*പുതിയ വർഷം, പുതിയപാഠം.*
അമ്മ വീണു.
ഏതു നിമിഷവും ഭയപ്പെട്ടിരുന്ന അതു സംഭവിച്ചിരിക്കുന്നു.
പേടിച്ചു പേടിച്ചാണ് അമ്മ എപ്പോഴും നടക്കുക.
‘വയസ്സുകാലത്ത് വീണുപോയാൽ കിടക്ക തന്നെ ശരണം’ അമ്മ എപ്പോഴും പറയും.
ബാലൻ രാവിലത്തെ പത്ര വായനക്കിടയിലാണ് ചെറിയ മോൻ രാഹുലിന്റെ അലറിയുള്ള വിളി കേട്ടത്. കണ്ണടയും ചായ പാത്രവും എന്തിന് പറയുന്നു, ചായ വച്ച മേശ പോലും തട്ടി തെറിപ്പിച്ച് ഓടി ചെന്നു.
രാഹുൽ അമ്മയുടെ തല ഉയർത്തി പിടിച്ചു മടിയിൽ വച്ച് ആശ്വസിപ്പിക്കുന്നു.
എന്ത് ചെയ്യണം എന്നറിയാതെ ബാലൻ പരുങ്ങി. മൂത്ത മോൻ ഹരിയെ നീട്ടി വിളിച്ചു. അമ്മയെ പൊക്കാൻ എളുപ്പമല്ല എന്ന തിരിച്ചറിവിൽ.
ക്രിസ്തുമസ്സ് കാലത്തെ സായിപ്പിന്റെ കമ്പനിയിലെ നീണ്ട അവധിക്കാലം ഉറങ്ങി ആസ്വദിക്കുകയാണ് ഹരി.
മൂന്നാളും ചേർന്ന് അമ്മയെ താങ്ങി കിടക്കയിൽ കിടത്തി. വേദന കൊണ്ട് കരയുന്ന അമ്മ. കണ്ടു നിൽക്കാൻ പാടാണ്.
മരുമകനെ ഫോണിൽ വിളിച്ചു. എന്തോ ഭാഗ്യത്തിന് അവനെ കിട്ടി. അവിടെ ഇപ്പോൾ നടുകൊണ്ട പാതിരായാണെന്ന കാര്യം പോലും ഓർത്തില്ല. വീഡിയോ കാൾ വഴി അവൻ അമ്മയെ വിലയിരുത്തി.
“നീര് വരുന്നുണ്ടോ എന്ന് നോക്കണം. കണ്ടിട്ടും കേട്ടിട്ടും വലിയ വീഴ്ചയാണെന്ന് തോന്നുന്നില്ല. ഒരു ദിവസം നോക്കാം. നാളെ വേദന കുറഞ്ഞില്ലെങ്കിൽ എക്സ്റേ എടുക്കണം. എന്തായാലും കിടക്കയിൽ നിന്നും എഴുന്നേൽക്കാതെ ഒരു പരിപൂർണ്ണ വിശ്രമം.. മൂത്രമൊഴിക്കാൻ പോലും എഴുന്നേൽക്കാൻ പാടില്ല.” മരുമകൻ നിർദ്ദേശിച്ചു.
ബാലൻ നിന്ന് വിയർത്തു. ജീവിതത്തിൽ എന്നും ഭയപ്പെട്ടിരുന്ന ആ നിമിഷം മുന്നിൽ.
ഊട്ടാം, ചായ കുടിപ്പിക്കാം, മൂത്രം വരെ ഒഴിപ്പിക്കാം, പക്ഷെ, കക്കൂസിൽ കൊണ്ട് പോകാൻ എന്ത് ചെയ്യും?
രണ്ടാമത്തെ മകൻ രാഹുൽ ജനിച്ചപ്പോൾ താൻ ഒരു തീരുമാനം രശ്മിയോട് പറഞ്ഞതാണ്. അവന്റെ എല്ലാ കാര്യവും താൻ നോക്കാമെന്ന്. പക്ഷേ ഒരിക്കൽ പോലും തന്നെക്കൊണ്ട് അത് പറ്റിയില്ല എന്ന സത്യം ബാലൻ ഞെട്ടലോടെ ഓർത്തു.
