ചേച്ചിമാരും ചേട്ടന്മാരും ചോറ്റുപാത്രത്തിൽ ചോറും നിറച്ച് സ്ക്കൂളിൽ പോകുമ്പോഴേ കുട്ടന്റെ മനസ്സു തകരും. എനിക്ക് മാത്രം ചോറ്റുപാത്രവും ഇല്ല, ചോറും ഇല്ല.
മടിച്ച് മടിച്ചാണെങ്കിലും കുട്ടൻ എന്നും അമ്മയോടും അച്ഛമ്മയോടും ചോദിക്കും,
“കുട്ടന് ചോറ് കൊണ്ട് പോണം ”
സ്നേഹത്തിൽ ചാലിച്ച തെല്ല് പരിഹാസത്തിൽ അവർ പറയും,
“ഒന്ന് നീട്ടി മുള്ളിയാൽ വീട്ടിലെത്തൂലോ..? അത്ര ദൂരല്ലേ ഉളളൂ കുട്ടാ..”
കുട്ടന് അത് കേൾക്കുമ്പോൾ മനസ്സ് വിങ്ങും.
കുട്ടൻ മാത്രം ‘തൊട്ടാവാടി’ സ്കൂളിലാണ്. വീട്ടിലെ മറ്റുള്ള പിള്ളേരൊക്കെ ടൗണിലെ പത്രാസ് സ്ക്കൂളുകളിൽ. നാണക്കേട് തന്നെയാ ആരെങ്കിലും എവിടെയാ പഠിക്കുന്നെ എന്ന് ചോദിച്ചാൽ..
എല്ലാ ശക്തിയും ചോർന്ന് പോയ കുട്ടൻ പറയും,
“നായർ സ്കൂളിലാ.. ”
ചോദ്യകർത്താവ് അപ്പോൾ തന്നെ തിരുത്തും,
“ഓ, മ്മടെ തൊട്ടാവാടിയിൽ”
അത് കേൾക്കുന്ന പാടേ കുട്ടന്റെ മുഖം ചുവന്ന് തുടുക്കും, കണ്ണ് നിറയും.
എന്നിട്ട് തൊട്ടാവാടിയിൽ വിടുന്നതിന് എല്ലാരേയും മനസ്സിൽ പ്രാകും.
ഒപ്പം ‘എന്നെ ഇഷ്ടമല്ലാത്തത് കൊണ്ടല്ലേ’ എന്ന ഒരു പരിഭവം പൊന്തി വരും.
‘തൊട്ടാവാടി’ എന്ന പേര് വന്നത് പഴയ സ്കൂൾ ആയത് കൊണ്ടാണെന്നും, ഒരു മഴ പെയ്താൽ സ്കൂൾ വിടുന്നത് കൊണ്ടാണെന്നും, അതല്ല തൊട്ടാവാടി കാടുകൾ വെട്ടി സ്കൂൾ പണിതത് കൊണ്ടാണെന്നും പറയുന്ന പല പല പക്ഷക്കാരുണ്ട്.
എന്തായാലും കുട്ടനെ വിഷമിപ്പിക്കാൻ അത് മതിയല്ലോ?
പക്ഷെ സത്യം അതല്ല, മൂത്തവർ വലിയ സ്ക്കൂളുകളിൽ പോയി തുടങ്ങിയപ്പോൾ അമ്മയ്ക്കും അച്ഛമ്മക്കും കൂട്ടായാണ് കുട്ടനെ ഇവിടെത്തന്നെ ചേർത്തത്.
കുട്ടികൾ മിക്കവരും പാവപ്പെട്ട വീടുകളിലെ ആയിരുന്നു. അതും കുട്ടനെ നിരാശപ്പെടുത്തി.
ഒരു പണക്കാരനായാണ് കുട്ടൻ സ്വയം അവരോധിച്ചിരുന്നത്.
