ഡയലോഗ് ഡെലിവറി ശരിയാകണം. അടുപ്പിൽ കിടക്കുന്ന ഉപ്പുമാവും റെഡിയാകണം. 33 വർഷം മുമ്പത്തെ രസകരമായൊരു നാടക റിഹേഴ്സൽ കാലത്തിന്റെ ഓർമച്ചിത്രമാണ് ഇതോടൊപ്പമുള്ളത്.
മറവിയുടെ പൊടി തുടച്ച്, ഈയിടെ ഇത് മലയാള മനോരമയുടെ ഇൻഹൗസ് മാഗസിൻ ‘കുടുംബരമ’യുടെ ബാക്ക് കവറായി. സൗഹൃദച്ചൂടും, കൂട്ടായ്മക്കുളിരും നിറഞ്ഞ സുന്ദരമായ ആ കാലത്തിലൂടെ സുഭാഷും ഞാനും ഒരിക്കൽ കൂടി ഭ്രമണം ചെയ്തു വന്നു
ഇപ്പോഴിതാ പ്രിയ സുഹൃത്ത് ആകാശവാണി റിട്ട. അസിസ്റ്റൻറ് ഡയറക്ടർ ഡി. പ്രദീപ്കുമാർ , മനോരമ എഡിറ്റോറിയൽ ഡയറക്ടർ ജോസ് പനച്ചിപ്പുറവുമായി നടത്തിയ ദീർഘസംഭാഷണത്തോടൊപ്പം, ഈയാഴ്ചത്തെ കലാകൗമുദിയിലും 1992 മുതൽ മറവിയിലായിരുന്ന ഈ ചിത്രം വെളിച്ചം കാണുന്നു.
ഞങ്ങളുടെ മകൾ ,ചിന്നുവിന് എട്ടു മാസം പ്രായമുള്ളപ്പോഴാണ് ഞാൻ കോട്ടയത്തു താമസത്തിനെത്തുന്നത്. വീട്ടുടമ മല്ലികച്ചേച്ചിയും മക്കൾ നിഷയും ആഷയും അനീഷും, എന്നെയും കുഞ്ഞിനെയും പൂർണമായി ഏറ്റെടുത്തതു കൊണ്ട് ആ കാലം അല്ലലില്ലാതെ മുന്നോട്ടു പോയി. കോട്ടയത്തേക്ക് സ്ഥലം മാറ്റം വൈകിയതിനാൽ പ്രസവാവധി കഴിഞ്ഞ് ഞാൻ തിരിച്ച് ജോലിയിൽ പ്രവേശിച്ചിരുന്നില്ല.
ഒരു ദിവസം ഓഫീസിൽ നിന്നു വന്ന സുഭാഷ്, മലയാള മനോരമയുടെ വാർഷികത്തിന് എഡിറ്റോറിയൽ ടീം അവതരിപ്പിക്കുന്ന നാടകത്തിന് നായികയെ കിട്ടുന്നില്ല, തന്നെ എങ്ങനെയും പറഞ്ഞു സമ്മതിപ്പിക്കണമെന്ന് തോമസ് സാറും ജോസ് സാറും നിർബന്ധിക്കുന്നു, തനിക്കു പറ്റുമോ എന്നു ചോദിക്കുന്നു. റിഹേഴ്സൽ എല്ലാം അവരിവിടെ വന്നെടുക്കും. നാടകം അവതരിപ്പിക്കാൻ മാത്രം ഓഫീസിൽ ചെന്നാൽ മതി. മനോരമയിൽ അന്ന് വനിതാ ജേണലിസ്റ്റുകളില്ല. കെ.ആർ മീരയുടെ വരവ് പിന്നെയും ഒരു കൊല്ലം കഴിഞ്ഞാണ്. മല്ലികച്ചേച്ചിയും മക്കളും കുഞ്ഞിനെ ഏൽക്കുമെങ്കിൽ നോക്കാമെന്നു ഞാൻ. കേട്ട പാടേ മല്ലികച്ചേച്ചി ചിന്നുവിന്റെ ചുമതലയേറ്റു.
പിന്നത്തെ ഏതാനും ദിവസങ്ങൾ, ഞങ്ങളുടെ കുഞ്ഞു വീടൊരു നാടകക്യാംപ് ആയി മാറി. രാവിലെ ഏഴു മണിയോടെ കാറിലും ബൈക്കിലുമായി തലമുതിർന്നതും, മുതിർന്നു വരുന്നതുമായ ഒരു സംഘം പത്രപ്രവർത്തകർ വന്നിങ്ങിറങ്ങും. അന്നത്തെ ന്യൂസ് എഡിറ്ററും ഇന്നത്തെ എഡിറ്റോറിയൽ ഡയറക്ടറുമായ ജോസ് സാർ ആണ് എല്ലാവരെയും ആട്ടിത്തെളിച്ചു കൊണ്ടുവരുന്നത്.