മൂത്ത മകൻ ഹരിയുടെ ചെറുപ്പത്തിലും അതു ശ്രമിച്ചതാണ്. അത് മാത്രം തനിക്കു പറ്റിയിട്ടില്ല, ശ്രമിച്ചപ്പോൾ ഒക്കെ ഓക്കാനം. ഒടുവിൽ തോൽവി സമ്മതിച്ചു.
ഹരിയുടെ കാര്യം പോലെ ആക്കരുത് എന്ന് കരുതിയാണ് രാഹുലിന്റെ കാര്യം ഏറ്റെടുത്തത്. പക്ഷെ അതിന്റെ അവസാനവും മറ്റൊന്നായിരുന്നില്ല.
ആ തന്നോടാണ് മരുമകൻ അമ്മയുടെ കാര്യം പറഞ്ഞത്.
എന്ത് ചെയ്യും? അമ്മക്ക് വീഴാൻ കണ്ട നേരം.ബാലന് ദേഷ്യവും സങ്കടവും ഒരുമിച്ചു വന്നു.
രശ്മി ഇന്നലെ പോയതേ ഉള്ളു. ക്രിസ്മസ് അവധി അവളുടെ അമ്മയോടൊപ്പം ചിലവഴിക്കാൻ.ഇനി മുപ്പത്തിഒന്നാം തിയതിയെ തിരിച്ചു വരൂ. ഒരു തരം നിർബന്ധിത അവധി തന്നെ എടുത്തു രശ്മി.
ആദ്യമായാണ് അവൾ ഒറ്റയ്ക്ക് നാട്ടിൽ പോകുന്നത്. അതിന് വേറെ ഒരു വശം കൂടിയുണ്ട്. മൂന്നു തടാതടിയന്മാർ ഉള്ള വീട്ടിൽ ഒരു പണിക്കും കൂട്ടില്ല അവൾക്ക്. എല്ലാം ഒറ്റക്ക് ചെയ്യണം.
അച്ഛനും മക്കളും ഇരുന്ന ഇടത്തിരുന്ന് കല്പിക്കും. ഒരു ഗ്ലാസ് വെള്ളം വേണമെങ്കിൽ പോലും ബാലൻ രശ്മിയെ വിളിക്കും.
എല്ലാം ഉണ്ടാക്കി വച്ച് വേണം രശ്മിക്ക് സ്ക്കൂളിലേക്ക് ഓടാൻ.
രാഹുലിനെ കോളേജിൽ വിടാൻ. ഹരിക്കു വർക്ക് ഫ്രം ഹോം ആയതിനാൽ അവനുള്ള ഉച്ചഭക്ഷണം വിശദമായി വേണം. പ്രോട്ടീൻ നിറഞ്ഞ ഭക്ഷണം വേണം. ബാലന് പച്ചക്കറി നിർബന്ധം.
ബാലന്റെ അമ്മ വന്നിട്ട് ഒരു മാസമേ ആയുള്ളൂ. പറ്റുന്ന കാലത്ത് അമ്മ നല്ല കൈസഹായം ആയിരുന്നു രശ്മിക്ക്. ഇപ്പോൾ വയ്യ.
ഒരാഴ്ച, അച്ഛനും മക്കളും സ്വന്തം ഉണ്ടാക്കി കഴിക്കട്ടെ. അല്ലെങ്കിൽ എന്ത് വേണമെങ്കിലും കാണിക്കട്ടെ. ഉറച്ച തീരുമാനത്തിൽ രശ്മി നാട്ടിൽ പോകുമ്പോൾ ഇങ്ങനെ ഒരു പ്രശ്നം ബാലൻ സ്വപ്നേന നിരീച്ചില്ല.
മരുമകൻ പറഞ്ഞ ഗുളിക കൊടുത്ത അമ്മ കുറച്ചൊന്ന് മയങ്ങിയപ്പോൾ ബാലൻ പുറത്തു കടന്നു.
രാഹുലും ഹരിയും കൂടെ വന്നു.
