ഉച്ചക്കുള്ള അരി വാർക്കുന്ന സമയത്താണ്, അച്ഛന്റെ എളേമ്മയും അവരുടെ മകൾ സരോജിനിയും വീട്ടിലേക്ക് കടന്ന് വന്നത്. രാവിലെ തന്നെ അവരെ കണ്ട അമ്മ തെല്ലൊന്ന് പരിഭ്രമിച്ചത് പോലെ ആയെങ്കിലും പുറമേ സന്തോഷം കാണിച്ച് കൊണ്ട് ചോദിച്ചു,
“എളേമ്മ എന്തേ വന്നേ രാവിലെ തന്നെ? സരോജിനിയും ഉണ്ടല്ലോ, രണ്ടുപേരും കൂടി അങ്ങനെ വരാറില്ലല്ലോ?”
ഞങ്ങൾ കുട്ടികൾ അത് കേട്ടാണ് ഉണർന്നത് തന്നെ. ചതുരൻ മുഖവും വല്ലാതെ ഇരുണ്ട നിറവുമുള്ള സരോജിനിയെ എനിക്ക് പണ്ടേ ഇഷ്ടമല്ല. പെണ്ണാണെങ്കിലും ആണിന്റെ കെട്ടും മട്ടും ഉള്ള സരോജിനി. ഞങ്ങളുടെ തറവാട്ടിലെ ആരുമായും കാഴ്ചക്ക് യോജിപ്പില്ലാത്തത് കൊണ്ടോ എന്തോ, കാരണം കൃത്യമായി അറിയില്ല, പക്ഷേ എനിക്ക് വെറുപ്പാണ്. എങ്കിലും സരോജിനിയാകട്ടെ ഞങ്ങൾ കുട്ടികളെ കണ്ട മാത്രയിൽ കെട്ടിപിടിക്കുകയും ഉമ്മ വെക്കുകയും ഒക്കെ ചെയ്യും. സരോജിനി വളരെ സ്നേഹോഷ്മളമായാണ് അത് ചെയ്തിരുന്നതെന്ന്, ഇന്ന് ഓർക്കുമ്പോൾ ഒരു തിരിച്ചറിവ് ഉണ്ടാകുന്നുണ്ട് എങ്കിലും, ഞങ്ങൾ കുട്ടികൾക്ക് അന്നത് അരോചകവും, വിമ്മിഷ്ടവും ആയാണ് അനുഭവപ്പെടാറ്.
പലപ്പോഴും രാത്രി ഉണർന്ന് കരയുന്ന എന്നെ ചേച്ചിമാർ പേടിപ്പിച്ച് ഉറക്കാറുള്ളത്,
“മിണ്ടാതെ കിടന്നോ ചെക്കാ.. അല്ലെങ്കിൽ സരോജിനി വന്ന് കെട്ടിപ്പിടിക്കും നിന്നെ..”
എന്ന് പറഞ്ഞിട്ടാണ്.
അത്രമേൽ അകാരണമായ ഒരു വെറുപ്പ്. സരോജിനി കാണിക്കുന്നതൊക്കെ അമ്മയെയും അച്ഛമ്മയെയും കാണിക്കാനാണെന്ന് ഉള്ള ചിന്തയും സംശയവും എന്റെ മനസ്സിലെ വെറുപ്പിന്റെ ആക്കം കൂട്ടി.
അച്ഛമ്മയുടെ സ്വന്തം അനുജത്തിയാണ് ഈ എളേമ്മ. അവരുടെ മകളാണ് സരോജിനി. അച്ഛമ്മയുടെ നിറമോ, പൊന്മേനിയോ, ആകാര സൗകുമാര്യമോ ഒന്നും തന്നെ അവർക്ക് കിട്ടിയിട്ടില്ല. അച്ഛമ്മയുടെ അനിയത്തി ആണെന്ന് തോന്നുകയേ ഇല്ല.
അവർ വന്നതിൽ ഒട്ടും അലോസരം കാട്ടാതെ ചായ കുടിച്ചോ, ഇല്ലെങ്കിൽ ഉണ്ടാക്കട്ടെ, രണ്ടാളും ഇരിക്കൂ എന്നൊക്കെ പറഞ്ഞ് അമ്മ അവരെ സ്വീകരിച്ചിരുത്തി.
അച്ഛമ്മയുടെ കൂടെപ്പിറപ്പ് ആയിരുന്ന അവരോട് ഇഷ്ടം മനസ്സിൽ ഉണ്ടായിരുന്നിട്ടും ഞങ്ങളുടെ കൂടെ നിൽക്കുന്ന ഒറ്റക്കാരണം കൊണ്ടായിരിക്കണം അച്ഛമ്മ അതൊന്നും പുറത്ത് കാണിക്കാതിരുന്നത്.
അവർ വന്നപ്പോൾ അച്ഛമ്മ ഉറക്കം ഉണർന്നിരുന്നില്ല.
