ഡിസംബറിലെ ചെറിയ തണുപ്പുള്ള കാറ്റ് ശരീരത്തിൽ തൊട്ടു കടന്നു പോയപ്പോൾ ചെറുതായി കുളിരു കോരി. സാരി തല എടുത്തു ചെവി മൂടുന്ന പോലെ തലയിലേക്കിട്ടു. നിറയെ പൂത്തിരിക്കുന്നു മാവ്.. നറുമണം പരത്തി കുളിർ കാറ്റിൽ പൂവുകൾ തുള്ളി ചാടി. തേനീച്ചകളും വണ്ടുകളും പൂമ്പാറ്റകളും തങ്ങളുടെ ഊഴം കാത്തു പാറി നടന്നു. തെല്ലു കൗതുകത്തോടെ രാധ എല്ലാരേയും വീക്ഷിച്ചു. ഇത് വരെ ഇല്ലാത്ത ഒരു ഉന്മേഷം. എല്ലാ കൊമ്പിലും പൂക്കൾ. ശരിക്കും പറഞ്ഞാൽ ജനലിനരികിലാണ് കൂടുതൽ.. ഒരു പുഞ്ചിരി വിടർന്നു. മാവ് വെക്കുമ്പോൾ താൻ മാധവേട്ടനോട് പറഞ്ഞതാണ്. “ഈ മാവിൽ ഒരു നാൾ മാങ്ങ ഉണ്ടാകും. നാട്ടിലെ കുട്ടികൾ വന്നു കല്ലെറിഞ്ഞാൽ ജനൽ ചില്ല് പൊട്ടും. ഇവിടെ വെക്കേണ്ട ” “അവർ വന്നു എറിഞ്ഞൂന്നു വെയ്ക്കാ, ചില്ലു പൊട്ടീന്ന് വെയ്ക്കാ, അത് മാറ്റാനും പറ്റും രാധേ ” തെല്ലു ചിരിയോടെ മാധവട്ടൻ തുടർന്നു “ഒരു ചില്ലെങ്കിലും പൊട്ടിക്കാതെ ഒരു കുട്ടിയെങ്കിലും വലുതായിട്ടുണ്ടാവോ? നമ്മൾക്ക്…
Author: Sunil Kumar
*പുതിയ വർഷം, പുതിയപാഠം.* അമ്മ വീണു. ഏതു നിമിഷവും ഭയപ്പെട്ടിരുന്ന അതു സംഭവിച്ചിരിക്കുന്നു. പേടിച്ചു പേടിച്ചാണ് അമ്മ എപ്പോഴും നടക്കുക. ‘വയസ്സുകാലത്ത് വീണുപോയാൽ കിടക്ക തന്നെ ശരണം’ അമ്മ എപ്പോഴും പറയും. ബാലൻ രാവിലത്തെ പത്ര വായനക്കിടയിലാണ് ചെറിയ മോൻ രാഹുലിന്റെ അലറിയുള്ള വിളി കേട്ടത്. കണ്ണടയും ചായ പാത്രവും എന്തിന് പറയുന്നു, ചായ വച്ച മേശ പോലും തട്ടി തെറിപ്പിച്ച് ഓടി ചെന്നു. രാഹുൽ അമ്മയുടെ തല ഉയർത്തി പിടിച്ചു മടിയിൽ വച്ച് ആശ്വസിപ്പിക്കുന്നു. എന്ത് ചെയ്യണം എന്നറിയാതെ ബാലൻ പരുങ്ങി. മൂത്ത മോൻ ഹരിയെ നീട്ടി വിളിച്ചു. അമ്മയെ പൊക്കാൻ എളുപ്പമല്ല എന്ന തിരിച്ചറിവിൽ. ക്രിസ്തുമസ്സ് കാലത്തെ സായിപ്പിന്റെ കമ്പനിയിലെ നീണ്ട അവധിക്കാലം ഉറങ്ങി ആസ്വദിക്കുകയാണ് ഹരി. മൂന്നാളും ചേർന്ന് അമ്മയെ താങ്ങി കിടക്കയിൽ കിടത്തി. വേദന കൊണ്ട് കരയുന്ന അമ്മ. കണ്ടു നിൽക്കാൻ പാടാണ്. മരുമകനെ ഫോണിൽ വിളിച്ചു. എന്തോ ഭാഗ്യത്തിന് അവനെ കിട്ടി. അവിടെ ഇപ്പോൾ…