“ഇനി എന്ത് ചെയ്യും അച്ഛാ” ഹരി ചോദിച്ചു
“ഞാനും അതു തന്നെയാണ് ചിന്തിക്കുന്നത്” ബാലൻ എന്തോ ഓർത്ത് പറഞ്ഞു.
ഒരു ഹോം നേഴ്സിനെ നിർത്തിയാലോ? ആ ചിന്തയിൽ കിട്ടാവുന്ന നമ്പറിലെല്ലാം വിളിച്ചു നോക്കി.
ക്രിസ്മസ് കാലമായതിനാൽ ഒരാളെയും കിട്ടാനില്ല.
“മോനെ ഹരി, അച്ഛമ്മക്ക് ടോയ്‌ലറ്റിൽ പോകണം.”
ഇടി വെട്ടിയ പോലെ മൂന്നാളും ഞെട്ടി തരിച്ചു.
എന്ത് ചെയ്യും?
“ഒരു കാര്യം ചെയ്യാം.ഡയപ്പർ ഇടീച്ചാലോ’ രാഹുലാണ്
“എന്നിട്ട്?” ബാലൻ.
“അതിൽ പോയാലും ഊരിയെടുത്തു കളയാമല്ലോ?”
ഹരി വണ്ടിയുമെടുത്ത് ഡയപ്പർ വാങ്ങി വന്നു.
എങ്ങനെ ഇടീപ്പിക്കും എന്നതായിരുന്നു അടുത്ത ചിന്ത.
ഒടുവിൽ കുട്ടികൾ രണ്ടും കൂടി യൂട്യൂബ് നോക്കി ഒരു വിധം ഇടുവിച്ചു.
പക്ഷെ അമ്മക്ക് അതിൽ ഒഴിക്കാനോ ഉപയോഗിക്കാനോ അറിയില്ല.
“എനിക്ക് കുളിമുറിയിൽ പോകണം.” അമ്മക്ക് ഒരേ നിർബന്ധം.
മൂന്നാളും ഒരുവിധം പണി പെട്ടു ബാത്‌റൂമിൽ ഇരുത്തി. ഇട്ട ഡയപ്പറിൽ തന്നെ മൂത്രം ഒഴിച്ചു.
എങ്ങനെയൊക്കെയോ കഴുകി തിരിച്ചെത്തിച്ചു..
ഒരു പത്തു മിനിട്ട് കഴിഞ്ഞില്ല. അമ്മ വിളിച്ചു. കക്കൂസ് പോകണം.
മൂന്നാളും കൂടെ വീണ്ടും അമ്മയെ ടോയ്‌ലെറ്റിൽ എത്തിച്ചു. ഇത്തവണ ശരിക്കും രണ്ടിന് തന്നെ.
ക്ലോസെറ്റിൽ ഇരുന്ന അച്ഛമ്മയെ പിടിച്ചു നിന്ന ഹരി ഓക്കാനം കൊണ്ട് വിയർത്തു.
ഒരു വിധം ഹാൻഡ്‌വാഷ് കൊണ്ട് വെള്ളം ചീറ്റിച്ചു വൃത്തിയാക്കി. പുറത്ത് കൊണ്ട് വന്ന് കട്ടിലിൽ കിടത്തി.
മക്കളുടെ ബുദ്ധിമുട്ട് ആലോചിച്ച് അമ്മയ്ക്കും നല്ല വിഷമം.
മുറിക്ക് പുറത്ത് വന്ന ആർക്കും ഒന്നും കഴിക്കാൻ വേണ്ട. ഓർക്കുമ്പോൾ തന്നെ മനം പുരട്ടുന്നു.
അമ്മക്ക് എന്തെങ്കിലും കൊടുക്കേണ്ടേ?
പിന്നെയും യൂട്യൂബ് തന്നെ ശരണം.
എങ്ങനെയൊക്കെയോ മാഗി നൂഡിൽസ് ഉണ്ടാക്കി കൊടുത്തു.
ഒരു രണ്ടു മിനിറ്റ് ഭക്ഷണം ഉണ്ടാക്കാൻ മൂന്നാൾക്കും അറിയില്ല എന്ന ദു:ഖസത്യം അവരെ വിഷമിപ്പിച്ചു. അമ്മ എങ്ങനെ ഇതൊക്കെ ഉണ്ടാക്കി തന്നിരുന്നു?
