“മാഡം ഇറങ്ങാറായോ? ഹെഡ് ഓഫീസിൽ നിന്നും വണ്ടി വന്നിട്ടുണ്ട്… ” രാജീവ് വാതിൽക്കൽ വന്ന് ചോദിച്ചു.
രമ മാഡം കണ്ണുകൾ ഉയർത്തി നോക്കി.
ക്ലർക്ക് മായ രാജീവിനെ കണ്ണുകൾ ഇറുക്കി കാണിച്ചു. ഒരു ഫയലിന്റെ കാര്യം ചോദിച്ച് മാഡം ഇപ്പോൾ നല്ല ദേഷ്യത്തിൽ ആണ്. മാഡം വലിച്ചെറിഞ്ഞ ഫയലുകൾ നിലത്ത് നിന്നും മായ വാരി എടുത്തു.
അയാൾക്ക് കാര്യം അത്ര പിടികിട്ടിയില്ല. പുതിയ അപ്പോയിന്റ്മെന്റ് അല്ലേ. രമ മാഡത്തെ അത്ര പരിചയം ഇല്ല…
“താൻ പറഞ്ഞിട്ട് വേണോ ഞാൻ ഇറങ്ങാൻ.. തന്റെ കൂട്ട് ഓഫീസിൽ കൂടെ അങ്ങോട്ടും ഇങ്ങോട്ടും ഓടി നടന്നാൽ പോരാ എനിക്ക്. എടുപ്പത് പണി ഉണ്ട്?”
അവർക്ക് രാജീവിന്റെ ചോദ്യം എന്തോ ഇഷ്ടം ആവാത്ത പോലെ തോന്നി.
രാജീവിന് താൻ ചൂഴ്ന്ന് ഇല്ലാതായി പോവുന്ന പോലെ തോന്നി. ഓഫീസിൽ ഉള്ള എല്ലാവരുടെയും മുൻപിൽ… എല്ലാവരും നോക്കി നിൽക്കെ…
ഏത് പോസ്റ്റിൽ ഉള്ളവർ ആയാലും മറ്റുള്ളവരുടെ മുൻപിൽ വെച്ച് ആത്മാഭിമാനത്തിനുണ്ടാവുന്ന ക്ഷതം ഒരിക്കലും മാറാത്ത വേദന ആയി എന്നും മനസ്സിൽ കിടക്കും രാജീവ് ചിന്തിച്ചു.
“സീമ ഇന്നും ലീവ് ആണോ… വയ്യാഴിക ആണെന്ന് വച്ച് ഇങ്ങനെ ലീവ് എടുത്താൽ എങ്ങനെയാ… “
“അയാളുടെ ലീവ് എല്ലാം തീർന്നില്ലേ…
ഈ ലീവ് എന്നുള്ളത് KSR ഇൽ ഉണ്ട് എന്നു വച്ച് അത് നിങ്ങളുടെ അവകാശം ആയി ആരും കരുതണ്ട.. അത് സ്വന്തം ഓഫീസറുടെ ആനുകൂല്യം ആയി കരുതിയാൽ മതി. “
ഓഫീസിൽ ആകെ നിശബ്ദത പടർന്നു.
“ഞാൻ സൈറ്റിൽ പോകുവാ. എല്ലാരും ഇവിടെ ഒക്കെ കാണുമല്ലോ.. അല്ലേ?”
“മായ, ഇപ്പോൾ അത്യാവശ്യം ആയി ഒപ്പിടേണ്ട ഒന്നും ഇല്ലല്ലോ അല്ലേ?”
“ഇല്ല, മാഡം.. “
“രാജീവ് എവിടെ?എന്നെയും കൊണ്ട് പോവാൻ വന്ന ആളിനെ കാണാൻ ഇല്ലല്ലോ? “
“ഇവിടെ ഉണ്ട് മാഡം… “
രാജീവ് ഓടി വന്നു.
“മാഡം വണ്ടി എടുക്കാൻ പറയട്ടെ?”
“പറയടോ… താനും വരൂ… സൈറ്റിൽ പോയി തിരിച്ചു ഓഫീസിൽ എത്തേണ്ടതുണ്ട്. കുറച്ച് പേപ്പർസ് പെട്ടെന്ന് നീങ്ങേണ്ടതായിട്ടുണ്ട്.
താൻ കൂടെ ഉണ്ടാവണം.. “
“ഉണ്ടാവും മാഡം ” രാജീവ് പറഞ്ഞു
രമ മാഡം തന്റെ ബാഗ് എടുത്തു രാജീവിനെയും കൂട്ടി ഡിപ്പാർട്മെന്റ് വണ്ടി ലക്ഷ്യം ആയി നടന്നു.
അരുൺ ഡിപ്പാർട്മെന്റ് ജീപ്പും ആയി എത്തിയിട്ടുണ്ട്.
“അരുൺ എത്ര വട്ടം പറഞ്ഞിട്ടുണ്ട് ഈ വണ്ടി ഒന്ന് ക്ലീൻ ആയി കൊണ്ടു വരണം എന്ന്.. ” രമ മാഡം ദേഷ്യത്തോടെ പറഞ്ഞു.
“പഴക്കം ഉള്ള വണ്ടി അല്ലേ മാഡം.. ” അരുൺ വണ്ടി സ്റ്റാർട്ട് ചെയ്യുന്നതിനിടയിൽ പറഞ്ഞു.
“പഴക്കം ഉണ്ടെങ്കിൽ വണ്ടി വൃത്തി ആക്കി കൂടെ? ” രമയുടെ മുഖം ദേഷ്യത്തിൽ ചുവക്കാൻ തുടങ്ങിയിരിക്കുന്നു.
അരുൺ ഒന്നും കേൾക്കാത്ത ഭാവത്തിൽ ജീപ്പ് സ്റ്റാർട്ട് ചെയ്തു.
സൈറ്റിൽ എത്തി… കരുണാകരൻ നായർ സൈറ്റിൽ തന്നെ നോക്കി നിൽപ്പുണ്ട്..
കൈ നിറയെ സ്വർണ്ണ മോതിരവും സ്വർണ്ണ ജൂബയും ഒക്കെ ഇട്ട് ഒരു മുതലാളി നിൽക്കുന്നത് രാജീവ് ആദ്യം ആയിട്ടായിരുന്നു കാണുന്നത്.
രാജീവ് നെ വണ്ടിക്കരികിൽ നിർത്തി രമ മാഡം കരുണാകരൻ മുതലാളിക്കൊപ്പം സൈറ്റ് ചുറ്റി നടന്ന് കാണുന്നുണ്ട്.
എന്തോ വാഗ്വാദങ്ങൾ നടക്കുന്നുണ്ട്..
“എന്താ.. അവിടെ വഴക്കാണോ?”
രാജീവ്‌ന് സന്ദർഭം അത്ര പന്തി അല്ലാത്ത പോലെ തോന്നി..
“നമ്മൾ അതിലൊന്നും ഇടപെടേണ്ട രാജീവ്.. അവർ.. വിളഞ്ഞ വിത്താണ്… കച്ചവടം ഉറപ്പിക്കുന്നത്തിന്റെ ചർച്ച ആണ്… ” അരുൺ പറഞ്ഞു
“കച്ചവടമോ… “
രാജീവിന് കാര്യം അങ്ങ് കത്തി ഇല്ല..
“കച്ചവടം അല്ല.. പാരിതോഷികം.. ” അരുൺ ചിരിച്ചു കൊണ്ട് പറഞ്ഞു.
“ഓ.. അങ്ങനെ.. “
രാജീവ് തല ആട്ടി…
“അയാൾക്ക് അത് ഇന്ന് തന്നെ ഒപ്പിട്ടു കിട്ടണം.. അതിനുള്ള പേപ്പർസ് റെഡി ആക്കാനുള്ള പുറപ്പാടിൽ ആണ് അവർ. “
അരുൺ പറഞ്ഞു
“വല്ല റെയ്ഡും വന്നാൽ… എത്ര കഷ്ടപ്പെട്ട് ആണ് ഒന്ന് സർവീസിൽ കയറിയത്.. “
രാജീവ് നെടുവീർപ്പെട്ടു.
“അതൊന്നും ഉണ്ടാവില്ലെടോ… സർവീസ് എത്ര ഉള്ളതാ അവർക്ക്… കക്കാൻ അറിയാമെങ്കിൽ നിക്കാനും അവർക്കറിയാം.. “
അരുൺ പറഞ്ഞു
രമ മാഡം തിരിച്ചെത്തി വണ്ടിയിൽ കയറി.
“ഓഫീസിലേക്ക് വിട്ടോ അരുൺ..
“ശരി മാഡം”
“രാജീവ്, അർജെന്റ് ആയി കുറച്ച് പേപ്പർസ് റെഡി ആക്കണം. താൻ ഉണ്ടാവണം… “
“ശരി മാഡം.. “
രാജീവ് തല ആട്ടി..
“അരുൺ വൈകിട്ട് എന്നെ വീട് വരെ വിടണം. ഒരു പരിപാടിയിൽ ഗസ്റ്റ് ആയി വിളിച്ചിട്ടുണ്ട്. “
“എവിടെ ആണ് മാഡം പരിപാടി?” രാജീവ് ചോദിച്ചു
“ഓ.. അടുത്ത് അമ്പലത്തിൽ ഒരു പരിപാടി.. എനിക്ക് വല്യ താല്പര്യം ഒന്നും ഇല്ലെടോ..
പിന്നെ ഹസ്ബൻഡ് അവിടെ അമ്പല കമ്മിറ്റിയിൽ ഉണ്ട്.. അതാണ് അവർ എന്നെ ഗസ്റ്റ് ആയി ക്ഷണിച്ചത്. “
ഓഫീസിന്റെ മുൻപിൽ വണ്ടി നിർത്തി.
ഓഫീസിൽ നിന്നും വല്യ ചിരിയും വാർത്തമാനവും കേൾക്കാം.
രാജീവും രമ മാഡവും ഓഫീസിലേക്ക് കയറി. അവർ വന്നത് ആരും അറിഞ്ഞില്ല എന്ന് തോന്നുന്നു.
രമ മാഡം ബാഗ് കസേരയിലേയ്ക്ക് വലിച്ചെറിഞ്ഞു
അവർ സ്റ്റാഫ് ഇരിക്കുന്നിടത്തേയ്ക്ക് വേഗം ചെന്നു.
“എന്താണിത്? ഇതൊരു ഓഫീസ് അല്ലേ?
നഴ്സറി സ്കൂളിൽ കുട്ടികൾ ബഹളം വയ്ക്കുന്നത് പോലെ ഉണ്ടല്ലോ?
ജോലി ഒന്നും ഇല്ലേ നിങ്ങൾക്ക് ചെയ്യാൻ?”
