മഴക്കാലം എപ്പോഴും ഗൃഹാതുരത്വത്തിന്റെ ഓർമ്മകൾ നൽകിക്കൊണ്ട് ആണ് പടി കടന്നു വരുന്നതും പടി കടന്നു പോകുന്നതും. ഓരോ മഴക്കാലത്തിനും പറയാൻ ഒരുപാട് വലിയ കഥകൾ തന്നെ ഉണ്ടാകും.
കുറേ മഴക്കാലങ്ങൾക്ക് സാക്ഷി ആകാൻ അവസരം ലഭിച്ചിട്ട് ഉണ്ടെങ്കിലും മഴയുടെ ഭയാനകമായ അവസ്ഥ അനുഭവിക്കുന്നത് ഏഴു വർഷം മുന്നേ 2019 ലെ ഓഗസ്റ്റ് മാസം പരിശുദ്ധ ഹജ്ജിനു പോകാൻ അവസരം ലഭിച്ചപ്പോൾ ആണ്. ഹജ്ജിനു വേണ്ടി ബാംഗ്ലൂരിൽ നിന്നും കൊച്ചിയിലേക്കു ആദ്യം പുറപ്പെട്ടു. അവിടെ നിന്നും നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നായിരുന്നു യാത്ര പുറപ്പെട്ടത്. ആദ്യം ജിദ്ദയിൽ എത്തി, പിന്നെ മക്കയിലേക്ക്. അവിടെ എത്തി ഉംറ നിർവഹിച്ചു, പിന്നീട് അഞ്ചു ദിവസം നീളുന്ന ഹജ്ജ് കർമ്മം നിർവഹിക്കാൻ മക്കയിൽ നിന്നും ഇഹ്റാം ചെയ്തു.
ദുൽ ഹജ്ജ് മാസം എട്ടിനു ഞങ്ങൾ മിനായിലേക്ക് പുറപ്പെട്ടു രാത്രി അവിടെ എത്തിച്ചേർന്നു. പിറ്റേ ദിവസം ഉച്ചക്ക് മുമ്പ് അറഫായിലേക്ക് ഞങ്ങൾ പുറപ്പെട്ടു. ഹജ്ജിന്റെ പ്രധാന ഭാഗമായ അറഫ സംഗമം അന്നാണ്. കൊടുംവേനലിൽ കത്തി ജ്വലിച്ചു നിൽക്കുന്ന അറഫാ മരുഭൂമി. പേരിനു പോലും ഒരു ഇല പോലും അനങ്ങാത്ത അവസ്ഥ.. എല്ലാരും വിയർത്തു കുളിച്ചു. അന്ന് വൈകുന്നേരം അസർ നമസ്കാരം കഴിഞ്ഞാൽ എല്ലാ ഹാജിമാർക്കും മനസ്സു തുറന്നു പൊട്ടിക്കരഞ്ഞു ചെയ്തു പോയ പാപ ഭാരങ്ങൾ തന്റെ റബ്ബിന്റെ മുന്നിൽ ഏറ്റു പറഞ്ഞു പ്രാർത്ഥിക്കാൻ ഉള്ള അവസരം ആണ്.. എല്ലാവർക്കും അവരവർക്കു പറ്റിയ സ്ഥലങ്ങളിൽ പോയി മറ്റാരും കാണാതെ പ്രാർത്ഥിക്കാം.. എല്ലാവരും താൽകാലികമായി കെട്ടിപ്പൊക്കിയ ഷീറ്റു കൊണ്ട് മൂടിയ ടെൻട്കളിൽ ആണ് നിക്കുന്നത്. Ac ഒക്കെ ഉണ്ടെങ്കിലും ആളുകൾ തിങ്ങി നിൽക്കുന്നത് കാരണം ചൂടിന് ഒരു കുറവും അനുഭവപ്പെട്ടില്ല. എങ്കിലും സമയം പെട്ടന്നു കടന്നു പോയി. വൈകുന്നേരം എല്ലാരും ടെൻടിൽ നിന്നും പുറത്തു ഇറങ്ങി ഒഴിഞ്ഞു നിക്കുന്ന സ്ഥലം തേടി നടന്നു. ഒടുവിൽ അങ്ങനെ ഒരു സ്ഥലം എനിക്കും കിട്ടി. എല്ലാവരും മനസ്സ് തുറന്നു പ്രാർത്ഥിക്കാൻ തുടങ്ങി..