അമ്മ അവർ കേൾക്കാതെ അടുക്കളയിൽ നിന്നും പിറുപിറുക്കുന്നത് കേട്ടാണ് ഞാൻ അടുക്കളയിലേക്ക് ചെന്നത്.
“ഒരിക്കെ ചോറ് വച്ചു. ഇനി രണ്ടാമതും ചോറ് വയ്ക്കേണ്ടിവരും. കറിയാണെങ്കിൽ ഇന്നത്തെ മഹാമോശം. പച്ചക്കറി ഒന്നും ഇരുപ്പില്ലാഞ്ഞത് കൊണ്ട് പരിപ്പും, വെണ്ടയ്ക്കയും കൂടി ഒരു തട്ടിക്കൂട്ടാണ്..”
എന്നിട്ട് അമ്മ എന്നെ നോക്കി പറഞ്ഞു.
“സുനീക്കുട്ടാ.. നീ ഓടിപ്പോയി കൊറച്ച് ഒണക്കമീൻ വാങ്ങി വായോ വേഗം. മേരീടോടന്ന് വേണ്ട, അവൾ പറ്റിക്കും, കുഞ്ഞാറത്തിന്റെ അവടന്ന് വാങ്യാ മതി ട്ടാ…”
കുഞ്ഞാറത്തിന്റെ കടയിൽ നിന്നും ഉണക്കമാന്തൾ പൊതിഞ്ഞു വാങ്ങി വഴിയോരം ചേർന്ന് നടന്ന് നീങ്ങുന്ന എന്നോട്, എതിരെ ഒരു കൊടിയും പിടിച്ച് ശരവേഗത്തിൽ നടന്ന് വരുന്ന പ്രകാശേട്ടൻ പറഞ്ഞു..
“സുനിക്കുട്ടാ.. വേഗം വീട്ടിലേക്ക് ഓടിക്കോ.. ഇന്ദിരാ ഗാന്ധി മരിച്ചു, ആളുകൾ അറിഞ്ഞ് വരണേയുള്ളു.അറിഞ്ഞു കഴിഞ്ഞാൽ എല്ലാവരും പുറത്തിറങ്ങി ആകെ പ്രശ്നാവും. പോകും വഴി അച്ഛനോട് പറഞ്ഞേക്ക് ട്ടാ കട അടച്ചോളാൻ..”
അന്ന് എന്റെ അച്ഛൻ കട നടത്തുന്നുണ്ട്. നേരത്തെ തുറക്കും അച്ഛന്റെ കട. ഞാൻ ഓടി അച്ഛന്റെ കടയിൽ എത്തി. ഇന്ദിരാഗാന്ധിയുടെ മരണവാർത്തയും ബാക്കി വിവരങ്ങളും പറഞ്ഞു. കട അടക്കാൻ പറഞ്ഞതും പറഞ്ഞു. ഇന്ദിരാഗാന്ധിയുടെ ആരാധകനായ അച്ഛന്റെ മുഖത്തെ ഞെട്ടലും നിറഞ്ഞ് വരുന്ന സങ്കടവും ഞാനിന്നും ഇന്നലെ കഴിഞ്ഞ പോലെ ഓർക്കുന്നു. അച്ഛനെ കാത്ത് നിൽക്കാതെ, നിലം തൊടാതെ ഞാൻ വീട്ടിലേക്കോടി. ഈ വാർത്ത ആദ്യം വീട്ടിൽ അറിയിക്കുന്ന ആൾ ഞാനായിരിക്കണം എന്ന വാശി എന്റെ വേഗത കൂട്ടി.
വീട്ടിൽ എത്തിയ പാടേ എന്നാലാവും വിധം ഉച്ചസ്ഥായിയിൽ ഒച്ച വച്ച് ഞാനാ വാർത്ത പറഞ്ഞു.
“ഇന്ദിരാഗാന്ധി മരിച്ചൂത്രേ, കടകളൊക്കെ അടക്കാൻ പോണു, ഇന്ന് സ്ക്കൂളും ഇല്ല, ഇനി വണ്ടി ഒന്നും ഓടില്യ..”
ഒറ്റ ശ്വാസത്തിൽ ഞാൻ പറഞ്ഞു തീർത്തു.
ആർക്കും വിശ്വസിക്കാനാവാത്ത വാർത്ത.
“ഇന്ദിരാഗാന്ധി മരിക്ക്യെ…?”
എല്ലാവരും സ്തംഭിച്ച് നിന്നു. കേട്ടപാടെ ചേട്ടൻ പോയി റേഡിയോ ഓൺ ആക്കി. അപ്പോഴേക്കും റേഡിയോ നിലയം ഓഫായി കഴിഞ്ഞിരുന്നു.