അന്ന് ടാറിട്ട റോഡ് ആയിരുന്നില്ല. ഓടിട്ട ചെറിയ വീടുകളും ആയിരുന്നു. ആൺ കുട്ടികൾ പൊതുവെ ഷർട്ട് ഇടാറില്ല. പെൺകുട്ടികൾ ഒരു വെളുത്ത പെറ്റിക്കോട്ടും ഇടും. ദാരിദ്രത്തിന്റെ അളവ് അനുസരിച്ചു മൂട് കീറിയതോ തുള വീണതോ ആകാം എന്നേയുള്ളു.. എന്നാലും ഒരു യൂണിഫോം പോലെ ആയിരുന്നു എല്ലാരുടെയും വേഷം. എന്നാലും ക്രിസ്മസ് കാലമായാൽ, ഡിസംബറിലെ തണുത്ത പകലുകൾക്കായി കുട്ടികൾ കാത്തിരുന്നു. വീണ്ടും ഒരു ക്രിസ്മസ് അവധി. കുട്ടന്റെ വീടിന്റെ അടുത്ത് വളരെ കുറച്ച് ക്രിസ്ത്യാനികൾ മാത്രമേ അന്നൊക്കെ ഉണ്ടായിരുന്നുള്ളു. അതിലെ പ്രധാനിയായിരുന്നു പോളേട്ടന്റെ വീട്. രണ്ടു മക്കൾ മാർട്ടിനും മീനയും. ഇന്നലെ തന്നെ കുട്ടനും മാർട്ടിനും ഒക്കെ കൂടിയാണ് പുൽക്കൂടു ഉണ്ടാക്കിയതും നക്ഷത്ര വിളക്ക് ഉറപ്പിച്ചതും. അപ്പോഴൊക്കെ മാർട്ടിൻ പിറ്റേന്നത്തെ വിഭവങ്ങൾ എന്തൊക്കെയാകും എന്ന് പറഞ്ഞു കൊണ്ടേയിരുന്നു. കോഴി വെച്ചത്, വറുത്തത്, മീൻ കറി, പോത്ത് ഉലർത്തിയത് തുടങ്ങി അമ്മച്ചി ഉണ്ടാക്കുന്ന കേക്ക്… എല്ലാം പറഞ്ഞു പറഞ്ഞു, കേട്ടു പുൽക്കൂടിനു വൈക്കോൽ മേയുന്ന…
പാർക്കിന്റെ ഒഴിഞ്ഞ ബെഞ്ചിൽ അലക്ഷ്യമായി നോക്കിയിരിക്കുക ഈയിടെയായി എന്റെ പതിവാണ്. മന്ത്രി മന്ദിരങ്ങൾക്കിടയിലുള്ള ഈ പാർക്കിൽ നഗരത്തിന്റെ വലിയ തിരക്കില്ല. സന്ധ്യക്ക് വരുമ്പോൾ കുറച്ചു പേരുണ്ടാകും. നടക്കുന്നവർ, വെറുതെ സംസാരിച്ചു സമയം കളയുന്നവർ, കുട്ടികളെ കളിപ്പിക്കുന്നവർ തുടങ്ങി. പതിയെ പതിയെ അവനവന്റെ കാര്യം മതിയാക്കി കളം കാലിയാക്കി സ്ഥലം വിടുന്നവർ. തനിക്കു മാത്രം ഈ നഗരത്തിൽ അധികം പരിചയക്കാർ ഇല്ലാത്തതിനാൽ, എന്നും തനിയെ ആണ് ഇരിപ്പ്. അതും ഒരേ ബെഞ്ചിൽ. ഇരിക്കുന്ന ബെഞ്ച് ചെറിയ പൊട്ടലുള്ളതും നിറം മങ്ങിയതുമാണ്. അല്ലെങ്കിലും നിറവും രൂപവും ആര് നോക്കാൻ? എല്ലാം അസ്ഥിരമാണല്ലോ? ആരും സ്ഥിര താമസത്തിന് വരുന്നവരല്ലല്ലോ? ഈയിടെയായി സന്ധ്യ വേഗം ഇരുട്ട് വീഴ്ത്തുന്നു. തണുപ്പും കൂടി വരുന്നുണ്ട്. അതു കൊണ്ടു തന്നെ പാർക്ക് വേഗം കാലിയാകുന്നു. “സാറെ, ഇവനെ ഇവിടെ ഒന്ന് ഇരുത്തട്ടെ? ഒന്ന് നോക്കണേ.” ഒരു സ്ത്രീ.അലസമായ വേഷം… സാരി നരച്ച് അങ്ങിങ്ങായി കീറിയിട്ടുണ്ട്. കുട്ടിക്ക് ഒരു അഞ്ചു വയസ്സ് കാണും.…