അടുക്കളയിൽ എനിക്കന്ന് സ്ഥിരം സഹായികളൊന്നുമില്ല. റിഹേഴ്സലിന് പലരും രാത്രി ഷിഫ്റ്റ് കഴിഞ്ഞ് ശരിക്കുറങ്ങാതെയും രാവിലെ കഴിക്കാതെയുമാവും വരിക. മല്ലികച്ചേച്ചിയോടു കടം വാങ്ങിയ വലിയ ഉരുളിയിൽ കുറെ ഉപ്പുമാവുണ്ടാക്കിയതും പഴവും മേശപ്പുറത്തു വയ്ക്കും. വേണ്ടവരെല്ലാം വിളമ്പിക്കഴിക്കും. മിക്ക ദിവസങ്ങളിലും രാവിലെ കുഞ്ഞിനു ഭക്ഷണമൊക്കെ കൊടുത്ത് വരുമ്പോഴേക്കും റിഹേഴ്സൽ തുടങ്ങും. അപ്പോൾ ഉപ്പുമാവ് ഇളക്കുകയും ചായ കുട്ടുകയും ചെയ്യുന്നതിനിടയിൽ അടുക്കളയിൽ നിന്നാണ് ഞാൻ ഡയലോഗ് പറയുന്നത്. കുഞ്ഞൊരു വീടായിരുന്നതു കൊണ്ട് ഹാളിലിരിക്കുന്ന നടന്മാർക്കും തുടർ സംഭാഷണങ്ങൾ ബുദ്ധിമുട്ടായിരുന്നില്ല. അഭിനയിക്കുന്നവർക്കു പുറമേ, ആ ദിവസം മറ്റു തിരക്കുകളില്ലാത്ത എഡിറ്റോറിയൽ ടീമംഗങ്ങൾ മുഴുവൻ എത്തുമായിരുന്നു.
ആ വീടിനും അവിടത്ത മിനിമലിസത്തിനും താങ്ങാനാവാത്തത്ര ആളുകൾ വന്നിട്ടും യാതൊരു ബുദ്ധിമുട്ടും ആർക്കും തോന്നാതിരുന്നത് എല്ലാവരും സൗഹാർദ്ദത്തോടെ തുറന്നിട്ട ഹൃദയങ്ങളുടെ ക്രോസ് വെന്റിലേഷൻ മൂലമാണ്.
‘ശാന്തമ്മ കണ്ട സിനിമ’എന്ന ഞങ്ങളുടെ നാടകത്തിന്റെ കഥയും സംഭാഷണവും അസിസ്റ്റന്റ് എഡിറ്റർ ചൊവ്വല്ലൂർ കൃഷ്ണൻ കുട്ടി സാറിന്റേതായിരുന്നു. മനോരമ വാരിക എഡിറ്ററും നടൻ അടൂർഭാസിയുടെ സഹോദരനുമായ പത്മൻ സാറിന്റെ സംവിധാനം. ഒരു ന്യൂസ് ബ്യൂറോയിലെ ചന്തത്തിരക്കുകൾ പശ്ചാത്തലമാക്കി, നല്ല ഹ്യൂമർ ചേർത്തെഴുതിയ കെട്ടുറപ്പുള്ള കഥയായിരുന്നു നാടകത്തിന്റെ ഹൈലൈറ്റ്. ന്യൂസ് ബ്യൂറോയിലെ രണ്ടു റിപ്പോർട്ടർമാരിൽ ഒരാളുടെ ഒന്നാം വിവാഹ വാർഷികമാണ് കഥാസന്ദർഭം. ഉച്ചയ്ക്കു ശേഷം ലീവ് എടുത്ത് അയാളുടെ ഭാര്യ ശാന്തമ്മ, (എൻ്റെ കഥാപാത്രം) സിനിമയ്ക്കു പോകാനായി ബ്യൂറോയിലെത്തുന്നു. ഒന്നിനു പുറകേ ഒന്നായി കയറി വരുന്ന മനുഷ്യരും വാർത്തകളുമായി റിപ്പോർട്ടർക്ക് സമയത്തിനിറങ്ങാൻ പറ്റുന്നില്ല
