എഴുപതുകളുടെ ആദ്യത്തിലുള്ള എൻറെ അമ്മ ഇപ്പോൾ അധികം മിണ്ടാറില്ല.
അടുക്കും ചിട്ടയോടും കൂടി വീടും പരിസരവും വെച്ചിരുന്ന എൻറെ അമ്മയ്ക്ക് അതൊന്നും ഓർമ്മയില്ല. അടുക്കളയിൽ ഞങ്ങൾക്ക് ഓരോരുത്തർക്കും ഇഷ്ടമുള്ള വിഭവങ്ങൾ ഉണ്ടാക്കിയിരുന്ന എൻറെ അമ്മ ഇപ്പോൾ അതും മറന്നിരിക്കുന്നു. അടുക്കളയിൽ കയറാറില്ല. പാചകത്തിനൊക്കെ ഞങ്ങൾ മക്കൾ ആക്കിയ ജോലിക്കാരുണ്ട്. അലമാരിയിൽ വസ്ത്രങ്ങൾ അടുക്കി വെക്കാൻ ഓരോരുത്തരുടെയും വേറെ വേറെയായി വെക്കാൻ അമ്മ പോകാറില്ല. വിദൂരതയിലേക്ക് നോക്കി എന്തോ ആലോചിച്ചിരിക്കും.
ചുറുചുറുക്കോട് നടന്നിരുന്ന എൻറെ അച്ഛൻ. അച്ഛൻ ഇപ്പോൾ തോട്ടത്തിൽ ഒന്നും ഇറങ്ങാറില്ല. വായന വളരെ കുറവ്. എന്തുപറ്റിയെന്ന് ഒരു രൂപവുമില്ല. ഡിപ്രഷൻ, ഡിമെൻഷ്യ ഇതൊക്കെ ആയിരിക്കുമോ? ഏതായാലും ഒരു ഡോക്ടറെ കാണിക്കാം എന്ന് തീരുമാനിച്ചു. പരിശോധനകൾ ഒക്കെ കഴിഞ്ഞു. യാതൊരു കുഴപ്പവുമില്ല. ഡോക്ടർ വിശദമായി എല്ലാം ചോദിച്ചറിഞ്ഞു.
ഞങ്ങൾ രണ്ടു മക്കൾ. സന്തുഷ്ടമായ കുടുംബം. അച്ഛൻ ഉന്നതമായ ഉദ്യോഗമുള്ള ആൾ. അമ്മ എല്ലാമെല്ലാമായ ഒരു വീട്ടമ്മ തന്നെ. ഞങ്ങളുടെയൊക്കെ എല്ലാ കാര്യങ്ങളും അമ്മ തന്നെയാണ് കുട്ടിക്കാലം മുതൽ നോക്കുന്നത്. ഇഷ്ടപ്പെട്ട ആഹാരം പാകം ചെയ്തു തരുന്നത്, കഥകൾ പറഞ്ഞു വരുന്നത്, പഠനത്തിൽ സഹായിക്കുന്നത് എല്ലാം അമ്മയായിരുന്നു. അച്ഛനാണെങ്കിൽ കട്ട സപ്പോർട്ട്. വൈകുന്നേരങ്ങളിൽ അച്ഛൻ വീട്ടിൽ എത്തുമ്പോൾ ഉത്സവപ്രതീതിയാണ്. പട്ടണത്തിലെ ഏറ്റവും നല്ല സ്കൂളിൽ പഠിച്ചു ഉപരിപഠനം കഴിഞ്ഞു രണ്ടുപേരും വിവാഹിതരായി, മക്കളായി. എന്നിട്ടും അമ്മ ഞങ്ങളുടെ കാര്യവും മക്കളുടെ കാര്യവും ഒരുപോലെ നോക്കിക്കൊണ്ടിരുന്നു . പേരക്കുട്ടികൾക്ക് ഇഷ്ടമുള്ള ഭക്ഷണം തയ്യാറാക്കി കൊടുത്തു. അച്ഛനും അമ്മയും മത്സരിച്ച് അവരെ സ്നേഹിച്ചു കൊണ്ടിരുന്നു അവർക്ക് കഥകൾ പറഞ്ഞു കൊടുത്തിരുന്നു. കുട്ടികൾക്ക് മുത്തശ്ശനും മുത്തശ്ശിയും പ്രിയപ്പെട്ടവരാണ്. അടുക്കളയിൽ നിന്ന് അപ്പത്തിന്റെയും ദോശയുടെയും കേക്കിന്റെയും പലഹാരങ്ങളുടെയും മണം വന്നുകൊണ്ടിരിക്കും. ഞങ്ങളുടെ ആരോഗ്യകാര്യത്തിലും അച്ഛനും അമ്മയും മത്സരിച്ച് ശ്രദ്ധിച്ചിരുന്നു, അതുപോലെ പേരക്കുട്ടികളുടെയും.
