അന്നൊക്കെ ഒരു നല്ല പേനയോ പെൻസിലോ അതും മൂട്ടിൽ റബ്ബർ ഉള്ളത്, ഒരു കാഴ്ച തന്നെയായിരുന്നു. മറിക്കുമ്പോൾ രണ്ടു പടം വരുന്ന സ്കെയിൽ, മണമുള്ള റബ്ബർ ഒക്കെ അത്ഭുതം! ഗൾഫിൽ ജോലി നോക്കുന്ന ആരുടെയെങ്കിലും വീട്ടിലെ കുട്ടികളുടെ കയ്യിലെ അത് കാണുകയുമുള്ളു.
ഉടുതുണിക്ക് മറുതുണി ഇല്ലാത്ത വീട്ടിലെ കുട്ടികൾ പഠിക്കുന്ന ഞങ്ങളുടെ സ്കൂളിൽ പിന്നെ പറയാനുണ്ടോ? മൂട് കീറിയ ട്രൗസറും ബട്ടൺ പൊട്ടിയ ഷർട്ടും ഞങ്ങളുടെ അടയാളമായിരുന്നു.
ഒരു കയ്യ് കൊണ്ടു ഊരിപോകുന്ന ട്രൗസർ വലിച്ചു കേറ്റി മറു കയ്യ് കൊണ്ടു മൂക്ക് തുടച്ചു ഓടി നടക്കുന്ന കുട്ടിക്കൂട്ടങ്ങൾ.
എന്നാലും ഇന്നോർക്കുമ്പോൾ ആ കാലത്തെ സന്തോഷമോ നേരം പോക്കോ ഇന്നത്തെ തലമുറയ്ക്ക് കാണാൻ പറ്റുമോന്നു ഞാൻ എപ്പോഴും ചിന്തിക്കും.
പതിവ് പോലെ ക്ലാസ്സിലെ ബഹളം, പൊടിമണ്ണിൽ കുതിർന്ന കാലടികൾ, ഉന്ത്, ചവിട്ടു തുടങ്ങിയ കളികൾ തീർത്തു വേണം ക്ലാസ്സിൽ കയറാൻ.
പലപ്പോഴും കളി കഴിഞ്ഞു വൈകി ക്ലാസ്സിൽ കയറി നിത്യേന അടി വാങ്ങുന്ന ഒരു കൂട്ടർ. അതിൽ ഞാൻ പെടാറില്ലെങ്കിലും!!
ക്ലാസ്സിൽ പതിവില്ലാതെ ഒരു ബെഞ്ചിൽ മാത്രം ആൾക്കൂട്ടം.
എന്താണെന്നു കാണാൻ ഞങ്ങൾ മുൻ ബെഞ്ചുകാർ തിക്കി തിരക്കി.
പുതുതായി വന്ന പണക്കാരൻ പയ്യൻ പ്രദീപ്. അവനു ചുറ്റുമാണ് എല്ലാരും കറങ്ങുന്നത്.
അവനെപ്പോഴും നല്ല മണമാണ്. അവന്റെ അച്ഛൻ ഗൾഫീന്ന് കൊണ്ട് വരുന്ന പെർഫ്യൂം ആണ് അവന്റെ മണത്തിന്റെ മൂലധാരം.
എല്ലാ കുട്ടികളും താഴെക്കിടെ ആണെന്ന അവന്റെ വീട്ടുകാരുടെ ചിന്തയാകാം, അവരുടെ നിർദ്ദേശമാകാം, ചേർന്നിട്ടു ഒരു മാസമേ ആയുള്ളുവെങ്കിലും, ഞാനടക്കമുള്ള ഒന്നാം ബെഞ്ചുകരോട് മാത്രമേ കുട്ടിക്ക് ചെങ്ങാത്തമുള്ളു.
എന്നെ കണ്ടതും കൂടി നിൽക്കുന്ന ‘പാവങ്ങളെ ‘ തള്ളി മാറ്റി എന്റെ കയ്യിൽ ഒരു ചുവന്ന പേന തന്നവൻ പറഞ്ഞു,
“അച്ഛൻ കൊണ്ട് വന്നതാ, സ്കെച്പെൻ”
ഞാൻ വാങ്ങി നോക്കി. കാണാൻ സാധാരണ പേന പോലെ, പക്ഷെ അത് കൊണ്ട് ഒന്നെഴുതി നോക്കിയപ്പോൾ, എന്താ പറയാ, രോമാഞ്ചം!
നല്ല ചുവന്ന വലിയ അക്ഷരം, ഞാൻ എന്റെ ഒരു പുസ്തകം എടുത്തു, ആദ്യത്തെ പേജിൽ പേരെഴുതി, സേതു.
കണ്ടിട്ടും കണ്ടിട്ടും മതിയാകുന്നില്ല.
പേന തിരിച്ചു വാങ്ങി ഞാനടക്കം അഞ്ചു പ്രമാണികൾക്ക് മാത്രം എഴുതാൻ കൊടുത്തു.
എല്ലാരും മുമ്പ് എഴുതി മാതൃക കാട്ടിയ എന്നെ അനുകരിച്ചു അവരവരുടെ പേരുകൾ എഴുതി, പേന ഉടമസ്ഥനെ തിരിച്ചേൽപ്പിച്ചു.
തൊടാൻ കിട്ടാത്തവർ നിരാശരായി വെള്ളമിറക്കി അവനവന്റെ സ്ഥലത്തു പോയി ഇരുന്നു.
ആദ്യത്തെ മൂത്രമൊഴി ഇടവേള വരെ രണ്ടു ബെഞ്ചിലായി ഇരിക്കുന്ന ഞങ്ങൾ അഞ്ചു പേരും പ്രദീപിന്റെ കയ്യിൽ സമയം കിട്ടുമ്പോളൊക്കെ തൊട്ടു തൊടുവിച്ചു ഇരുന്നു.
കൂട്ടത്തിൽ ആദരണീയനായ പ്രദീപിന്റെ പ്രമാണികളായ കൂട്ടുകാർ ഞങ്ങൾ തന്നെയെന്ന് എല്ലാർക്കും മനസ്സിലാക്കാൻ വേണ്ടി തന്നെ.
മൂത്രമൊഴിയൊക്കെ കഴിഞ്ഞു ലീല ടീച്ചർ ഇംഗ്ലീഷ് ക്ലാസ്സ് എടുക്കാൻ വന്നു.
പതിവ് പോലെ കൂട്ടത്തിലൊരാളുടെ പുസ്തകം വാങ്ങി നൗണിനെ വർബായും വർബിനെ പാസ്റ്റും ഫ്യുചറുമായ കാലത്തെ ബന്ധിപ്പിച്ചു കൊണ്ട് മുന്നേറി.
ഒരു വേളയിൽ പുസ്തകത്തിന്റെ ആദ്യ പേജ് കണ്ട ടീച്ചർ പതിയെ ക്ലാസ്സ് നിർത്തി. ‘പ്രെസെന്റ്’ കാലത്തേക്ക് വന്നു.
” ആരുടെ കയ്യിലാണ്, ചുവന്ന സ്കെച്ച് പെൻ ഉള്ളത്? ” കുറച്ചു ശബ്ദമുയർത്തി പൊതുവെ ചെറിയ ശബ്ദമുള്ള ടീച്ചർ ചോദിച്ചു.
കേട്ട പാതി പ്രദീപ് എണീറ്റു നിന്നു. എല്ലാരും കണ്ടോളു എന്ന ഭാവത്തിൽ.
“വേറെ ആരെങ്കിലും കുട്ടീടെ പേന കൊണ്ട് എഴുതിയോ” ടീച്ചർ.
ഞങ്ങൾ കൂട്ടുകാരായ അഞ്ചു പേരും എണീറ്റു നിന്നു. ചെറിയ ഒരു പത്രസ്സോടെ.