ടൈറ്റിൽ റോൾ അഭിനയിക്കുന്ന ഞാൻ നാടകത്തിന്റെ രണ്ടാം മിനിറ്റിൽ സ്റ്റേജിൽ എത്തിക്കഴിഞ്ഞാൽ പിന്നവിടെ പോസ്റ്റാണ്. റിപ്പോർട്ടർ ഭർത്താവിനെ കാത്തു കുത്തിയിരിക്കുന്നതിനിടയിൽ വന്നു പോകുന്ന ആകളെക്കുറിച്ചെല്ലാം എന്തങ്കിലും പറഞ്ഞും അക്ഷമയും അതൃപ്തിയും പ്രകടിപ്പിച്ചും, കോപതാപങ്ങൾ കാണിച്ചും വേണം സ്റ്റേജിൽ നമ്മുടെ പ്രസൻസ് നിലനിർത്താൻ. നാടകത്തിലെ റിപ്പോർട്ടർമാർ രണ്ടും ഇന്നു മനോരമയുടെ അസോഷ്യേറ്റ് എഡിറ്റർമാരാണ്. പി. ജെ. ജോർജും, പി. ജെ. ജോഷ്വയും. രണ്ടാളും ഗംഭീര പ്രകടനമായിരുന്നു. അന്നത്തെ എഡിറ്റോറിയൽ ഡയറക്ടർ തോമസ് ജേക്കബ് സാറും, സീനിയർ എഡിറ്റർമാരായ കെ.എൻ. ആർ. നമ്പൂതിരിയും (നടൻ ബാബു നമ്പൂതിരിയുടെ സഹോദരൻ), വാസുദേവഭട്ടതിരിയുമെല്ലാം വിവിധ ആവശ്യങ്ങളുമായി ബ്യൂറോയിലെത്തുന്നവരായാണ് അഭിനയിച്ചത്. മുഖ്യ സംഘാടകനായ ജോസ് സാർ പൈങ്കിളി സാഹിത്യകാരന്റെ റോളിലും ഇന്നത്തെ ബിസിനസ് എഡിറ്റർ പി.കിഷോർ പൊങ്ങച്ചക്കാരനായ കോൺട്രാക്ടറായും തകർപ്പൻ പ്രകടനമായിരുന്നു. ഗിറ്റാറുമായി വന്ന് ഗോപകുമാര മേനോനും നാടകത്തിന്റെ ഭാഗമായി.
റിഹേഴ്സൽ രണ്ടു ദിവസം പിന്നിട്ടപ്പോഴേക്കും, അഭിനേതാക്കളെല്ലാം ആവിഷ്ക്കാര സ്വാതന്ത്ര്യമെടുത്തു വീശാൻ തുടങ്ങി. ഭാഷാസ്വാധീനമുള്ളവരായതുകൊണ്ട് കഥയുടെ ചട്ടക്കൂടിൽ നിന്നുകൊണ്ട് സന്ദർഭത്തിനൊത്ത സ്വന്തം ഡയലോഗുകളായി (നാടകമെഴുതിയ ചൊവ്വല്ലൂർ സാർ അന്ന് കോഴിക്കോട്ട് ആയത് രണ്ടു കൂട്ടരുടേയും ഭാഗ്യം !). ഈ മനോധർമ ആട്ടത്തിന്റെ തുടർച്ചയായി സ്റ്റേജിൽ, ജോഷ്വ മേശപ്പുറത്തു കിടന്ന ഭാഷാപോഷിണിയെടുത്ത് എനിക്കു നേരേ നീട്ടി “ദാ , ഇതുവല്ലതും വായിച്ചോണ്ട് മിണ്ടാതിരിക്ക്’’, എന്നൊരു ഡയലോഗ്. അന്നു വരെ ഒരു റിഹേഴ്സലിൽ പോലും ഇറക്കാത്ത ഫ്രഷ് നമ്പറാണ്. ഞാനപ്പോൾ സിനിമയ്ക്കു പോകാൻ പറ്റാത്ത ശാന്തമ്മയായി തകർത്ത് ജീവിച്ചു കൊണ്ടിരിക്കുകയാണ്. വേണമെങ്കിൽ ഭാഷാപോഷിണി വാങ്ങി വെറുതെ വായിക്കുന്നതായി കാണിക്കാം. പക്ഷെ , ബ്യൂറോയിൽ കയറി വന്ന പൈങ്കിളി സാഹിത്യകാരനെ കണ്ട് ത്രില്ലടിക്കുന്ന ക്യാരക്ടറായി അതിനകം തന്നെ ശാന്തമ്മയെ സെറ്റ് ചെയ്തുപോയി. അതു കൊണ്ട് ഭാഷാപോഷിണി തിരിച്ചിട്ടു കൊടുത്തിട്ട്,
‘‘ഇതൊക്കെ ആരേലും വായിക്കുമോ, മനോരമ വീക്ക്ലിയില്ലേ ദാസേട്ടാ ?’’
