“നിനക്ക് എന്തിനാടീ ഇത്ര പഠിപ്പ്…?”
കല്യാണം കഴിഞ്ഞ് മാസങ്ങൾ തികയും മുൻപേ അവൾ കേട്ടുതുടങ്ങിയ ചോദ്യമായിരുന്നു അത്.
ആദ്യമൊക്കെ ഒരു തമാശയായി തള്ളിക്കളയാൻ ശ്രമിച്ചെങ്കിലും അവളെ മാനസികമായി തളർത്താനും ആത്മവിശ്വാസത്തിന്റെ വേരറുക്കാനും അയാൾ കണ്ടെത്തിയ ഏറ്റവും മൂർച്ചയേറിയ ആയുധമായിരുന്നു ആ ചോദ്യമെന്ന് അവൾ തിരിച്ചറിഞ്ഞു.
അവൾക്ക് ഉയർന്ന വിദ്യാഭ്യാസമുണ്ടായിരുന്നു. ബുദ്ധിയുണ്ടായിരുന്നു. അതിലുപരി, ആകാശത്തോളം വലിയ സ്വപ്നങ്ങളുമുണ്ടായിരുന്നു. പക്ഷേ, കഴുത്തിൽ താലി വീണ നിമിഷം മുതൽ അവളുടെ ലോകം നാലു ചുവരുകൾക്കും ആ ഒരൊറ്റ മനുഷ്യനും ഇടയിൽ ചുരുങ്ങി തുടങ്ങി.
തോറ്റുകൊടുക്കാൻ അവൾ തയ്യാറായിരുന്നില്ല.
ജോലിക്കായി വീണ്ടും വീണ്ടും ശ്രമിച്ചു. ഇന്റർവ്യൂകളിൽ പങ്കെടുത്തു. പരീക്ഷകൾ എഴുതി. എന്നാൽ ഓരോ പരാജയത്തിലും അവൾക്ക് നഷ്ടമായത് സ്വന്തം ആത്മവിശ്വാസത്തിന്റെ ഓരോ തുണ്ടുകൾ കൂടിയായിരുന്നു.
അപ്പോൾ അയാളുടെ അധരങ്ങളിൽ പതിവായി വിരിയുന്ന ആ പുഞ്ചിരി…
“കണ്ടോ… ഞാൻ പറഞ്ഞില്ലേ നിന്നെക്കൊണ്ട് ഒന്നിനും കൊള്ളില്ലെന്ന്?”
“അത്രയ്ക്ക് കഴിവുണ്ടായിരുന്നെങ്കിൽ ഇത്രയും നാളായിട്ടും ഒരു ജോലി കിട്ടാത്തത് എന്താ?”
“പുസ്തകത്തിൽ മാർക്ക് വാങ്ങിയാൽ മാത്രം ജീവിതം ജയിക്കാനാവില്ലെടീ…”
ആ വാക്കുകൾ വിഷം പോലെ ഓരോ ദിവസവും അവളുടെ മനസ്സിലേക്ക് ഇറ്റുവീണു.
ഒടുവിൽ അവൾ പോലും വിശ്വസിച്ചുതുടങ്ങി
‘ശരിക്കും എന്നെക്കൊണ്ട് ഒന്നിനും കൊള്ളില്ലായിരിക്കും. അത് കൊണ്ടാണല്ലോ ഇത്രയും പഠിച്ചിട്ടും കഷ്ടപ്പെട്ടിട്ടും ഒരു ജോലി കിട്ടാത്തത്.. എന്നെ കൊണ്ട് ഒന്നിനും കഴിയില്ലെന്ന് മനസിലായത് കൊണ്ടായിരിക്കും അമ്മയും അച്ഛനും എന്നെ സ്വന്തം കാലിൽ നിൽക്കും മുന്നേ കെട്ടിച്ച് വിട്ടത്.’
കണ്ണാടിയുടെ മുന്നിൽ നിൽക്കുമ്പോൾ പോലും അവൾ കണ്ടത് സ്വന്തം കുറവുകളെ മാത്രമായിരുന്നു.
ദാമ്പത്യം പോലും ഒരു പരാജയമായിരുന്നവൾക്ക്.
ഭർത്താവും ഭാര്യയും എന്ന പേരുണ്ടായിരുന്നെങ്കിലും, ബന്ധത്തിന് അത്ര തീവ്രതയുണ്ടായിരുന്നില്ല.. കരുതലില്ല. പരസ്പര സ്നേഹമില്ല ..മനസറിഞ്ഞ് കൊണ്ടുള്ള സ്പർശനമില്ല. കടമ തീർക്കാൻ എന്ന പോലെ ജീവിച്ച് കിടക്കയിൽ പോലും അപരിചിത്വം സൂക്ഷിക്കുന്ന രണ്ട് മനുഷ്യർ മാത്രമായിരുന്നു അവർ.