ചേച്ചിമാരും ചേട്ടന്മാരും ചോറ്റുപാത്രത്തിൽ ചോറും നിറച്ച് സ്ക്കൂളിൽ പോകുമ്പോഴേ കുട്ടന്റെ മനസ്സു തകരും. എനിക്ക് മാത്രം ചോറ്റുപാത്രവും ഇല്ല, ചോറും ഇല്ല. മടിച്ച് മടിച്ചാണെങ്കിലും കുട്ടൻ എന്നും അമ്മയോടും അച്ഛമ്മയോടും ചോദിക്കും, “കുട്ടന് ചോറ് കൊണ്ട് പോണം ” സ്നേഹത്തിൽ ചാലിച്ച തെല്ല് പരിഹാസത്തിൽ അവർ പറയും, “ഒന്ന് നീട്ടി മുള്ളിയാൽ വീട്ടിലെത്തൂലോ..? അത്ര ദൂരല്ലേ ഉളളൂ കുട്ടാ..” കുട്ടന് അത് കേൾക്കുമ്പോൾ മനസ്സ് വിങ്ങും. കുട്ടൻ മാത്രം ‘തൊട്ടാവാടി’ സ്കൂളിലാണ്. വീട്ടിലെ മറ്റുള്ള പിള്ളേരൊക്കെ ടൗണിലെ പത്രാസ് സ്ക്കൂളുകളിൽ. നാണക്കേട് തന്നെയാ ആരെങ്കിലും എവിടെയാ പഠിക്കുന്നെ എന്ന് ചോദിച്ചാൽ.. എല്ലാ ശക്തിയും ചോർന്ന് പോയ കുട്ടൻ പറയും, “നായർ സ്കൂളിലാ.. ” ചോദ്യകർത്താവ് അപ്പോൾ തന്നെ തിരുത്തും, “ഓ, മ്മടെ തൊട്ടാവാടിയിൽ” അത് കേൾക്കുന്ന പാടേ കുട്ടന്റെ മുഖം ചുവന്ന് തുടുക്കും, കണ്ണ് നിറയും. എന്നിട്ട് തൊട്ടാവാടിയിൽ വിടുന്നതിന് എല്ലാരേയും മനസ്സിൽ പ്രാകും. ഒപ്പം ‘എന്നെ ഇഷ്ടമല്ലാത്തത് കൊണ്ടല്ലേ’ എന്ന…
ഉച്ചക്കുള്ള അരി വാർക്കുന്ന സമയത്താണ്, അച്ഛന്റെ എളേമ്മയും അവരുടെ മകൾ സരോജിനിയും വീട്ടിലേക്ക് കടന്ന് വന്നത്. രാവിലെ തന്നെ അവരെ കണ്ട അമ്മ തെല്ലൊന്ന് പരിഭ്രമിച്ചത് പോലെ ആയെങ്കിലും പുറമേ സന്തോഷം കാണിച്ച് കൊണ്ട് ചോദിച്ചു, “എളേമ്മ എന്തേ വന്നേ രാവിലെ തന്നെ? സരോജിനിയും ഉണ്ടല്ലോ, രണ്ടുപേരും കൂടി അങ്ങനെ വരാറില്ലല്ലോ?” ഞങ്ങൾ കുട്ടികൾ അത് കേട്ടാണ് ഉണർന്നത് തന്നെ. ചതുരൻ മുഖവും വല്ലാതെ ഇരുണ്ട നിറവുമുള്ള സരോജിനിയെ എനിക്ക് പണ്ടേ ഇഷ്ടമല്ല. പെണ്ണാണെങ്കിലും ആണിന്റെ കെട്ടും മട്ടും ഉള്ള സരോജിനി. ഞങ്ങളുടെ തറവാട്ടിലെ ആരുമായും കാഴ്ചക്ക് യോജിപ്പില്ലാത്തത് കൊണ്ടോ എന്തോ, കാരണം കൃത്യമായി അറിയില്ല, പക്ഷേ എനിക്ക് വെറുപ്പാണ്. എങ്കിലും സരോജിനിയാകട്ടെ ഞങ്ങൾ കുട്ടികളെ കണ്ട മാത്രയിൽ കെട്ടിപിടിക്കുകയും ഉമ്മ വെക്കുകയും ഒക്കെ ചെയ്യും. സരോജിനി വളരെ സ്നേഹോഷ്മളമായാണ് അത് ചെയ്തിരുന്നതെന്ന്, ഇന്ന് ഓർക്കുമ്പോൾ ഒരു തിരിച്ചറിവ് ഉണ്ടാകുന്നുണ്ട് എങ്കിലും, ഞങ്ങൾ കുട്ടികൾക്ക് അന്നത് അരോചകവും, വിമ്മിഷ്ടവും ആയാണ് അനുഭവപ്പെടാറ്.…
