നല്ല മഴക്കാറ് ഉണ്ട്.
മഴയുടെ ലക്ഷണം കണ്ടപ്പോൾ, മാധവിയമ്മ വിളിച്ചു പറഞ്ഞു. മോളെ അശ്വതീ. ആ അലക്കിയിട്ട തുണികൾ ഒക്കെ ഒന്ന് എടുത്തു അകത്തേക്ക് വെച്ചേക്ക്. തുണിയൊക്കെ ഉണങ്ങിയിട്ടുണ്ടാകും. മഴ വരുന്നുണ്ട്. അത് പിന്നെയും നനയും.
ആ അമ്മേ, ഞാൻ ഇപ്പൊ എടുത്തു വെക്കാം.
അശ്വതി തുണി എടുക്കാൻ പോയപ്പോൾ ആണ് മാധവിയമ്മയുടെ മൊബൈൽ ഫോൺ റിംഗ് അടിഞ്ഞത്. അവര് ഫോൺ എടുത്തു.
അമ്മേ ഇത് ഞാനാ ജയൻ. ഞാൻ ഇവിടെ കണ്ണൂർ എയർപോർട്ടിൽ എത്തി അമ്മേ. ആശ്വതിയേയും അച്ഛനെയും അറിയിക്കണ്ട കേട്ടോ അമ്മേ. അവർക്ക് ഒരു സർപ്രൈസ് ആകട്ടെ. അമ്മയോട് മാത്രമേ ഞാൻ പറയുന്നുള്ളൂ.
മാധവിയമ്മക്ക് ഒരു പാട് സന്തോഷമായി. ഇതെങ്ങനെ അശ്വതിയെയും, കൃഷ്ണേട്ടനെയും അറിയിക്കാതെ ഇരിക്കും. ജയൻ പറഞ്ഞത് കൊണ്ട് മാത്രം അവരാ സന്തോഷം മനസ്സിൽ അമർത്തി വെച്ചു.
അലക്കിയിട്ട തുണികളുമായി വരുമ്പോൾ അമ്മയുടെ ചിരി അമർത്തിയുള്ള നിൽപ് കണ്ടപ്പോൾ അശ്വതിക്ക് എന്തോ സംശയങ്ങൾ തോന്നി തുടങ്ങി.
എന്താ അമ്മേ ചിരിക്കുന്നത്.
ഒന്നുമില്ലെടീ, ഞാൻ എന്തൊക്കെയോ ഓർത്ത് ചിരിച്ചു പോയതാ.
എങ്കിലും കൃഷ്ണേട്ടന് മുമ്പിൽ അവർക്കാ രഹസ്യം ഒളിപ്പിക്കാൻ കഴിഞ്ഞില്ല.
അതേ കൃഷ്ണേട്ടാ, നമ്മുടെ മോൻ വരുന്നുണ്ട്. കണ്ണൂർ എയർപോർട്ടിൽ എത്തി. നിങ്ങളോടും അശ്വതിയോടും പറയണ്ട എന്നാ അവൻ പറഞ്ഞത്. നിങ്ങളോട് പറയാതിരിക്കാൻ എനിക്ക് പറ്റോ.
കൃഷ്ണേട്ടനും സന്തോഷമായി. എന്നാലും അശ്വതി അറിയണ്ടേ. അവള് അവന്റെ ഭാര്യയല്ലേ മാധവീ.
ഞാൻ പറയില്ല. ജയൻ എന്നോട് വിലക്കിയതാ. നിങ്ങളെയും അറിയിക്കേണ്ടായിരുന്നു. മാധവിയമ്മ ചിണുങ്ങി.
എന്നാൽ ഞാനും പറയുന്നില്ല. കൃഷ്ണേട്ടൻ, മാധവിയമ്മക്ക് വാക്ക് കൊടുത്തു.
കണ്ണൂർ എയർപോർട്ടിൽ നിന്നും ജയൻ ടാക്സി പിടിച്ചു വീട്ടിലേക്ക് തിരിച്ചു. ചെറിയ മഴക്കാർ ഉണ്ട്. മഴ പെയ്യുമോ എന്തോ.