രമ മാഡത്തിന്റെ ശബ്ദം ഓഫീസിൽ മുഴങ്ങി.
ആരും ഒന്നും മിണ്ടുന്നില്ല..
വൈകിട്ട് അരുൺ രമ മാഡത്തെ വീട്ടിൽ ഇറക്കി.
“നാളെ രാവിലെ താൻ എന്നെ പിക്ക് ചെയ്യണം കെട്ടോ “
“ശരി മാഡം… “
വീട്ടിൽ കയറി ചെല്ലുമ്പോൾ ഭാമ കുഞ്ഞിന് ഭക്ഷണം കൊടുക്കുകയാണ്. കുഞ്ഞ് കഴിക്കാനുള്ള മടി നന്നായി പ്രകടിപ്പിക്കുന്നുണ്ട്. അവൻ വളയുകയും പുളയുകയും ഒക്കെ ചെയ്ത് ഭാമയെ വിഷമിപ്പിച്ചു കൊണ്ടിരുന്നു. വായിലേക്ക് കൊടുക്കുന്ന കുറുക്ക് അവൻ അതിന്റെ ഇരട്ടി ശക്തിയിൽ പുറത്തേക്ക് തുപ്പുന്നുണ്ട്.
“അവന് ഇഷ്ടം ഉള്ള എന്തെങ്കിലും നിനക്ക് ഉണ്ടാക്കി കൊടുത്തൂടെ? “
രമ കയറി വരുന്നത് ഭാമ കണ്ടിരുന്നില്ല. അവരുടെ വാക്കുകൾ കേട്ട് ഭാമ ഞെട്ടി തിരിഞ്ഞു നോക്കി.
“അവന് ഇഷ്ടം ഉള്ള ഭക്ഷണം കൊടുത്താൽ… അവൻ ഈ മല്ല് എടുക്കുമോ.. ഭക്ഷണം കഴിക്കാതായാൽ അവന് ഇമ്മ്യൂണിറ്റി കുറയും. പിന്നെ അസുഖം മാറിയിട്ട് നേരം ഉണ്ടാവില്ല.
അതെങ്ങനാ ഇപ്പോഴത്തെ പെൺ പിള്ളേരോട് പറഞ്ഞാൽ വല്ലോം ഇഷ്ടപ്പെടുമോ? “
“ഞാൻ എല്ലാം കൊടുക്കുന്നതാണ് അമ്മേ..
അവന് വിശപ്പ് കുറവാണെന്നു തോന്നുന്നു. “
ഭാമ കുഞ്ഞുമായുള്ള മൽപ്പിടുത്തതിനിടയിൽ പറഞ്ഞു.
“ആ… കൊള്ളാം അവന് വിശപ്പ് ഇല്ലാഞ്ഞിട്ടാണെന്ന് നീ അങ്ങ് തീരുമാനിച്ചു. “
“എന്റെ രമേ… നീ വന്ന് കയറിയതല്ലേ ഉള്ളൂ? വന്ന പടി ആ പെണ്ണിന്റെ മുതുകത്തു കേറാൻ ചെല്ലാതെ.. “
ഹരി മുറിയിൽ നിന്നും ഇറങ്ങി വന്നു.
“എന്ന് പറഞ്ഞാൽ എങ്ങനെയാ… ഹരിയേട്ടാ… ഇത് നമ്മളുടെ മോന്റെയും കൂടി കുഞ്ഞല്ലേ.. “
“ആണല്ലേ… അപ്പോൾ ഭാമയോ… “
ഹരിയുടെ ഭാവം അൽപ്പം മാറിയ പോലെ…
“ഭാമയും ആയി നമുക്ക് ബന്ധം വല്ലോം ഉണ്ടോ?”
ഹരിയുടെ ശബ്ദം കനക്കുന്നത് രമ ശ്രദ്ധിച്ചു..
“നമ്മുടെ മോന്റെ ഭാര്യ അല്ലേ അവൾ… അല്ലാതെ ഇവിടുത്തെ വേലക്കാരി ഒന്നും അല്ലല്ലോ… “
“പിന്നെ… കുഞ്ഞിന്റെ കാര്യങ്ങൾ നോക്കേണ്ടത് അവന്റെ അമ്മ അല്ലേ? ഹരി ഏട്ടൻ എല്ലാത്തിനും സപ്പോർട്ട് ചെയ്തോ… ” രമ പിറു പിറുത്തു.
“കുഞ്ഞിന്റെ കാര്യം അമ്മ തന്നെ ശ്രദ്ധിക്കണം എന്നും ഉണ്ടോ? എന്നാ നീ ഒരു കാര്യം ചെയ്യ്… കുഞ്ഞിന് ഇഷ്ടം ഉള്ള ഭക്ഷണം, ഒരു നേരം എങ്കിലും… ഉണ്ടാക്കി കഴിപ്പിക്ക്.. അപ്പോൾ അറിയാം അവന്റെ കുറുമ്പും വാശിയും… ” ഹരി പറഞ്ഞു
“നീ വേഗം റെഡി ആവ്.. അമ്പലത്തിൽ പരിപാടി തുടങ്ങാറായി… ” ഹരി തിടുക്കം കൂട്ടി.
“എന്ത് തിരക്ക്? വേറെ പണി ഒന്നും ഇല്ലാത്തവർ അല്ലേ ഈ അമ്പലത്തിൽ പോയി അട്ടി ഇട്ട് ഇരിക്കുന്നത്.
ആകെ കൂടെ കുറേ പെന്ഷനേഴ്സും കുറേ പണി ഒന്നും ഇല്ലാത്ത പെണ്ണുങ്ങളും ഉണ്ടാവും.. എനിക്ക് വരാൻ ഒട്ടും താല്പര്യം ഇല്ല.. ഹരിയേട്ടൻ പറഞ്ഞത് കൊണ്ട് മാത്രം ആണ്… ഞാൻ വരാമെന്ന്ര സമ്മതിച്ചത്”
രമ ദേഷ്യത്തോടെ മുറിയിലേക്ക് പോയി..
“നിന്റെ ഓഫീസർ ഭരണവും അമ്മായി അമ്മവാഴ്ച്ചയും ഒക്കെ ഓഫീസിലും ഇവിടെയും ഒക്കെ പോരെ.. ഭഗവാന്റെ അടുത്ത് എടുക്കണ്ട കെട്ടോ.. പണ്ടൊക്കെ കൈയിലിരിപ്പിനും വായിൽ നിന്നും വരുന്നതിനും ഒക്കെ ഉള്ള കൂലി പിന്നെ.. പിന്നെ… ആയിരുന്നു.. ഇപ്പോൾ പുള്ളിയും ഫാസ്റ്റ് ആയിട്ടുണ്ട്.. എല്ലാത്തിനും വരമ്പത്താണ് കൂലി.. “
ഹരി ഒന്ന് അടക്കി ചിരിച്ചു..
“ഓ ഉവ്വ.. ഉവ്വ.. ഞാൻ അങ്ങ് സഹിച്ചോളാമേ.. “
രമ കുളിച്ചു റെഡി ആവാനായി പോയി..
“എപ്പോഴാ സമയം ഹരിയേട്ടാ?”
രമ റെഡി ആയി വന്നു..
“വരൂ ആറ് മണിക്ക് തുടങ്ങും.. നീ വിശിഷ്ട അതിഥി അല്ലെ?”
“ഭാമേ… ഭക്ഷണം ഉണ്ടാക്കി വെച്ചോളൂ… “ രമ ഉച്ചത്തിൽ പറഞ്ഞു..
“ഇന്ന് ഭക്ഷണം നമുക്ക് വാങ്ങാം.. കുഞ്ഞ് ഇന്ന് നല്ല വഴക്കല്ലേ? ഭാമയ്ക്ക് ബുദ്ധിമുട്ട് ആവും അവനെ ഇരുത്തി കൊണ്ട് ഭക്ഷണം ഉണ്ടാക്കാൻ.. ” ഹരി പറഞ്ഞു.
“പുറത്തുന്നുള്ള ഭക്ഷണം വാങ്ങി വയറ് കേടാക്കണ്ട.. “
രമ ആരോടെന്നില്ലാതെ പറഞ്ഞു.
രമയും ഹരിയും അമ്പലത്തിലേയ്ക്ക് പോയി. പതിവിലും കൂടുതൽ ആൾക്കാർ അവിടെ തിങ്ങി നിറഞ്ഞിരുന്നു. യുവാക്കളും കുട്ടികളും അടക്കം ആൾക്കാരെ കൊണ്ട് അമ്പലത്തിന്റെ ഗ്രൗണ്ട് നിറഞ്ഞൊഴുകി.
“ഇതെന്താണ്.. വല്ല സിനിമക്കാരും വരുന്നുണ്ടോ? അവരെ കാണാൻ ആണല്ലോ സാധാരണ ആൾക്കാർ കൂടാറ്.. അല്ലാണ്ട് അമ്പലത്തിലെ ഭഗവാനെ കാണാൻ ഇത്ര തിരക്ക് ഉണ്ടാവാറില്ലല്ലോ?”
രമ സംശയത്തോടെ പറഞ്ഞു.
“വൈകിട്ട് ഭജന സംഘം വരുന്നുണ്ട്.. അതിന്റെ തിരക്കാണ്. എന്താണെലെന്താ അവർക്കൊപ്പം മുൻപിൽ ഇരിക്കുന്ന എല്ലാവരും കൂടെ പാടുമ്പോൾ അതൊരു കൂട്ടായ പ്രാർത്ഥന ആവില്ലേ?”
ഹരി പറഞ്ഞു.
“ആവോ എനിക്കറിയില്ല.. “രമ പുച്ഛത്തോടെ മുന്നോട്ട് നടന്നു.
സമ്മേളനത്തിൽ ഓരോരുത്തരായി സംസാരിക്കുന്നുണ്ട്. രമയും ഹരിയും സ്റ്റേജിൽ തന്നെ ഇരിപ്പുണ്ട്.
മുഖ്യ പ്രഭാഷകനെ എല്ലാവരും സ്വീകരിച്ച് വേദിയിലേക്ക് കൊണ്ടു വന്നു. അദ്ദേഹത്തിന്റെ കൈകൾ എന്തോ പരിക്ക് പറ്റി പ്ലാസ്റ്റർ ഇട്ടിരുന്നു.
“ഭഗവാന്റെ അടുത്ത ആൾ ആണന്നല്ലേ പുള്ളിയെ പറ്റി നിങ്ങൾ ഒക്കെ പറയുന്നത്? എന്നിട്ട് പുള്ളിയെ എന്തേ ഭഗവാൻ രക്ഷിക്കാത്തൂ?” രമ ഹരിയോട് പതിഞ്ഞ സ്വരത്തിൽ ചോദിച്ചു.
