ഗ്രാമത്തിൽ തലയെടുപ്പോട് കൂടി നിൽക്കുന്ന ഒരു നാല്കെട്ട്. പടുകൂറ്റൻ മാവുകളും ആഞ്ഞിലിയും പ്ലാവുകളും എല്ലാം നിറഞ്ഞുനിൽക്കുന്ന തൊടി. കാലത്തിൻ്റെ പഴക്കം ചെന്ന ചുവന്ന ഓടുമേഞ്ഞ മേൽക്കൂരയും മഴയും വെയിലും കൊണ്ട് മങ്ങിയ മരത്തൂണുകളും ആ വീടിൻ്റെ പഴക്കം വിളിച്ചോതി. നാലുവശവും മുറികളാൽ ചുറ്റപ്പെട്ട നാലുകെട്ട്. മഴക്കാലത്ത് ആകാശത്തിൽ നിന്നും വീഴുന്ന മഴത്തുള്ളികൾ നേരെ നടുമുറ്റത്ത് വീഴുന്നു. അത് ഒരു ചെറിയ കുളം പോലെ തളം കെട്ടി കിടക്കും. രാവിലെ സൂര്യപ്രകാശം സ്വർണ്ണ നൂലുകൾ പോലെ നിലത്ത് പരന്നുകിടക്കും. ആ വീടിൻ്റെ മരവാതിലുകളും പഴക്കം ചെന്ന പിച്ചള പൂട്ടുകളും ചുമരുകളിൽ തൂക്കിയ പഴയ ഫോട്ടോകളും മങ്ങലേറ്റ കുടുംബചിത്രങ്ങൾ ഇവയെല്ലാം ആ വീടിൻ്റെ പഴക്കം എടുത്ത് കാണിക്കുന്നു.
അടുക്കളയിൽ നിന്നും എപ്പോഴും പലഹാരങ്ങളുടെയും മറ്റ് ആഹാരപദാർത്ഥങ്ങളുടെയും സുഗന്ധംപരക്കും. ഒരറ്റത്ത് കാറ്റിലാടുന്ന ഒരു ഊഞ്ഞാൽ ഉണ്ടായിരുന്നു. അവിടെ ഇരുന്നാണ് അമ്മൂമ്മ പേരക്കുട്ടികൾക്ക് കഥകൾ പറഞ്ഞു കൊടുക്കുന്നത്. ആ വലിയ വീട്ടിലെ അന്തേവാസികൾ ആരൊക്കെയാണെന്ന് അറിയണ്ടേ? അച്ഛനും അമ്മയും മകനും മരുമകളും രണ്ട് പേരക്കുട്ടികളും. വീട്ടിലെ ഏറ്റവും അധികം സംസാരിക്കുന്നതും തമാശ പറയുന്നതും ഒക്കെ ആ വീട്ടിലെ അമ്മയായിരുന്നു. അമ്മയ്ക്ക് പക്ഷേ ഒരു ചെറിയ പ്രശ്നമുണ്ടായിരുന്നു മറവി.
ബസ്സിൽ യാത്ര ചെയ്യുമ്പോൾ ടിക്കറ്റെടുക്കാതെ എടുത്തു എന്നോർത്ത് കണ്ടക്ടറോട് ബാലൻസ് പൈസ ചോദിക്കും. കണ്ടക്ടർ ചിരിച്ചുകൊണ്ട് പറയും ടിക്കറ്റ് എടുക്കാതെ എങ്ങനെയാ ഞാൻ അമ്മയ്ക്ക് ബാലൻസ് തരുന്നത്. ചിലപ്പോൾ ടിക്കറ്റ് മേടിച്ചു കുറച്ചു കഴിയുമ്പോൾ വീണ്ടും ടിക്കറ്റ് ചോദിക്കും കണ്ടക്ടർ പറയും ഇപ്പോൾ അമ്മ ടിക്കറ്റ് എടുത്തതേയുള്ളൂ. ഒരു ദിവസം മരുമകൾ മകനോട് പറഞ്ഞു അമ്മയ്ക്ക് എന്തെങ്കിലും മരുന്ന് വാങ്ങിക്കൊടുക്കണം മറവി മാറാൻ. അത് കഴിക്കാൻ അമ്മ ഓർക്കേണ്ടേ? മകൻ പറഞ്ഞത്കേട്ട് വീട്ടിലുള്ളവരല്ലാം ചിരിച്ചു. കൂടെ അമ്മയും ചിരിച്ചു. വീട്ടിലും വ്യത്യസ്തമല്ല, മറവിയാണ്.
