ഷീലാ ടോമിയുടെ ‘കിളിനോച്ചിയിലെ ശലഭങ്ങൾ ’ എന്ന കഥാസമാഹാരം വെറുമൊരു വായനാനുഭവമല്ല, അത് സമകാലിക മനുഷ്യൻ നേരിടുന്ന വംശീയവും രാഷ്ട്രീയവുമായ മുറിവുകളിലേക്ക് വായനക്കാരനെ വലിച്ചെറിയുന്ന ഒരു തീക്ഷ്ണമായ അനുഭവസാക്ഷ്യമാണ്. മലയാള ചെറുകഥാ സാഹിത്യത്തിൽ പരിസ്ഥിതി, സ്ത്രീപക്ഷ രാഷ്ട്രീയം, അഭയാർത്ഥിത്വം, കുടിയേറ്റത്തിന്റെ ആന്തരിക വ്യഥകൾ എന്നിവയെല്ലാം ഇതിൽ ജൈവികമായും ദാർശനികമായും കോർത്തിണക്കപ്പെട്ടിരിക്കുന്നു. കേവലം സാഹിത്യ കൗതുകങ്ങൾക്കപ്പുറം ഓരോ കഥയും വായനക്കാരന്റെ ആത്മസംഘർഷങ്ങളെ ഉണർത്തുകയും അവനെ നിരന്തരം അസ്വസ്ഥനാക്കുകയും ചെയ്യുന്ന ഒരു വലിയ സാംസ്കാരിക പ്രതിരോധമായി ഇവിടെ മാറുന്നുണ്ട്. ഭൂമിയും സ്ത്രീത്വവും ഒരേപോലെ പുരുഷകേന്ദ്രീകൃതവും അധിനിവേശപരവുമായ വ്യവസ്ഥിതികളിൽ വേട്ടയാടപ്പെടുന്നു എന്ന ‘എക്കോ ഫെമിനിസ്റ്റ് ‘ ദർശനമാണ് ഈ സമാഹാരത്തിലുടനീളം കനലായി എരിയുന്നത്. അധികാരവർഗ്ഗത്തിന്റെ കടന്നുകയറ്റങ്ങളെയും വേട്ടയാടലുകളെയും അതിശക്തമായി വിചാരണ ചെയ്യുന്ന ഈ പരിസ്ഥിതിബോധം എഴുത്തുകാരിയുടെ വിട്ടുവീഴ്ചയില്ലാത്ത രാഷ്ട്രീയ നിലപാടുകളെയാണ് ദൃഢമാക്കുന്നത്. ഇരയും വേട്ടക്കാരനും തമ്മിലുള്ള അതിർവരമ്പുകൾ എപ്പോൾ വേണമെങ്കിലും മാറിമറിയാമെന്ന തിരിച്ചറിവ് വായനക്കാരനിൽ വലിയൊരു ജിജ്ഞാസയും ഭയവും ഒരേസമയം ഉണർത്തുന്നുണ്ട്. ഭൂമിശാസ്ത്രപരമായ അതിരുകളെ വെല്ലുവിളിച്ചുകൊണ്ട്…