പെട്ടന്നു അന്തരീക്ഷത്തിന്റെ രൂപവും ഭാവവും മാറാൻ തുടങ്ങി. വാനം കറുത്ത് ഇരുണ്ടു.. മഴ മേഘങ്ങൾ ഒരുമിച്ചു കൂടിച്ചേരാൻ തുടങ്ങി, ആദ്യം ഒരു തുള്ളി ദേഹത്ത് പതിച്ചു. ചൂടിൽ നിന്നും ചെറിയ ആശ്വാസം..
അൽഹംദുലില്ലാഹ്.. പിന്നെയതാ ചറ പറ പെയ്യുന്നു.. നല്ല കനത്ത മഴ കൂടെ കാറ്റും ഇടിയും..
എല്ലാവരും ടെൻടിലേക്ക് ഓടി കേറി. മഴയുടെ ശക്തി പിന്നെയും കൂടി കൂടി വന്നു. ആകെ ഭയാനകമായ അന്തരീക്ഷം, മുറ്റത്ത് നിന്നും മഴവെള്ളം പൊങ്ങി വരാൻ തുടങ്ങി. നാട്ടിലെ പോലെ അവിടെ ഭൂമിയിലേക്ക് മഴ വെള്ളം പെട്ടന്നൊന്നും താഴ്ന്നു പോവില്ല, അങ്ങനെ കെട്ടി കിടക്കും. ഉടനെ പെട്ടെന്ന് എന്തോ പൊട്ടി വീഴുന്ന ഒരു ശബ്ദം.. ടെൻടിലുള്ള എല്ലാരും ഒന്നു പേടിച്ചു.. താൽകാലികമായി കെട്ടിയ ടെൻടിന്റെ കാലുകളിൽ ഒരെണ്ണം ആദ്യം അടർന്നു താഴേക്കു വീണു. വേഗത്തിൽ തന്നെ അത് ഉയർത്തി വെക്കാൻ ഹജ്ജിന് വന്ന സഹോദരൻമാർ എല്ലാവരും ഒരുമിച്ചു കൂടി. പക്ഷെ ഒരു കാര്യവും ഉണ്ടായില്ല, അപ്പോഴേക്കും മറ്റേ ഭാഗത്ത്നിന്നും വേറെ ഒരു കാലു കൂടി അടർന്നു വീണു. അടർന്നു വീണ ഷീറ്റിന്റെ ഉള്ളിൽ കൂടി മഴ ശക്തിയിൽ ടെൻടിലേക്ക് വീഴാൻ തുടങ്ങി.. അതിന്റെ ഉള്ളിൽ ഉണ്ടായിരുന്ന എല്ലാരും നനഞ്ഞു കുളിച്ചു..
പേടി കാരണം കൂട്ട കരച്ചിൽ ആയി. എല്ലാവരും മഴ ഒന്നു നിക്കാൻ വേണ്ടി ദുആ ചെയ്തു… ആർക്കും അപകടങ്ങൾ ഒന്നും പറ്റരുതേ എന്ന്.. അങ്ങനെ ജീവിതത്തിൽ ആദ്യം ആയിട്ട് ആണ് ഒരു കനത്ത മഴ ഇങ്ങനെ കണ്ടു കൊണ്ട് അ നുഭവിക്കുന്നത്. സർവ്വശക്തൻ അള്ളാഹു എല്ലാവിധ പ്രകൃതി ദുരന്തങ്ങളിൽ നിന്നും കാത്ത് രക്ഷിക്കുമാറാകട്ടെ എന്ന് പ്രാർത്ഥനയോടെ..
#എന്റെരചന : ഒരു മഴ ദിവസം (2026)
സയറ ഫാത്തിമ