അച്ഛൻ റിട്ടയർ ചെയ്തു. പക്ഷേ വെറുതെയിരുന്നില്ല, തോട്ടപ്പണിയും വായനയും പേരക്കുട്ടികളോടുള്ള കളിയും ഒക്കെയായി സന്തോഷത്തോടു കൂടി അച്ഛൻ ജീവിതം കഴിച്ചുകൂട്ടി. അമ്മയാകട്ടെ വയസ്സായി തുടങ്ങിയെങ്കിലും അതൊന്നും വകവയ്ക്കാതെ അടുക്കളയിലെ പണിയും ഞങ്ങളുടെയും കുട്ടികളുടെയും എല്ലാ ആവശ്യങ്ങളും നടത്തി തന്നുകൊണ്ടിരുന്നു. ഇതൊക്കെ ഡോക്ടർ ചോദിച്ചറിഞ്ഞ കാര്യങ്ങളാണ്.
എന്ത് ചെയ്തു തന്നാലും അമ്മയ്ക്ക് തൃപ്തി വരില്ലായിരുന്നു, അച്ഛനും. പ്രായത്തിന്റെ ബുദ്ധിമുട്ടുകൾ രണ്ടാളെയും കുറേശ്ശെ അലട്ടി തുടങ്ങി. അതൊന്നും വകവയ്ക്കാതെ അവർ തങ്ങളുടെ പണികൾ തുടർന്നുകൊണ്ടേയിരുന്നു. സന്തോഷത്തോടെ… പേരക്കുട്ടികൾ വലുതായി അവർക്ക് ജോലിയായി. മുത്തശ്ശന്റെയും മുത്തശ്ശിയുടെയും മക്കൾ അതായത് ഞങ്ങൾ രണ്ടുപേരും റിട്ടയർ ചെയ്യേണ്ട പ്രായം ഒക്കെയായി തുടങ്ങി. എന്നിട്ടും അവർക്ക് യാതൊരു പരാതിയും ഇല്ല, സന്തോഷത്തോടുകൂടി എല്ലാം ചെയ്തുകൊണ്ടിരുന്നു.
ഇടയ്ക്കൊക്കെ വേദനകളും അസ്വസ്ഥതകളും ഒക്കെ കാണിക്കുമ്പോൾ മക്കൾക്ക് കുറേശ്ശെ ദേഷ്യം വരാൻ തുടങ്ങി.
“അച്ഛനും അമ്മയും എന്തിനാണ് ഇങ്ങനെ കഷ്ടപ്പെടുന്നത് ആവശ്യത്തിനു സമ്പാദിച്ചു കൂട്ടിയിട്ടുണ്ട്. അടുക്കളയിലെ ജോലിക്കും പുറം ജോലിക്ക് ഒക്കെ ജോലിക്കാരെ വെക്കാലോ. അച്ഛനും അമ്മയും ഇത്തിരി വിശ്രമിക്കൂ.”
അവരത് സമ്മതിച്ചില്ല. മക്കളുടെ സ്നേഹം ദേഷ്യം ആയി മാറി.
അപ്പോഴേക്കും പലരുടെയും ഭക്ഷണരീതിയും ഒക്കെ മാറി കഴിഞ്ഞിരുന്നു. അമ്മയുടെ അപ്പവും ദോശയും രുചികരമായ കേക്കും ഒന്നും വേണ്ട എന്ന സ്ഥിതിയായി മക്കൾക്കും പേരമക്കൾക്കും. പുതിയ തലമുറയുടെ ആരോഗ്യ ബോധം. കഥകൾ കേൾക്കണം എന്നില്ല, വർത്തമാനങ്ങൾ അധികം പറയണമെന്നില്ല. എല്ലാറ്റിനും മൊബൈൽ ഫോൺ ഉണ്ട്, ഇൻറർനെറ്റ് ഉണ്ട്, ചാറ്റ് ജി പി ടി ഉണ്ട്.