“ഒരു പക്ഷേ അദ്ദേഹം ആ അപകടത്തിൽ ഗുരുതര പരിക്കുകൾ ഉണ്ടാകാൻ ഇരുന്നതാണെങ്കിൽ.. കൈകൾക്ക് പരിക്കുകൾ പറ്റി രക്ഷപെട്ടതാവാൻ പാടില്ലേ.. ഓരോ കാര്യങ്ങൾ നമ്മൾ കാണുമ്പോളും അതിനെ പോസിറ്റീവ് ആയി കാണാൻ ശ്രമിക്ക് രമേ നീ.. ” ഹരി പറഞ്ഞു.
മുഖ്യ പ്രഭാഷകൻ സംസാരിക്കാൻ എഴുന്നേറ്റു.
സദസ്സിൽ കൂടുതലും യുവജനങ്ങൾ ആണ്. ഭജന കേൾക്കാൻ വന്നവർ ആണ് ഭൂരിപക്ഷം ആളുകളും.. ഇപ്പോൾ അതാണല്ലോ ട്രെൻഡ്… പ്രഭാഷകൻ ഇനി എത്ര നേരം സംസാരിക്കും… ആൾക്കാരിൽ ഒരു അസ്വസ്ഥത നിറയുന്നത് പോലെ തോന്നി.
“അല്ലെങ്കിലും ഈ പ്രഭാഷണം പുതു തലമുറയ്ക്കൊക്കെ ദഹിക്കുന്ന കാര്യം ആണോ? പ്രതേകിച്ചു അമ്പലത്തിലെ പ്രഭാഷണം… ഒരാൾ… അത് ആരാണെങ്കിലും.. ഏത് വിഷയം ആണെങ്കിലും.. നിർത്താതെ നിന്ന് സംസാരിക്കുന്നത് ഇന്നത്തെ തലമുറയ്ക്ക് ഇഷ്ടം ഉള്ള കാര്യമല്ല.. ചോദ്യങ്ങൾ ചോദിക്കാനും ചർച്ചകൾ ചെയ്യാനും ഉത്തരങ്ങൾ കണ്ടെത്താനും ഇഷ്ടപ്പെടുന്നവർ ആണ് ഇന്നത്തെ യുവജനങ്ങൾ. ” പതിഞ്ഞ സ്വരത്തിൽ രമ പറഞ്ഞു.
സദസ്സിലെ മുറുമുറുപ്പ് അയാൾക്ക് മനസിലായി എന്ന് തോന്നുന്നു. ആൾക്കാരെ എങ്ങനെയും കയ്യിൽ എടുക്കണമല്ലോ?
അയാൾ പറഞ്ഞു തുടങ്ങി..
“എല്ലാവർക്കും നമസ്കാരം..
എന്നെ ഇങ്ങോട്ട് വിളിച്ച ക്ഷേത്രം കമ്മീറ്റിക്കാർ എന്നോട് പറഞ്ഞു ഭഗവത്ഗീത യിലെ എന്തെങ്കിലും ഒരു സന്ദേശം ഇവിടെ സംസാരിക്കണം എന്ന്.. “
“ഞാൻ ഇപ്പോൾ കടിച്ചാൽ പൊട്ടാത്ത ഗീതയിലെ ശ്ലോകങ്ങൾ ഇവിടെ നിന്ന് പറഞ്ഞാൽ നിങ്ങൾക്ക് ഇഷ്ടപ്പെടുമോ.. “
” ഇല്ല… പിന്നെ ഈ പ്രഭാഷണം കഴിഞ്ഞ് ഭജന സംഘത്തിന്റെ ഭജന ഉള്ളത് കൊണ്ട് ഒരു മണിക്കൂർ ഇവിടെ സഹിച്ചിരിക്കുമായിരിക്കും. അല്ലേ? “
എല്ലാവരും ചിരിച്ചു..
“അതുകൊണ്ട് നമുക്ക് ഒരു കഥ പറയാം.. ഞാൻ ചോദിക്കുന്നതിനു നിങ്ങൾ ഉത്തരം പറയണം… ശരി നമുക്ക് കഥ തുടങ്ങാം… “
പ്രഭാഷകൻ കഥ പറയാൻ തുടങ്ങി.
“പണ്ട് കാലത്ത് ഒരു ഗ്രാമത്തിൽ സിദ്ധനായ ഒരു ഗുരു ജീവിച്ചിരുന്നു. അദ്ദേഹത്തിന് ഒരുപാട് ശിഷ്യന്മാരും ഉണ്ടായിരുന്നു. ശിഷ്യന്മാർ എല്ലാം അദ്ദേഹത്തിനൊപ്പം ആശ്രമത്തിൽ താമസിച്ചു വിദ്യ നേടിയിരുന്നു. ഈ ഗുരുവും ശിഷ്യന്മാരും ഒരിക്കൽ ഗ്രാമത്തിലൂടെ സഞ്ചരിക്കുകയായിരുന്നു. അവർ ഒരു നദി കടക്കാനായി നദിക്കരയിൽ എത്തി. അവിടെ വൃദ്ധരായ രണ്ട് ദമ്പതികളും അവർക്കൊപ്പം വള്ളത്തിൽ കയറാനായി ഉണ്ടായിരുന്നു. വള്ളം വന്നപ്പോൾ അതിൽ കയറാനായി എല്ലാവരും തിക്കും തിരക്കും ആയി. യുവാവായ ഒരു വ്യക്തി വൃദ്ധൻ ആയ വ്യക്തിയെ തള്ളി ചെളിയിലേയ്ക്ക് ഇട്ടു.
അതു കണ്ട വള്ളക്കാരൻ വള്ളത്തിൽ നിന്നും ഇറങ്ങി വൃദ്ധനായ വ്യക്തിയെ താങ്ങി എഴുന്നേൽപ്പിച്ചു. അയാൾ ശ്രദ്ധാപൂർവം വൃദ്ധനെ വള്ളത്തിൽ ഇരുത്തി. എല്ലാവരും വള്ളത്തിൽ കയറി നദി കടന്നു. നദിയുടെ അക്കര എത്തി എല്ലാവരും വള്ളത്തിൽ നിന്നും ഇറങ്ങി. വള്ളക്കാരൻ വൃദ്ധനെ ശ്രദ്ധാപൂർവം വള്ളത്തിൽ നിന്നും ഇറങ്ങാൻ സഹായിച്ചു. വള്ളം തിരിച്ചു നീങ്ങുന്നതിനിടയിൽ മണ്ണിൽ കിടന്ന ഒരു ചില്ല് കഷ്ണം കൊണ്ട് വള്ളക്കാരന്റെ കാൽ നന്നായി മുറിഞ്ഞു. അയാൾ വേദന കൊണ്ട് പുളഞ്ഞു. വള്ളത്തിൽ ഉണ്ടായിരുന്ന എല്ലാവരും ചേർന്ന് അയാളുടെ മുറിവ് മരുന്ന് വെച്ച് കെട്ടി അയാളെ അശ്വസിപ്പിച്ചു. ഗുരുവും തന്റെ ശിഷ്യൻമാരും യാത്ര തുടർന്നു. അവർക്കൊപ്പം മുൻപിൽ ആയി വള്ളത്തിൽ ഉണ്ടായിരുന്ന ആരോഗ്യവാൻ ആയ യുവാവും ഉണ്ടായിരുന്നു. കുറേ നടന്നു കഴിഞ്ഞപ്പോൾ മുൻപിൽ നടന്ന യുവാവ് സന്തോഷം കൊണ്ട് തുള്ളി ചാടാൻ തുടങ്ങി.
എല്ലാവരും അയാൾക്ക് ചുറ്റും കൂടി. അയാൾക്ക് വഴിയിൽ കിടന്ന് ഒരു സ്വർണ്ണ നാണയം കിട്ടിയിരിക്കുന്നു. അതിന്റെ സന്തോഷത്തിൽ ആണ് അയാൾ.
ഗുരുവും ശിഷ്യന്മാരും യാത്ര തുടർന്നു. ശിഷ്യന്മാരിൽ ഒരുവൻ ഗുരുവിനോട് ചോദിച്ചു. “
“ഗുരോ.. അങ്ങ് ഞങ്ങൾക്ക് കർമ്മത്തെ പറ്റിയും കർമ്മ ഫലങ്ങളെ പറ്റിയും അറിവ് നൽകി. നല്ല കർമ്മങ്ങൾക്ക് നല്ല കർമ്മ ഫലവും മോശം കർമ്മങ്ങൾക്ക് മോശം കർമ്മ ഫലവും ഉണ്ടാവും അങ്ങ് ഞങ്ങളെ പഠിപ്പിച്ചു. എന്നാൽ നമ്മൾ അല്പം മുൻപ് കണ്ട സംഭവം എന്നെ ആശങ്കയിലാക്കുന്നു ഗുരോ.. “
“വൃദ്ധനായ വ്യക്തിയെ താങ്ങി എടുത്ത് വള്ളത്തിൽ കയറാൻ സഹായിച്ച വള്ളക്കാരൻ ഏറ്റവും മനുഷ്യത്വ പരമായ പ്രവർത്തി അല്ലേ ചെയ്തത്. എന്നിട്ടും അയാളുടെ കാലുകൾ മുറിയുകയും വേദന അനുഭവിക്കേണ്ടി വരുകയും ചെയ്തു. “
” എന്നാൽ വൃദ്ധനായ ആ വ്യക്തിയെ തിക്കിലും തിരക്കിലും. ചെളിയിലേയ്ക്ക് തള്ളി ഇട്ട് നടന്നു നീങ്ങിയ യുവാവിന് വഴിയിൽ കിടന്ന് സ്വർണ്ണ നാണയം ലഭിച്ചിരിക്കുന്നു. ഇവിടെ കർമ്മഫലം എങ്ങനെ ആണ് ഗുരോ പ്രവർത്തിച്ചത്?”
സിദ്ധൻ ആയ ഗുരു സംസാരിക്കാൻ തുടങ്ങി.
“ശിഷ്യാ… ഇവിടെ വള്ളക്കാരൻ ആയ വ്യക്തിയുടെ വിധി അനുസരിച്ച് അയാൾക്ക് ഇന്ന് വള്ളം മുങ്ങി ഉള്ള മരണം സംഭവിക്കേണ്ടതായിരുന്നു. അയാളുടെ നല്ല കർമത്തിന്റെ ഫലം ആയി അയാളുടെ മരണം വെറും പരിക്കായി മാറിയിരിക്കുന്നു. “
” ഇനി യുവാവിന്റെ ഏതോ കാലത്തെ നല്ല കർമത്തിന്റെ ഫലം ആയി അയാൾക്ക് ഇന്ന് ഒരു നിധി തന്നെ കിട്ടാനുള്ള യോഗം ഉണ്ടായിരുന്നു. അയാൾക്ക് കിട്ടേണ്ടിയിരുന്ന നിധി ഒരു സ്വർണ നാണയം ആയി മാറിയതും അയാളുടെ കർമ്മ ങ്ങളുടെ ഫലം ആണ്. ശിഷ്യന് കാര്യം മനസിലായി. അവർ യാത്ര തുടർന്നു”
പ്രഭാഷകൻ കഥ പറഞ്ഞു നിർത്തി.
