വർത്തമാനകാല സാഹിത്യത്തിൽ സ്ത്രീപക്ഷ രചനകൾ പലപ്പോഴും പുരുഷവിദ്വേഷത്തിന്റെയും വെറുപ്പിന്റെയും ഇടങ്ങളായി മാറാറുള്ള പശ്ചാത്തലത്തിലാണ് ‘ജിസ ജോസിന്റെ’ “രൂത്തിന്റെ പുസ്തകം രക്ഷയുടെയും” എന്ന നോവൽ തികച്ചും വ്യത്യസ്തമായ ഒരു അനുഭവം സമ്മാനിക്കുന്നത്. ബാഹ്യമായ മുദ്രാവാക്യങ്ങൾക്കോ പ്രകടനപരതയ്ക്കോ മുതിരാതെ, സ്ത്രീത്വത്തിന്റെ സഹനങ്ങളെയും ആത്മബലത്തെയും വളരെ ശാന്തവും ഗൗരവമേറിയതുമായ ഭാഷയിലാണ് എഴുത്തുകാരി ആവിഷ്കരിച്ചിരിക്കുന്നത്. വ്യവസ്ഥിതികളുടെ ക്രൂരതകളെയും പുരുഷാധിപത്യത്തിന്റെ ചതിക്കുഴികളെയും നോവൽ വിട്ടുവീഴ്ചയില്ലാതെ തുറന്നുകാട്ടുന്നുണ്ട്. എന്നിരുന്നാലും, അതിനിടയിലും തങ്ങൾക്ക് തണലായി മാറിയ ചില പുരുഷസാന്നിധ്യങ്ങളെക്കൂടി കഥാപരിസരങ്ങളിൽ അടയാളപ്പെടുത്തിക്കൊണ്ടാണ് നോവൽ മുന്നേറുന്നത്. തീവ്രമായ അനുഭവങ്ങളുടെ ഒഴുക്കിൽ വായനക്കാർക്ക് ആശ്വാസമേകുന്ന ഈ മനുഷ്യരുടെ സാന്നിധ്യം കൃതി മുന്നോട്ടുവെക്കുന്ന രാഷ്ട്രീയത്തിന് കൂടുതൽ സമഗ്രതയും ആഴവും നൽകുന്നു.
കാലഘട്ടങ്ങളുടെയും ഭൂപ്രദേശങ്ങളുടെയും അതിരുകൾ ലംഘിക്കുന്ന രണ്ട് പെൺജീവിതങ്ങളുടെ തുടർച്ചയാണ് ഈ നോവലിന്റെ ഘടന. ഭൂതകാലത്തിന്റെ കഠിനമായ കുടിയേറ്റവഴികളിലൂടെ സഞ്ചരിച്ച രൂത്തിന്റെ കഥ എവിടെയോ അവസാനിക്കുമ്പോൾ, പുതിയൊരു ദേശത്ത് തന്റെ വേരുകൾ കണ്ടെത്താൻ ശ്രമിക്കുന്ന രക്ഷയിലൂടെ കഥയുടെ അടുത്ത ഘട്ടം ആരംഭിക്കുകയാണ്. തിരുവിതാംകൂറിൽ നിന്നും മലബാറിലേക്കും ഹൈറേഞ്ചിലേക്കും കുടിയേറിയ മനുഷ്യരുടെ അതിജീവന ചരിത്രത്തിനൊപ്പം സഞ്ചരിക്കുന്ന വയോധികയായ സ്ത്രീയാണ് രൂത്ത്. പ്രായത്തിന്റെ അവശതകളിലും താൻ ജീവിച്ചുതീർത്ത കനൽവഴികളെ വരും തലമുറയ്ക്കായി അവൾ ഓർത്തെടുക്കുന്നു. എന്നാൽ കഥയുടെ ഒടുക്കത്തിൽ പോലും താൻ യഥാർത്ഥത്തിൽ ആരായിരുന്നുവെന്ന് പൂർണ്ണമായി വെളിപ്പെടുത്താതെ അജ്ഞാതയായി അവൾ വിടപറയുമ്പോൾ, ആ വിലാസം വായനക്കാരനിൽ ദീർഘകാലം നിലനിൽക്കുന്ന ഒരു നോവായി അവശേഷിക്കും..