പക്ഷേ പതിയെ പതിയേ വാർത്ത പരന്നു. ഇന്ദിരാഗാന്ധിയേ സ്വന്തം അംഗരക്ഷകർ തന്നെ വെടിവച്ച് കൊന്നു. ഇനി കടകളൊന്നും ഉണ്ടാകില്ല. വണ്ടികളും ഓടില്ല. എന്നൊക്കെ ആളുകൾ പരസ്പരം പറഞ്ഞു. ഇതുകേട്ട എളേമ്മയുടെ മുഖവും മ്ലാനമായി, പരിഭ്രമമായി. താടിക്ക് കൈയും വച്ച് ആളിരുന്നു.
ഊണ് കഴിഞ്ഞ് ഇരിക്കുമ്പോൾ വണ്ടികൾ ഒന്നോ രണ്ടോ ദിവസം ഓടില്ല എന്ന് കേട്ടത് കൊണ്ടാണതെന്ന് മനസ്സിലായി, എങ്ങനെ ഇനി വീട്ടിൽ പോകും എന്ന ആധി. ഞങ്ങൾ കുട്ടികൾക്ക് അവരിന്ന് പോകില്ലല്ലോ എന്ന ആധി.
അച്ഛമ്മയുടെ മുഖത്ത് മാത്രം സന്തോഷത്തിന്റെ നേരിയ അലകൾ. ബാക്കി ആരുടെ മുഖത്തും കാര്യമായ സന്തോഷമില്ല. അധികം വൈകാതെ, അവർക്ക് പോകാൻ സാധ്യമല്ലയെന്നുള്ള യാഥാർത്ഥ്യവുമായി പൊരുത്തപ്പെട്ടു. വീട്ടിൽ രണ്ട് ദിവസം തങ്ങാൻ അവർ തീരുമാനിച്ചു. അനിയത്തിയും മകളും രണ്ട് ദിവസം കൂടെയുണ്ടാകും എന്നുള്ള സന്തോഷം അച്ഛമ്മയുടെ മുഖം കൂടുതൽ സുന്ദരമാക്കി.
ഞങ്ങളുടെ വീട്ടിൽ രണ്ട് ദിവസമെങ്കിലും നിൽക്കേണ്ടി വരും എന്ന തിരിച്ചറിവിൽ വീട്ടിലെ പണികളിൽ എല്ലാം അവർ രണ്ടുപേരും അമ്മയെ സഹായിക്കാൻ തുടങ്ങി. സരോജിനി അമ്മയുടെ വലംകൈ ആയി. അച്ഛമ്മയ്ക്കുള്ള മുറുക്കാൻ ഇടിക്കൽ, കാല് തിരുമ്മൽ, കണ്ണിൽ ഇളനീർ കുഴമ്പ് ഒഴിച്ച് കൊടുക്കൽ എന്ന് വേണ്ട വീട്ടിലെ ഒട്ടുമിക്ക കാര്യങ്ങളും സരോജിനി ഏറ്റെടുത്തു. അച്ഛമ്മയുടെ ഈ വക കാര്യങ്ങൾക്ക്, കളിക്കിടയിൽ ഞങ്ങളെ വിളിക്കാറുള്ളത് വളരെ അലോസരവും, ദേഷ്യവും ഞങ്ങൾക്ക് ഉണ്ടാക്കാറുണ്ട്. അത്തരം എല്ലാ കാര്യങ്ങളും എളേമ്മയും സരോജിനിയും കൂടി പങ്കിട്ടെടുത്തു.
അച്ഛമ്മയും അവരും കൂടുതൽ അടുത്തു. അച്ഛമ്മ എളേമ്മയെ അമ്മു എന്നാണ് വിളിക്കാറ്. അച്ഛമ്മ അവരോട് സ്നേഹത്തോടെ ചോദിക്കുന്ന കേട്ടു.
“അപ്പോ അമ്മൂ, നിങ്ങൾക്ക് പണിക്കൊന്നും പോണ്ടേ..”എന്ന്.
ഇന്നും എളേമ്മയുടെ ശരിക്കുള്ള പേര് ഞങ്ങൾക്ക് അറിയില്ല. സരോജിനി പതിനഞ്ച് വയസ്സിന് മൂത്തത് ആണെങ്കിലും ഞങ്ങൾ സരോജിനി എന്ന് തന്നെയാണ് വിളിക്കാറ്. ഒരു വയസ്സിന് മൂപ്പുള്ളവരെ പോലും പേരുവിളിക്കരുതെന്ന് ശഠിച്ചിരുന്ന അമ്മ ഈ കാര്യത്തിൽ മാത്രം ഒന്നും പറഞ്ഞില്ല.