പല രാത്രികളിലും അയാളുടെ അരികിൽ കിടന്ന് അവൾ നിശ്ശബ്ദമായി കരഞ്ഞിട്ടുണ്ട്.
” സ്നേഹം പോലും അർഹിക്കാത്ത പെണ്ണാണോ ഞാൻ.. എന്നെ അതിന് പോലും കൊള്ളില്ലേ..?”
ആ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ വർഷങ്ങൾ കടന്നുപോയി.
ആ സമയങ്ങളിലെപ്പോഴോ ആണ് അയാൾ അവളുടെ ജീവിതത്തിലേക്ക് കടന്ന് വരുന്നത്.
കാമുകനോ രക്ഷകനോ ഒന്നുമായിട്ടില്ല..വെറുമൊരു സുഹൃത്ത് മാത്രമായി..
പക്ഷേ..
പരിചയപ്പെട്ട നാൾ മുതൽ തന്നെ അയാൾ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനായിരുന്നത് പോലെ അവൾക്ക് തോന്നി.
അവൾ സംസാരിക്കുമ്പോൾ അയാൾ കേൾക്കുമായിരുന്നു…മുഴുവനായും.
ഇടയ്ക്ക് കയറി വിധി പറയുകയോ, കുറ്റപ്പെടുത്തുകയോ, പരിഹസിക്കുകയോ ചെയ്തില്ല.
ഒരു ദിവസം സംസാരത്തിനിടയ്ക്ക് അയാൾ ചോദിച്ചു.
“നിനക്ക് നിന്റെ ചിരി ഇഷ്ടമാണോ?”
അവൾ അമ്പരന്ന് നോക്കി.
“എന്ത്…?”
“നീ ചിരിക്കുമ്പോൾ നിന്റെ കണ്ണുകളും ചിരിക്കാറുണ്ട്… അതിന് ഒരു പ്രത്യേക ഭംഗിയുണ്ട്.”
അവൾക്ക് മറുപടിയുണ്ടായിരുന്നില്ല.
കാരണം, അവളുടെ ചിരിയെക്കുറിച്ച് ഇതുവരെ ആരും ഒരു നല്ല വാക്ക് പറഞ്ഞിട്ടില്ലായിരുന്നു.
അന്ന് വീട്ടിലെത്തിയ ശേഷം അവൾ ഒരുപാട് നേരം കണ്ണാടിയുടെ മുന്നിൽ നിന്നു.
അവൾ അവളെത്തന്നെ നോക്കി പുഞ്ചിരിച്ചു.
ശരിയാണ്.. താൻ ചിരിക്കുമ്പോൾ കണ്ണുകളും ചിരിക്കുന്നുണ്ട്.. താടിത്തുമ്പിൽ ഒരു കുഞ്ഞ് നുണക്കുഴിയും തെളിയുന്നുണ്ട്.. അവൾ വീണ്ടും കണ്ണാടി നോക്കി പുഞ്ചിരിച്ചു.ഒരുപാട് വർഷങ്ങൾക്ക് ശേഷം, അവൾ സ്വയം മനോഹരിയായി തോന്നി.
ദിവസങ്ങൾ കടന്നു പോകവേ ആ സൗഹൃദം ആഴമുള്ളതായി.അയാൾ ഒരിക്കലും അവളെ മാറ്റാൻ ശ്രമിച്ചില്ല. പകരം അവൾ ആരാണെന്ന് അവൾക്കുതന്നെ കാണിച്ചുകൊടുത്തു.
അവളുടെ കഴിവുകളെയും ബുദ്ധിയെയും മികവുകളെയും അവൾക്ക് മനസ്സിലാക്കി കൊടുത്തു.അയാളുടെ വാക്കുകൾ അവളുടെ ഉള്ളിൽ മരിച്ചുകിടന്ന ആത്മവിശ്വാസത്തെ പതുക്കെ പതുക്കെ ഉണർത്തി.
ഒരു ദിവസം കണ്ണ് നിറച്ചു കൊണ്ട് അയാളോട് അവൾ ചോദിച്ചു.
“നിനക്ക് എന്നിൽ എന്താണ് കാണുന്നത്..?”
അയാൾ കുറച്ചുനേരം അവളുടെ കണ്ണുകളിലേക്ക് നോക്കി.
ശേഷം പതുക്കെ പറഞ്ഞു.
“നീ നിന്നിൽ കാണാത്തതൊക്കെ…”
“അതെന്താണ്…?”
“സ്നേഹിക്കാൻ മാത്രം അറിയുന്ന ഒരു ഹൃദയം…
ഒരുപാട് മുറിവേറ്റിട്ടും തകരാത്ത മനസ്സ്…
എല്ലാവരും വിലകുറച്ച് കണ്ടിട്ടും സ്വന്തം നന്മ കൈവിടാത്ത ഒരു നല്ല മനുഷ്യൻ.”