ജയൻ പുറത്തെ കാഴ്ചകൾ കണ്ടു രസിച്ചു. ഒരു ഗ്രൗണ്ടിൽ നിന്നും കുറേ കുട്ടികൾ ഫുട്ബോൾ കളിക്കുന്നത് ജയന്റെ ശ്രദ്ധയിൽ പെട്ടു. ഒരുത്തൻ ഗോൾ അടിക്കാൻ ഓടി വരുന്നുണ്ട്. ഗോൾ ആകുമോ എന്ന് നോക്കുമ്പോഴേക്കും കാർ മുമ്പോട്ട് പോയി. കാഴ്ചകൾ മറഞ്ഞു.
ജയന്റെ ഓർമ്മകൾ വർഷങ്ങൾക്ക് പിറകിലേക്ക് പോയി. തന്റെ കുട്ടിക്കാലം. 1990-95 കാലഘട്ടം. അന്നത്തെ പ്രധാന കളി ക്രിക്കറ്റ് ആയിരുന്നു.
അന്ന് സ്കൂൾ വിട്ട് വീട്ടിലെത്തിയാൽ ബാഗ് വലിച്ചെറിഞ്ഞു നേരെ പാടത്തേക്കോ, പറമ്പിലേക്കോ, ഒരൊറ്റ ഓട്ടമാണ്. അന്നത്തെ ക്രിക്കറ്റ് ബാറ്റ്, തെങ്ങിൻമട്ടലോ, മരകഷ്ണമോ ചെത്തിമിനുക്കിയാണ് ഉണ്ടാക്കുക. വിക്കറ്റിന് പകരം മൂന്ന് ചൂരൽ കമ്പുകളോ, കല്ലുകളോ വെക്കും. ടെന്നീസ് ബോൾ വാങ്ങാൻ എല്ലാവരും കൂടി പൈസ പിരിക്കലാണ് പതിവ്.
ക്രിക്കറ്റ് കളിക്കിടെ അപ്പുറത്തെ വീട്ടിലേക്ക് ബോൾ പോയാൽ, ആ വീട്ടിലുള്ളവർ ബോൾ തരില്ല. നമ്മള് പോയി കുറേ കാല് പിടിച്ചാലെ ബോൾ കിട്ടൂ. ആ കാലത്ത് എന്റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്തായിരുന്നു ബഷീർ. എന്റെയും ബഷീറിന്റെയും വീട്, ക്രിക്കറ്റ് കളിക്കുന്ന പറമ്പിന്റെ അടുത്താണ്. കളിക്കിടെ ദാഹം വന്നാൽ വെള്ളം കുടിക്കാൻ ബഷീറിന്റെ വീട്ടിലേക്കാണ് പോകുക. അന്ന് ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ച വെള്ളം കിട്ടണമെങ്കിൽ ബഷീറിന്റെ വീട്ടിൽ തന്നെ പോകണം. അന്നാ തണുത്ത വെള്ളം കുടിക്കുക എന്നത് വലിയൊരു അനുഭൂതിയായിരുന്നു. അന്ന് ഫ്രിഡ്ജ് ഒക്കെ ഉള്ള വീട് അപൂർവമായിരുന്നു.
ഒരു പാട് സുഹൃത്തുക്കൾ ഉണ്ടെങ്കിലും, പരസ്പരം ചങ്ക് പോലെയുള്ള സുഹൃത്തുക്കൾ ഞാനും ബഷീറുമായിരുന്നു.
ചൊക്ലി വിജയ ടാക്കീസിൽ പോയി പപ്പയുടെ സ്വന്തം അപ്പൂസ് ആണ് ഞാനും ബഷീറും ആദ്യമായി കണ്ട സിനിമ. അതിന് ശേഷം ഒരു പാട് സിനിമകൾ കണ്ടു. നാല് മണിക്ക് തുടങ്ങുന്ന സിനിമക്ക് മൂന്ന് മണിക്കേ പോയി കൗണ്ടറിനുള്ളിൽ കയ്യിട്ട് നിക്കും. ടിക്കറ്റ് കൊടുക്കേണ്ട സമയമായാൽ പിന്നെ ഉന്തും തള്ളും ഒക്കെ ആയിരിക്കും. അതാണ് ആദ്യമേ പോയി നിക്കുന്നത്.
