ഫോൺ നിർത്താതെ ബല്ലടിച്ചപ്പോഴാണ് അനൂപ് അകത്തേക്കു വന്നത്. മുംബൈയിലുള്ള മോൻ്റെ വീട്ടിലേക്കു വന്നിട്ട് ഒരു മാസമായി. എവിടെയായാലും രാവിലത്തെ നടത്തവും എക്സർസൈസുകളും മുടക്കാറില്ല.
ഓ പപ്പനാണല്ലോ. രാവിലെ എന്തു വിശേഷമാണാവോ.
”എന്താടോ രാവിലെ തന്നെ?”
”ഇന്നലെ രാത്രി നമ്മുടെ ശ്രീനി സാറിൻ്റെ ഭാര്യ ഷൈലച്ചേച്ചി മരിച്ചു പോയി. അടക്കം നാളെയാണ്. നിനക്കു വരാൻ പറ്റില്ലെന്നറിയാം. എന്നാലും….”
അവൻ പിന്നെയും എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു.
”പാവം ശ്രീനി സാർ. ഇളയമകളുടെ വിവാഹം കഴിഞ്ഞിട്ടില്ല. ഇനിയെല്ലാം ഒറ്റയ്ക്കു വേണ്ടേ? എത്രവർഷത്തെ പ്രണയത്തിനു ശേഷം വിവാഹിതരായവരാണ്. ശരിക്കും മെയ്ഡ് ഫോർ ഈച്ച് അദർ ആയിരുന്നു. ഞങ്ങളുടെയെല്ലാം റോൾമോഡലുകളായിരുന്നു സാറും ചേച്ചിയും “
ഒന്നും മനസ്സിലേക്കു കടന്നില്ല.
ശ്രീനി സാറിൻ്റെ വാക്കുകളാണ് ചെവിയിൽ മുഴങ്ങിക്കൊണ്ടിരുന്നത്.
“സ്നേഹവും പ്രണയവും ഒന്നല്ല അനൂപേ. ചിലർ ജീവിതത്തിലേക്കു കടന്നു വരുമ്പോൾ നമ്മൾ പെട്ടു പോകുമെന്നു കേട്ടിട്ടുണ്ട്. ഞാനിപ്പോൾ അതനുഭവിക്കുകയാണ്. കയ്ച്ചിട്ട് ഇറക്കാനും വയ്യ മധുരിച്ചിട്ടു തുപ്പാനും വയ്യ എന്ന ഒരവസ്ഥയിലാണു ഞാൻ.
ചിലരിൽ നിന്ന് മോചനം നേടുക അസാദ്ധ്യമാണ്. അതൊരു നിഴലായി എന്നും നമ്മെ പിന്തുടരും.”
ആദ്യമായി ജോലികിട്ടി കോളേജിലേക്കു ചെന്നപ്പോൾ ആകെ അങ്കലാപ്പായിരുന്നു. പഠിപ്പിച്ച് ഒരു പരിചയവുമില്ല. തന്നോളം പോന്ന കുട്ടികളാവും മുന്നിലെന്നു പറഞ്ഞ് പലരും പേടിപ്പെടുത്തിയിട്ടുമുണ്ട്. ഡിപ്പാർട്ടുമെൻ്റിലേക്കു കടന്നപ്പോൾ ശ്രീനി സാറിൻ്റെ ചിരിക്കുന്ന മുഖമാണ് സ്വാഗതമോതിയത്. പിന്നെ താമസവും ഒന്നിച്ചായി. ശ്രീനി സാർ എപ്പോഴാണ് ശ്രീനിയേട്ടനായത്?
അനൂപ് ഓർമ്മകളിൽ പരതി.
ആയുർവേദ ഡോക്ടറായിരുന്ന ഷൈലച്ചേച്ചിയുമായുള്ള പ്രണയം അവർക്കിടയിലെ പ്രധാന സംസാരവിഷയമായിരുന്നു. മനോഹരമായ അക്ഷരങ്ങളിൽ ശ്രീനിയേട്ടൻ്റെ അഡ്രസ്സെഴുതിയ കത്തുകൾ ഒന്നിടവിട്ട ദിവസങ്ങളിൽ വന്നു കൊണ്ടിരുന്നു. ഒന്നു പ്രണയിച്ചാൽ കൊള്ളാമെന്ന തോന്നൽ ആരുടെയുള്ളിലും ഉണ്ടാകുന്ന ഒരു ബന്ധമായിരുന്നു അവരുടേത്.