ചായക്കുള്ള വെള്ളം അടുപ്പത്ത് വെച്ചിട്ട് മറന്നുപോവുക. കണ്ണടകണ്ണിൽ വച്ചിട്ട് തിരഞ്ഞു നടക്കുക. ഒരിക്കൽ കൊച്ചു മകനെയും കൊണ്ട് പട്ടണത്തിൽ പോയിട്ട് ഒരു കടയിൽ നിന്നും നാരങ്ങാ വെള്ളം കുടിച്ചു തിരികെ നടന്ന ബസ് സ്റ്റോപ്പിൽ എത്തിയപ്പോഴാണ് തന്റെ കയ്യിൽ കുട ഇല്ലെന്നുള്ളത് അറിയുന്നത്. വീണ്ടും അത്രയും ദൂരം നടന്ന് കടക്കാരനോടു ചോദിച്ചു. ഇവിടുന്നൊരു കുട കിട്ടിയോ? അപ്പോൾ അയാൾ ചോദിച്ചു അമ്മയുടെ കക്ഷത്തിൽ ഇരിക്കുന്നത് പിന്നെ എന്താ. ഇളിഭ്യയായി വീണ്ടും തിരികെ നടക്കുമ്പോൾ കൊച്ചു മകൻ്റെ മുഖത്ത് ഒരു ദേഷ്യം ഭാവമുണ്ടായിരുന്നു.
പിന്നീട് ഒരു ദിവസം അവർ മരുമകളെ നോക്കി ചോദിച്ചു, നീ ആരുടെ മോളാ? മരുമകൾ അത് ഒരു തമാശയായി കരുതി. പിന്നീട് പല അവസരങ്ങളിലും അമ്മ ഈ ചോദ്യം ആവർത്തിച്ചു കൊണ്ടിരുന്നു.
രാത്രിയിൽ കിടക്കാനായി മുറിയിൽ ചെന്നപ്പോൾ മരുമകൾ മകനോട് പറഞ്ഞു അമ്മയുടെ സ്വഭാവത്തിന് വല്ലാത്ത മാറ്റം തോന്നുന്നു. നമുക്ക് ഒരു ഡോക്ടറെ കാണിച്ചാലോ?
പിറ്റേന്ന് അവർ അമ്മയും കൊണ്ട് ആശുപത്രിയിൽ പോയി. ഡോക്ടർ പറഞ്ഞത് കേട്ട് അവര് രണ്ടാളും ഞെട്ടി “അൽഷിമേഴ്സ് ” എന്ന രോഗത്തിൻ്റെ തുടക്കമാണ്. അന്നുമുതൽ ആ വീട്ടിൽ ചിരികളില്ലാതായി. മരുമകൾ അമ്മയെ അടുക്കളയിൽ ജോലിക്കായി ഒന്നും കയറ്റിയില്ല. ഓർമ്മയില്ലാതെ ഗ്യാസ് അടുപ്പുകൾ കത്തിച്ചു വെച്ചിട്ട് മുറിയിൽ പോയി കിടക്കുകയും ഫ്രിഡ്ജിൽ തുണികൾ വെക്കുക ഇങ്ങനെയുള്ള കാര്യങ്ങളൊക്കെ ചെയ്യുവാൻ തുടങ്ങിയപ്പോൾ മരുമകൾ അമ്മയെ ജോലിയും നിന്നു മുഴുവനായിഅകറ്റി നിർത്താൻ തുടങ്ങി.
ഒരു ദിവസം അവർ സ്വന്തം മകനെ നോക്കി ചോദിച്ചു, മോനെ നീ… ആരാ? ആ ചോദ്യം അവനെ വല്ലാതെ ഉലച്ചു. ഒരിക്കൽ തൻ്റെ കൈപിടിച്ച് നടക്കാൻ പഠിപ്പിച്ച അമ്മ ഇന്ന് സ്വന്തം മകൻ്റെ മുഖം പോലും തിരിച്ചറിയുന്നില്ല.
കാലം കടന്നുപോയി. ഒരു വൈകുന്നേരം വരാന്തയിലെ കസേരയിൽ അമ്മ ഇരിക്കുകയായിരുന്നു. മുന്നിൽ കളിക്കുന്ന കൊച്ചുമക്കളെ നോക്കി ഒരു മങ്ങിയ പുഞ്ചിരി. മകൻ അടുത്തിരുന്ന് അമ്മയുടെ കൈകൾ രണ്ടും എടുത്ത് മടിയിൽ വച്ചു. അമ്മ അവനെ നോക്കി നീ ആരാണെന്ന് മനസ്സിലാകുന്നില്ല. അവൻ ഒന്നും മിണ്ടാതെ അമ്മയെ നോക്കിയിരുന്നു.
അമ്മയുടെ രോഗാവസ്ഥ അറിഞ്ഞ അന്ന് മുതൽ അച്ഛന്റെ മാനസികാവസ്ഥയും ആരോഗ്യസ്ഥിതിയും മോശമായി തുടങ്ങി. അങ്ങനെ ഒരിക്കൽ അച്ഛൻ അവരെ വിട്ടു പോയി. അച്ഛൻ്റെ ശരീരം ചിതയിലേക്ക് എടുക്കുവാൻ തുടങ്ങുന്നതിനു മുമ്പ് ആരോ ചോദിച്ചു അമ്മയെ ഒന്ന് കാണിക്കണ്ടേ? മകനും മരുമകളും ചേർന്ന് അമ്മയെ അച്ഛൻ്റെ അടുത്തേക്ക് കൊണ്ടുവന്നു. പക്ഷേ അമ്മയുടെ മുഖത്ത് ഒരു നിർവികാരത. അവർ മകനോട് പതുക്കെ ചോദിച്ചു. ആരാ ഇവിടെ ഉറങ്ങിക്കിടക്കുന്നത്?