“ഇതാണ് ഒരു ചെറിയ കഥ. ഇനി ബുദ്ധി ജീവികൾ ചില ചോദ്യങ്ങൾ ചോദിക്കും. ഗുരുവിന് എങ്ങനെ അറിയാൻ പറ്റി യുവാവിന്റെയും വള്ളക്കാരന്റെയും ഭൂതം ഭാവി വാർത്തമാനങ്ങൾ? ഇതൊക്കെ വെറും കഥ അല്ലേ? ഇതൊക്കെ വിശ്വസിക്കേണ്ടതുണ്ടോ? അങ്ങനെ വിമർശനങ്ങൾ നീണ്ടു പോവും… അല്ലേ “?
പ്രഭാഷകൻ തുടർന്നു.
“ശരി ഞാൻ പറഞ്ഞത് കഥ ആയി തന്നെ എടുക്കൂ. നിങ്ങൾ അതിലെ ഗുണകരമായ സാരാംശം ഉൾക്കൊണ്ടാൽ മതി. ഒരുവന്റെ ചിന്തകൾ ആണ് അവന്റെ സംസാരവും പ്രവർത്തിയും ആയി മാറുന്നത്. അല്ലേ? “
സദസ്യർ നിശബ്ദം ആയി ഇരുന്നു..
” ഒരാളുടെ പ്രവർത്തികൾ.. സംസാരം… എല്ലാം അവന്റെ കർമങ്ങളും… അവ എങ്ങനെ അവൻ മുൻപോട്ട് കൊണ്ടു പോവുന്നു എന്നനുസരിച്ച് അവന്റെ മുന്പോട്ടുള്ള ജീവിതവും പോകുന്നു.. ഇവിടെ ഞാൻ വേദമോ.. ഭഗവത് ഗീതയോ.. വർഗീയതയോ വല്ലോം പറഞ്ഞോ?”
ഇല്ല.. എന്ന അർഥത്തിൽ സദസ്യർ തല ആട്ടി.
എന്നാൽ ഇതാണ് ഭഗവത് ഗീതയുടെ ഒരു പ്രധാന സാരാംശവും. കഥകളിലൂടെയും സാരാംശങ്ങളിലൂടെയും വിശദീകരിച്ചിരിക്കുന്ന ഭാഗവതവും മഹാഭാരതവും രാമായണവും മുഴുവൻ വായിച്ചു പഠിച്ചല്ല ഒരു മനുഷ്യൻ അവന്റെ ജീവിതത്തിൽ പകർത്തേണ്ടത് അതിൽ നിന്നും മനുഷ്യ ജന്മത്തിൽ സന്തോഷ പൂർവ്വവും അഭിമാനത്തോടെയും ജീവിക്കാൻ വേണ്ടുന്ന അവയുടെ ചെറിയ ചെറിയ സാരാംശങ്ങൾ ആയ ഉള്ളടക്കങ്ങൾ മനസിലാക്കുകയും ജീവിതത്തിൽ പകർത്തുകയും ആണ് വേണ്ടത്.
“മലയാളത്തിൽ ഒരു ചൊല്ല് ഇല്ലേ? കൊടുത്താൽ കൊല്ലത്തും കിട്ടും എന്ന് അത്രേം പറഞ്ഞുള്ളു. “.
“ഇതാണ് കഥ ഇനി നിങ്ങൾ എന്തെങ്കിലും ചോദ്യങ്ങൾ ചോദിക്കൂ.. “
ആൾക്കാർ പരസ്പരം പിറുപിറുത്തു. അപ്പോൾ വേദിയിൽ ഇരുന്ന രമ എഴുന്നേറ്റു
” സർ എനിക്ക് ഒരു സംശയം ഉണ്ട്. അങ്ങ് അതിന് ഉത്തരം തരും എന്ന് പ്രതീക്ഷിക്കുന്നു. “
“എനിക്ക് അറിയാവുന്ന പോലെ ഉത്തരം നൽകാൻ ശ്രമിക്കാം. ചോദിക്കൂ… “
“ഒരാൾ നമുക്ക് നേരെ ചീത്ത വാക്കുകൾ പറഞ്ഞു കൊണ്ട് നമ്മളെ അടിക്കാനായി പാഞ്ഞടുക്കുകയാണ്. അങ്ങ് പറഞ്ഞ കർമ്മ ഫലത്തിന്റെ റൂൾ വെച്ച് അയാളോട് നമ്മുടെ പ്രതികരണം എങ്ങനെ ഇരിക്കുമോ.. അതനുസരിച്ചാവും നമ്മുക്ക് കിട്ടുന്ന കർമ്മ ഫലവും.. അല്ലേ?”
“തീർച്ചയായും… “
പ്രഭാഷകൻ പറഞ്ഞു
രമ തന്റെ ചോദ്യം തുടർന്നു.
“ഇങ്ങനെ ഒരു സാഹചര്യം വന്നാൽ… കർമത്തെ പറ്റിയും കർമ്മ ഫലത്തെ പറ്റിയും ഇത്രയും അറിയാവുന്ന അങ്ങ് എങ്ങനെ പ്രതികരിക്കും?”
പ്രഭാഷകൻ ചിരിച്ചു കൊണ്ട് തുടർന്നു.
“മാഡം ചോദിച്ചത് വളരെ രസകരമായ ഒരു ചോദ്യം ആണ്. മാഡം ഏത് പ്രത്യയ ശാസ്ത്രത്തിൽ വിശ്വസിക്കുന്ന ആളാണ് എന്ന് എനിക്കറിയില്ല. എങ്കിലും എന്റെ ചെറിയ അറിവിലുള്ള ഉത്തരം തരാൻ ശ്രമിക്കാം. ഇങ്ങനെ ഒരു സാഹചര്യം വന്നാൽ എത്ര ഒക്കെ രീതിയിൽ പ്രതികരിക്കാം?”
“ഒന്നാമതായി അയാൾ പറയുന്ന പോലെ തന്നെ ചീത്ത വാക്കുകൾ പറഞ്ഞ്, അയാൾക്കിട്ട് ഒന്ന് വേണേൽ പൊട്ടിക്കാം അല്ലേ?””
സദസ്യർ കൂട്ടം ആയി ചിരിച്ചു.
“രണ്ടാമത് അയാളോട് ശാന്തം ആയി സംസാരിക്കാൻ ശ്രമിക്കാം… ഒരു പക്ഷേ സംസാരിക്കാൻ ഉള്ള ഒരു മാനസികാവസ്ഥ അയാൾക്കുണ്ടെങ്കിൽ അവിടെ പ്രശ്നം സോൾവ് ആവില്ലേ?”
“മൂന്നാമതായി അയാൾക് ശാന്തം ആയി സംസാരിക്കാൻ ഉള്ള ഒരു മാനസികാവസ്ഥ ഇല്ല എന്നുണ്ടെങ്കിൽ നമ്മൾ മിണ്ടാതെ ഇരിക്കുക. കൈകൾ കൂട്ടി അടിച്ചാലേ ഉച്ച കേൾക്കൂ അല്ലേ? പിന്നീട് അയാൾ ശാന്തം ആവുമ്പോൾ സംസാരിക്കൂ… പ്രശ്നം സോൾവ് ആവും. നിങ്ങൾ വിചാരിക്കുന്നുണ്ടാവും ഇങ്ങനെ ഉള്ള സാഹചര്യത്തിൽ സംസാരിക്കാതെ ഇരിക്കുന്നവൻ കഴിവില്ലാത്തവൻ ആണെന്ന്. എന്നാൽ കയർത്തു സംസാരിക്കാൻ എല്ലാവർക്കും കഴിയും. അങ്ങനെ ഉള്ള സാഹചര്യത്തിൽ ശാന്തനായി ഇരിക്കാനാണ് ഏറ്റവും മനകരുത്തു വേണ്ടത്. ശ്രമിച്ചു നോക്കൂ… “
“നാലാമത്തെ വഴി അടിക്കാൻ വരുന്ന ആൾ ഒരു കാരണവശാലും നമ്മളോട് ശാന്തം ആയി സംസാരിക്കാൻ തയാറാകുന്നില്ല എങ്കിൽ പിന്നെ നമ്മൾ അയാൾക്ക് പുറകെ നടന്ന് സംസാരിക്കാനോ, പ്രശ്നങ്ങൾ സോൾവ് ചെയ്യാനോ ശ്രമിക്കരുത്. ആ സാഹചര്യത്തിൽ നിന്നും ഒഴിഞ്ഞു പോവുക. “
“ഇനി അഞ്ചാമത്തെ വഴി ഒരു പക്ഷേ തല്ലാൻ വരുന്ന ആൾ ബുദ്ധിയ്ക്ക് സ്ഥിരത ഇല്ലാത്ത ആൾ ആണെങ്കിലോ.. ഓടി രക്ഷപ്പെട്ടു കൊൾക.. കാരണം അയാളോട് സംസാരിച്ചാൽ കേൾക്കാനോ മനസിലാക്കാനോ ഉള്ള ബുദ്ധി അയാൾക്കില്ല. അപ്പോൾ നമ്മൾ അതിന് ശ്രമിച്ചിട്ട് കാര്യമില്ല. “
സദസ്സിൽ കൂട്ട ചിരി ആയി.
പ്രഭാഷകൻ തുടർന്നു.