ഉച്ചക്ക് ഊണ് കഴിഞ്ഞ് വീണ്ടും സ്കൂളിലേക്ക് പോകുന്ന കുട്ടനെ അച്ഛമ്മയും അമ്മയും കെട്ടി പിടിച്ച് മുത്തം കൊടുക്കും.
കുട്ടന് അതും നാണക്കേടാണ്.
ആരെങ്കിലും കണ്ടാൽ ചെറിയ കുട്ടിയാണെന്ന് കരുതിയാലോ!
അങ്ങനെ ഒരു ദിവസം കുട്ടൻ രാവിലെ മുതൽ കാറിച്ച തുടങ്ങി.
“ഇന്ന് എനിക്ക് ചോറ് കൊണ്ട് പോകണം,”
തലേന്ന് ക്ലാസ്സിലെ ലോറൻസ് എല്ലാരുടെയും മുന്നിൽ വെച്ച് വെല്ല് വിളിച്ചു,
“നിന്നെ ഇഷ്ടമില്ലാത്ത കാരണമാണ് നീ ഇത്ര ആഗ്രഹം പറഞ്ഞിട്ടും നിനക്ക് ചോറ് തന്ന് വിടാത്തത്” എന്ന്.
അവരെല്ലാം രാവിലേ ചോറ്റുപാത്രങ്ങൾ ക്ലാസ്സിന്റെ ഒരു മൂലയിൽ വെയ്ക്കും. തട്ടിമറിഞ്ഞ് പോകാതിരിക്കാൻ ശാരദ ടീച്ചർ കണ്ട് പിടിച്ച വഴിയാണ് അത്.
ഊണിന്റെ ബെൽ അടിക്കുമ്പോഴേക്കും അവർ ഓടിപോയി പാത്രം എടുത്ത് തീറ്റ തുടങ്ങും. ബാക്കി സമയം സ്കൂൾ മുറ്റത്ത് ഓടിപ്രാന്തി കളിക്കാമല്ലോ?
കുട്ടനാണെകിൽ അഞ്ച് മിനിറ്റ് നടന്നാണ് വീട്ടിൽ എത്തുക. എത്ര ധൃതി കാണിച്ചാലും ബെൽ അടിക്കുന്നതിന്റെ അഞ്ച് മിനിറ്റ് മുമ്പേ മാത്രമേ അമ്മ തിരിച്ച് വിടുകയുള്ളു.
അതുകൊണ്ട് തന്നെ കൂട്ടരുമൊത്തുള്ള ഉച്ചക്കലത്തെ ഓടിപ്രാന്തിക്കളിയുടെ രസം കുട്ടന് അന്യമായിരുന്നു. ലോറെൻസ് ആണ് ഏറ്റവും വലിയ ഓട്ടക്കാരൻ. അവനാണ് വെല്ല് വിളിച്ചിരിക്കുന്നത്.
കരഞ്ഞ് കരഞ്ഞ് കുട്ടൻ തളർന്നു.
“എനിക്ക് ചോറ്റുപാത്രത്തിൽ ചോറ് കൊണ്ട് പോണം ”
കുട്ടന്റെ വീറും വാശിയും കണ്ട് അച്ഛമ്മ അമ്മയോട് പറഞ്ഞു,
“നീ അവന് ഇന്നൊരൂസം പാത്രത്തിലാക്കി കൊടുക്ക്..കൊണ്ടുപോട്ടെ..”
അച്ഛമ്മ പറഞ്ഞാൽ പിന്നെ അമ്മക്ക് വേറെ ഒരു ചോദ്യമില്ല.
കയ്യടിച്ച് പാസ്സാക്കി.
അമ്മ ചോറ് നിറയ്ക്കുന്നത് കുട്ടൻ നിർവൃതിയോടെ നോക്കി കണ്ടു..
ചോറ്, അതിന് മുകളിൽ ഏറ്റവും ഇഷ്ടപ്പെട്ട കൂർക്ക മെഴുക്കുപുരട്ടി, ഉപ്പുമാങ്ങ.. പിന്നെ അമ്മയുടെ കൈപ്പുണ്യം മുഴുവനായി കുടഞ്ഞിട്ട മുളക് തിരുമ്മിയത്..
