യം. വൈകാതെ മൂത്തവനും വിളിക്കും മനു, അവൻ ഇച്ചരൂടെ ഭേദവാ.
സുമിനാ പിന്നേം എന്താണ്ടോ ഒപ്പിച്ചിട്ടൊണ്ട്. ഇൻസ്റ്റ തൊറന്നാലറിയാം. നേരവില്ലല്ലോ. കല്ലേ കെടക്കുന്ന ദോശ കരിയും, ഒലത്താനൊള്ള ബീഫാണേൽ ബോറടിച്ചു ചത്തു വെള്ളത്തേ കെടക്കുന്നു. മൊത്തം പരുപാടീം തെറ്റിയ ദെവുസവാ. അലാറം അടിച്ചപ്പോ നിർത്തിയേച്ച് ഒന്നൂടൊന്നു ചാഞ്ഞതാ. ഇനി ഉച്ചയോളം കെടന്നു മടച്ചാലും മെനയ്ക്കു പണി തീരുകേല. പള്ളീ പോക്കും മൊടങ്ങി. അതല്ലേലും നന്നായി. ചൊല്ലുവിളി ഇല്ലാത്ത സുമിനാടെ പോക്കാരിക്കും ഇന്നു കുർബാന കഴിഞ്ഞൊളള ചർച്ച !
പുള്ളാരെയെല്ലാം വലുതാക്കി ഓരോരോ രാജ്യത്തോട്ട് കേറ്റി വിട്ടേന് ബീനാമ്മ കർത്താവിനു സ്തുതി പറഞ്ഞു. തോമാച്ചൻ്റെ തഞ്ചം നോക്കിയാ മതിയല്ലോ! അതു തന്നെ മടുത്തിരിക്കുവാ. ആണുങ്ങളു മൊത്തമങ്ങു കഞ്ഞികളായി പോയല്ലോ തമ്പുരാനേ!
അടുക്കള വഴിക്കു വെറുതേ പോലും വരാത്തയാള്, എടിയേ, ന്നും വിളിച്ചു വന്നപ്പൊഴേ അറിയാം, സുമിനാടെ കേസ് പിടിക്കാനാ. മൂത്താങ്ങള ജോയിച്ചൻ ക്യാൻസറു വന്ന് മൂന്നാലാണ്ടത്തെ നരക ചികത്സയും കഴിഞ്ഞ് മരിക്കുമ്പോ സുമിനായ്ക്കു 39 വയസ്സേയൊള്ളൂ. അന്നവള് പള്ളീം കൂടി പ്രാർത്ഥനേം ചൊല്ലി, മൂന്നു കൊല്ലം കെടന്ന കെടപ്പേെ കെടന്ന ഞങ്ങടമ്മച്ചിയേം നോക്കി പെരേന്ന് പൊറത്തെറങ്ങാതിരുന്നപ്പം നല്ല കൊച്ച്, ദൈവഭയക്കാരി. ഇപ്പോ നാലു റീൽസിട്ടാലൊടനേ അവളങ്ങ് ചീത്തയാകുവോ? കെടന്നു കൊരയ്ക്കുന്ന എവമ്മാരെ രണ്ടിനേം കണ്ണു തെളിയിച്ച്, പെണ്ണും കെട്ടിച്ച്, എസ്റ്റേറ്റും പറമ്പുമൊന്നും കണ്ടോൻ കേറി നെരങ്ങാതെ നോക്കി നടത്തിയില്ലേ? അവളിനി ഇഷ്ടത്തിന് എന്നതേലും ചെയ്യട്ടെന്നേ, അതും പറഞ്ഞ് തിരിഞ്ഞു നിന്ന് സവാള അരിയുന്ന ബീനാമ്മയെ നോക്കി ആശങ്കയോടെ തോമാച്ചനോർത്തു.
നാട്ടിലെ പെണ്ണുങ്ങക്കിതെന്നാ പറ്റിയെൻ്റീശോയേ! സുമിനായോ സാത്താൻ്റെ പരീക്ഷണത്തീ പെട്ടു. ബീനാമ്മേടെ പോക്കും അത്ര മെനയല്ല. ഞാറാഴ്ച പള്ളീ പോക്കു മൊടക്കുന്നോളാരുന്നോ? ഇതിപ്പോ എന്നേലും വഴിയൊണ്ടേ പോകുവേല ! ഇവിടാന്നേ പുള്ളാരും അവടെ സൈഡാ. മമ്മി ഒത്തിരി കഷ്ടപ്പെട്ടതല്ലിയോ ഇനിയിപ്പോ എൻജോയ്, എന്നാ ചെറുക്കനും പെണ്ണും വിളിക്കുമ്പം വിളിക്കുമ്പം ഓതിക്കൊടുക്കുന്നേ.