മെയിൻ റോഡിൽ നിന്നും കുറച്ചു ഉള്ളോട്ട് ആയിരുന്നു ഞങ്ങളുടെ വീട്. വലിയ വണ്ടികൾ ഒന്നും പോകാത്ത ചെറിയ റോഡ്. അന്ന് ഇന്നത്തെ പോലെ എല്ലാ വീട്ടിലും വാഹനങ്ങൾ ഒന്നും ഇല്ല. യാത്രക്ക് ബസ്സ്, ഓട്ടോ തന്നെ ശരണം.
എന്റെ അമ്മൂമ്മക്കോ, ബഷീറിന്റെ ഉമ്മാമക്കോ എവിടെയെങ്കിലും പോകണമെങ്കിൽ, ടൗണിൽ പോയി ഓട്ടോ വിളിച്ചു വരണം. ഫോൺ വിളിച്ചാൽ ഒന്നും ഓട്ടോക്കാർ വരില്ല. അവർക്ക് ഡിമാൻഡ് ഉള്ള കാലം ആണ്. ഓട്ടോ വിളിക്കാൻ ഞാനും ബഷീറും ഒന്നിച്ചായിരുന്നു പോയിരുന്നത്. ഇന്ന സ്ഥലത്ത് പോകണം, ആദ്യം വീട്ടിൽ പോയി ആളെ എടുക്കണം എന്ന് ഓട്ടോക്കാരനോട് പറയും. അപ്പോൾ അവര് ചോദിക്കും മെയിൻ റോഡിലാണോ വീട് എന്ന്. ഉള്ളോട്ട് ആണ് വീട് എന്ന് പറഞ്ഞാൽ ആരും വരില്ല. അത് കൊണ്ട് അധികം ഉള്ളിൽ അല്ല, മെയിൻ റോഡിൽ നിന്ന് വലത്തോട്ട് തിരിഞ്ഞു അല്പം പോയാൽ വീട് എത്തി എന്ന് കള്ളം പറഞ്ഞാണ് ഓട്ടോ വിളിക്കുക.
ഓട്ടോയിൽ കയറി ഇരുന്നാൽ പിന്നെ നെഞ്ചിടിക്കും. കാരണം ഒരു പാട് വളവും തിരിവും കഴിഞ്ഞാലേ വീട് എത്തൂ. ഓട്ടോക്കാരന് ദേഷ്യം വരും. അടുത്താണെന്ന് പറഞ്ഞല്ലേ ഓട്ടോ വിളിച്ചത്. അന്ന് വലത്ത് എങ്ങോട്ടാ എന്നും ഇടത്ത് എങ്ങോട്ടാ എന്നൊന്നും അറിയില്ലായിരുന്നു. ഓരോ വളവ് എത്തുമ്പോഴും ഓട്ടോക്കാരൻ ചോദിക്കും ഇനി എങ്ങോട്ടാ വലത്തോട്ട് ആണോ ഇടത്തോട്ട് ആണോ എന്ന്.
അന്ന് ഇടത്തും വലത്തും പറയാൻ ഉള്ള ഐഡിയ പറഞ്ഞു തന്നത്, ബഷീർ ആണ്.
ചോറ് തിന്നുന്ന കൈ ഉള്ളത് വലത്ത്.
ചന്തി കഴുകുന്ന കൈ ഉള്ളത് ഇടത്ത്.
അങ്ങനെ ഓരോ വളവ് എത്തുമ്പോഴും മുമ്പിലെ കണ്ണാടിയിലൂടെ പിറകിൽ ഇരിക്കുന്ന ഞങ്ങളെ നോക്കി ഓട്ടോക്കാരