പ്രിയപ്പെട്ട ആൻ,
നമ്മൾ തമ്മിൽ പിരിഞ്ഞിട്ട് പത്തുവർഷം കഴിഞ്ഞു. എന്തിനാണ് ഇങ്ങനെയൊരു കത്തെന്നായിരിക്കും നീ ചിന്തിക്കുന്നത്. നമ്മൾ കണ്ണകലത്തിലില്ലെങ്കിലും നിന്റെ ഓർമ്മകളില്ലാത്ത ഒരു നിമിഷം പോലും എന്റെ ജീവിതത്തിലുണ്ടായിട്ടില്ല. പിന്നെ എന്തിനാണ് നിന്നെ വിട്ടു പോയത്, അതും ഒരു യാത്രാമൊഴി പോലും ചൊല്ലാതെയെന്ന ചോദ്യം നിന്റെ മനസ്സിലുണ്ടാവും. എല്ലാത്തിന്റേയും ഉത്തരമാണ് ഈ കത്ത്.
ഇരു മെയ്യും ഒരു കരളും പോലെയായിരുന്നു നമ്മുടെ ദാമ്പത്യം. നിന്നെയെന്റെ മണവാട്ടിയായി കൈപിടിച്ചു കയറ്റിയതിനുശേഷം എന്റെ ഭവനം ഒരു ദേവാലയമായിരുന്നു. ഇണക്കങ്ങളും പിണക്കങ്ങളും മാറ്റൊലി കൊണ്ട സ്വർഗ്ഗം. കുഞ്ഞു കാലൊച്ചയുമായി വെൺചിറകുകൾ വീശി മിയമോൾ വിരുന്നെത്തിയപ്പോൾ, ആ മാലാഖപുഞ്ചിരിയിൽ നിലാവുദിച്ചതുപോലെ നമ്മുടെ ജീവിതം ആഹ്ലാദഭരിതമായി. നീയും മോളും അതായിരുന്നു എന്റെ ലോകം.
എല്ലാം തകിടം മറിഞ്ഞതു പെട്ടെന്നായിരുന്നു. ബിസിനസ്സിന്റെ ആവശ്യത്തിനുവേണ്ടി ചെന്നൈയിലെത്തിയ എന്നെ എന്റെ സുഹൃത്തുക്കൾ തന്നെ ചതിയിൽപ്പെടുത്തി. നിന്നെ വിവരമറിയിക്കാനോ രക്ഷപ്പെട്ടു വരാനോ കഴിയാത്ത വിധം കുരുക്കിലകപ്പെട്ടു പോയി. എന്റെ സമ്പാദ്യമെല്ലാം അവരുടെ കൈകളിലായി. നമ്മുടെ സന്തോഷത്തിനിടയിൽ ഞാൻ ചതിയുടെ വഴികൾ തിരിച്ചറിയാൻ വൈകിപ്പോയി. മുൻകൂട്ടി നിശ്ചയിച്ച പദ്ധതി പ്രകാരമായിരുന്നു ചെന്നൈയിലേക്കുള്ള യാത്ര തന്നെ. പുറംലോകം കാണാതെ വർഷങ്ങളോളം ഭ്രാന്താശുപത്രിയുടെ ഇരുട്ടു മുറിയിലടച്ചു. ഇഞ്ചിഞ്ചായി ശരീരത്തിന്റെ പ്രവർത്തനങ്ങളെ ബാധിക്കുന്ന മരുന്നുകൾ നൽകി പാതി തളർന്ന അവസ്ഥയിലാക്കി. സത്യത്തിൽ ബുദ്ധിഭ്രമം സംഭവിച്ച അവസ്ഥയിൽ തന്നെയായിരുന്നു കുറച്ചു വർഷങ്ങളായി ഞാൻ. എങ്കിലും നീയും നമ്മുടെ മാലാഖക്കുഞ്ഞുമാണ് എന്റെ ജീവൻ നിലനിർത്താൻ സഹായിച്ച ഏക ഘടകം. ഞാൻ നിന്നെ ചതിച്ചു മറ്റൊരു പെണ്ണുമായി വിദേശത്തേക്കു കടന്നു എന്നാണ് നിന്നെയവർ പറഞ്ഞു വിശ്വസിപ്പിച്ചതെന്നെനിക്കറിയാം. അതിനുള്ള തെളിവുകളും അവർ നിരത്തിയിട്ടുണ്ടാവും.