കുട്ടന്റെ ഇഷ്ടഭക്ഷണം.
“ഇനി നീ പോയി കുളിച്ച് ഉടുപ്പ് മാറി വാ, ഞാൻ എല്ലാം ഒതുക്കി വെക്കാം ”
കുളിക്കാൻ കിണറ്റിങ്കരയിലേക്ക് ഓടിയ കുട്ടന് ലോകം വെട്ടിപിടിച്ച ആഹ്ലാദം ആയിരുന്നു.
പുസ്തകപ്പെട്ടിയും കൂടെ ചോറ്റ് പാത്രത്തിൽ ചോറും. പെട്ടെന്ന് വലിയ ചെക്കനായ പോലെ തോന്നി കുട്ടന്.
വഴിയിൽ ആരെങ്കിലും കയ്യിലെന്താണ് എന്ന് ചോദിക്കുമെന്ന് കുട്ടൻ വെറുതെ ആശിച്ചു. നാലാൾ കാണുന്ന തരത്തിലാണ് ചോറ്റുപാത്രം പിടിച്ചത്. പക്ഷേ…
ആരും ഒന്നും ചോദിച്ചില്ല.
ചെന്നപാടെ എല്ലാരും ചെയ്യുന്ന പോലെ ചോറ്റുപാത്രം മൂലയിൽ വെച്ചു. കിട്ടുന്ന സമയത്തൊക്കെ പാത്രങ്ങൾ ഇരിക്കുന്ന ഭാഗത്തേക്ക് നോക്കി കുളിര് കോരി.
ക്ലാസ്സിൽ ശ്രദ്ധിക്കാനേ പറ്റുന്നില്ല!
“ഇതെന്താ ഒരു മണി ആകാത്തെ ആവോ?”
ലോറൻസിന്റെ മുഖം മാത്രം വാടിയിരുന്നു.
ഉച്ചക്ക് ബെൽ അടിച്ചു. എല്ലാരും കൈ കഴുകി അവനവന്റെ പാത്രം എടുത്തു.
അവരുടെ വേഗത ശീലം ഇല്ലാത്ത കുട്ടൻ പതുക്കെ പാത്രമെടുത്തു. എല്ലാവരും ചെയ്യുന്ന പോലെ ബെഞ്ചിന്റെ മൂലയിൽ ചെറിയ തട്ട് കൊടുത്തു കുട്ടനും. എന്തിനാണാവോ? അതൊന്നും അറിയില്ല. എന്നാലും ചിട്ടവട്ടങ്ങൾ ഒട്ടും കുറക്കേണ്ടല്ലോ?
പാത്രം തുറന്നു.
മുകളിൽ ചോന്ന ചമ്മന്തി!
ഇതെന്താ, ചമ്മന്തി?
കുട്ടൻ മനസ്സിൽ കരുതി.
അടിയിലാവും കൂർക്ക അപ്പോൾ. അമ്മ മാറ്റി കാണും.
അയ്യേ.. ചമ്മന്തി. കൂട്ടുകാർ കണ്ടാൽ നാണക്കേടാ..പാവങ്ങളാണ് ചമ്മന്തി കൂടി ചോറുണ്വ.
ആരും കാണാതെ ചമ്മന്തി എടുത്ത് ജനാല വഴി പുറത്തേക്ക് ഒരേറ് കൊടുത്തു.
സമാധാനം.
ആരും കണ്ടില്ല. മാനം പോയില്ല!
കുട്ടാ വാ, ലോറൻസും കൂട്ടുകാരും കുട്ടനെ കാത്തിരിക്ക്യാണ്.
കുട്ടൻ പാത്രത്തിൽ കുഞ്ഞുവിരലിട്ട് ഇളക്കി നോക്കി. കൂർക്ക വിരലിൽ തടയുന്നുണ്ടോ? ഇല്ലല്ലോ? കൂർക്ക കാണാനില്ലല്ലോ? പിന്നെയും പിന്നേയും നോക്കി.. ഇല്ല! വെറും ചോറ് മാത്രം.