ഒരു ദിവസത്തിന് ഇത്രയും നീളമുണ്ടെന്നു മൂന്നാളും ആദ്യമായി തിരിച്ചറിഞ്ഞു.
അമ്മ ഡയപ്പറിൽ മൂത്രം ഒഴിക്കാൻ വിസമ്മതിച്ചു.
‘മൂത്രമൊഴിക്കുന്ന’യന്ത്രം’ വച്ചിട്ടും മൂത്രം അതിൽ പോകുന്നില്ല എന്ന പരാതി. എല്ലാ തവണയും ബാത്രൂമിൽ പോയി കാര്യം സാധിക്കണം.
എല്ലാം കഴിഞ്ഞ് കിടന്നപ്പോൾ മൂന്നാളും തളർന്നിരുന്നു.
ഏതു നിമിഷവും പ്രതീക്ഷിക്കാവുന്ന അമ്മയുടെ വിളി. ആ വിളിയുടെ പേടിപ്പിക്കുന്ന അവസ്ഥ ആലോചിച്ച് മൂന്നാളും കുഴങ്ങി.
ഒരു വിധം നേരം വെളുപ്പിച്ചു. രാത്രിയിൽ ഒരു അഞ്ചാറ് പ്രാവശ്യമെങ്കിലും ഉണർന്ന് അമ്മയുടെ കാര്യം നടത്തി കാണും.
“അമ്മയോട് വരാൻ പറഞ്ഞാലോ അച്ഛാ…?” ഹരി
“വേണ്ട, നമ്മൾ ഇത് കൈകാര്യം ചെയ്യുന്നു ” ബാലൻ ഒരു ഉറച്ച തീരുമാനത്തിൽ എത്തി.
എങ്ങനെയായാലും ഈ ഒരാഴ്ച നമ്മൾ അമ്മയെ നോക്കി വീട്ടുകാര്യങ്ങൾ നടത്തി വിജയിക്കും.
ആര് എന്തൊക്കെ ചെയ്യണമെന്ന് തമ്മിൽ ധാരണയായി.
ഹരി അടുക്കള കാര്യങ്ങൾ നോക്കും. യൂട്യൂബ് നോക്കി ചെയ്യട്ടെ. നാടൻ വിഭവങ്ങൾ അച്ഛമ്മ പറഞ്ഞു തരും.
ബാലനും രാഹുലും കൂടെ അച്ഛമ്മയുടെ കാര്യങ്ങൾ എല്ലാം.
ദിവസം മുഴുവൻ പാചകം, അച്ഛമ്മയുടെ ഭക്ഷണം കൊടുക്കൽ, ബാത്രൂം, ക്ലീനിങ്…. മൂന്നാളും ശരിക്കും വിയർത്തു ആദ്യ നാളുകളിൽ. അമ്മ ഉണ്ടായിരുന്നെങ്കിൽ എന്നു ഹരിയും രാഹുലും ആഗ്രഹിച്ചു.
ആദ്യത്തെ മനം പുരട്ടലും ഓക്കാനവും പതിയെ പതിയെ മാറി തുടങ്ങി.
ഭാഗ്യത്തിന് അമ്മയുടെ വേദനയും കുറഞ്ഞു.
മൂന്നു നാലു ദിവസങ്ങൾ കഴിഞ്ഞു. എല്ലാവരും അവനവന്റെ കർമ്മങ്ങൾ ഫലപ്രദമായി ചെയ്ത് പോന്നു.
അമ്മയുടെ വേദന പൂർണ്ണമായും മാറി.
കുട്ടികളുടെ അപ്പി കഴുകാൻ അറച്ച ബാലൻ ഇപ്പോൾ അമ്മയുടെ ബാത്രൂം കാര്യങ്ങൾ ഒരു അറപ്പും കൂടാതെ ചെയ്തു.