സരോജിനിയോട് മനഃപൂർവം ഞങ്ങൾ അടുപ്പം കാണിച്ചില്ല. ഞങ്ങൾക്ക് സ്ക്കൂളില്ല, അച്ഛന് കടയില്ല, കുറച്ച് ദിവസം മറ്റ് പരിപാടികൾ ഒന്നുമില്ല. അച്ഛൻ വീട്ടിൽ ഉണ്ടെങ്കിൽ അന്നൊക്കെ വിശേഷ ദിവസം പോലെയാണ്. അച്ഛനെ ഞങ്ങൾക്ക് മുഴുവനായി കിട്ടുന്നത് അന്നാണ്. അച്ഛൻ വീട്ടിൽ ഉള്ള ദിവസങ്ങളിൽ വീട്ടിൽ ചായക്ക് പലഹാരമുണ്ടാക്കും. അട, പരിപ്പ് വട, ഉഴുന്ന് വട ഇവയിൽ ഏതെങ്കിലും ഒക്കെ ഉണ്ടാവും എന്നതും അച്ഛൻ വീട്ടിൽ ഉള്ളതിന്റെ പ്രത്യേകതയാണ്.
മൊത്തത്തിൽ രസമാണ്.
പക്ഷേ…
അതിനിടയിൽ രണ്ട്
കല്ലുകടികൾ, എളേമ്മയും സരോജിനിയും..
എന്നാലും ഞങ്ങൾ ഒന്നും മിണ്ടിയില്ല. അവർ വരുമ്പോൾ അവരുടെ വീട്ടിലുണ്ടാക്കി പൊതിഞ്ഞ് കൊണ്ട് വരാറുള്ള കുമ്പിളപ്പവും അടയും ഒന്നും ഞങ്ങൾ കഴിക്കാറില്ല. എനിക്ക് കുമ്പിളപ്പം തീരെ ഇഷ്ടമല്ല. അത് അവർ ഉണ്ടാക്കി കൊണ്ടുവന്ന ഒന്നായത് കൊണ്ടായിരുന്നു എന്ന് തോന്നുന്നു.
പക്ഷേ, അച്ഛമ്മ മാത്രം സന്തോഷത്തിൽ ആണ്. അവരുമായി കൂടുതൽ കൂടുതൽ അടുക്കാൻ അവസരം പ്രയോജനപ്പെടുത്തുന്നതായി തോന്നി.
അച്ഛമ്മ ചോദ്യം ആവർത്തിച്ചു.
“നിനക്ക് പണിക്കു പോണ്ടേ അമ്മുവേ..?”
അച്ഛമ്മ അത് ചോദിക്കുന്നത് അവരോടുള്ള വേണ്ടിയും കരുതലും കൊണ്ടാണ്, കാര്യങ്ങൾ ഒക്കെ അറിഞ്ഞ് വയ്ക്കാൻ..
എളേമ്മ മറുപടി പറഞ്ഞു..
“വേണം ചേച്ച്യേ…നാഴി അരി അടുപ്പത്ത് കയറാൻ ഞങ്ങൾ പണിക്ക് പോണ്ടേ? ഇവൾ പോകുന്നുണ്ട്. മൂത്തോൻ കുട്ടൻ പണിക്ക് പോകുന്നുണ്ടെങ്കിലും അവന് ഒരു കുടുംബമായില്ലേ?”
:”ഇവൾ എന്ത് പണിക്കാ പോണേ?”
“ഇവൾ ഇഷ്ട്ടികക്കളത്തിലേക്ക് പോകുന്നുണ്ട്.”
അത് കേട്ട ഞങ്ങളുടെ മനസ്സൊന്നുലഞ്ഞു. കാരണം എന്റെ വീടിന്റെ അടുത്തുള്ള ഓട്ടുക്കമ്പനിയിൽ ജോലിക്ക് പോകുന്ന സ്ത്രീകളുടെ ദൈന്യതയാണ് ഓർമ്മ വന്നത്. എപ്പോഴും ദാരിദ്ര്യവും ഇല്ലായ്മയും കഷ്ടതകളും ചുറ്റി നിൽക്കുന്ന മനുഷ്യർ. അവരെപ്പോലെ ഒരു ബന്ധുക്കൾ നമുക്കുണ്ടെന്ന് പറയുമ്പോൾ, എന്തോ ഒരു സങ്കടം തോന്നി. അവർ നമ്മുടെ ബന്ധുക്കൾ ആണല്ലോ, സ്വന്തം ചോരയാണല്ലോ. മനസ്സിൽ നിറഞ്ഞ് വന്നത് സഹാനുഭൂതി ആണെന്ന് തോന്നുന്നു. വ്യക്തമായി പറയാൻ ആവുന്നില്ല.
അന്നത്തെ ദിവസവും കഴിഞ്ഞു. പിറ്റേന്ന് അവർ പോവാൻ തുനിഞ്ഞു. രണ്ട് ദിവസം കൂടി ആവും വണ്ടികൾ ഓടി തുടങ്ങാൻ എന്ന് കേട്ടപ്പോൾ അച്ഛമ്മ പറഞ്ഞു
“ഇത് ദൈവത്തിന്റെ കളിയാണ്. അങ്ങിനെയല്ലേ നിങ്ങൾ ഇവിടെ ഒന്ന് തങ്ങൂ…ഞാനൊന്നു ചോയ്ക്കട്ടെ അമ്മൂ നിന്നോട്.. എന്തേ ഇങ്ങനെ ഒന്നിങ്ങോട്ട് ഒക്കെ വരാൻ തോന്നാൻ..?”