രൂത്തിന്റെ ജീവിതസായാഹ്നത്തിൽ അവൾക്ക് പരിചാരകയായി എത്തുന്ന ഹോം നഴ്സാണ് രക്ഷ. ബിഹാറിലെ ബോധ്ഗയയിൽ ജനിച്ച, വേരുകൾ നഷ്ടപ്പെട്ട ഒരു പെൺകുട്ടി സ്നേഹിച്ച പുരുഷനെ വിശ്വസിച്ച് പുതിയൊരു ലോകം സ്വപ്നം കണ്ട് ജന്മനാടും വീടും വിട്ടിറങ്ങി കേരളത്തിലെത്തുകയും, എന്നാൽ ഇവിടെ വെച്ച് കഠിനമായ അപമാനങ്ങൾക്കും പീഡനങ്ങൾക്കും ഇരയാകേണ്ടി വരികയും ചെയ്ത അമോദിനിയെന്ന പാവം സ്ത്രീയുടെ മകളാണ് അവൾ. സ്വന്തം അമ്മയിലൂടെയും വലിയമ്മയിലൂടെയും പകർന്നു കിട്ടിയ ദുരിതപൂർണ്ണമായ ഉത്തരേന്ത്യൻ ഗ്രാമീണ ജീവിതത്തിന്റെ നേർക്കാഴ്ചകളും താൻ നേരിടുന്ന പ്രവാസനോവുകളും രക്ഷയിലൂടെ നോവലിൽ അനാവൃതമാകുന്നു.
മധ്യകേരളത്തിലെയും മലയോര മേഖലകളിലെയും സാധാരണ മനുഷ്യരുടെ ജീവിതം, മതാധികാരങ്ങൾ അടിച്ചേൽപ്പിക്കുന്ന കുറ്റബോധം, സാമൂഹികമായ പാർശ്വവത്കരണങ്ങൾ എന്നിവയെല്ലാം ഈ രണ്ട് കഥാപാത്രങ്ങളിലൂടെ നോവലിൽ സങ്കീർണ്ണമായി നെയ്യപ്പെട്ടിരിക്കുന്നു.
ഭൂമിശാസ്ത്രപരമായ വൈവിധ്യമാണ് ഈ നോവലിന്റെ ഏറ്റവും വലിയ സവിശേഷത. കേരളത്തിന്റെ അതിരുകളിൽ തുടങ്ങി ഇന്ത്യയുടെ കിഴക്കൻ സംസ്ഥാനങ്ങളിലെയും അതിർത്തി ഗ്രാമങ്ങളിലെയും സാമൂഹിക യാഥാർത്ഥ്യങ്ങളിലേക്ക് കഥ വികസിക്കുന്നു. വടക്കൻ ബംഗാളിലെ സിലിഗുരിയും മണിപ്പൂരിലെ ഉൾനാടുകളും വയനാടൻ കാടുകളും ഒക്കെ ഇതിൽ കടന്നുവരുന്നുണ്ട്. ചരിത്രത്തിലെ വിപ്ലവങ്ങളും, അതിക്രമങ്ങൾക്കെതിരെ സ്ത്രീകൾ നടത്തിയ ഐതിഹാസികമായ തെരുവ് പോരാട്ടങ്ങളും ഇവിടെ കഥാപാത്രങ്ങളുടെ വ്യക്തിഗതമായ അതിജീവനവുമായി സമന്വയിക്കപ്പെടുന്നുണ്ട്. ദേശവും സംസ്കാരവും ഭാഷയും എത്രയൊക്കെ വ്യത്യസ്തമാണെങ്കിലും ലോകത്തിന്റെ ഏത് കോണിലുള്ള സ്ത്രീകളുടെയും കണ്ണുനീരിനും പ്രതിരോധത്തിനും ഒരേ നിറമാണെന്ന സാർവ്വലൗകികമായ സത്യമാണ് നോവലിസ്റ്റ് ഇവിടെ സ്ഥാപിക്കുന്നത്. തങ്ങളെ ഒരു പ്രത്യേക പ്രദേശത്തിന്റെ അതിരുകളിൽ തളച്ചിടരുതെന്നും മനുഷ്യരെ നിർണ്ണയിക്കേണ്ടത് അതിരുകളല്ലെന്നും ആഗ്രഹിക്കുന്ന രക്ഷയെപ്പോലുള്ള കഥാപാത്രങ്ങളിലൂടെ കൃതി ഒരു ആഗോളതലത്തിലേക്ക് ഉയരുകയാണ്.