തന്നെ ചെറുപ്പത്തിൽ ഇതെല്ലാം ചെയ്ത് ഇത്രയും എത്തിച്ച അമ്മയ്ക്ക് ഇത്രയെങ്കിലും ചെയ്ത് കൊടുക്കാൻ സാധിച്ചതിൽ ബാലൻ മനസ്സാ സന്തോഷിച്ചു. ദൈവത്തിനു നന്ദി പറഞ്ഞു.
കുട്ടികളും വീട്ടിലെ കാര്യങ്ങൾ വൃത്തിയായി ചെയ്യാൻ സാധിക്കുന്നതിൽ അഭിമാനം കൊണ്ടു. ഇത്രയും ചെറിയ ചെറിയ കാര്യങ്ങൾക്ക് അമ്മയെ ബുദ്ധിമുട്ടിച്ചിരുന്നതിൽ മനസ്സിൽ മാപ്പും പറഞ്ഞു.
വേണ്ടി വന്നാൽ എന്തും ചെയ്യാനാകുമെന്ന മനുഷ്യന്റെ മനോധൈര്യം അവർ തിരിച്ചറിഞ്ഞു.
ഇന്ന് രശ്മി വരുന്നു. ന്യൂഇയർ രാത്രിയാണ്.
റെയിൽവേ സ്റ്റേഷനിൽ രശ്മിയെ കാത്ത് ബാലനും രാഹുലും. എല്ലാ വർഷവും കൂട്ടുകാരോത്ത് ന്യൂഇയർ ആഘോഷിക്കുന്ന ഹരി ഇത്തവണ അച്ഛമ്മക്ക് കൂട്ടായി വീട്ടിൽ.
വൈകി വന്ന തീവണ്ടി മടുപ്പോടെ സ്റ്റേഷനിൽ വന്ന് നിന്ന് കിതച്ചു.
ഫോണിലൂടെ എല്ലാം അറിഞ്ഞിരുന്ന രശ്മി അഭിമാനത്തോടെ രണ്ടാളെയും നോക്കി. അച്ഛന്റെയും മകന്റെയും മുഖത്തു കുറ്റബോധത്തോടെയുള്ള ഒരു നാണക്കേട് കാണാമായിരുന്നു.
കാറെടുത്തു പുറത്ത് കടന്നു.
എല്ലായിടവും തിരക്ക്. പുതുവത്സരത്തെ വരവേൽക്കാൻ എല്ലാരും ഓടി നടക്കുന്നു. പടക്കം പൊട്ടിക്കുന്നു, നൃത്തം ചവിട്ടുന്നു.
അമ്പത്തിമൂന്ന് വർഷമായി പഠിക്കാത്ത കാര്യങ്ങൾ ഒരാഴ്ച കൊണ്ട് പഠിച്ച ആ അച്ഛനും പതിനെട്ട് കൊല്ലമായി പഠിക്കാത്തത് പഠിച്ച മകനും രശ്മിയെയും കൂട്ടി വീട്ടിലേക്ക്.
വർഷങ്ങൾക്കു ശേഷം എല്ലാവരും ചേർന്നുള്ള ഒരു പുതുവത്സരം വീട്ടിൽ ആഘോഷിക്കാൻ.
*സുനിൽ കിഴക്കൂട്ട്*


6 Comments
Beautiful message 👍
നല്ല കഥ 👍🥰വായിച്ചപ്പോൾ എന്തോ ഒരു പ്രചോദനം കിട്ടിയതുപോലെ. കഥയിലുള്ളത് മനസ്സിലുള്ള ചിന്ത. എഴുത്തിലൂടെ നിഷ്പ്രയാസം മാറ്റാനുള്ളൊരു feel. ലളിതം,,ഇഷ്ടം 🥰👍
ആവശ്യങ്ങളാണ് ഗുരു. വേണമെന്നു വെച്ചാൽ എന്തും സാധിക്കും❤️
നല്ല കഥ👌🌹
നന്നായി എഴുതി 👍
മനസ്സിൽ തട്ടിയ ഒരു കുഞ്ഞ് കഥ.. 😍😍👌🏻
അവസരത്തിന് ഒത്ത് ഉയർന്ന കുടുംബം.
നന്നായി എഴുതി.👍