“എടിയേ, ഇത് എന്നത്തേം കണക്കാന്ന് തോന്നുന്നില്ല കേട്ടോ. നീ അവളെയൊന്നു വിളിക്ക്. പുള്ളാരു വിളിച്ചിട്ടെന്നാ എടുക്കാത്തേന്നേലും ചോദിച്ചാട്ടെ “. ബീനാമ്മ തിരിഞ്ഞും നോക്കുന്നില്ലെന്നു കണ്ടു ഹൃദയഭാരത്തോടെ മടങ്ങുമ്പോൾ, വീണ്ടും ഫോൺ ബെൽ ! മനുവാരിക്കും എന്നും പറഞ്ഞ് മാൻ കുട്ടിയെപ്പോലെ തുള്ളിപ്പോകുന്ന കെട്ട്യോനെ അവൾ നിരാശയോടെ നോക്കി
ദോശേം ചമ്മന്തീം റെഡിയായൊടനേ, സുമിനാടെ ലേറ്റസ്റ്റ് കടുംകൈ കാണാനായി ബീനാമ്മ ഫോണെടുത്തു. അവള് ഉടുത്തൊരുങ്ങി ഏതോ കഫേലിരിക്കുന്നു. രണ്ടു പേർക്കുളള കോഫി, ടേബിളേലൊണ്ട്.
“I am no more single.
l am dating ……………? ”
എന്നാണ് സ്റ്റാറ്റസ്. ബീനാമ്മയ്ക്കു ചിരി വന്നു. ‘അടിപൊളി ആംബിയൻസ് ‘ എന്നു റിപ്ലൈ കൊടുത്തിട്ട് അവളോർത്തു, അപ്പോ ഇതാണ് ഇന്നത്തെ പുകില്. തൻ്റെയീ പോസിറ്റിവ് കമൻ്റിനും പരിഭവവും പരാതിയും വരും. സാരമില്ല.
ചീനച്ചട്ടിയേലിട്ട് ബീഫിനെ മര്യാദ പഠിപ്പിച്ചോണ്ടിരിക്കുമ്പം ഒരു സംശയം. സുമിനാ ഇനിയെങ്ങാനം… ഇച്ചായൻ്റെ കെട്ട്യോളാന്നേലും തന്നേക്കാ മൂന്നു വയസ്സിളപ്പമാ. 58 വയസ്സൊക്കെ ഇപ്പോ വല്ലതുമാന്നോ? അതും 96 k ഫോളോവേഴ്സുള്ള ഇൻഫ്ലുവൻസർക്ക്. ഒന്നു വിളിച്ചാലോ എന്നു വിചാരിച്ചതേ, ദാണ്ടേ വിളിക്കുന്നു.
സുമിനാ, എന്നതാടീന്ന് ചോദിച്ചതേ ചിരി തൊടങ്ങി. എൻ്റെ ചെക്കമ്മാരു വിളിച്ചോ ബീനാച്ചീ എന്നാണവൾ ആദ്യമേ ചോദിച്ചത്.
“വിളിക്കും. എനിക്കറിയാം. വേറേ ഭൂഖണ്ഡത്തിലിരുന്നോണ്ട് എന്നെ നല്ല നടപ്പ് പഠിപ്പിക്കുന്നവരല്ലേ !”
വിനുവിനെ അവൻ്റമ്മായിയപ്പനും പിരികേറ്റിക്കാണുമെന്ന് പറഞ്ഞ് രണ്ടാളും ചിരിച്ചു. അയാക്ക് സുമിനായെ, കെട്ട്യോളും മരിച്ച്, കാലുമുട്ടും തേഞ്ഞിരിക്കുന്ന അയാടെ ചേട്ടച്ചാരെക്കൊണ്ടു കെട്ടിക്കണമാരുന്ന്. അവളതിന് വഴങ്ങാത്ത ചൊരുക്ക്, കുടുമ്മക്കാരോട് മൊത്തോം തോന്നിവാസം പറഞ്ഞു തീർക്കുവാ. എട്ടു പത്തു മിനിറ്റ് സംസാരിച്ചു കഴിഞ്ഞപ്പോ മനസ്സിനൊരു തണുപ്പ്. പണിയെല്ലാം താമസിച്ചേൻ്റെ പരവേശമൊന്നു കൊറഞ്ഞു. ഫോൺ വെച്ചപ്പം ബീനാമ്മയോർത്തു, എവള് ഇൻഫ്ലുവൻസറാന്നു പറേന്ന നേരാന്നാ തോന്നുന്നേ !