“ഓരോ പ്രതികരണത്തിനും ഓരോ കർമ്മ ഫലങ്ങൾ ആണ് എന്ന് ഞാൻ പറയേണ്ട കാര്യം ഇല്ലല്ലോ. ഒരു സാഹചര്യത്തിൽ നമ്മൾ എങ്ങനെ പ്രതികരിക്കുന്നു.. എങ്ങനെ പ്രവർത്തിക്കുന്നു… എന്നനുസരിച്ചിരിക്കും നമ്മുടെ മുന്പോട്ടുള്ള ജീവിതവും.. “
“ഒന്നാമത്തെ പ്രതികരണത്തിൽ എന്താവും മുൻപോട്ടുള്ള നമ്മുടെ അവസ്ഥ. അങ്ങോട്ടും ഇങ്ങോട്ടും തല്ലും വാക് വാദങ്ങളും ആയി പ്രശ്നം കൂടുതൽ ഗുരുതരം ആവും അല്ലേ? “
“രണ്ടും മൂന്നും പ്രതികരണങ്ങളിൽ പ്രശ്നങ്ങൾ ശാന്തം ആയി തീരാൻ ഉള്ള സാഹചര്യം ഉണ്ട്. “
“നാലും അഞ്ചും പ്രതികരണങ്ങളിൽ അപ്പോഴുള്ള സാഹചര്യങ്ങളിൽ നിന്നും ഒഴിഞ്ഞു മാറുന്നത് പ്രശ്നം ഒഴിഞ്ഞു പോവുന്നതിനുള്ള പരിഹാരം ആണ്”
“മാഡം സൂചിപ്പിച്ചത് പോലെ ഞാൻ കർമ്മത്തിലും കർമ്മ ഫലത്തിലും വിശ്വസിക്കുന്ന ആൾ ആയതിനാൽ പ്രശ്നങ്ങളുടെ ശാന്തം ആയ ഒരു അന്ത്യം ആണ് ഞാൻ ആഗ്രഹിക്കുന്നത്. “
രമയുടെ മുഖം എന്തോ വിളറി വെളുത്ത പോലെ ആയി. പ്രഭാഷകനെ ഒന്ന് കുഴപ്പിക്കാൻ ആയി ആണ് ചോദ്യം ചോദിച്ചത്. പക്ഷേ അയാൾ അതിന് വിദക്തം ആയി മറുപടി നൽകിയിരിക്കുന്നു.
അമ്പലത്തിലെ പരിപാടി കഴിഞ്ഞ് രമയും ഹരിയും എട്ട് മണിയോടെ വീട്ടിൽ എത്തി
ഭാമ കുട്ടിയേ ബേബി വാക്കറിൽ ഇരുത്തി, അടുക്കളയിൽ നിന്ന് ഭക്ഷണം ഉണ്ടാക്കുകയാണ്.
“ഭാമേ… എനിക്ക് ഭക്ഷണം വേണ്ട കെട്ടോ.. “
രമ ഉറക്കെ പറഞ്ഞു.
“എന്ത് പറ്റി നിനക്ക്? വിശപ്പില്ലേ? മേലാഴിക വല്ലതും ഉണ്ടോ?
ഹരി ചോദിച്ചു
“ഇല്ല.. എന്തോ സുഖം ഇല്ല… ഞാൻ കിടക്കാൻ പോകുന്നു… “
രമ മുറിയിലേയ്ക്ക് തിരിഞ്ഞു നടന്നു.
മനസ്സിൽ ആകെ ഒരു ഭാരം പോലെ…
പ്രഭാഷകന്റെ വാക്കുകൾ മനസ്സിൽ എന്തോ ഒരു വിങ്ങൽ ഉണ്ടാക്കിയിരിക്കുന്നു നന്നായി വിയർക്കുന്നുണ്ടല്ലോ.. ഇനി ഷുഗറിന്റെ പ്രശ്നം വല്ലതും ആവുമോ.. ഇതു വരെ ശരീരികമായി ഒരു പ്രശ്നങ്ങളും ഉണ്ടാവാത്തതാണല്ലോ.. രമ ചിന്തിച്ചു
വസ്ത്രം മാറി ബെഡിലേയ്ക്ക് കിടന്നു. തിരിഞ്ഞും മറിഞ്ഞും കുറേ നേരം കിടന്നു.. ഉറങ്ങിപ്പോയത് എപ്പോഴാണ് എന്നറിയില്ല.
മുറ്റത്തായി ആരൊക്കെയോ സംസാരിക്കുന്ന ഉച്ച കേൾക്കുന്നു. സ്ത്രീകളുടെ പതിഞ്ഞുള്ള സംസാരവും കേൾക്കാം. മുറി മുഴുവൻ ചന്ദന തിരിയുടെ ഗന്ധം നിറഞ്ഞിരിക്കുന്നു.
ഈ ചന്ദന തിരി ആരാണ് വാങ്ങിയത്? എനിക്ക് ഇതിന്റെ പുക അലർജി ആണെന്ന് എല്ലാവർക്കും അറിയാവുന്നതല്ലേ? ബെഡിൽ നിന്നും പതുക്കെ എഴുന്നേറ്റു ജനലിന്റെ അരികിലേയ്ക്ക് ചെന്നു.
തൊടിയിൽ നിൽക്കുന്ന മാവ് പണിക്കാരെ വെച്ച് വെട്ടിക്കുക ആണ് മകൻ. എടാ… നിറച്ച് കായിക്കുന്ന മാവ് ആയിരുന്നല്ലോ? എന്നോട് അവൻ ഒരു വാക്ക് പോലും ചോദിച്ചില്ലല്ലോ? രമ മനസ്സിൽ പറഞ്ഞു.
അവൻ ഇങ്ങ് വരട്ടേ.. അവന്റെ കല്യാണം കഴിഞ്ഞതിൽ പിന്നെ അവൻ എന്നോട് ഒന്നും ചോദിക്കാറില്ല.
മുറിയുടെ പുറത്തോട്ട് പോവാനായി തിരിഞ്ഞപ്പോൾ.. വാതിൽക്കൽ ആയുള്ള സെറ്റിയിൽ ഒരു ചെറുപ്പക്കാരൻ ഇരിക്കുന്നു. രമ ആദ്യം ഒന്ന് ഞെട്ടി. തന്റെ മുറിയിൽ ഒരപിരിചിതൻ ഇരിക്കുന്നു. കറുത്ത ഷർട്ടും കറുത്ത പാന്റ്ഉം ആണ് വേഷം. കണ്ടാൽ സിക്സ് പാക്ക് ഒക്കെ ആയി ആളൊരു ജിമ്മൻ ആണ്. ക്ലീൻ ഷേവ് ചെയ്ത് ആളൊരു സിനിമ നടനെ പോലെ ഉണ്ട്.
അയാളുടെ കയ്യിൽ ചുവന്ന പുറച്ചട്ട ഉള്ള ഒരു ഡയറി ഉണ്ട്. അയാൾ അതിൽ എന്തൊക്കെയോ കുത്തികുറിക്കുകയാണ്.
“ഹരിയേട്ടാ… “
രമ പേടിയോടെ ഉറക്കെ വിളിച്ചു. ഈ മനുഷ്യൻ ഇതെവിടെ പോയി? കിടക്കുന്നു. ഒരാവശ്യത്തിന് നോക്കിയാൽ ഇങ്ങേരെ കാണില്ല. പേടിച്ചിട്ട് മനുഷ്യന്റെ ബോധം ഇപ്പോൾ പോവും… രമയുടെ മുഖം പേടി കൊണ്ട് ചുവന്നു.
അയാൾ മുഖം ഉയർത്തി നോക്കുന്നുണ്ട്
.
“ഹരിയേ… “
രമ വീണ്ടും വിളിക്കാൻ ഒരുമ്പെട്ടു..
അയാൾ സെറ്റിയിൽ നിന്നും എഴുന്നേറ്റു.. ഭഗവാനെ അയാൾ ഇത് എന്തിനുള്ള പുറപ്പാട് ആണ്. തന്നെ ആക്രമിക്കുമോ? രമ വിയർക്കാൻ തുടങ്ങി.
അയാൾ പതുക്കെ രമയുടെ അടുത്ത് വന്നു.
” നിങ്ങൾ ഇനി ആരെ വിളിച്ചാലും അവർ വിളി കേൾക്കില്ല. “അയാൾ പറഞ്ഞു.
“നിങ്ങളോ… എടാ കൊച്ചനെ… എനിക്ക് നിന്നെ അറിയുക പോലും ഇല്ല.
എന്നെ നിങ്ങൾ എന്നൊന്നും വിളിക്കണ്ട.. എന്നെ എല്ലാവരും “മാഡം” എന്നാണ് വിളിക്കാറ്. ” രമ അൽപ്പം ഗർവോടെ പറഞ്ഞു.
“മാഡം” എന്നാൽ… ബഹുമാനപുരസ്തരം ഒരു സ്ത്രീയെ വിളിക്കുന്ന പേര് അല്ലേ?”
ചെറുപ്പക്കാരൻ തുടർന്നു.
“അതേ… “
അയാളെ അത്ര പിടിക്കാത്ത പോലെ രമ പറഞ്ഞു.
“നിങ്ങളെ ഇപ്പോൾ അത് വിളിക്കണ്ട കാര്യം ഇല്ലാ.. “
“എന്ത്.. എന്റെ മുറിയിൽ വന്ന് തോന്നിവാസം പറയുന്നോടാ ചെക്കാ.. “
രമ ആക്രോശിച്ചു.
രമ മുറിയിൽ നിന്നും ദേഷ്യത്തോടെ ഹോളിലേയ്ക്ക് ചെന്നു. സ്ത്രീകളും പുരുഷന്മാരും ഹോളിൽ കൂടി നിൽപ്പുണ്ട്. തെക്കോട്ടു തിരി ഇട്ട് വിളക്ക് കത്തിച്ചു വെച്ചിട്ടുണ്ട്. അതാരാണ് ഹോളിൽ കിടക്കുന്നത്.. ആരോ മരിച്ചു കിടക്കുകയാണല്ലോ.. ” അയ്യോ.. ഹരിയേട്ടൻ.. ” രമ ഉച്ചത്തിൽ കരഞ്ഞു കൊണ്ട് ഓടി ചെന്നു..
അടുത്ത് ചെന്നപ്പോൾ ആണ് മനസിലായത് അത് താൻ തന്നെ അല്ലേ.. രമ ഒന്ന് ഞെട്ടി.
താൻ മരിച്ചിരിക്കുന്നു. സ്വന്തം ശരീരം മരിച്ചു എന്ന് പോലും താൻ അറിഞ്ഞില്ലേ? രമ ഗദ്ഗതം പറഞ്ഞു.
ഹരിയേട്ടൻ എവിടെ? വീടിന്റെ തിണ്ണയിലേയ്ക്ക് ചെന്നപ്പോൾ ഫാമിലി ഗ്രൂപ്പിൽ തന്റെ ചിരിച്ചുകൊണ്ട് ഉള്ള ഫോട്ടോ പോസ്റ്റ് ചെയ്യാനുള്ള തിരക്കിൽ ആണ്.
ഹരിയുടെ ഫോണിലേക്ക് രമ നോക്കി. രമ 55 വയസ്സ് ആദരാഞ്ജലികൾ. നല്ല ഒരു ഫോട്ടോ തനിക്ക് ഇത്ര ഗ്ലാമർ ഉണ്ടായിരുന്നോ? ദിവസവും രാവിലെയും വൈകിട്ടും മൊബൈലിൽ ഹാജർ പഞ്ച് ചെയ്യുമ്പോൾ സ്വന്തം മുഖം വ്യക്തമായി കാണാറുള്ളതല്ലേ? അപ്പോൾ തന്റെ മുഖം നോക്കി ഇത് എന്തൊരു കോലം ആണെന്ന് സ്വയം പറയാറുള്ളതാണല്ലോ…
. ഓ… AI വെച്ച് സുന്ദരി ആക്കിയതാണെന്ന് തോന്നുന്നു. എന്നാലും ഹരിയേട്ടന് മുഖത്ത് വല്യ സങ്കടം ഒന്നും കാണാനില്ല.