എളേമ്മ ഒരു ചെറുസങ്കോചത്തോടെ മറുപടി പറഞ്ഞു..
“അതേയ്.. സരോജിനിക്ക് കുറച്ച് നാളായി കോഴിയിറച്ചി കഴിക്കണം എന്ന് ആഗ്രഹം. ഞാൻ കൂട്ടിയാൽ കൂടില്ല ചേച്ചി..നന്നായി വയ്ക്കാനും അറിഞ്ഞൂടാ. കുട്ടന്റെ ഭാര്യാ ച്ചാ ഇതൊന്നും കഴിക്കൂല്യ. ഇവഡ്യാണേൽ അനിയത്തി നന്നായി വയ്‌ക്കൂലോ. അപ്പോ അതും കൂടി ആഗ്രഹിച്ചിട്ടാണ് സത്യത്തിൽ വന്നത് ചേച്ചി..”
പതുക്കെ പറഞ്ഞ ആ കാര്യം ഞങ്ങൾ ഉറക്കെ കേട്ടു. മനസ്സിൽ എന്തോ കൊളുത്തി വലിച്ചപോലെ തോന്നി. കേട്ടപ്പാടെ അമ്മ തോർത്ത് എടുത്ത് തോളിൽ ഇട്ട് തൊട്ടുള്ള ചാഴിക്കുളൻമാരുടെ വീട്ടിലേക്ക് പോയി,
“തങ്കീ…..”
എന്ന് നീട്ടി വിളിക്കുന്നത് കേട്ടു. പിന്നെ നോക്കുമ്പോൾ കാണുന്നത് തങ്കി ചേച്ചി കൈയിൽ ഒരു നാടൻ കോഴിയുമായി വരുന്നതാണ്.
ആ കോഴിയെ സരോജിനി തന്നെ വൃത്തിയാക്കി കറി വച്ചു. ഞാൻ ഇന്നോളമുള്ള എന്റെ ജീവിതത്തിൽ കഴിച്ച ഏറ്റവും രുചിയുള്ള കോഴിക്കറി അതാണ്. പക്ഷേ, കോഴിയിറച്ചി കഴിക്കാൻ കൊതിച്ച് ഞങ്ങളുടെ വീട്ടിൽ വന്ന സരോജിനിക്ക് അതിൽ ഒരു കഷ്ണമെങ്കിലും കിട്ടിയോ എന്ന് ചോദിച്ചാൽ എനിക്കറിയില്ല. അത്രക്ക് ആക്രാന്തത്തോടെയാണ് ഞങ്ങൾ എല്ലാവരും അത് കഴിച്ചത്. പ്രത്യേകിച്ചും ഞങ്ങൾ പിള്ളേർ നാല് പേർ.
അന്ന് ഉച്ചതിരിഞ്ഞ് അച്ഛമ്മ എന്റെ ചേച്ചിയെ വിളിച്ച് മുടി ചീകി കൊടുക്കുമ്പോഴാണ് അവളുടെ തലയിൽ നിറയെ പേൻ.. അച്ഛമ്മയുടെ ശകാരവും പേൻ ഈരിക്കളയാൻ നോക്കലും തകൃതി..
“പുഴുത്തിരിക്യാ.. പുഴുത്തിരിക്യാ.. അതെങ്ങനെയാ.. മര്യാദക്ക് തേപ്പും കുളിയും ഉണ്ടെങ്കിൽ അല്ലേ..?”
എന്നൊക്കെ അച്ഛമ്മ പറയുന്ന കേട്ടാണ് സരോജിനി അങ്ങോട്ട് വന്നത്.
സരോജിനി പറഞ്ഞു..
“വലിയമ്മ മാറൂ.. ഈ പേൻ ഇങ്ങനെ ചെയ്താലൊന്നും പോവില്ല.. ഒരു വിദ്യയുണ്ട്. എന്റെ കൂടെ വാ..” എന്ന് പറഞ്ഞ് സരോജിനി മുന്നിൽ നടന്നു..
ഞങ്ങൾ നാല് പിള്ളേരും സരോജിനിയും കൂടി അരിവാൾത്തോട് ലക്ഷ്യമാക്കി നീങ്ങി. തല കഴുകി കളയാൻ ഒഴുക്കുള്ള വെള്ളം വേണമത്രേ. വീട്ടിൽ നിന്ന് ഇറങ്ങും മുന്നേ അമ്മയുടെ കൈയിൽ നിന്നും സരോജിനി എന്തോ കുഞ്ഞ് പൊതി വാങ്ങി കൈയിൽ ഭദ്രമായി പിടിച്ചിരുന്നു. അത് എന്താണെന്ന് അറിയാനുള്ള ത്വര ഞങ്ങളിൽ ഉണർന്നെങ്കിലും സരോജിനിയോട് ചോദിക്കാനും അടുക്കാനും മടിച്ച് ഞങ്ങൾ മിണ്ടാതെ കൂടെ നടന്നു.