കുടുമ്മക്കാരും എടവകക്കാരുമെല്ലാം സുമിനാടെ പുതിയ സ്റ്റാറ്റസ് വിശകലനം ചെയ്തു മരിച്ചു. അവള് ബാംഗളൂരിൽ, അനിയത്തീടടുത്ത് ഒണ്ടെന്നറിയാവുന്ന ബീനാമ്മ മാത്രം സുഖമായിട്ടൊറങ്ങി എണീറ്റോണ്ടിരുന്നു. ‘No more single’ സ്റ്റാറ്റസ് പലേടത്തു നിന്നിട്ട് സുമിന മനുഷ്യരെ തീ തീറ്റിച്ചു. സുമിനായ്ക്കു വല്ലോരേം കെട്ടണവാരുന്നെങ്കി തങ്ങൾ കൊണ്ടു വന്ന തങ്കപ്പെട്ട ആലോചനകൾ തഴഞ്ഞതെന്തിനെന്നറിയാതെ അഭ്യുദയകാംക്ഷികൾ വലഞ്ഞു. ഒടുവിൽ 15-ാം പക്കം സുമിനയുടെ പുതിയ സ്റ്റാറ്റസ് വന്നു ആദ്യത്തെ അതേ കോഫി ഷോപ്പിൽ നിന്ന്.
‘l am not single. I am just dating myself. ’
തേഞ്ഞെന്നു മനസ്സിലായെങ്കിലും അതു സമ്മതിക്കാതെ, കുടുമ്മക്കാരെല്ലാം, അവളെ കെട്ടിയവൻ ആരായാലും രണ്ടാഴ്ച്ചേൽ ഇട്ടേച്ചും പോയല്ലോ എന്നാശ്വസിച്ചു. നാട്ടിലെത്തിയ സുമിന, തൊട്ടടുത്ത അയ്യപ്പൻ കോവിലിലെ ഭജനസംഘത്തോടൊപ്പം ഗഞ്ചിറയടിച്ചു ചങ്കുപൊട്ടി പാടി.
”കല്ലും മുള്ളും
കാലുക്ക് മെത്തൈ’
സുമിന ജോയിയുടെ ടോപ് റീച്ച് ഭക്തി ഗാന റീൽസ് കണ്ട് കുടുമ്മക്കാർക്ക് ഗഞ്ചിറയില്ലാതെ തന്നെ ചങ്കു പൊട്ടി.
സുമിന, യൂറോപ്പു ചുറ്റാൻ പ്ലാനിട്ടപ്പോ, ബീനാച്ചിയേ, കൂടുന്നോ? എന്നു വെറുതേ ചോദിച്ചതാ. വീടും, തോമാച്ചനും വിട്ട് ബീനാമ്മ ഒന്നിനും വരില്ലെന്നറിയാം. പക്ഷേ കേട്ട പാടേ ആളു റെഡി.
“സുമിനായെ, ഞാനിങ്ങനെ ഓർക്കുവാരുന്നു, 25 കൊല്ലം ബഹറിനീ കെടന്നു കഷ്ടപ്പെട്ടു ഞങ്ങളു കാശൊണ്ടാക്കി. കഴിഞ്ഞ 11 കൊല്ലമായിട്ട് തോമാച്ചൻ വിശ്രമിക്കുവാ. ഞാനോ? പണ്ട് നേഴ്‌സാരുന്നെന്ന കാര്യം പോലും ഓർക്കുന്നില്ല. നീ കാര്യങ്ങളു നീക്കിക്കോ, ഞാനുമൊണ്ട്. ”
സുമിന അവളെ കെട്ടിപ്പിടിച്ചു.
“സത്യം പറഞ്ഞാ ഒറ്റയ്ക്കു പോകാനിച്ചിരെ പേടിയൊണ്ടാരുന്നു ബീനാച്ചിയെ ”
തിരക്കിൻ്റെ ദിനങ്ങളായിരുന്നു പിന്നെ. ആദ്യം എല്ലാം തമാശയാണെന്നു കരുതിയ തോമാച്ചൻ ഒടുക്കം തളർന്നു പോയി. മൂന്നു നേരത്തേം ശാപ്പാടും ചായേം ചെറുകടീം വരെ നാലഞ്ചു വീടപ്പുറത്ത് വീട്ടിലുണ് നടത്തുന്ന റാഹേലിനെ ഏല്പിച്ചിട്ടുണ്ടെന്നും കൂട്ടു കെടക്കാൻ വെട്ടുകാരൻ മോഹനൻ വരുമെന്നും പറഞ്ഞപ്പോ തോമാച്ചൻ പൊട്ടിക്കരഞ്ഞു. സങ്കടം വന്നെങ്കിലും ഒന്നര മാസത്തെ കാര്യമല്ലേ, പുള്ളിക്കും ഒരു ചേഞ്ച് ആകട്ടെ എന്നാശ്വസിച്ചു.
