മേഘങ്ങൾ മൂടിക്കെട്ടിയ ഒരു സന്ധ്യയായിരുന്നു അന്ന്. പഴയ തറവാട്ട് വീടിൻ്റെ വരാന്തയിൽ രാധ പതിവുപോലെ ആകാശത്തേക്ക് നോക്കിയിരുന്നു. ശ്രീധരന്റെ ചിതയിൽ നിന്ന് ഉയർന്ന പുക ആകാശത്തിൽ അലിഞ്ഞു പോയി കഴിഞ്ഞുവെങ്കിലും ആ ദിവസത്തിൻ്റെ ഹൃദയം നുറുങ്ങുന്ന ഓർമ്മകൾ എന്നും അവളുടെ മനസ്സിൽ മായാതെ കിടക്കുന്നു.
എങ്ങോട്ട് പോകണമെന്നും എന്തുചെയ്യണമെന്നും അറിയാതെ ഒരു വരുമാനമാർഗ്ഗവും ഇല്ലാത്ത അവൾ നിസ്സഹായയായി എട്ടു വയസ്സുള്ള മകനെയും ചേർത്തുപിടിച്ച് ശ്രീധരന്റെ വീട് ലക്ഷ്യമാക്കി നടന്നു. വീട്ടിൽ ശ്രീധരന്റെ അമ്മയും അച്ഛനും മാത്രമേ ഉണ്ടായിരുന്നുള്ളൂ. അമ്മയ്ക്ക് തങ്ങളോട് വലിയ സ്നേഹം ഉണ്ടായിരുന്നു. ഞങ്ങളെ അവിടെ താമസിപ്പിക്കുവാൻ അച്ഛനൊട്ടും തന്നെ താൽപര്യം ഉണ്ടായിരുന്നില്ല.
“ഇനി നിങ്ങളെ പോറ്റുവാനുള്ള ബാധ്യതയും എൻ്റെ തലയിൽ വന്നല്ലോ?”
അച്ഛച്ചന്റെ ആ വാക്കുകൾ നന്ദുവിന്റെ ജീവിതത്തിലെ നിഴലായി മാറി. അവൻ വളരുംതോറും ആ നിഴലിന് വലിപ്പം കൂടി വന്നു. അങ്ങനെയിരിക്കെ അച്ഛമ്മ അവരെ വിട്ടു പോയി.
അവൻ പഠിക്കുന്നത് കണ്ടാൽ ഉടനെ അച്ചച്ചൻ പറയാൻ തുടങ്ങും “പഠിച്ചിട്ട് എന്ത് നേടാൻ പോകുന്നു. പറമ്പിൽ എന്തെങ്കിലും പണിയെടുക്കുവാൻ നോക്ക്.”
ഭക്ഷണം കഴിക്കാൻ അടുക്കളയിൽ ഇരിക്കുമ്പോൾ അച്ചച്ചൻ അതിലെ എങ്ങാനും വന്നാൽ നന്ദുവിന് പേടിയാണ്. ഭക്ഷണം കഴിക്കുന്നിടത്തും വന്ന് എന്തെങ്കിലുമൊക്കെ കുത്തു വാക്കുകൾ പറഞ്ഞിട്ട് പോകുകയുള്ളൂ.