കുട്ടന്റെ മാനം പോയി. മരിച്ചാൽ മതി എന്ന് തോന്നി.
പെട്ടെന്ന് പുറകിൽ നിന്നൊരു മൃദുസ്വരം.
“കുട്ടി എന്റെ പാത്രാണ്
എടുത്തേ ”
കുട്ടൻ തിരിഞ്ഞു നോക്കി.
ക്ലാസ്സിലെ രാധയാണ്.
ഇത് വരെ താൻ മിണ്ടിയിട്ടില്ല അവളോട്. അതിനുള്ള അർഹത അവൾക്കില്ല എന്നാണ് കുട്ടന്റെ ഒരിത്.
രാധ ഒരു പാത്രം നീട്ടി.
കുറച്ച് തുറന്നിരുന്ന പാത്രത്തിൽ കൂർക്ക ഉപ്പേരി.
‘അതെന്റെ പാത്രമാണല്ലോ ദൈവമേ!’
പാത്രം തിരിച്ച് കിട്ടി. രാധയുടെ പാത്രം തിരികെ കൊടുത്തു. രാധ പോയി.
കുട്ടൻ തിരിഞ്ഞ് നോക്കുമ്പോൾ പച്ച ചോറാണ് രാധ കഴിക്കുന്നത്.
കുട്ടന്റെ മനസ്സു വേദനിച്ചു.
“കുട്ടി എന്റെ കൂർക്ക കുറച്ച് എടുത്തോളൂ” കുട്ടൻ കുറ്റബോധത്തോടെ പറഞ്ഞു.
“വേണ്ട, ആരുടെ കയ്യീന്നും ഒന്നും വാങ്ങി തിന്നരുതെന്ന് അമ്മ പറഞ്ഞിട്ടുണ്ട്.”
ഉറച്ച ശബ്ദത്തിലാണ് രാധ അത്രയും പറഞ്ഞത്.
കുട്ടൻ തളർന്നു. എന്തോ ഒന്നിനും ഒരു സ്വാദ് തോന്നിയില്ല. ആദ്യമായി സ്കൂളിലേക്ക് ചോറ് കൊണ്ടുവന്നതിന്റെ ആവേശമെല്ലാം ചമ്മന്തിക്കൊപ്പം ജനൽ വഴി പുറത്തേക്ക് പോയെന്ന് തോന്നി.
പിന്നേയും രാധ ഇരിക്കുന്നിടത്തേക്ക് പാളി നോക്കി.
അവൾ പച്ചച്ചോറ് വാരി കഴിച്ചു കൊണ്ടേയിരുന്നു.
അവളുടെ കണ്ണുകളിൽ നനവ് പടർന്നിരുന്നത് കുട്ടൻ കണ്ടു.
അത് എന്തൊക്കെയോ സമ്മിശ്ര ചിന്തകളുടെ സങ്കടമാണെന്ന് കുട്ടൻ തിരിച്ചറിഞ്ഞു.
വിശപ്പിന്റെ..
നിസ്സഹായതയുടെ…
നിവൃത്തികേടിന്റെ…
ഉള്ളത് കൂടി നഷ്ടപ്പെട്ടതിന്റെ..
കുട്ടന്റെ കണ്ണും നിറഞ്ഞു.
‘ഞാൻ ആരോടും പറയില്ല രാധേ..’
കുട്ടൻ മനസ്സിൽ പറഞ്ഞു.
രാധയുടെ ചമ്മന്തി ദൂരെ കളഞ്ഞ വിഷമം കുട്ടനേ വേട്ടയാടി.
അവൾ അതൊന്നും കാട്ടാതെ പച്ചച്ചോറ് വാരി കഴിച്ച് കൊണ്ടേയിരുന്നു.
അല്ലെങ്കിലും വിശപ്പാണല്ലോ ലോകത്തിലെ ഏറ്റവും സ്വാദുള്ള കറി.