തോട്ടിലിറങ്ങി ചേച്ചിയോട് ഒഴുക്കുള്ള ഭാഗത്തേക്ക് മുടി ഇട്ട് നിൽക്കാൻ സരോജിനി പറഞ്ഞു. എന്നിട്ട് കൈയിലെ പൊടി തലയിൽ അങ്ങോട്ട് നന്നായി തേച്ചു.. കണ്ണ് ഒരു കാരണ വശാലും തുറക്കരുത് എന്ന് പറഞ്ഞു. എന്നിട്ട് ആ ഒഴുക്കുള്ള വെള്ളത്തിൽ നന്നായി അലമ്പി കഴുകി.
എന്നിട്ട് പറഞ്ഞു,
“ഇനി നിന്റെ തലയിൽ പേനെന്ന് പറഞ്ഞ സാധനം ഉണ്ടാവില്ല..” എന്ന്..
പോരും വഴിക്ക് ജിജ്ഞാസ മൂത്ത് ഞങ്ങൾ, ആ പൊടി എന്തായിരുന്നു എന്ന് സരോജിനിയോട് ചോദിച്ചു. സരോജിനി പറഞ്ഞു..
“അത് അലക്കുകാരം ആയിരുന്നു. ഒഴുക്കുള്ള വെള്ളത്തിൽ കഴുകിയില്ലെങ്കിൽ മുടി കൊഴിയും. ഒരു തരി പോലും തലയിൽ തങ്ങാതെ ഇരിക്കാൻ ആണ് ഒഴുക്കുള്ള വെള്ളത്തിൽ കഴുകുന്നത്.”
വീട്ടിൽ തിരിച്ചെത്തി, പേൻ ചീർപ്പ് എടുത്ത് തല തലങ്ങും വിലങ്ങും ഈരി നോക്കിയെങ്കിലും അത്ഭുതമെന്ന് പറയട്ടെ, ചേച്ചിയുടെ തലയിൽ ഒരു പേൻ പോലും ഇല്ലായിരുന്നു.
ആ സംഭവത്തിന് ശേഷം ചേച്ചിക്ക് സരോജിനിയോട് വളരെ അടുപ്പം തോന്നിത്തുടങ്ങി, ഞങ്ങൾക്കും… എളേമ്മയും സരോജിനിയും ഞങ്ങളും കുറഞ്ഞ സമയം കൊണ്ട് വളരെ അടുത്തു.
അങ്ങനെ മൂന്നാം ദിവസം രാത്രി, ഞങ്ങൾ ഒന്നിച്ച് നൂറാം കോല് കളിച്ചു, കഥകളും തമാശകളും പറഞ്ഞ് ചിരിച്ചു, ബാലരമയും അമ്പിളിമാമനും ഒക്കെ അവർ രസമായി വായിച്ച് തന്നു. സ്വയം വായിക്കുന്നതിലും രസം ആ വായിച്ച് തരുന്നതിൽ ഉണ്ടായിരുന്നു. അങ്ങനെ അവരുമായി വളരെ അടുപ്പമായി..
അപ്പോൾ നിറം മറന്നു..
പൈസയില്ലായ്മ മറന്നു.. ചതുരമുഖം മറന്നു.. അവർ നമ്മുടേത് തന്നെ ആണെന്നുള്ള ചിന്ത ഞങ്ങൾക്ക് വന്നു.
പിറ്റേന്ന് രാവിലെ പത്ത് മണിയോടെ അറിഞ്ഞു.. ഇന്ന് ഇനി വണ്ടിയൊക്കെ ഉച്ചയോടെ ഓടിത്തുടങ്ങുമെന്ന്. രണ്ട് മണിയോടെ വണ്ടികളൊക്കെ ഓടി തുടങ്ങി. എളേമ്മയും സരോജിനിയും പോകാൻ തയ്യാറായി. മുൻപ് ഒന്നും ഉണ്ടായിട്ടില്ലാത്ത വിധം അവരുടെ യാത്രപറച്ചിലിൽ ഞങ്ങളുടെ മനസ്സ് വിങ്ങി. വളരെ പ്രിയപ്പെട്ടവർ ദൂരയാത്രക്ക് പോകുമ്പോൾ തോന്നാറുള്ള തരത്തിൽ ഉള്ള ഒരു വിങ്ങൽ. അവർക്ക് കുറച്ച് നാൾ കൂടി ഇവിടെ നിന്നാലെന്താ, അല്ലെങ്കിൽ അവരെന്തിനാ പോകുന്നത് എന്നൊക്കെ ചിന്തിച്ചു.