ഒരിക്കൽ അവൻ ക്ലാസിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങി വീട്ടിലെത്തി. അതീവ സന്തോഷത്തോടെ അവൻ അമ്മയെ പ്രോഗ്രസ് കാർഡ് കാണിച്ചു. അമ്മ അവനെ ചേർത്തുപിടിച്ചു നെറുകയിൽ ചുംബിച്ചു. നീ നല്ല നിലയിൽ എത്തും മോനെ എന്ന് പറഞ്ഞ് അമ്മ അനുഗ്രഹിച്ചു. പക്ഷേ അത് കണ്ടു വന്ന അച്ചച്ചൻ മുഖം കനപ്പിച്ച് തന്നെ പറഞ്ഞു, അതൊക്കെ എല്ലാവർക്കും കിട്ടുന്നതാണ്. സ്കൂളിൽ മത്സരങ്ങളിൽ സമ്മാനം കിട്ടിയാൽ അതുകൊണ്ട് അമ്മയെ കാണിക്കുമ്പോൾ അച്ചച്ചന്റെ വക കുത്തു വാക്ക്. അഹങ്കരിക്കേണ്ട ഒന്നും കണ്ട്. അങ്ങനെ പലതും പറഞ്ഞ് ആ കുഞ്ഞു മനസ്സിനെ തളർത്തും. അച്ഛച്ചന്റെ ഓരോ വാക്കും അവൻ്റെ കുഞ്ഞു മനസ്സിൽ മുറിവുകൾ തീർത്തു. എപ്പോഴും അവൻ്റെ മനസ്സിൽ ഒരു കനൽ കത്തി കൊണ്ടേയിരുന്നു.
ഒരിക്കൽ ക്ലാസ് ടീച്ചർ ചോദിച്ചു നിങ്ങൾക്കൊക്കെ വലുതാകുമ്പോൾ ആരാകണം? എല്ലാ കുട്ടികളും അവർക്ക് ആരാകണം എന്നുള്ള ഇഷ്ടങ്ങൾ പറഞ്ഞു. ഞാൻ വലുതാകുമ്പോൾ ആരാകണമെന്ന് നന്ദുവിന് മനസ്സിൽ ലക്ഷ്യവും സ്വപ്നങ്ങളും ഉണ്ടായിരുന്നു. പക്ഷേ അതൊന്നും അവന് പറയാൻ ധൈര്യം ഉണ്ടായിരുന്നില്ല. രാത്രിയിൽ എട്ടു മണി കഴിഞ്ഞാൽ അച്ചച്ചൻ ലൈറ്റുകൾ എല്ലാം അണയ്ക്കും. എല്ലാവരും ഉറങ്ങിക്കഴിഞ്ഞാൽ അവൻ മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിൽ പഠിക്കും. അച്ചച്ചൻ അവനെ ഓരോന്നും പറഞ്ഞു തളർത്തുമ്പോൾ ക്ലാസ്സിൽ ടീച്ചർ പറഞ്ഞു തന്ന രാഷ്ട്രപതി ഡോക്ടർ എ.പി.ജെ അബ്ദുൽ കലാം കുട്ടികൾക്കും മുതിർന്നവർക്കും നൽകിയ പ്രചോദനകരമായ വാക്കുകൾ അവൻ ഓർക്കും.
ഉറക്കത്തിൽ കാണുന്നതല്ല സ്വപ്നം നിങ്ങളെ ഉറങ്ങാൻ അനുവദിക്കാത്തതാണ് യഥാർത്ഥ സ്വപ്നം. വലിയ സ്വപ്നങ്ങൾ കാണുക കഠിനാധ്വാനം ചെയ്യുക നല്ല മനുഷ്യനായി വളരുക അപ്പോൾ വിജയം നിങ്ങളെ തേടി എത്തും.
ആ വാക്കുകൾ ഉൾക്കൊണ്ട് അവൻ അവന്റെ ജീവിത രീതികളെ ഉയർത്തിക്കൊണ്ടുവന്നു. മിക്ക രാത്രികളിലും മണ്ണെണ്ണവിളക്കിന്റെ വെളിച്ചത്തിൽ അവൻ പഠിക്കാൻ ഇരിക്കുമ്പോൾ അമ്മ ഉണർന്നിരിക്കും. പക്ഷേ അവൻ ഒരു കാപ്പി ഇട്ടു കൊടുക്കുവാൻ പോലും അവർക്ക് സ്വാതന്ത്ര്യം ഉണ്ടായിരുന്നില്ല. അവർ മോന്റെ തലയിൽ തലോടി ചോദിക്കും “മോനെ ക്ഷീണംഉണ്ടോ?”
അതു കേൾക്കുമ്പോൾ അവൻ പറയും “ഇല്ല അമ്മേ ഒരു ദിവസം ഞാൻ വലിയ ഒരാളാകും അപ്പോൾ ആരും നമ്മളെ ചെറുതായി കാണില്ല.”
അത് കേട്ട് രാധയുടെ കണ്ണുകൾ നിറയും. വർഷങ്ങൾ കടന്നുപോയി പഠനത്തിൽ മികവ് തെളിയിച്ച നന്ദുവിന് വിദേശത്ത് ഉപരിപഠനത്തിന് അവസരം ലഭിച്ചു. വിദേശത്തേക്ക് പോകാനായി യാത്ര ചോദിക്കുമ്പോൾ പോലും അച്ഛച്ചന്റെ വാക്കുകൾ അവനെ വേദനിപ്പിച്ചു.
“ഇത്രയും പണം ചിലവാക്കി പോകുന്നു തിരിച്ചുവന്ന് എന്തെങ്കിലും നേടുമെന്ന് എനിക്ക് വിശ്വാസമില്ല.”
നന്ദു ഒന്നും മിണ്ടാതെ നിന്നു. കാരണം ചില മറുപടികൾ വാക്കുകൾ കൊണ്ടല്ല ജീവിതം കൊണ്ടാണ് നൽകേണ്ടത്.
വർഷങ്ങൾക്ക് ശേഷം ആ തറവാടിന്റെ മുൻപിൽ ഒരു ആഡംബര കാർ വന്നു ഗ്രാമത്തിലുള്ളവർ അത്ഭുതത്തോടെ നോക്കി. അതിൽ നിന്നും പുറത്തിറങ്ങിയ മനുഷ്യനെ ആർക്കും ആദ്യം മനസ്സിലായില്ല. ഒരിക്കൽ ആ വീട്ടിലെ വരാന്തയിൽ ഇരുന്ന് മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിൽ ഉറച്ച മനസ്സോടു കൂടി പഠിച്ചിരുന്ന നന്ദു ആയിരുന്നു അത്. ലോകപ്രശസ്ത ഗവേഷണ സ്ഥാപനത്തിലെ ശാസ്ത്രജ്ഞൻ. നിരവധി പുരസ്കാരങ്ങൾ നേടിയ വ്യക്തി. എന്നാൽ അവൻ അവിടെയെത്തിയത് അവൻ്റെ വിജയം കാണിക്കുവാനായിരുന്നില്ല. മരണക്കിടക്കയിൽ ആയിരുന്ന അച്ഛച്ചനെ കാണുവാൻ ആയിരുന്നു. നന്ദു മെല്ലെ അച്ഛച്ചന്റെ അരികിലെത്തി. അദ്ദേഹത്തിന് പഴയ ഗർജ്ജന ശബ്ദവും രൂക്ഷമായ നോട്ടവുംഒന്നും ഉണ്ടായിരുന്നില്ല. എല്ലും തൊലിയും മാത്രമായ ഒരു മനുഷ്യൻ കിടക്കയിൽ ഒട്ടി കിടക്കുന്നു. ഒരുകാലത്ത് എല്ലാവരെയും ഭയപ്പെടുത്തിയിരുന്ന കണ്ണുകളിൽ ഇപ്പോൾ നിസ്സഹായത മാത്രം. നന്ദുവിനെ മനസ്സിലാകാതെ സൂക്ഷിച്ചുനോക്കി.
നന്ദു അടുത്തുചെന്ന് മെല്ലെ പറഞ്ഞു “അച്ഛച്ചാ ഞാൻ നന്ദു ആണ്.”
അത് കേട്ട് വയോധികന്റെ കണ്ണുകൾ നിറഞ്ഞു. ആ മെലിഞ്ഞ കൈകൾ അവന്റെ നേരെ നീണ്ടു. “മോനേ..” ആദ്യമായി ആ ഒരു വിളി കേട്ട് നന്ദു തല കുമ്പിട്ടു നിന്നു. ഹൃദയത്തിൽ എന്തോ ഒന്ന് തറച്ചു കയറിയത് പോലെ തോന്നി.