ദുഷ്ടൻ… അല്ലേലും ഇങ്ങനെയാ ആണുങ്ങൾ എല്ലാം രമ പിറു പിറുത്തു.
മോൾ എന്തിയേ.. അവൾക്ക് എന്തായാലും അമ്മ പോയതിന്റെ സങ്കടം ഉണ്ടാവും..
അവൾ മുറിയിൽ ഉണ്ട് കൂടെ പഠിക്കുന്ന ഏതോ കുട്ടികൾ വന്നിട്ടുണ്ട്. കുട്ടികളുടെ സംസാരം രമ ശ്രദ്ധിച്ചു. മോൾക്ക് ഡൈയിങ് ഹാർനെസ് ജോലി കിട്ടുന്ന കാര്യം ആണ് കുട്ടികളുടെ ചർച്ച. ഹ്മ്മ്… എന്തൊരു തലമുറ ആണിത്..
ഭാമ എവിടെ? അവളുടെ മുറിയിൽ ഉണ്ടാവും. മുറിയിൽ ചെന്നപ്പോൾ അവളുടെ വീട്ടുകാരും സ്വന്തക്കാരും കുറച്ച് പേര് വന്നവരോട് അവർ വാചകമടി ആണ്. തന്റെ ജീവിതത്തിലെ ശല്യം ഒഴിഞ്ഞു പോയതിന്റെ സന്തോഷം അവളുടെ മുഖത്തുണ്ട്.
അടുക്കള ഭാഗത്തേക്ക് ചെന്നപ്പോൾ കൊച്ചമ്മിണി അമ്മായി കുറേ അയല്പക്കത്തെ പെണ്ണുങ്ങളുമായി കുശുകുശുക്കുന്നു. ഇവരെ ഈ പെരയ്ക്കകത്തു കേറ്റരുതെന്ന് ഹര്യേട്ടനോട് ഞാൻ പറഞ്ഞിട്ടുള്ളതാ.. ഏഷണിക്ക് കയ്യും കാലും വെച്ച സാധനം ആണ് അവർ.. എന്താണോ അവർ പറയുന്നത്? രമ അവർക്കടുത്തേയ്ക്ക് ചെന്നു. കാര്യം എന്റെ അനന്തിരവൾ ആണ്.. എന്നാലും പറയുവാ.. അറുത്ത കൈക്ക് ഉപ്പ് തേക്കാത്തവൾ ആയിരുന്നു… ഒരാൾക്കും ഒരു സഹായവും ചെയ്യില്ലായിരുന്നു… കൊച്ചമ്മിണി അമ്മായി ശബ്ദം താഴ്ത്തി പറഞ്ഞു.
പെരട്ട തള്ള… ശവത്തിൽ കുത്തുക എന്ന് പറഞ്ഞു കേട്ടിട്ടേ ഉള്ളൂ.. ഇപ്പോൾ അതും കണ്ടു. മരിച്ചു കിടന്നാലും ഇവർ എനിക്ക് സമാധാനം തരില്ല. രമ പിറുപിറുത്തു.
തെക്ക് വശത്തു മുറ്റത്തോട്ട് ഇറങ്ങിയപ്പോൾ അവിടായി ചിത കൂട്ടാനുള്ള തിരക്കിൽ ആണ് മകൻ… കർമ്മം ചെയ്യാനുള്ള ഒരുക്കങ്ങൾ എല്ലാം ചെയ്തു കൊണ്ട് കരയോഗം കാരും ഓടി നടക്കുന്നു.
തനിക്ക് അന്ത്യ യാത്രയ്ക്കായി ഒരുക്കിയ ചിതയെ രമ കുറേ നേരം നോക്കി നിന്നു.. താൻ എന്നും കുളിപ്പിച്ച് സോപ്പ് തേച്ച് വസ്ത്രങ്ങൾ അണിയിച്ചു സുഗന്ധം പൂശി സൂക്ഷിച്ച തന്റെ ശരീരം ആ ചിതയിൽ ഇല്ലാതാവാൻ പോകുന്നു. രമ ഒന്ന് നെടുവീർപ്പെട്ടു.
മുറ്റത്തു മുഴുവൻ ഷീറ്റ് ഇട്ട് പ്ലാസ്റ്റിക് കസേരകൾ നിരത്തിയിരിക്കുന്നു. ഒരു കോണിൽ ആയി ഡ്രൈവർ അരുണും കരുണാകരൻ നായരും ഇരിക്കുന്നു. എന്തൊക്കെയോ അടക്കി സംസാരിക്കുന്നുണ്ട് അവർ. രമ അവർക്കടുത്തേയ്ക്ക് ചെന്നു.
“എന്റെ കാശിന്റെ കാര്യം എന്താവും അരുൺ? പെട്ടെന്ന് കാര്യം നടക്കാനായി അവർ പറഞ്ഞ തുക ഞാൻ അവർക്ക് കൊടുത്തു. ഇനി എന്താവും കാര്യം? ക്യാഷ് നഷ്ടപെട്ടത് പോട്ടെ കാര്യം നടക്കുമോ? ഇനി പുതിയതായി വരുന്ന ഓഫീസർ ഇതൊക്കെ സമ്മതിക്കുന്ന ആൾ ആവുമോ? “
കരുണാകരൻ നായർ തന്റെ ആശങ്കകൾ അരുണിന്നോട് പറഞ്ഞു കൊണ്ടേ ഇരുന്നു.
“അവർ നിങ്ങളോട് എത്ര വാങ്ങി സർ?”
അരുൺ ചോദിച്ചു
“ഒരു ലക്ഷം… “
കരുണാകരൻ നായർ മറുപടി പറഞ്ഞു.
“എന്റെ പൊന്നെ അവർ ഭയങ്കര സാധനം ആണ് കെട്ടോ.. എന്നിട്ടാണ് അവരെ കൊണ്ട് ഈ കണ്ട സൈറ്റുകളിൽ എല്ലാം കൊണ്ടു പോവുന്ന എനിക്ക് ആയിരം രൂപ തന്നത്. വെറുതെ അല്ല ഇത്ര വേഗം അങ്ങ് തട്ടി പോയത്. “
അരുൺ പിറു പിറുത്തു.
ശരീരം ഉണ്ടായിരുന്നേൽ ഇവനെ ഞാൻ ഇപ്പോൾ ശരിയാക്കിയേനെ രമ ദേഷ്യം കൊണ്ട് വിറച്ചു.
വീടിന് മുൻപിൽ ആയി സീമയും മായയും നിൽപ്പുണ്ട്. ഞാൻ ലീവ് കൊടുക്കാതെ അവരെ പീഡിപ്പിച്ചെന്നാണ് അവരുടെ ഇപ്പോഴുള്ള പരാതിയും സംസാരവും..
രമേശ് എവിടുന്നോ ഓടി കിതച്ചു വരുന്നുണ്ട്.
“ബോഡി എടുത്തോ?എപ്പോഴാ ബോഡി എടുക്കുന്നെ?
അയാൾ അവിടെ നിന്നവരോട് ചോദിക്കുന്നുണ്ട്.
എന്താണല്ലേ… ഇന്നലെ വരെ ‘മാഡം’ എന്ന് തന്നെ വിളിച്ചിരുന്ന ആൾ ഇപ്പോൾ തന്നെ ‘ബോഡി’ എന്ന് സംബോധന ചെയ്യുന്നു. രമ ഒരു ദീർഘ നിശ്വാസം എടുത്തു.
അപ്പോൾ തന്റെ മുറിയിൽ കണ്ട ചെറുപ്പക്കാരൻ ആരാണ്?ഇപ്പോൾ ആണ് അയാളെ പറ്റി ഓർത്തത്. അയാൾ തന്നോട് സംസാരിക്കുന്നുണ്ടല്ലോ? അപ്പോൾ അയാൾക്ക് തന്നെ കാണാമല്ലോ? ചോദിച്ചിട്ട് തന്നെ കാര്യം.. രമ മുറിയിലേയ്ക്ക് ചെന്നു.
അയാൾ സെറ്റിയിൽ തന്നെ ഇരിപ്പുണ്ട്. അയാളുടെ ചുവന്ന കവർ ഉള്ള ഡയറിയിൽ നോക്കി എന്തോ വായിച്ചു പൊട്ടി ചിരിക്കുകയാണ്.
എന്താണേലും ഒരു മാനേഴ്സ് ഇല്ലാത്ത ആൾ ആണ്. അല്ലെങ്കിൽ ഒരു മരണ വീട്ടിൽ ഇരുന്ന് ഇങ്ങനെ ചിരിക്കുമോ? രമ ചിന്തിച്ചു.
രമ കട്ടിലിൽ ഇരുന്നു. അയാൾ തല പൊക്കി നോക്കുന്നുണ്ട്.
എല്ലാവരെയും കണ്ടോ? അയാൾ ചോദിച്ചു.
ഉവ്വ് എന്ന ഭാവത്തിൽ രമ തല ആട്ടി.
“എന്നിട്ട് എല്ലാവരും എന്തൊക്കെ പറയുന്നു?”അയാൾ ചിരിച്ചു കൊണ്ട് ചോദിച്ചു.
രമയുടെ മുഖം സങ്കടത്താൽ കുനിഞ്ഞു.
“ഞാൻ എല്ലാവരെയും എത്ര സ്നേഹിച്ചതാണ്. അവർക്കായി ഞാൻ എന്തൊക്കെ ചെയ്തു. എന്നിട്ടും ആർക്കും എന്റെ മരണത്തിൽ ഒരു സങ്കടം ഉള്ളതായി തോന്നുന്നില്ലല്ലോ?”
രമ ഒരു നെടുവീർപ്പോടെ പറഞ്ഞു
“അതാണ് നിങ്ങളുടെ ജീവിതത്തിന്റെ സത്യവും.. നിങ്ങൾ സ്വന്തം എന്ന് വിചാരിക്കുന്ന എല്ലാവരും മരണത്തോടെ നിങ്ങളുടെ അന്യർ ആകുന്നു. നിങ്ങളുടെ തുടർന്നുള്ള യാത്രയിൽ നിങ്ങളെ സഹായിക്കുന്നത് നിങ്ങൾ ചെയ്ത കർമത്തിന്റെ ഫലങ്ങൾ മാത്രം. ജീവിതത്തിന്റെ മറ്റാനാവാത്ത ഈ സത്യത്തെ നിങ്ങൾ അംഗീകരിച്ചേ മതിയാവൂ “
അയാൾ പറഞ്ഞു.
“എനിക്ക് ഇത് അംഗീകരിക്കാനുള്ള മനക്കരുത്ത് ഇല്ലാതാവുന്നു. ഞാൻ തളർന്നു പോവുന്ന പോലെ.. “
രമ വീണ്ടും കുനിഞ്ഞിരുന്നു.
“നിങ്ങളെ മാഡം എന്ന് വിളിക്കേണ്ടതില്ല.. എന്ന് പറഞ്ഞതിന് കാരണം മനസ്സിലായോ? “
അയാളുടെ ചോദ്യത്തിന് രമ മറുപടി ഒന്നും പറഞ്ഞില്ല.
“നിങ്ങൾക്ക് ഒരു സ്ത്രീയുടെയോ പുരുഷന്റെയോ ശരീരം ഉണ്ടോ? നിങ്ങൾ ഇപ്പോൾ വെറും ആത്മാവ് മാത്രം അല്ലേ? പിന്നെ എന്തിന് മാഡം എന്ന് വിളിക്കണം? “
രമ ഒന്നും മിണ്ടാതെ അയാളുടെ മുഖത്തോട്ട് നോക്കി ഇരുന്നു.
“നിങ്ങൾക്ക് മാത്രമേ എന്നെ കാണാൻ കഴിയുന്നുള്ളൂ… നിങ്ങൾ ആരാണ്?”
അയാൾ തന്റെ ഘന ഗംഭീരമായ സ്വരത്തിൽ പറഞ്ഞു..
” ഞാൻ ചിത്ര ഗുപ്തൻ… “
“ചിത്ര ഗുപ്തനോ? “
രമ മനസ്സിലാകാത്ത പോലെ അയാളെ നോക്കി
“നിങ്ങൾ മനുഷ്യർ എന്നെ ‘കാലൻ ‘ എന്നും വിളിക്കാറുണ്ട്. “
ഇത്തവണ രമ ആണ് പൊട്ടി ചിരിച്ചത്.
“പിന്നെ.. ജീൻസും ഷർട്ടും ഒക്കെ ഇട്ട് സിക്സ് പാക്ക് ഒക്കെ വച്ച് ക്ലീൻ ഷേവ് ഒക്കെ ചെയ്തിരിക്കുന്ന നിങ്ങൾ ആണോ കാലൻ.. “
രമ പിന്നെയും ചിരിച്ചു.
“അല്ലെന്ന് പറയാൻ നിങ്ങൾക്ക് കാലനെ മുമ്പ് കണ്ട പരിചയം ഒന്നും ഇല്ലല്ലോ?”
ഇക്കുറി.. കാലനും ചിരിക്കാൻ തുടങ്ങി.
കാലനും ആറാം തമ്പുരാൻ സിനിമ കണ്ടോ? അതിലെ ഡയലോഗ് ആണല്ലോ പറയുന്നത്. രമ ചിന്തിച്ചു.
ഏതായാലും രമയുടെ മൂഡ് ഒന്ന് മാറിയ പോലെ തോന്നി.
“കണ്ടിട്ടുണ്ട്… “
രമ എന്തോ ഓർത്ത പോലെ പറഞ്ഞു.
“ടെലിവിഷൻ സീരിയൽകളിൽ ഞങ്ങൾ മിക്കപ്പോഴും കാലൻമാരെ കാണുന്നുണ്ട്. തടിച്ച ശരീരവും കൊമ്പൻ മീശയും കൊമ്പുള്ള കിരീടവും ആയി പോത്തിന്റെ പുറത്ത് വരുന്ന കാലൻ… “
രമ ടെലിവിഷനിൽ കണ്ട കാലനെ ഓർത്തെടുത്തു.
“അല്ല നിങ്ങൾ ഈ ഡയറിയിൽ നോക്കി എന്താണ് വായിക്കുന്നത്?”
“നിങ്ങളുടെ ജീവിതം എന്റെ ഡയറിയിൽ ഉണ്ട്. അത് വായിച്ചു ചിരിക്കുക ആയിരുന്നു. നിങ്ങൾ മനുഷ്യർ എന്തെല്ലാം പരാക്രമങ്ങൾ ആണ് ഈ ജീവിതത്തിൽ ചെയ്ത് കൂട്ടുന്നത്. “
കാലൻ പറഞ്ഞു
അതിനിത്ര ചിരിക്കാൻ എന്താണ്? രമയ്ക്ക് തോന്നിയെങ്കിലും അതത്ര പ്രകടിപ്പിച്ചില്ല.
“എന്നാൽ നമുക്ക് പോയാലോ?വണ്ടി വന്നിട്ടുണ്ട്”
.
“വണ്ടിയോ.. ഞാൻ പോത്തിന്റെ പുറത്ത് ഒന്നും കയറില്ല. “
“പോത്തോ? “
കാലൻ ചിരിച്ചു
“പുറത്ത് നോക്കൂ.. “
അയാൾ കൈകൾ ചൂണ്ടി രമ ജനാലയിലൂടെ പുറത്തേക്ക് നോക്കി.
മഹീന്ദ്രയുടെ കറുത്ത കളർ താർ ജീപ്പ് മുറ്റത്ത് കിടക്കുന്നു. കാലനും ഹൈടെക് ആയല്ലേ… രമ ചിന്തിച്ചു
ഈ വണ്ടി വാങ്ങണം എന്ന് താൻ ജീവിച്ചിരുന്നപ്പോൾ ഒരുപാട് ആഗ്രഹിച്ചിരുന്നു. ഇതിപ്പോ ഇങ്ങനെ ഇതിൽ കയറേണ്ടി വരും എന്ന് വിചാരിച്ചില്ല.
രമ നിരാശയോടെ വണ്ടിയിലേക്ക് നോക്കി.
“ഞാൻ ഇപ്പോൾ വരുന്നില്ല.. നിങ്ങൾ പൊയ്ക്കോളൂ. എനിക്ക് കുറച്ച് കാലം കൂടെ ഇവിടെ കഴിയണം. ഞാൻ ഉണ്ടാക്കിയതെല്ലാം ഇവർ എല്ലാവരും കൂടി എന്ത് ചെയ്യുന്നു എന്ന് എനിക്കറിയണം. “
രമ പറഞ്ഞു.
“അറിഞ്ഞിട്ട് നിങ്ങൾ എന്ത് ചെയ്യാനാണ്? നിങ്ങൾക്കിനി ഒന്നും ചെയ്യാൻ പറ്റില്ല. നിങ്ങൾക്ക് അതൊക്കെ കൂടെ കൊണ്ടു പോവാൻ പറ്റുമോ? “
“ഇല്ലാ.. “
“അതുകൊണ്ട് നിങ്ങൾ ഇപ്പോൾ തന്നെ എനിക്കൊപ്പം വന്നേ പറ്റൂ. “
കാലൻ തന്റെ ബലിഷ്ടം ആയ കൈകളാൽ രമയുടെ കൈകളിൽ ബലമായി കടന്നു പിടിച്ചു. രമ കുതറി മാറാനായി ആകുന്ന ശ്രമം നടത്തുന്നുണ്ട്. എന്നാലും അയാൾ വിടാൻ ഒട്ടും ഉദ്ദേശം ഇല്ല. രമ തന്റെ ഉള്ള ശക്തിയും സംഭരിച്ച് അയാളെ ആഞ്ഞു ചവിട്ടി.
“അയ്യോ… “
ഒരു വല്യ നിലവിളി കേട്ടു.. ആരോ കട്ടിലിന്റെ താഴോട്ട് ഉരുണ്ട് വീഴുന്ന ശബ്ദം രമ കേട്ടു..
“ഹേ… കാലൻ വീണോ?”
രമ കട്ടിലിൽ നിന്ന് ചാടി എഴുനേറ്റ് കൊണ്ട് ചോദിച്ചു..
“ഹേ കാലനോ?”
“കാലൻ അല്ലാ നിന്റെ കെട്ടിയോൻ ആടി.. “
. ഹരി.. നിലത്ത് നിന്ന് തപ്പി തടഞ്ഞ് എഴുന്നേൽക്കുന്നുണ്ട്..
” നിനക്ക് എന്ത് പറ്റി?”
“ആകെ വിയർത്തിരിക്കുന്നല്ലോ? “
“സ്വപ്നം വല്ലോം കണ്ടോ?”
ഹരി നിലത്ത് നിന്ന് പിടഞ്ഞെഴുന്നേറ്റ് കൊണ്ട് ചോദിച്ചു.
രമ കട്ടിലിൽ ഇരുന്നു.. താൻ ആകെ വിയർത്തു കുളിച്ചിരിക്കുന്നു. അപ്പോൾ താൻ മരിച്ചിട്ടില്ല അല്ലേ? അവർ ദീർഘ നിശ്വാസം വിട്ടു. പാവം ഹരിയേട്ടൻ സ്വപ്നം കണ്ടാണെങ്കിലും താൻ പുള്ളിയെ ചവിട്ടി നിലത്ത് ഇട്ടിരിക്കുന്നു. ഹരി വെള്ളം എടുത്തു കൊണ്ടു വന്ന് രമയ്ക്ക് കൊടുത്തു.
“നിനക്ക് എന്തു പറ്റി?”
“ആകെ വിയർത്തിരിക്കുന്നല്ലോ? ഇന്നലെ ഒന്നും കഴിച്ചതും ഇല്ല.. ഷുഗർ വല്ലതും ആണോ എന്തോ? ഹോസ്പിറ്റലിൽ പോവണോ? “
ഹരി ചോദിച്ചു കൊണ്ടിരുന്നു.
പാവം ഉറക്കത്തിൽ തന്റെ ചവിട്ടു കിട്ടിയിട്ടും ആൾക്ക് തന്നെ എന്ത് കെയറിങ് ആണ്. രമയ്ക്ക് സങ്കടം വന്നു. ക്ലോക്കിൽ സമയം നോക്കി. സമയം രാവിലെ നാല് മണി ആയിരിക്കുന്നു.
“എന്നിക്ക് കുഴപ്പം ഒന്നും ഇല്ല ഹരിയേട്ടാ.. ഞാൻ ഒരു ദുഃസ്വപ്നം കണ്ടതാണ്. “
” ഹരിയേട്ടന് ഒന്നും പറ്റിയില്ലല്ലോ അല്ലേ? “
“ഹേ.. എന്ത് പറ്റാൻ… “അങ്ങനെ പറഞ്ഞു കൊണ്ട് ഹരി കട്ടിലിലേയ്ക്ക് ഇരിക്കുമ്പോളും നടുവിന് കൈ കൊണ്ട് തിരുമ്മുന്നത് രമ കണ്ടു.
തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം വരുന്നില്ല. രമ കട്ടിലിൽ പതുക്കെ എഴുന്നേറ്റിരുന്നു. പതുക്കെ എഴുന്നേറ്റ് അടുക്കളയിൽ ചെന്നു. ഭാമ വന്നതിൽ പിന്നെ താൻ അടുക്കളയിലേയ്ക്ക് അങ്ങനെ കയറാറെ ഇല്ല. അവളാണ് വീട്ടിലെ സർവ്വ ജോലിയും ചെയ്യുന്നത്. അവൾ തന്നോട് എതിർത്ത് ഒന്നും പറയാറും ഇല്ല. അവൾക്ക് മനസ്സിൽ നല്ല വിഷമം ഉണ്ടാവും. അതെങ്ങനെയാ താൻ ഒരിക്കലും അവൾക്ക് സമാധാനം ആയി സംസാരിക്കാൻ ഒരു അവസരം കൊടുത്തിട്ടില്ലല്ലോ. രമ രാവിലെ ബ്രേക്ക് ഫാസ്റ്റ് ഉണ്ടാക്കാൻ തുടങ്ങി. പാത്രങ്ങൾ ഒക്കെ എവിടെയാണ്. സ്വന്തം അടുക്കള ആണേലും ഇപ്പോൾ എല്ലാം തിരഞ്ഞു കണ്ടു പിടിക്കേണ്ട അവസ്ഥ ആയിരിക്കുന്നു.
അടുക്കളയിലെ അനക്കം കേട്ട് ഭാമ അങ്ങോട്ട് വന്നു.
“അമ്മ എഴുന്നേറ്റോ? ഞാൻ അൽപ്പം താമസിച്ചു.. ഞാൻ ഉണ്ടാക്കിക്കോളാം അമ്മേ.. “
“നീ ഉച്ചയ്ക്കുള്ള ഭക്ഷണം ഉണ്ടാക്കിക്കോളൂ. ഞാൻ ബ്രേക്ക് ഫാസ്റ്റ് ഉണ്ടാക്കാം. “
രമ പറഞ്ഞു
രാവിലെ അരുൺ വണ്ടിയുമായി വീടിന് മുൻപിൽ വന്ന് ഹോൺ അടിക്കുന്നുണ്ട്.
രമ ബ്രേക്ക് ഫാസ്റ്റ് കഴിഞ്ഞ് ഓഫീസിലേക്ക് പോവാനായി ഇറങ്ങി.
“ഇന്ന് എന്താടോ വണ്ടിയിൽ ഒരു സുഗന്ധം ഉണ്ടല്ലോ.. എന്താണത്?”
രമ ചോദിച്ചു
“പുതിയ എയർ ഫ്രഷ്‌നർ ആണ് മാഡം.. “
“കൊള്ളാം നല്ല സുഗന്ധം.. “
രമ ഒരു ദീർഘ ശ്വാസം എടുത്തു.
“അരുൺ കരുണാകരൻ നായരോട് എന്നെ വന്ന് ഒന്ന് കാണാൻ പറയൂ.. അയാൾ തന്ന തുക അയാൾക്ക് തിരിച്ചു കൊടുക്കണം”
.
“എന്ത് പറ്റി മാഡം? അയാളുടെ പേപ്പേഴ്സ് മാഡം റെഡി ആക്കി ഇന്നലെ തന്നെ കൊടുത്തതല്ലേ?”
അരുൺ സംശയം പ്രകടിപ്പിച്ചു.
“പേപ്പേഴ്സ് എല്ലാം കൊടുത്തതാടോ.. എന്നാലും ആ തുക ഇനി വേണ്ട.. അത്യാവശ്യം ജീവിക്കാൻ ഉള്ള തുക ഗവണ്മെന്റ് ശമ്പളം ആയി നൽകുന്നില്ലേ?അതിനായി കണ്ടവരുടെ കയ്യിൽ നിന്നും അനധികൃതം ആയി വാങ്ങിക്കണോ? ദാഹിക്കുമ്പോൾ കുടിക്കാൻ ആയി ഒരു ഗ്ലാസ് വെള്ളം കുടിച്ചാൽ പോരെ? ഒരു കടലിൽ ഉള്ള അത്രെയും വെള്ളം നമ്മൾക്ക് തന്നാലോ ? നമ്മൾ അത്രെയും വെള്ളം കുടിക്കുമോ?”
“ഇല്ലെടോ അത് എനിക്ക് വേണ്ട “
രമ പുറത്തെ കാഴ്ച്ചകളിലൂടെ കണ്ണുകൾ പായുന്നതിനിടയിൽ പറഞ്ഞു.
“മാഡം.. ഇവിടെ മാഡത്തിന്റെ വീടിന്റെ അടുത്തുള്ള ഒരു പാർട്ടിയുടെ കാര്യം ഞാൻ ഇന്നലെ പറഞ്ഞിരുന്നില്ലേ.. അവിടെ നമുക്ക് ഇന്ന് ഉച്ച കഴിഞ്ഞ് പോയാലോ? അവർ ഫാമിലി ആയി വല്യ ബിൽഡേഴ്‌സ് ഒക്കെ ആണ്. “
“നോക്കാം അരുൺ.. ഓഫീസിൽ എത്തട്ടെ.. “
രമ പറഞ്ഞു.
ഓഫീസിൽ എത്തിയപ്പോൾ ആകെ നിശബ്ദത നിറഞ്ഞിരുന്നു.
“എന്തു പറ്റി എല്ലാവർക്കും? ഒരു മിണ്ടാട്ടവും
ഇല്ലല്ലോ? “
രമ ചരിച്ചു കൊണ്ട് ചോദിച്ചു.
“നമ്മുടെ സീമ ഹോസ്പിറ്റലിൽ ആണ് മാഡം.. അല്പം ക്രിട്ടിക്കൽ ആണെന്ന് കേൾക്കുന്നു. “
മായ പറഞ്ഞു
“ആണോ.. എങ്ങനെയാ അവർക്ക് സാമ്പത്തികം ഒക്കെ.. ഉണ്ടോ? ആരേലും അന്വേഷിച്ചോ?”
രമ ചോദിച്ചു
“അല്പം പ്രശ്നം ആണ് മാഡം.. “
മായ പറഞ്ഞു
“നമുക്ക് ഒരു ഫണ്ട് ഉണ്ടാക്കി കുറച്ച് തുക സഹായം ആയി കൊടുക്കാം. ആരെങ്കിലും ഹോസ്പിറ്റലിൽ അവരെ കാണാൻ പോയിരുന്നോ?”
“ഇല്ല മാഡം.. ഉച്ച കഴിഞ്ഞ് ഞങ്ങൾ കുറച്ച് പേര് പോവുന്നുണ്ട്. “
മായ പറഞ്ഞു..
“ശരി ഞാനും നോക്കട്ടെ.. വരാൻ ശ്രമിക്കാം”
രമ തന്റെ കാബിനിലേയ്ക്ക് പോയി.
ഉച്ച കഴിഞ്ഞ് അരുൺ തന്റെ വണ്ടിയുമായി എത്തി..
“മാഡം നമുക്ക് രാവിലെ പറഞ്ഞ സൈറ്റിൽ ഒന്ന് പോയാലോ? “
അരുൺ ചോദിച്ചു
“ശരിയാ അവിടെ പോകുന്ന വഴി ഹോസ്പിറ്റലിൽ പോയി സീമയെയും ഒന്ന് കാണാം. “
രമ പറഞ്ഞു
രമയും അരുണും സൈറ്റിൽ എത്തിയപ്പോൾ അതിന്റെ ആൾക്കാർ എത്തിയിട്ടില്ല. കുറച്ച് കഴിഞ്ഞ് ദൂരെ നിന്നും മാഹീന്ദ്രയുടെ കറുത്ത നിറമുള്ള താർ ജീപ്പ് തന്റെ അടുത്തേയ്ക്ക് വരുന്നതായി കണ്ടു.
രമയുടെ ഉള്ള് ഒന്ന് കിടുങ്ങി. എന്നാലും തന്റെ പരിഭ്രമം രമ ഒട്ടും പുറത്ത് കാണിച്ചില്ല. വണ്ടിയിൽ നിന്നും താൻ സ്വപ്നത്തിൽ കണ്ട അതേ ചെറുപ്പക്കാരൻ പുറത്തിറങ്ങി. കറുത്ത പാന്റ്സും കറുത്ത ഷർട്ടും ക്ലീൻ ഷേവും താൻ സ്വപ്നത്തിൽ കണ്ട കാലന്റെ അതേ രൂപം… രമ വിയർക്കാൻ തുടങ്ങി.
കാലൻ ഭൂമിയിൽ ബിസ്സിനസ് തുടങ്ങിയോ?
അതോ ഇനി തന്നെ കൊണ്ടു പോവാനുള്ള വരവാണോ?
രമയുടെ ചിന്ത കാട് കയറാൻ തുടങ്ങി.
ചെറുപ്പക്കാരൻ അടുത്തെത്തി..
“ഹലോ മാഡം ഞാൻ… ശരത് എനിക്ക് ഒരു ബിസ്സിനസ് തുടങ്ങാൻ ആയിരുന്നു. “
അയാൾ ചിരിച്ചു കൊണ്ട് എല്ലാം വിശദീകരിക്കുന്നുണ്ട്.
“നമുക്ക് വേണ്ടത് എന്താണെന്ന് വച്ചാൽ വേണ്ട പോലെ ചെയ്യാം മാഡം. “
.
അയാൾ പറഞ്ഞു നിർത്തി.
“ഇനി കാലൻ തന്നെ പരീക്ഷിക്കാൻ വന്നതാവുമോ?”
രമ ചിന്തിച്ചു.
“പേപ്പേഴ്സ് എല്ലാം റെഡി ആണെങ്കിൽ അപ്പ്രൂവൽ ഉടനെ കിട്ടും അതിന് പ്രതേകം ഒന്നും ചെയ്യണ്ട കാര്യം ഇല്ലാ.. “
രമ പറഞ്ഞു
അരുൺ ശരത്തിനെ നോക്കി കണ്ണടച്ച് കാണിച്ചു.
അവർ തിരിച്ചു പോവാനായി വണ്ടിയിൽ കയറി. ഡ്രൈവർ സീറ്റിന് തൊട്ടടുത്ത സീറ്റിൽ ആയി ചുവന്ന പുറം ചട്ട ഉള്ള ഒരു ഡയറി ഇരിക്കുന്നത് രമ കണ്ടു. അവരുടെ വണ്ടി നീങ്ങുന്നതും നോക്കി രമ നിന്നു. വണ്ടിയുടെ പുറകിൽ ഉള്ള എഴുത്ത് കണ്ട് രമ ഒന്ന് ഞെട്ടി. ചുവന്ന അക്ഷരത്തിൽ എഴുതിരിക്കുന്നു ചിത്രഗുപ്ത കോൺട്രാക്ടർസ് ആൻഡ് ബിൽഡേഴ്‌സ്…
ലക്ഷ്മി മനീഷ്
TPSC തൃപ്പൂണിത്തുറ