ഒരുമിച്ച് സിനിമയ്ക്ക് പോയിരുന്ന ഞങ്ങൾ അച്ഛനമ്മമാരെ കൂട്ടാതായി. ടിവിയിൽ അച്ഛനും അമ്മയ്ക്കും കാണണ്ട കാര്യങ്ങൾ പേരക്കുട്ടികൾക്കും ഞങ്ങൾക്കും കാണണ്ട എന്ന സ്ഥിതി വന്നു, ചാനലുകൾ മാറിമറിഞ്ഞു. രുചിയോടെ കഴിച്ചിരുന്ന അമ്മയുടെ അപ്പവും ചോറും കറികൾക്കും ഒക്കെ ഞങ്ങൾ കുറ്റം കണ്ടുപിടിച്ചു. അച്ഛനും അമ്മയും ഒരിടത്തു ഒതുങ്ങിക്കൂടി. അമ്മക്ക് അടുക്കളയിൽ കയറേണ്ട അവസ്ഥ വരാതെ ആയി. പാചകം അമ്മ മറന്നോ. വസ്ത്രങ്ങൾ അടുക്കി വെക്കാൻ അമ്മ മറന്നോ… ഞങ്ങൾക്ക് പറഞ്ഞ് തരുന്ന കഥകളൊക്കെ അമ്മ മറന്നോ…
തോട്ടത്തിലെ ചെടികളും പൂക്കളും കായ്കളും ഒക്കെ ഉണ്ടാവുന്നതും അതിൻറെ ആസ്വാദനവും അച്ഛനും മറന്നു. വായന തീരെ ഇല്ലാതായി. വീട് അടിച്ചു വാരുമ്പോഴും ജോലിക്കാരി എല്ലാം അടുക്കി വെക്കുമ്പോഴും അമ്മ നിസ്സഹായയായി നോക്കി നിന്നു. ഒന്നും പറയാൻ വയ്യല്ലോ. മക്കളെ അനുസരിച്ച് ജീവിക്കാൻ അവർ പഠിച്ചു തുടങ്ങി. അമ്മ അടുക്കളയിലേക്കും നിസ്സഹായയായി നോക്കി നിൽക്കും. ഒന്നും ചെയ്യാനില്ല. അമ്മയുടെയും അച്ഛൻറെയും ലോകം ആകെ മാറിമറിഞ്ഞു. സന്തോഷത്തോടെയും ആരോഗ്യത്തോടെയും ജീവിച്ചിരുന്ന അവർക്ക് വേറെ രോഗങ്ങൾ ഒന്നുമില്ല. രോഗം മനസ്സിനാണ്.
“നോക്കൂ, നിങ്ങളുടെ അച്ഛനും അമ്മയ്ക്കും യാതൊരു രോഗവുമില്ല. നിങ്ങൾ ഉണ്ടാക്കിയതാണ് ഈ രോഗം”
ഡോക്ടർ ഞങ്ങളോട് പറഞ്ഞപ്പോൾ ഞങ്ങളുടെ മനസ്സ് ഒരുപാട് പിന്നോട്ട് പോയിക്കൊണ്ടിരുന്നു. ശരിയാണ് അടുക്കളയിൽ ജോലിക്കാരുണ്ടെങ്കിലും അമ്മയെയും അത് ചെയ്യാൻ അനുവദിക്കേണ്ടതായിരുന്നു. പുറത്തെ പണിക്കും തോട്ടത്തിലെ പണിക്കും ജോലിക്കാരെ വെച്ചിരുന്നെങ്കിലും അച്ഛനെയും അതിൽ ഉൾപ്പെടുത്തണമായിരുന്നു. ഞങ്ങൾ എന്തിനാ അച്ഛനും അമ്മയ്ക്കും ഇത്ര സുഖം കൊടുതത്. ഈ കൊടുത്ത സുഖം അവരുടെ അസുഖത്തിന് കാരണമായില്ലേ. പേരക്കുട്ടികൾ പഠനത്തിന് ഉപരിപഠനത്തിനുമായി പലയിടത്തേക്കും പോയി. അവർക്ക് തിരക്കോട് തിരക്ക് തന്നെയായിരുന്നു മുത്തശ്ശനെയും മുത്തശ്ശിയേയും ഇടയ്ക്കെങ്കിലും വിളിക്കാൻ അവർ മറന്നു കൊണ്ടേയിരുന്നു. മക്കളും മോശക്കാരായിരുന്നില്ല. ഞങ്ങളുടെ തിരക്കിൽ ഞങ്ങളും ഊളിയിട്ടു കൊണ്ടിരുന്നു. വീട് മൂകമാകുന്നത് ഞങ്ങൾ മനസ്സിലാക്കിയില്ല.
” മാറണം എല്ലാം മാറണം പതുക്കെ പതുക്കെ” എന്ന് ഡോക്ടർ പറഞ്ഞപ്പോൾ ഞങ്ങൾ ആ വാസ്തവം മനസ്സിലാക്കി. കൂടുതൽ സമയം അച്ഛന്റെയും അമ്മയുടെയും കൂടെ ചിലവഴിക്കാൻ തുടങ്ങി. അമ്മ ശോഷിച്ച കയ്യും വേദനിക്കുന്ന ശരീരവും വെച്ച് വീണ്ടും കുറേശ്ശെ കുറേശ്ശെ അടുക്കളയിലെ ജോലികളിൽ മുഴുകാൻ തുടങ്ങി. അച്ഛൻ പുറത്തിറങ്ങി തോട്ടക്കാരന്റെ കൂടെ കൂടി പൂക്കൾ വിരിയുന്നതും ചെടി വളർന്നു വരുന്നതും ഒക്കെ നോക്കി എടുക്കാൻ തുടങ്ങി. വസ്ത്രങ്ങൾ അടുക്കാനും വീട് വൃത്തിയാക്കി വെക്കാനും ജോലിക്കാരുടെ കൂടെ അമ്മയോടും പതുക്കെ പതുക്കെ കൂടാൻ പറഞ്ഞു.