അധികാരവർഗ്ഗത്താലോ ചരിത്രത്താലോ രേഖപ്പെടുത്തപ്പെടാതെ പോയ സാധാരണക്കാരായ മനുഷ്യരുടെ ആത്മസംഘർഷങ്ങളെയാണ് ‘ജിസ ജോസ്’ തന്റെ തനതായ ശൈലിയിൽ ഒപ്പിയെടുട്ടിരിക്കുന്നത്. വൻമരങ്ങൾക്കിടയിൽ പെട്ടുപോയ പുൽനാമ്പുകളെപ്പോലെ ആരും കേൾക്കാതെ പോയ പെൺശബ്ദങ്ങൾക്ക് ഈ രചന വലിയൊരു പീഠമൊരുക്കുന്നു.
കഠിനമായ ജീവിതസാഹചര്യങ്ങളിലൂടെ നടന്നുതീർത്ത ഉള്ളിൽ സങ്കടങ്ങളുടെ കടലിരമ്പുമ്പോഴും പുറമേക്ക് ശാന്തത നടിക്കുന്ന സ്ത്രീകളുടെ ആന്തരിക കരുത്താണ് നോവലിന്റെ ജീവൻ.
അടുത്തകാലത്തൊന്നും എന്റെ വായനയെ ഇത്രമേൽ ഉലച്ചുകളഞ്ഞ മറ്റൊരു പുസ്തകം ഉണ്ടായിട്ടില്ല. ജോലിത്തിരക്കുകളുടെ ശ്വാസംമുട്ടലുകൾക്കിടയിലും എവിടെപ്പോയാലും ഈ നോവൽ ഞാൻ കൂടെക്കരുതിയിരുന്നു. പകൽവെളിച്ചത്തിലെ തിരക്കുകൾക്കൊടുവിൽ, രാത്രിയുടെ നിശബ്ദതയിൽ വെളുപ്പിന് രണ്ട് മൂന്ന് മണിവരെയൊക്കെ ഈ പേജുകളിലൂടെ സഞ്ചരിക്കുമ്പോൾ എന്റെ ഉറക്കം പൂർണ്ണമായും നഷ്ടപ്പെട്ടിരുന്നു. രക്ഷയുടെയും അമ്മ അമോദിനിയുടെയും അനുഭവങ്ങളും രൂത്തിന്റെ കനൽവഴികളും ആ കഥയിൽ വന്നുപോകുന്ന ഒരോ സ്ത്രീകളുടെയും ഉള്ളുപൊള്ളിക്കുന്ന വേദനകളും വായിച്ചുതീർത്തത് കണ്ണുനീർ പൊഴിച്ചുകൊണ്ടാണ്. ജന്മനാടിന്റെ അതിരുകൾ താണ്ടുമ്പോഴും, വിളുമ്പുകളിലേക്ക് തള്ളപ്പെടുമ്പോഴും അവർ നേരിടുന്ന നിസ്സഹായതയും അപമാനങ്ങളും ആ വരികളിലൂടെ ഉള്ളിൽ തറച്ചുകയറി എത്രയോ രാത്രികളിൽ ഞാൻ വിങ്ങിക്കരഞ്ഞിട്ടുണ്ട്.
എഴുത്തുകാരി ജിസ ജോസിനോട് ഇപ്പോൾ എനിക്ക് തോന്നുന്നത് ആരാധനയാണോ അതോ അതിരറ്റ ബഹുമാനമാണോ എന്ന് തിരിച്ചറിയാൻ കഴിയാത്തവിധം ഞാൻ ഈ കൃതിയോട് അടുത്തുപോയിരിക്കുന്നു. കേവലമൊരു ഫിക്ഷൻ എന്നതിനപ്പുറം, പാർശ്വവത്കരിക്കപ്പെട്ട മനുഷ്യരുടെ, പ്രത്യേകിച്ച് സ്ത്രീകളുടെ അതിജീവനത്തിന്റെ ശക്തമായൊരു ചരിത്രരേഖയാണ് ഈ നോവൽ. അതുകൊണ്ടുതന്നെ സമകാലിക മലയാള സാഹിത്യത്തിൽ ഇത് കേവലമൊരു വായനയ്ക്കപ്പുറം ഒരുപാട് ചർച്ച ചെയ്യപ്പെടേണ്ടതും ഗൗരവമേറിയ പഠനങ്ങൾക്ക് വിധേയമാക്കേണ്ടതുമായ ഒന്നാണ്. വായനക്കാരെ ചിന്തിപ്പിക്കുകയും ഒപ്പം അസ്വസ്ഥരാക്കുകയും ചെയ്യുന്ന ഈ കൃതി, എക്കാലവും നെഞ്ചിലേറ്റേണ്ട ഒരു സുവർണ്ണ രചന തന്നെയാണ്..