പോകും മുന്നെ സരോജിനി ഞങ്ങളെ നാല് പേരെയും കെട്ടിപ്പിടിച്ച് തന്ന ഉമ്മ ഒട്ടും അരോചകമായി തോന്നിയില്ല അന്ന്. ഇരുണ്ട നിറത്തിന്റെ സ്ഥാനത്ത് സ്നേഹത്തിന്റെ തിളങ്ങുന്ന നിറമായിരുന്നു അപ്പോൾ സരോജിനിക്ക്, ചതുരമുഖത്തിന് പകരം ഞങ്ങളുടെ കണ്ണുകൾ കണ്ടത് സരോജിനിയിലെ വാത്സല്യത്തിന്റെ മുഖമായിരുന്നു. അന്നോളം കാണാത്ത സൗന്ദര്യം ആയിരുന്നു അന്ന് ഞങ്ങൾ സരോജിനിയിൽ കണ്ടത്. അല്ലെങ്കിലും സരോജിനിക്ക് ആയിരുന്നില്ലല്ലോ പ്രശ്നം? ഞങ്ങളിൽ ആയിരുന്നല്ലോ? ആ തിരിച്ചറിവിന്റെ വെളിച്ചം ഞങ്ങൾക്കുമേൽ വീണപ്പോൾ എല്ലാം നന്നായി ദൃശ്യമായി. എല്ലാം സുന്ദരവും, മിഴിവുള്ളതുമായി. ആത്മാവുള്ള ബന്ധങ്ങൾ ആയി. ബന്ധങ്ങൾക്ക് ജീവൻ വേണമെങ്കിൽ അതിനൊരു ആത്മാവ് വേണമല്ലോ!
വരരുത് എന്ന് ആഗ്രഹിച്ച ഒരു ബന്ധു പോകരുത് എന്ന് മനസ്സറിഞ്ഞ് ആഗ്രഹിക്കുന്ന വൈകാരിക നിമിഷങ്ങൾ. ഞാൻ സരോജിനിയുടെ അടുത്ത് ചെന്ന് മൃദുവായി ചോദിച്ചു..
“ഇനി എന്നാ വര്വാ..?”
മറുപടി എന്നോണം സരോജിനി എന്റെ നെറുകയിൽ വാത്സല്യത്തോടെ പതിയേ തലോടി..
അവർ പടിയിറങ്ങുന്നത് കാണാൻ കെൽപ്പില്ലാതെ ചേച്ചിമാർ അകത്തേക്ക് പോയി, ആണുങ്ങൾ കരയാൻ പാടില്ല എന്ന തോന്നൽ കൊണ്ടോ ഏന്തോ ചേട്ടൻ പടി കടന്ന് നടന്ന് പോയി.. ഞാൻ മാത്രം അമ്മയെ വട്ടം പിടിച്ച് നിന്നു, ആർക്കും മുഖം കൊടുക്കാതെ..എന്റെ നിറഞ്ഞ കണ്ണുകൾ ആരും കാണണ്ട..
സ്നേഹത്തിന്റെ ശക്തിയും, വാത്സല്യത്തിന്റെ സുഗന്ധവും. അത് തിരിച്ചറിഞ്ഞാൽ ജീവിതം എത്ര മനോഹരമാണ്!തിരിച്ചറിയാൻ എടുക്കുന്ന സമയം അത്രയും നഷ്ടങ്ങൾ ആണ്!
അച്ഛമ്മ,അനിയത്തിയുടെ കൈത്തലം കവർന്ന് കൊണ്ട് പറഞ്ഞു..
“ഇടയ്ക്കൊക്കെ ഇങ്ങ് പോരണം കേട്ടോ അമ്മൂ.. നിങ്ങൾ രണ്ടും..”
അമ്മ നിലത്തേക്ക് നോക്കി ആരോടെന്നില്ലാതെ പിറുപിറുത്തു..
“ഒരു ഒഴക്ക് അരി കൂടി ചേർത്ത് ഇടാനുള്ള പാകമൊക്കെ ഇപ്പോ ഇവടെണ്ട്.. ഇടയ്ക്കിടെ വന്നോട്ടെ.. വരണം അവർ..വരണം.. ”
എന്നിട്ട് അവർ പോകുന്നത് നോക്കി നിൽക്കേ, നിറഞ്ഞ് വന്ന കണ്ണുകൾ തോളിലേ തോർത്ത് എടുത്ത് അമർത്തി തുടച്ചു.
*സുനിൽ കുമാർ*
#എന്റെ രചന – തിരിച്ചറിവ്


28 Comments
ഹൃദ്യം രചന ……ആശംസകൾ❤️👍
заказать кухню по индивидуальным размерам в спб kuhni-na-zakaz-4ru .