” ആറു പേരും എന്റെ കൂടെ വരൂ ” ടീച്ചർ പുറത്തേക്കു നടന്നു… പിന്നാലെ എന്തോ വലിയ കാര്യത്തിന് സമ്മാനം കിട്ടിയാലോ എന്ന പോലെ ഞങ്ങളും.
പോയത് ഹെഡ്മിസ്ട്രെസ്സിന്റെ റൂമിലേക്ക്.
ആറു പേരും പിന്നിൽ കൈ കെട്ടി നിന്നു. ആരും പറഞ്ഞിട്ടല്ല, എല്ലാരും അങ്ങനെയാണല്ലോ ചെയ്യാറ്?
ലീല ടീച്ചർ, തങ്കം ടീച്ചറോട് എന്തോ പറയുന്നത് കണ്ടു.
ചൂരലുമായി തങ്കം ടീച്ചർ. മുറിയിൽ രണ്ടു ടീച്ചർ മാരെയും കൂടാതെ തുന്നൽ ലീല ടീച്ചറും ഉണ്ട്.
“സത്യം പറയാം, ആരാണ് ഇത് എഴുതിയത്?”
അപ്പോളാണ് ടീച്ചറുടെ കയ്യിലുള്ളത് പ്രദീപിന്റെ പുസ്തകം ആണെന്ന് ഞാൻ അറിയുന്നത്.
എല്ലാരും ഞാൻ തന്നെ എന്ന ഭാവത്തിൽ, ഒരു ആറാം ക്ലാസുകാരന് പറ്റാവുന്ന പരമാവധി ജാടയോടെ ടീച്ചറെ നോക്കി.
“കുറ്റം സമ്മതിച്ചാൽ എല്ലാരേം വെറുതെ വിടാം, ഇല്ലെങ്കിൽ അച്ഛനെ വിളിച്ചു കൊണ്ട് വരേണ്ടി വരും”
‘എന്റെ പേര് എഴുതിയെന് എന്തിനാ അച്ഛനെ കൊണ്ടരണേ?’ ഞാൻ ചിന്തിച്ചു.
പെട്ടെന്ന് എല്ലാരേയും ഞെട്ടിച്ചു കൊണ്ട് തങ്കം ടീച്ചർ പുസ്തകത്തിന്റെ ആദ്യ പേജ് ഞങ്ങളുടെ വശത്തേക്ക് തിരിച്ചു.
വിശ്വസിക്കാനാവാതെ ഞാൻ ഞെട്ടി വിറച്ചു, കൂടെ ബാക്കി അഞ്ചു പേരും.
അതേ ചുവന്ന, ഗൾഫ്, പേന കൊണ്ട്, അമ്മയുടെ ഭാഷയിൽ പറഞ്ഞാൽ വെണ്ടയ്ക്ക അക്ഷരത്തിൽ എഴുതിയിരിക്കുന്നു,
ഒരു നല്ല തെറി!!
അർത്ഥം അറിയില്ലെങ്കിലും എന്തോ പൊട്ട വാക്കാണെന്നു എനിക്കറിയാം.
ഞാൻ വിറച്ചു തുടങ്ങി.
കണ്ണു നിറഞ്ഞു. കൂടെയുള്ളവരും തരിച്ചു നിൽക്കുന്നു.
ഞാൻ നാണം കെട്ട്, താഴോട്ട് നോക്കി നിന്നു.
രണ്ടു മണിക്കൂർ മുമ്പ് രാജാവായി വിലസിയ ആറു പേർ, കുറ്റവാളികളെ പോലെ നിന്നു വിയർത്തു.
ചോദ്യം ചെയ്യാലായി, ഭീഷണിയായി, കരച്ചിലായി, മൂക്ക് ചീറ്റലായി.
ഒരു മണിക്കൂർ ചോദ്യം ചെയ്യലിന് ശേഷം ക്ലാസ്സിൽ തിരിച്ചെത്തിയപ്പോളേക്കും ബാക്കി ഉള്ളവർക്കൊക്കെ കാര്യം പിടി കിട്ടിയിരുന്നു.
അവരൊക്കെ അർത്ഥം വെച്ചു ചിരിച്ചു.
തകർന്നു പോയ ഞങ്ങൾക്ക് എങ്ങനെയും ഇടവേള ആയാൽ മതീന്ന് തോന്നി.
ഉച്ചക്ക് ശേഷം അച്ചുതൻ കുട്ടി മാഷുടെ ഊഴം.
വലിയ ചൂരലും കൊണ്ട് മാഷ് വന്നു.
പേടിച്ചരണ്ട ഞാൻ മുള്ളീല്ല എന്നേയുള്ളു.
എല്ലാർക്കും പേടിയാണ് മാഷിനെ.
ആശ്വാസത്തിന്റെ കണിക പകർത്തി മാഷ് പറഞ്ഞു, ” സേതു ഇങ്ങനെ എഴുതില്ല, അതെനിക്ക് ഉറപ്പാ ”
മാഷേ കെട്ടി പിടിച്ചൊരുമ്മ കൊടുക്കാനാ തോന്നീതു.
മനസ്സിൽ കൃതാർത്ഥത തിങ്ങി, താനേ പൊങ്ങിയ മുഖത്തെ ഒരു ആശ്വാസച്ചിരി മാഷിന് സമ്മാനമായി നൽകി
‘ഈ സത്യസന്ധൻ ഒന്നിരുന്നോട്ടെ’ എന്ന ഭാവത്തിൽ
സേതു ആശ്വാസത്തോടെ പതിഞ്ഞിരുന്നു.
ബാക്കിയുള്ള അഞ്ചു പേരെ മാഷ് നിർത്തി പൊരിച്ചു.
പേന കിട്ടാത്ത കുട്ടികൾ സന്തോഷം കൊണ്ട് പുളകിതരായി.
ക്ലാസ്സിലെ എല്ലാരേയും കൊണ്ട് ബോർഡിൽ മാഷ് പേര് എഴുതിച്ചു.
ഓരോ പേരും പുസ്തകത്തിൽ നോക്കി സാമ്യം നോക്കി.
ഒരു പത്തു പേര് കഴിഞ്ഞു കാണും, ക്ലാസിലെ മൂത്തയാളും കുറുമ്പനുമായ കേളൻ ബാലനെ പേര് എഴുത്ത് നോക്കി മാഷ് പുഷ്തകത്തിലെ തെറിയുമായി തട്ടിച്ചു നോക്കി.
ബാലൻ എഴുതിയിരിക്കുന്നത്, ‘ബലൻ’ എന്നാണ്.
പക്ഷെ അക്ഷരങ്ങൾ സാമ്യം.
ബാലനെ ചോദ്യം ചെയ്തു.. ടീച്ചർമാരെല്ലാം കൂടി.
ഒടുവില് ബാലൻ കുറ്റസമ്മതം നടത്തി.
എഴുതാൻ കൊടുക്കാത്ത ദേഷ്യത്തിൽ മൂത്രമൊഴിക്കാൻ വിട്ട നേരത്തു താൻ തന്നെ പ്രദീപിന്റെ പുസ്തകത്തിൽ എഴുതിയതാണെന്നു.
ഞങ്ങൾക്ക് സമാധാനം.
ബാലനു ചൂരൽ കഷായം.
അച്ചുതൻ മാഷ്, നിറഞ്ഞു തുള്ളി, “അവനു അവന്റെ പേര് എഴുതാൻ അറിയില്ല, പക്ഷെ തെറി എഴുതാൻ അച്ചട്ടം”.
പുസ്തകം തിരിച്ചു കിട്ടിയ പ്രദീപ് അപ്പോൾ ബാലനെഴുതിയത്, അതേ പേന കൊണ്ട് വെട്ടുകയായിരുന്നു, പക്ഷെ പോകാൻ കൂട്ടാക്കാതെ ആ വാക്ക് തെളിഞ്ഞു നിന്നു,
‘ മൈ*’.
സുനിൽ കിഴക്കൂട്ട്