എന്ന് , കണ്ണും പൂട്ടി ശാന്തമ്മയങ്ങു കാച്ചി. മുൻ നിരയിലിരുന്ന മാത്തുക്കുട്ടിച്ചായനും (അന്നത്തെ ചീഫ് എഡിറ്റർ, ശ്രീ കെ.എം. മാത്യു), അമ്മച്ചിയും (മിസിസ് കെ.എം മാത്യു) ചിരിച്ചു കൈ കൊട്ടുന്നതു കണ്ടപ്പോൾ വന്ന സന്തോഷമടക്കാൻ മാത്രം ഞാനൽപം പണിപ്പെട്ടു!
ഇത്രയും വായിക്കുമ്പോൾ ഞങ്ങളെല്ലാം കടുത്ത ആത്മവിശ്വാസത്തോടെ അഭിനയിച്ചു എന്നു തോന്നിയില്ലേ? പക്ഷേ, സത്യമതല്ല. നാടകമൊക്കെ ഇപ്പ ശരിയാക്കിത്തരാം എന്നും പറഞ്ഞ് മനോരമയിൽ ചെന്നിറങ്ങുമ്പോൾ, അവിടെ കിടക്കുന്നു, പ്രശസ്തരായ സൂര്യസോമ നാടക ട്രൂപ്പിന്റെ വണ്ടി. (ചിത്രത്തിൽ കാണുന്നത് അവരുടെ നാടകവണ്ടിയാണ്. ഒരു ഗുമ്മിന് അതിൻ്റെ മുന്നിൽ കയറി നിന്ന് ഫോട്ടോ എടുത്തതാണ്)
ഞങ്ങളുടെ നാടകം കഴിഞ്ഞാൽ അവരുടെ നാടകമാണെന്ന് അറിയാമായിരുന്നെങ്കിലും, ഒരു പ്രഫഷനൽ സംഘം കൗതുകത്തോടെ ഞങ്ങളുടെ അമച്വർ ഷോ കണ്ടുനിൽക്കുന്നതിന്റെ പരിഭ്രമം തീർച്ചയായും ഉണ്ടായിരുന്നു. എങ്ങനെയോ അതു മറി കടക്കാൻ കഴിഞ്ഞു എന്നു മാത്രം. നാടക ശേഷം ആ കലാകാരന്മാർ ഒന്നടങ്കം തികഞ്ഞ ഉദാരതയോടെ ഞങ്ങളെ അഭിനന്ദിച്ചു കൊണ്ട് ശരിയായ കലാകാരന്മാരുടെ വലുപ്പം ബോധ്യപ്പെടുത്തുകയും ചെയ്തു.
ഒന്നോർത്താൽ , ഇന്നലെകളുടെ സുഗന്ധമുള്ള ഓർമകളാണല്ലോ ഇന്നിൻ്റെ ഊർജം. നല്ല ബാല്യവും നല്ല യൗവ്വനവും കിട്ടുക എന്നത് അനുഗ്രഹമാണ്. പ്രായമേറുന്നതിൻ്റെ തട്ടുമുട്ടുകൾ കുറേയൊക്കെ അതിൽ തട്ടിക്കിഴിച്ച് ഉശിരോടെ മുന്നോട്ടു പോകാം.
#താര സുഭാഷ്
#കൂട്ടക്ഷരങ്ങൾ


4 Comments
നല്ല രസകരമായ എഴുത്ത് 👌ഒരു നടി കൂടി ആയിരുന്നു അല്ലേ.
ചെറുതായിട്ട്🤣❤️❤️❤️🥰
അപ്പോൾ നായികയായും വിലസി അല്ലേ?♥️
അടിപൊളി♥️👌😃
നാടക റിഹേഴ്സലിന്റെ വിവരണം ഹൃദ്യമായി. ഇതു പോലെയുള്ള ഗ്രൂപ്പ്ഡാൻസ് പഠിത്തവും പെർഫോമൻസും ഞാനും ഓർത്തു പോയി.👌