വർഷങ്ങൾക്കിപ്പുറം ഇവിടെ പുതിയൊരു ഡോക്ടർ ചാർജ്ജെടുത്തു. നമ്മുടെ മോളെപ്പോലെ വെള്ളാരംകണ്ണുള്ള സുന്ദരിമോൾ. അവളാണ് പാതിതളർന്ന എനിക്ക് ആരും കാണാതെ കടലാസും പേനയുമെത്തിച്ചു തന്നത്. എഴുതി ശീലിക്കാൻ തന്നെ ദിവസങ്ങളെടുത്തു. ഈ എഴുത്തു തന്നെ എഴുതാൻ തുടങ്ങിയിട്ട് രണ്ടാഴ്ച കഴിഞ്ഞു. കൂടുതൽ സമയം എഴുതാൻ കഴിയില്ല. പറഞ്ഞു കൊടുക്കാനാണെങ്കിൽ സംഭാഷണവും വ്യക്തമല്ല. എന്റെ ആയുസ്സിന്റെ ദിനങ്ങൾ എണ്ണപ്പെട്ടു കഴിഞ്ഞു. ശരീരം ഏകദേശം പൂർണ്ണമായും ചലനരഹിതമായി തുടങ്ങി. എന്റെയുള്ളിൽ കത്തിനിൽക്കുന്ന ഓർമ്മയിലെ മുഖം നിങ്ങൾ രണ്ടു പേരും മാത്രമാണ്. ഇത്രയും വർഷത്തിനിടയിൽ എന്തു സംഭവിച്ചു എന്നറിയില്ല. ആ വീട് നിന്റെ മാത്രം പേരിലായതുകൊണ്ട് അവിടുന്നിറങ്ങേണ്ടി വന്നിട്ടുണ്ടാവില്ലെന്ന ഉത്തമബോധ്യമുണ്ട്. പിന്നെ ഒരു വിപദിധൈര്യം നിനക്കു പകരാൻ കർത്താവിന്റെ അനുഗ്രഹം ഉണ്ടായിട്ടുണ്ടാവുമെന്നു ഉറച്ചു വിശ്വസിക്കുന്നു.
ഒരുപക്ഷേ എന്റെ മരണശേഷമാവും ഈ കത്ത് നിനക്ക് കിട്ടുക. നിന്നോടും മോളോടുമുള്ള ഒരു യാത്രാമൊഴിയാണിത്. എനിക്ക് എന്റെ പ്രാണനേക്കാൾ പ്രിയമുള്ള ഈ ഓർമ്മകളെയുള്ളിൽ നിറച്ചു മയക്കം മൂടുന്ന കണ്ണുകളടയ്ക്കട്ടെ.
എന്നു സ്വന്തം ജോയൽ
…………………
കത്തു വായിച്ചു കഴിഞ്ഞതും ആനിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. ഒപ്പം കൈകൾ കഴുത്തിലെ മിന്നിലേക്കും മിഴികൾ അകത്തേമുറിയിൽ ജീവച്ഛവമായി കിടക്കുന്ന ജോർജ്ജിലേക്കും പോയി. താൻ ചതിക്കപ്പെട്ടു എന്നു തിരിച്ചറിഞ്ഞ നിമിഷം അവളോർത്തു. ജോയൽ പോയശേഷം ജോയലിന്റെ സുഹൃത്തായ ജോർജ്ജ് ഒരു താങ്ങായി നിന്നു ആനിനെ കരകയറ്റി. അല്ലെങ്കിൽ അങ്ങനെ ഭാവിച്ചു. ഒടുവിൽ ഒരു രണ്ടാം കല്യാണത്തിലെത്തി കാര്യങ്ങൾ. അഞ്ചു വർഷം മുൻപ് ആ വിവാഹം നടന്നു.
ഒരു വർഷം മുൻപാണ് അബദ്ധവശാൽ ജോയലിനെ അപായപ്പെടുത്തിയ വിവരം അവളറിയാനിടയായത്. മരിച്ചു എന്നാണ് അവൾക്കു കിട്ടിയ വിവരം. തന്റെ ജീവന്റെ ജീവനെ ഇല്ലാതാക്കിയവരോട് ക്ഷമിക്കാൻ അവൾക്കാകുമായിരുന്നില്ല. ജോർജ്ജിന്റെ കൈകളായിരുന്നു അതിനു പിന്നിലെന്ന തിരിച്ചറിവ് അവളുടെ സമനില തെറ്റിച്ചു. അടുത്തലക്ഷ്യം തന്റെ മകളാണെന്നു കൂടി മനസ്സിലാക്കിയപ്പോൾ അവൾ ചില കാര്യങ്ങൾ ചെയ്യാനുറച്ച് വിദഗ്ദ്ധമായി കരുക്കൾ നീക്കി. ആ വലയിൽ പെട്ടു, ഒരു വാഹനാപകടത്തിൽ ജോർജ്ജിന്റെ മൂന്നു സുഹൃത്തുക്കൾ മരണമടഞ്ഞു. ജോർജ്ജ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. പക്ഷേ നട്ടെല്ലു തകർന്നു കിടപ്പിലായി.
ജോയലിന്റെ ഫോട്ടോയ്ക്ക് മുന്നിൽ നിന്നു കൊണ്ട് മിയമോളെ കെട്ടിപ്പിടിച്ച് കുമ്പസാരം പോലെയവളതു പറഞ്ഞു തീർത്തു. കത്തിന്റെ ഉറവിടം തേടിയൊരു യാത്രക്കൊരുങ്ങി. എവിടെയോ ഒരു പ്രതീക്ഷയുടെ നുറുങ്ങുവെട്ടത്തിലൂടെ..
****നിഷിബ എം നിഷി ****