വിവാഹശേഷം അവരുടെ വീട്ടിലെ സ്ഥിരം സന്ദർശകനായിരുന്നു. പിന്നെ പല സ്ഥലങ്ങളിലായെങ്കിലും ബന്ധം ഒരിയ്ക്കലും മുറിഞ്ഞു പോയിരുന്നില്ല.
“ഒരു രക്ഷയുമില്ല അനൂപേ. അവളെന്നെ സ്നേഹിച്ചു കൊല്ലുകയാണ്. പൊസസ്സീവ്നെസ്സ് എന്നു പറഞ്ഞാൽ ഇതാണോ? അവളും മക്കളുമല്ലാതെ ആരും എൻ്റെ ജീവിതത്തിലുണ്ടാകരുതെന്നൊക്കെ ശഠിച്ചാൽ ഞാനെന്താ ചെയ്യേണ്ടത്? “
പലപ്പോഴും ശ്രീനിയേട്ടൻ്റെ നിസ്സഹായത രോഷമായി മാറിയെങ്കിലും ഓരോന്നു പറഞ്ഞ് സമാധാനിപ്പിക്കാൻ ശ്രമിച്ചിരുന്നു.
“ഞാനെൻ്റെ അച്ഛനെയോ അമ്മയേയോ സഹോദരങ്ങളെയോ കാണുന്നതോ സംസാരിക്കുന്നതോ അവൾക്കു സഹിക്കില്ല. ഹിസ്റ്റീരിയ പിടിച്ചതു പോലെയാണ് പിന്നെ പെരുമാറുന്നത്. നിനക്കൊരു സംഭവം കേൾക്കണോ? അച്ഛനേയും അമ്മയേയും കുറച്ചു ദിവസത്തേക്കു ഞാനിവിടെ കൊണ്ടുവന്നിരുന്നു. അവൾ കുറെ മാങ്ങ പൂളിക്കൊണ്ടു വന്ന് എനിക്കും മക്കൾക്കും തന്നു. ബാക്കി അവളും കഴിച്ചു. തൊട്ടടുത്തിരുന്ന അച്ഛനുമമ്മയ്ക്കും ഒരു കഷണം പോലും കൊടുത്തില്ല. അതുപോലെയാണ് ഓരോ കാര്യങ്ങളും ചെയ്യുന്നത്. ഞാൻ നാട്ടിലേക്കൊന്നുപോയാൽ ആകെ ബഹളമാണ്. എനിക്കു മതിയായെടാ.”
പിന്നെയെപ്പോഴോ ചേച്ചിയ്ക്കു സുഖമില്ലാതായി. കാൻസറാണെന്നറിഞ്ഞ് കാണാൻ ചെന്നിരുന്നു. ചേച്ചിയുടെ പിടിവാശികൾ ദിനം പ്രതി വർദ്ധിച്ചു വന്നതേയുള്ളു.
ഒടുവിൽക്കാണുമ്പോൾ ശ്രീനിയേട്ടൻ ആകെ പരീക്ഷീണനായിരുന്നു.
“ക്ഷമിച്ചും സഹിച്ചും ഞാനിപ്പോൾ ഭൂമിയ്ക്കു തുല്യനായി അനൂപേ. ഹൃദയത്തിൻ്റെ ഭാരമൊന്നിറക്കി വെയ്ക്കാൻ എന്തു ചെയ്യണമെന്നറിയാതെ ഉഴലുകയാണ്.”
” ഇന്നു ചായയൊന്നും വേണ്ടേ? ആരായിരുന്നു ഫോണിൽ? എന്താ വലിയൊരാലോചന?”
കീർത്തിയാണ്.
ഷൈലച്ചേച്ചിയുടെ ഒരാരാധികയാണ് അവളും. സത്യമാരറിയാൻ?
ബന്ധങ്ങൾ എപ്പോഴും സുഖകരമായ നിമിഷങ്ങളാൽ മാത്രമല്ല നിർമ്മിക്കപ്പെടുന്നത്. അതു നിലനിർത്താൻ ക്ഷമയുടെ നിശബ്ദശക്തിയും വിശ്വാസത്തിൻ്റെ കരുത്തുറ്റ കൈകളും വേണം. ഇതൊക്കെപ്പറഞ്ഞാൽ അവൾ ഫിലോസഫിയെന്നു കളിയാക്കുകയേയുള്ളു.
അയാൾ ശ്രീനിയേട്ടനു ഫോൺ ചെയ്യാനായി എഴുന്നേറ്റു.
#കൂട്ടക്ഷരങ്ങൾ
#പുരുഷജീവിതം