” നിനക്കെന്നെ ഇഷ്ടമാണോ ?”
അയാൾ അവളുടെ നെറുകയിൽ തലോടി.
” നീ എനിക്ക് അത്രയും പ്രിയപ്പെട്ടവളാണ്..”
അവൾ പൊട്ടിക്കരഞ്ഞു.
സങ്കടത്തിന്റെ കയ്പ്പില്ലാത്ത ആ കണ്ണീരിനു
ആശ്വാസത്തിന്റെ മധുരമായിരുന്നു.
” എങ്ങനെയാണ് ഞാനിത്ര പ്രിയപ്പെട്ടത് ആയത്..
സഹതാപം കൊണ്ടാണോ..?”
അവൾ അയാളെ നോക്കി
” എന്തിന്.. നിന്നോട് സഹതപിക്കാൻ മാത്രം എന്ത് കുറവാണ് നിനക്കുള്ളത് ?
അയാൾ അവളുടെ കവിളിൽ ചെറുതായി തട്ടി
“നീ അർഹിച്ചിരുന്ന സ്നേഹം നിനക്ക് ഒരിക്കലും കിട്ടിയിട്ടില്ല. നിന്നെ സ്നേഹിക്കാൻ പ്രയാസമുള്ളതുകൊണ്ടല്ല അത്…
നിന്നെ സ്നേഹിക്കാൻ അറിയാത്ത ഒരാളുടെ കൂടെയായിരുന്നു നീ ഇത്രയും കാലം ജീവിച്ചത്.”
അവളുടെ ഉള്ളിൽ പൊടിച്ചു തുടങ്ങിയ ആത്മവിശ്വാസത്തിൻ്റെയും ആത്മാഭിമാനത്തിൻ്റെയും നാമ്പിൽ തട്ടിയ നോവ് ആയിരുന്നു അയാളുടെ വാക്കുകൾ.
ഒടുവിൽ അവൾ ഭർത്താവിൻ്റെ മുന്നിൽ ചെന്ന് നിന്ന് ചോദിച്ചു.
“എന്നെ എന്നെങ്കിലും നിങ്ങൾ ആത്മാർത്ഥമായി സ്നേഹിച്ചിട്ടുണ്ടോ ?”
അയാൾ പതിവുപോലെ പുച്ഛത്തോടെ ചിരിച്ചു.
“സ്നേഹിക്കാൻ മാത്രം എന്ത് പ്രത്യേകതയാ നിനക്കുള്ളത്?”
പക്ഷേ…
ഇത്തവണ അവൾ കരഞ്ഞില്ല. വിലപിച്ചില്ല. സ്വന്തം കഴിവ്കേടിൽ തളർന്നില്ല. കാരണമാ ചോദ്യത്തിനുള്ള യഥാർത്ഥ ഉത്തരം അവൾക്ക് നേരത്തേ തന്നെ കിട്ടിയിരുന്നു.
ഒരു മനുഷ്യന്റെ അംഗീകാരമല്ല തന്റെ മൂല്യം നിശ്ചയിക്കുന്നതെന്ന് അവൾ ഇതിനകം മനസ്സിലാക്കിക്കഴിഞ്ഞിരുന്നു.
മാസങ്ങൾക്കിപ്പുറം…
മഴ ചാറുന്ന ഒരു സായാഹ്നത്തിൽ കടൽത്തീരത്ത് നിൽക്കുമ്പോൾ അവൾ പതുക്കെ അയാളുടെ തോളിലേക്ക് തലചായ്ച്ചു.
തിരമാലകൾ തീരത്തെ തഴുകി മടങ്ങി.
കാറ്റ് അവളുടെ മുടിയിഴകളെ തലോടി.
“ഞാൻ ഒരു കാര്യം ചോദിക്കട്ടെ…
ഞാൻ ശരിക്കും ഇത്ര വിലയുള്ളവളാണോ?”
അയാൾ അവളുടെ കൈകൾ തന്റെ കൈകളിൽ ചേർത്തുപിടിച്ചു.
“നിനക്ക് തന്നെ നിന്റെ വില അറിയാതിരുന്നത് കൊണ്ടാണ് മറ്റുള്ളവർക്ക് നിന്നെ വിലകുറച്ച് കാണാൻ കഴിഞ്ഞത്.
പക്ഷേ എനിക്കറിയാം…
നീ ഒരു മനുഷ്യന്റെയും സ്നേഹത്തിന് വേണ്ടി യാചിക്കേണ്ടവളല്ല.
നിന്നെ സ്നേഹിക്കുന്നവരുടെ അരികിൽ തലയുയർത്തി അഭിമാനത്തോടെ നിൽക്കേണ്ടവളാണ്.