“എന്നോട് ക്ഷമിക്കുമോ” അദ്ദേഹം ചോദിച്ചു. “നിന്നെ ഞാൻ എത്ര വേദനിപ്പിച്ചിരിക്കുന്നു എന്ന് ഇപ്പോൾ എനിക്ക് മനസ്സിലാകുന്നു. നിൻ്റെ ഉയർച്ച കാണാൻ ഞാൻ ജീവനോടെ ഉണ്ടാകുമെന്ന് കരുതിയില്ല.”
മുറിയിൽ നിശബ്ദത നിറഞ്ഞു. ജനാലയുടെ പുറത്ത് പേര മരത്തിൽ നിന്നും ഒരു പഴുത്ത ഇല താഴേക്ക് വീണു. നന്ദു പതുക്കെ അച്ഛച്ചന്റെ കൈകൾ ചേർത്തുപിടിച്ചു. അവൻ വളരെ പതുക്കെ പറഞ്ഞു “അച്ഛച്ചാ നിങ്ങൾ എനിക്ക് വേദന തന്നിട്ടുണ്ട് പക്ഷേ ആ വേദനയാണ് എന്നെ ഇവിടെ എത്തിച്ചത്.”
അച്ഛച്ചന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. “എന്നെ നീ വെറുക്കുന്നില്ലേ?”
നന്ദു പുഞ്ചിരിച്ചു “എപ്പോഴും വെറുപ്പ് ചുമന്ന നടക്കാൻ പറ്റുമോ ജീവിതം വളരെ ചെറുതല്ലേ.” അത് പറയുമ്പോൾ അവന്റെ ശബ്ദം ഇടറിയിരുന്നു.
“ഞാൻ നേടിയതെല്ലാം അമ്മയുടെ പ്രാർത്ഥനയും അച്ഛച്ചനോടുള്ള വെല്ലുവിളികൾ കൊണ്ടുമാണ്.”
ആ നിമിഷം ആ വയസ്സന്റെ മുഖത്ത് ഒരു സമാധാനം പരന്നു. വർഷങ്ങളായി മനസ്സിൽ കിടന്ന ഭാരം ഇറക്കിവെച്ച ഒരാളുടെ സമാധാനം. എല്ലാം കണ്ടു നിന്ന് അമ്മ അവന്റെ അരികിലെത്തി. നന്ദുവിന്റെ കണ്ണിൽ അത്ഭുതം.. അമ്മ ആകെ മാറിയിരിക്കുന്നു പ്രായമായതിന്റെ എല്ലാ ലക്ഷണങ്ങളും പ്രത്യക്ഷപ്പെട്ടു തുടങ്ങി യിരുന്നു.
ആ രാത്രിയിൽ അച്ഛച്ചന്റെ അവസാന ശ്വാസം നിലച്ചു. അന്ത്യ കർമ്മങ്ങൾ കഴിഞ്ഞ് എല്ലാവരും പോയി. നന്ദു ഒറ്റയ്ക്ക് മുറ്റത്ത് നിന്നു. ആകാശത്ത് നക്ഷത്രങ്ങൾ തെളിഞ്ഞിരിക്കുന്നു.
അമ്മ അവൻ്റെ അരികിലെത്തി “എന്താ ആലോചിക്കുന്നത് മോനെ? ”
അവൻ പുഞ്ചിരിച്ചു “ചിലർ നമ്മളെ സ്നേഹിച്ചാണ് ജീവിതം മാറ്റുന്നത് ചിലർ വേദനിപ്പിച്ചാണ് മാറ്റുന്നത്. പക്ഷേ രണ്ടുപേരും നമ്മുടെ യാത്രയുടെ ഭാഗമാണ്.”