നഷ്ടപ്പെട്ട സന്തോഷം അവരുടെ മുഖത്ത് വീണ്ടും വരുന്നത് ഞങ്ങൾ ശ്രദ്ധിച്ചു തുടങ്ങി. പേരക്കുട്ടികളോട് നിർബന്ധമായും മുത്തശ്ശനെയും മുത്തശ്ശിയേയും ഇടയ്ക്ക് വന്ന് കാണാനും അവരോട് ഫോണിൽ സംസാരിക്കാനും പറ്റുമെങ്കിൽ വീഡിയോ കോൾ ചെയ്യാനും ഞങ്ങൾ നിർബന്ധിച്ചു. ആ വിളിക്കും ആ വീഡിയോ കോളിനും വേണ്ടി അച്ഛനും അമ്മയും കാത്തിരുന്നു സന്തോഷിച്ചു.
സുഖസൗകര്യങ്ങൾ കൊടുക്കുന്നതിൽ അല്ല മനസ്സിന് സന്തോഷം കൊടുക്കുക, കൂട്ടു കൊടുക്കുക ഇതിലാണ്. ഇതാണ് വലുതെന്ന് ഞങ്ങൾ മനസ്സിലാക്കി. അവർക്ക് ഇനിയും ജീവിതം ബാക്കിയുണ്ട്, സന്തോഷത്തോടെ ജീവിക്കട്ടെ. ഇത്തിരിയെങ്കിലും ആരോഗ്യം അവശേഷിക്കുന്നോടത്തോളം ഇഷ്ടപ്പെട്ട ജോലികൾ ചെയ്യട്ടെ. ഇടയ്ക്കിടെ പുറത്തുകൊണ്ടുപോകാനും ബന്ധുക്കളും സുഹൃത്തുക്കളുമായി സംസാരിക്കാനും പരിപാടികളിൽ പങ്കെടുക്കാനും ഒക്കെ അച്ഛനും അമ്മയും ഉത്സാഹം കാണിച്ചു തുടങ്ങി. ഇനിയുള്ള ജീവിതം ഇങ്ങനെ..
ഇന്നത്തെ ഈ സമൂഹത്തിലെ ഏറ്റവും വലിയ ഒരു തെറ്റാണ് ഞങ്ങൾ ചെയ്തതെന്ന് വൈകിയെങ്കിലും ഞങ്ങൾക്ക് മനസ്സിലായി. സൗകര്യങ്ങൾ കൊടുത്തു പ്രായമായ അച്ഛനമ്മമാരെ വീർപ്പുമുട്ടിക്കരുത്. ഇഷ്ടമുള്ളത് അവരും ചെയ്യട്ടെ, ആരോഗ്യമനുവദിക്കുന്നടത്തോളം. മറന്നുപോയ പാചകക്കൂട്ടുകൾ അമ്മ ഓർത്തെടുത്തു, ജോലിക്കാരിയുടെ കൂടെ കൂടി പതുക്കെ പതുക്കെ അടുക്കള സജീവമായി (അമ്മയുടെ അടുക്കള). അച്ഛൻ വായിക്കുന്ന പുസ്തകങ്ങൾ വീണ്ടും പുറത്തുവന്നു. പഴയ കാര്യങ്ങൾ ഞങ്ങളോട് പറഞ്ഞ രസിച്ചും അച്ഛനും അമ്മയും വിശ്രമസമയം കഴിച്ചുകൂട്ടി.
വല്ലാത്ത ഭയപ്പാടോടെ ഞങ്ങൾ ഒരു വാസ്തവം മനസ്സിലാക്കി. ഒരുകാലത്ത് ഞങ്ങളും ഇങ്ങനെയൊക്കെ തന്നെ ആവില്ലേ?
ആ ഒരു സത്യം ഞങ്ങളെ ഏറെ പേടിപ്പിച്ചു വേദനിപ്പിച്ചു….
സുധി


1 Comment
എത്ര സത്യമായിട്ടുള്ള കാര്യം…
തങ്ങളെക്കൊണ്ട് ആർക്കും ആവശ്യം ഇല്ല എന്ന തോന്നലാണല്ലോ മനുഷ്യരെ രോഗികളാക്കുന്നത്… Time…. That is the most precious gift you can give your parents
in their old age.
👌🏽👌🏽👌🏽