അതിലുപരി നിൻ്റെ സ്വന്തം കഴിവിൽ..അഭിമാനിച്ച് സ്വയം സ്നേഹിക്കപ്പെടേണ്ടവളാണ്. ഒരു മനുഷ്യൻ്റെയും തണലിലോ നൽകുന്ന സ്നേഹത്തിലോ തൃപ്തിപ്പെട്ട് ജീവിക്കേണ്ടതില്ല. നിനക്കുള്ള മൂല്യം ആയിരം മടങ്ങാണ്..”
അവളുടെ കണ്ണുകൾ പതിയെ നിറഞ്ഞു.
പക്ഷേ ആ ചുണ്ടുകളിൽ വിരിഞ്ഞ പുഞ്ചിരി ഇത്തവണ കണ്ണീരിനെ തോൽപ്പിച്ചു.
അവൾ കണ്ടെത്തിയത് പ്രണയമായിരുന്നില്ല. താങ്ങാൻ ഒരു തോൾ ആയിരുന്നില്ല.സ്‌നേഹിക്കപ്പെടാനും സ്നേഹിക്കാനും ഒരു മനുഷ്യനെയായിരുന്നില്ല.
സ്വന്തം ആത്മാഭിമാനമായിരുന്നു.
സ്വന്തം മൂല്യമായിരുന്നു.
എത്രയോ വർഷങ്ങൾക്കുമുമ്പ് നഷ്ടപ്പെട്ടുപോയ അവളെത്തന്നെയായിരുന്നു.
മഴ അപ്പോഴും പെയ്യുന്നുണ്ടായിരുന്നു.
പക്ഷേ, വർഷങ്ങൾക്ക് ശേഷം അന്നാദ്യമായി അവളുടെ ഉള്ളിൽ ഒരു വസന്തം പൂത്തിരുന്നു.
“ഒരു സ്ത്രീയെ സ്നേഹിക്കുക എന്നാൽ അവളെ സ്വന്തമാക്കൽ മാത്രമല്ല… സാഹചര്യങ്ങൾ കൊണ്ട് അവൾക്ക് നഷ്ടപ്പെട്ടുപോയ അവളെത്തന്നെ അവൾക്ക് തിരികെ നൽകൽ കൂടിയാണ്. യഥാർത്ഥ സ്നേഹം ഒരാളെ ചെറുതാക്കുന്നതല്ല… അയാൾ മറന്നുപോയ സ്വന്തം മൂല്യം ഓർമ്മിപ്പിക്കുന്നതാണ്.”
Ajeesh Kavungal 💜💜


8 Comments
ഭാര്യയെ, സഹപ്രവർത്തകയെ, പൊതുവെ സ്ത്രീകളെ അംഗീകരിക്കാൻ മടി കാണിക്കുന്ന പുരുഷൻ ഒരുവളെ എങ്ങനെ ശൂന്യയാക്കുന്നുവെന്ന് മികച്ച രീതിയിൽ പറഞ്ഞ കഥ. അവളെ കണ്ടെത്തുന്നയാളിൽ സ്നേഹവും വിശ്വാസവും അർപ്പിക്കുന്ന സ്ത്രീ. വളരെ നന്നായി എഴുതി..👍
നല്ല സുഹൃത്തുക്കൾ കണ്ണാടി പോലെയാണെന്ന് കേട്ടിട്ടുണ്ട്. നമ്മളെ നമ്മളായി തന്നെ കാണിച്ച് തരുന്ന കണ്ണാടി. നല്ല കഥ
അംഗീകരിച്ചുകൊണ്ട് സ്‌നേഹിക്കുന്ന സൗഹൃദം ഏറെ വിലപ്പെട്ടതാണ് …..നന്നായെഴുതി❤️👍
ശരിക്കും നമ്മുടെ വില കാണിച്ചു തന്നു കൂട്ടു കൂടാൻ പറ്റുന്ന ഒരു സൗഹൃതം ഉണ്ടാകുന്നത് മനസിന് നൽകുന്ന സുഖം ഒന്ന് വേറെ തന്നെയാണ് ❤️.. നല്ല എഴുത്ത് 👌🥰
സ്തീകളുടെ കഴിവുകളെ വിലകുറച്ചു കാണുന്നവർ ഇന്നുമുണ്ട്. ഒരല്പം പരിഗണന പോലും നൽകാത്തവർ
കഥ നന്നായിരിക്കുന്നു❤️👌🌹
❤️❤️
നല്ല കഥ. ഇങ്ങനെയുള്ളവർ എത്രയോ പേർ നമ്മുടെ കൺമുമ്പിൽ തന്നെ ഉണ്ട്. ഇതുപോലെ സ്വാർത്ഥതയില്ലാത്ത സ്നേഹം അനുഭവിക്കാൻ കഴിയണം.
❤️❤️