അമ്മ അവനെ ചേർത്തുപിടിച്ചു. പഴയ തറവാട് നിശബ്ദമായി. ഒരുകാലത്ത് കണ്ണുനീരിന്റെ ശബ്ദം നിറഞ്ഞിരുന്ന ആ വീട്ടിൽ ആ രാത്രിയിൽ ഒരു “കനൽ ” വിജയത്തിൻ്റെ വെളിച്ചമായി മാറിയിരുന്നു . അപമാനങ്ങൾക്ക് എപ്പോഴും മനുഷ്യനെ തകർക്കാൻ ആവില്ല. അവന്റെ ഉള്ളിൽ ഉറങ്ങിക്കിടക്കുന്ന ശക്തിയെ ഉണർത്താനാകും. വലുതാകുമ്പോൾ ആരാകണം എന്ന് ടീച്ചറുടെ ചോദ്യത്തിന് ഉത്തരമായി ഞാൻ വലുതാകുമ്പോൾ എന്താകണമെന്ന് മനസ്സിൽ കരുതിയോ അതിൻ്റെ ഇരട്ടി ഉയരത്തിൽ എത്തിയിരുന്നു നന്ദു.
നന്ദു വിദേശത്തേക്ക് ഉടനെ പോയില്ല. വർഷങ്ങളായി അമ്മയ്ക്ക് നഷ്ടമായ സന്തോഷം തിരികെ നൽകണം എന്നായിരുന്നു അവൻ്റെ ആഗ്രഹം. കുറച്ചു മാസത്തെ അവധിയെടുത്ത് അമ്മയുടെ കൂടെ നാട്ടിൽ തന്നെ നിന്നു. ആ ഗ്രാമം വിട്ട് പുറംലോകം കാണാത്ത അമ്മയെ അവൻ കേരളത്തിലുള്ള എല്ലാ ക്ഷേത്രങ്ങളിലും കൊണ്ടുപോയി. ഒരിക്കൽ നന്ദുവിനോട് അമ്മ പറഞ്ഞു മോനെ എനിക്ക് ഒരു ദിവസം ഗുരുവായൂരിൽ കുളിച്ച് തൊഴണം എന്ന് ആഗ്രഹമുണ്ട്. അവൻ അമ്മയും കൊണ്ട് ഗുരുവായൂർ ക്ഷേത്ര സന്നിധിയിൽ എത്തി. ഭഗവാനെ കണ്ടു തൊഴുതിറങ്ങുമ്പോൾ സന്തോഷത്താൽ രാധയുടെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു. ദിവസങ്ങൾ കഴിഞ്ഞു അമ്മയുടെ പാസ്പോർട്ടും വിസയും എല്ലാം തയ്യാറായി യാത്രയ്ക്കുള്ള ദിവസം അടുത്തു. വീട്ടിൽനിന്ന് ഇറങ്ങുന്നതിനു മുൻപ് രാധ ഒരിക്കൽ കൂടി ചുറ്റും നോക്കി കണ്ണുനീർ അല്ല ഒരു ചെറുപുഞ്ചിരിയായിരുന്നു അപ്പോൾ അവരുടെ മുഖത്ത്.
അവർക്കറിയാമായിരുന്നു ഇത് ഒരു വിടപറച്ചിൽ അല്ല. ജീവിതത്തിൻ്റെ പുതിയ ഒരു തുടക്കമാണന്ന്. നന്ദു അമ്മയുടെ കൈപിടിച്ചു മകൻ്റെ കൈ ചേർത്തുപിടിച്ച് അവർ മുന്നോട്ടു നടന്നു. വർഷങ്ങളോളം കഷ്ടപ്പാടുകളിലൂടെ നടന്ന ആ കാലുകൾ ഇപ്പോൾ സന്തോഷത്തിലേക്കുള്ള വഴിയിലായിരുന്നു. വിമാനം ആകാശത്തിലേക്ക് ഉയരുമ്പോൾ മകൻ്റെ തോളിൽ തലചായ്ച്ച് അമ്മ കണ്ണുകൾ അടച്ചു. വർഷങ്ങളായി മനസ്സിൽ കിടന്നിരുന്ന ഭാരം ഇറക്കി വെച്ചതുപോലെ ഒരു സമാധാനം അവരെ പൊതിഞ്ഞു.
ചില മുറിവുകൾ സമയം മായിക്കില്ല പക്ഷേ സ്നേഹവും വിജയവും ചേർന്ന് അവയ്ക്ക് പുതിയ അർത്ഥം നൽകും………