купить кухню на заказ в спб купить кухню на заказ в спб .
кухня на заказ кухня на заказ .
വെരി ഗുഡ്
തുടർന്നും നല്ല നല്ല പ്രേമേയേങ്ങൾ
ഉണ്ടാവട്ടെ
അല്ലേലും ഏട്ടന്റെ മനസ്സ് ഐസ് ഫ്രൂട്ട് മനസ്സാണ്. …. എനിക്കറിയാം……
😂😂thanks sumesh
Heart touching ❤️👍🏻
Suniletta…….
“Thiricharivukal” vaayichu…..sarikkum “Nostalgic”.chila perukal manssine pazhaya ormakalilekk kondu poyi.Keep writing…..waiting to read more from you.
ദിവ്യ, സന്തോഷം 🙏ജീവിതത്തിൽ മറക്കാനാവാത്ത പേരുകളിൽ ഒന്നാണ് തങ്കേച്ചി…. അതെഴുതുമ്പോൾ എനിക്കും മനസ്സിൽ വിങ്ങലായിരുന്നു 🙏 ഇനിയും ഓർമ്മകൾ ഉണ്ട്…. പതുക്കെ പുറത്തെടുക്കാം 🙏
സുന്ദരമായ കഥ ഒഴുക്കോടെ എഴുതി…… നല്ല വായനാസുഖം……ആശംസകൾ🌹👍
ആ പഴയ കാലത്തേക്ക് കൊണ്ട് പോയി…നല്ല കൈയൊതുക്കം…ഇനിയും ഒരു പാട് എഴുതാൻ സാധിക്കട്ടെ ❤️
മനസ്സ് നിറച്ചു 👌
നല്ല എഴുത്ത്..അല്ല ഇങ്ങനെ വേണം എഴുതാൻ….
Nalla ormakal. Nannayi ezhuthi
മനോഹരമായ കഥ ഹൃദയസ്പർശിയായ എഴുത്ത് ഒരു വാക്കുപോലും ഏച്ചു കെട്ടില്ലാതെ അധികരിക്കാതെ കൈയടക്കത്തോടെ ഒഴുക്കുള്ള എഴുത്ത്👌❤️💯 Congrats ‘ നന്ദി bro. തുടരുക 👌👍❤️💯🙏🙏🙏
വളരെ സുന്ദരമായ രചന👌 കഥയും കഥാപാത്രങ്ങളും മനസ്സിൽ തെളിഞ്ഞു വരുന്നു, വായിക്കുന്തോറും…💐
ഭാഷ കിടു, ആഖ്യാനം കിടു, ഉള്ളടക്കം ഹൃദയഭേദകം. എത്ര നന്നായി എഴുതി സുനിൽ… ഞങ്ങൾക്കൊക്കെ വായിക്കാനായി വീണ്ടും വീണ്ടും എഴുതൂ👌👌👌👌
ഓരോ അനുഭവങ്ങളും എത്ര മനോഹരമായി എഴുതിയിരിക്കുന്നു. ഇഷ്ടമായെന്നു മാത്രമല്ല മനസ്സിൽ ആഴത്തിൽ പതിയുകയും ചെയ്തു. ഒരാളെ ഇഷ്ടപ്പെടാൻ നിറവും സൗന്ദര്യവുമൊന്നുമല്ല വേണ്ടതെന്ന തിരിച്ചറിവ് ജീവിതം തന്നെ സുന്ദരമാക്കിയില്ലേ❤️🌹👌
ഇനിയും എഴുതൂ
വായിക്കാനായി ഞങ്ങളിവിടെയുണ്ട്
മനസ്സിൽ തൊട്ടു 👍👍
ഹൃദയത്തിൽ തൊട്ട എഴുത്ത്. ചെറുപ്പകാലം മനസ്സിലങ്ങനെ തെളിഞ്ഞു തെളിഞ്ഞു വന്നു. ഒരു പാട് സന്തോഷം തന്ന വായന. താങ്കൾ കുട്ടിക്കാലത്തെക്കുറിച്ച് ധാരാളമായി എഴുതൂ.
Nice & Heart touching
Touching… Relatable… എന്തു പറയണമെന്നറിയില്ല 👌🏻
നല്ല എഴുത്ത്.👏
ബാല്യകാലം സത്യസന്ധമായി മുന്നിൽ വന്നു നിന്നു. പലരും അവർ യഥാർത്ഥത്തിൽ ആരാണ് എന്നറിയാതെയാണ് നമ്മൾ സ്നേഹിക്കുന്നതും വെറുക്കുന്നതും അല്ലേ?
👍
Excellent
കണ്ണ് നിറച്ച വായന, ഹൃദയം മൗനം കടം കൊണ്ട കുറച്ചു നേരം 🙏🏻🙏🏻🙏🏻
Good and touching story. Must share
നന്നായി എഴുതി 👍.