കാലമേറെ കഴിഞ്ഞിട്ടും ഇന്നും ആറ് വയസ്സുകാരന്റെ മനസ്സിനേറ്റ ആ മുറിവ് ഉണങ്ങിയിട്ടില്ല. ചമ്മന്തി കാണുമ്പോൾ ഒരു പാത്രം പച്ചച്ചോറും വിങ്ങിപ്പൊട്ടാൻ കാത്തിരിക്കുന്ന ഒരു ആറ് വയസ്സുകാരിയുടെ മുഖവും…
കാലത്തിന് മായ്ക്കാൻ പറ്റാത്ത ഒരു മുറിവ്!
*സുനിൽ കുമാർ*
#എന്റെരചന – മുറിവ്


17 Comments
Very nice
Sunil… നല്ലെഴുത്ത് 👏👏👏👏👌👍ഇഷ്ടം 🥰രാധ… ട്വിസ്റ്റ് നന്നായി 😄👍കുഞ്ഞുമനസ്സിലെ ഓർമ്മകൾ വളരെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. ആശംസകൾ 💐💐💐🥰🥰🥰
കുഞ്ഞു മനസ്സുകളുടെ വേദന നന്നായി പകർത്തി. കുട്ടിക്കാലം ഓർത്തു പോയി. സ്കൂളിലേയ്ക്ക് ഒരു മിനിറ്റ് നടപ്പേയുള്ളൂ. കരഞ്ഞു വഴക്കുണ്ടാക്കി ചോറുമായി പോയ ദിവസം സമരക്കാർ വന്ന് പത്തര മണിക്കു തന്നെ സ്ക്കൂളടപ്പിച്ചു. 😂പതിവുപോലെ നല്ലെഴുത്ത്.❤️
😂😂😂
അപ്പോൾ എന്റെ മാത്രം പ്രശ്നമല്ല 😂
Wow…. Sunil Chetta…. ❤️
Such a beautiful write-up! You’ve beautifully connected your childhood memories with a deep reflection on life, hunger, and the value of individuals. Each line feels alive — like a character on its own. Reading it took me back to my own grade 7 days — those lunch breaks, the long queues for food, and the unnoticed emotions we often miss to understand as children, only to realize their lessons much later in life
പച്ചച്ചോറ് വാരിക്കഴിക്കുന്ന രാധ മനസ്സിൽ നൊമ്പരമുണർത്തി…..അറിയാതെ സംഭവിക്കുന്നതെങ്കിലും ചിലതൊക്കെ മനസ്സിൽ മായാതെ കിടക്കും……. നന്നായെഴുതി👍🌹
Thanks
നല്ല എഴുത്ത്. ചെറിയ കുട്ടിയുടെ ലോകത്തിലേക്ക് വായനക്കാരും കടന്നുപോയി.
സൂപ്പർ ആയിട്ടുണ്ട്. …രാധയെ പിന്നെ കണ്ടെത്തിയോ.. എന്തായാലും എഴുത്ത് തുടരട്ടെ
എല്ലാ ഭാവുകങ്ങളും..
ഇല്ല. നോക്കാം അടുത്ത തവണ.
കുഞ്ഞു മനസ്സിൻ്റെ വേദന വാക്കുകളാൽ വരച്ചിട്ടു.
നല്ലെഴുത്ത്❤️👌🌹
സൂപ്പർ 👌
ഒന്നുകൂടി സ്കൂളിന്റെ പടികിടന്ന്
ആ മരത്തിന്റെ ബെഞ്ചിൽ ചോറ്റുപാത്രം മുട്ടി. ചോറു മാത്രമുള്ള ചോറ്റുപാത്രം.
Thanks 🙏
Excellent writing
Thanks 🙏
കുഞ്ഞു മനസ്സിലെ മായാതെ കിടക്കുന്ന കൊച്ചു കൊച്ചു മുറിവുകൾ… നന്നായി എഴുതി..❣️