രണ്ടാഴ്ചയ്ക്കു ശേഷം, മോണ്ടിനീഗ്രോയിൽ നിന്ന് അപ്‌ലോഡ് ചെയ്ത വീഡിയോയിൽ, സുമിനയേക്കാൾ അനായാസം ആ നാട്ടുകാരോട് സംസാരിക്കുകയും വിവരണം നൽകുകയും ചെയ്യുന്ന ബീനാമ്മയെ നോക്കി തോമാച്ചൻ നെടുവീർപ്പിട്ടു. പുറത്തു ജീവിച്ചും ജോലി ചെയ്തും പരിചയം ബീനാമ്മയ്ക്കാണ്. ഭാഷയിലും പെരുമാറ്റത്തിലുമെല്ലാം സുമിനയേക്കാൾ പോളിഷ്ഡ് ആകുന്നത് സ്വാഭാവികം. കണ്ടു കണ്ടിരിക്കെ, എന്തിനെന്നറിയാതെ തോമാച്ചൻ്റെ കണ്ണു നിറഞ്ഞു. അവിടത്തെ ഒരു റസ്റ്റോറൻ്റിലെ ഷെഫിനെ, പാലപ്പം വട്ടത്തിൽ ചുറ്റിച്ചെടുക്കാൻ പഠിപ്പിക്കുന്ന ബീനാമ്മയെ നോക്കിയിരുന്നപ്പോൾ, പതിയെ അയാളുടെ മനസ്സും നിറഞ്ഞു. വീഡിയോയ്ക്കു താഴെ ‘എൻജോയ് ‘ എന്നൊരു കമൻ്റുമിട്ട് വല്ലാത്തൊരു ശാന്തതയോടെ, തോമാച്ചൻ പതിയെ കസേരയിൽ ചാഞ്ഞിരുന്നു.


16 Comments
നിലവാരുള്ള എഴുത്ത്.
…. എല്ലാവരും പുറം ലോകത്തെത്തട്ടെ….
എന്റെ ചേച്ചീ ഭാഷയും ഈ സ്പിരിറ്റും മോഹിപ്പിക്കുന്നു. എന്നാ രസവാന്നെ വായിക്കാൻ 🫂🫂🫂❤️
അവസാനം ആ enjoy പറയുന്നില്ലേ.. അവിടാണ് ശരിക്കും മാറ്റം.
ആ ബോറടിച്ച ബീഫിൻ്റെ ബാക്കിയെങ്ങാനും ‘ഇരിപ്പുണ്ടോ?👌❤️😘
വായോ. set ആക്കാം.
പെണ്ണുങ്ങളും അടുക്കളവിട്ട് ലോകമൊക്കെ ചുറ്റണം. എൻജോയ് എന്ന് പറയാൻ ആണുങ്ങൾക്കും പറ്റണം- അപ്പൊഴേ ജീവിതം എന്നത് ശരിക്കും ഒരു ജീവിതമാകൂ…. എഴുത്ത് ഇഷ്ടമായി- ഉപയോഗിച്ച ഭാഷാ ശൈലിയും. 👌 അഭിനന്ദനങ്ങൾ ❤️👍
വായിക്കാനും കമൻ്റ് ചെയ്യാനും സമയം നീക്കിവെച്ചതിന് പ്രത്യേകം നന്ദി. സ്നേഹം.❤️❤️
അടിപൊളിയായിട്ടുണ്ട് താരച്ചേച്ചി ♥️♥️♥️
സൂപ്പർ👌🌹♥️
സ്നേഹം സുമ❤️❤️❤️❤️🥰🥰🥰
മനോഹരമായ എഴുത്ത്. അടുക്കളയിൽ നിന്നും അരങ്ങത്തേക്ക് എന്ന ആഹ്വാനത്തിന്റെ പുതിയ വേർഷൻ.
Super! ❤️👏👌
സ്നേഹം ജോയ്സ്. വായിച്ചതിനും കമൻ്റ് ചെയ്തതിനും സ്നേഹം❤️❤️🥰
ബീനാമ്മേട കൂടെ ഒന്നു നാടു ചുറ്റിയാലോ ഹൃദ്യമായ എഴുത്ത്❤️👍
ചുറ്റാം. നമുക്കെല്ലാം കൂടൊന്നു ചുറ്റാം. സ്നേഹം മിനി.❤️❤️🥰🥰
സൂപ്പർ ❤️
മനോഹരമായ എഴുത്ത്. അടുക്കളയിൽ നിന്നും അരങ്ങത്തേക്ക് എന്ന ആഹ്വാനത്തിന്റെ പുതിയ വേർഷൻ.
Super! ❤️👏👌
സ്നേഹം നിഷ.❤️❤️ വായിച്ചതിനും കമൻ്റ് ചെയ്തതിനും❤️❤️