നമ്മുടെ അച്ഛൻ നമ്മളെ വിട്ടു പോയി.
അച്ഛനോ? എവിടെപ്പോയി?
അമ്മയുടെ മനസ്സിൽ ഒരു നേരിയ ഓർമ്മ പോലും അച്ഛനെപ്പറ്റി ഇല്ല എന്ന് ഓർത്തപ്പോൾ മകന് സഹിക്കാൻ കഴിയാതെ പൊട്ടി പൊട്ടി കരഞ്ഞു. തിരികെ നടക്കുമ്പോൾ അവർ വീണ്ടും ചോദിച്ചു, ആരാ അത് ആരാ.
മറവിയുടെ പിടിയിലായ ആ അമ്മ പലപ്പോഴും വീടിൻ്റെ ഒരു മുറിയിൽ നിന്ന് മറ്റൊരു മുറിയിലേക്ക് നടക്കുമ്പോൾ താൻ എവിടെയാണ് പോകുന്നതെന്ന് പോലും മറന്നുപോകും. പക്ഷേ വിചിത്രമായ ഒന്നുണ്ട് വീട്ടിലെ ഓരോ തൂണിനോടും ഓരോ വാതിലിനോടും അവർക്ക് ഒരു അടുപ്പം ഉണ്ടായിരുന്നു. ആളുകളുടെ പേരുകൾ മറന്നാലും ആ നാലുകെട്ടിന്റെ ഓരോ കോണിലും ഒളിഞ്ഞു കിടന്നിരുന്ന ഓർമ്മകൾ മാത്രം അവരുടെ മനസ്സിൽ മായാതെ കിടന്നിരുന്നു എന്ന് തോന്നി.
വരാന്തയുടെ അറ്റത്തുള്ള ഊഞ്ഞാലിൽ അമ്മ ഇരുന്നു. പേരക്കുട്ടികൾ ഓടിയെത്തി പണ്ട് അമ്മൂമ്മ പറഞ്ഞിരുന്ന കഥകൾ പറയൂ എന്ന് കുട്ടികൾ ഒന്നിച്ചു പറഞ്ഞു. ഒന്നു ഓർമ്മിക്കാൻ കഴിയാതെ അവർ പേരക്കുട്ടികളെ അവരുടെ ശരീരത്തിലേക്ക് ചേർത്തു പിടിച്ചു. ആ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. അത് കണ്ടുവന്ന മരുമകൾ കുട്ടികളെ വഴക്ക് പറഞ്ഞു.
അമ്മൂമ്മയെ വെറുതെ വിടൂ അമ്മൂമ്മ സ്വസ്ഥമായിട്ട് അവിടെ ഇരിക്കട്ടെ.
ഒരിക്കൽ മകൻ അമ്മയെ കെട്ടിപ്പിടിച്ചുകൊണ്ട് ചോദിച്ചു. അമ്മ എന്നെ മറന്നോ? ഞാൻ മനുവാണ് അമ്മയുടെ ഒരേയൊരു മകൻ.
എനിക്ക് അറിയില്ല നീ… ആരാണെന്ന് .പക്ഷേ ഈ കൈ എനിക്ക് വളരെ പരിചയമുള്ളതുപോലെ തോന്നുന്നു. അവൻ്റെ കൈകൾ അമ്മയുടെ കൈകളിൽ ചേർത്ത് പിടിച്ച് സമയത്തിന്റെ ദൈർഘ്യം അറിയാതെ ഇരുന്നു. ആ രാത്രിയിൽ അവർ ശാന്തമായി ഉറക്കത്തിലേക്ക് വഴുതിവീണു.
രാവിലെ മരുമകൾ അമ്മയെ വിളിച്ചു. നേരം ഒരുപാട് ആയിരിക്കുന്നു അമ്മെ എഴുന്നേൽക്കൂ അവർ എഴുന്നേറ്റില്ല. ഇനി ഒന്നും ഓർക്കാനും മറക്കാനും ഇല്ലാത്ത ലോകത്തേക്ക് യാത്രയായി. മകൻ്റെയും മരുമകളുടെയും കണ്ണിലൂടെ കണ്ണുനീർ ധാരയായി ഒഴുകി. കാരണം അവർക്കു മനസ്സിലായി മറവി എന്നത് പേരുകൾ മറക്കുന്നതല്ല സ്നേഹിച്ചവരുടെ മുഖങ്ങൾ പോലും ഓർമ്മയിൽ നിന്നും മാഞ്ഞു പോകുന്നതാണ്. അതിൻ്റെ ഏറ്റവും വലിയ വേദന. മറവി ബാധിച്ച് ഒടുവിൽ സ്വന്തം മകൻറെ കൈകളിൽ ഒരു കൊച്ചു കുഞ്ഞായി മാറുന്ന പെറ്റമ്മയുടെ ഈ അവസ്ഥയ്ക്ക് എന്ത് പേരിട്ട് വിളിക്കണം, അറിയില്ല.
വിഷയം : മറവി

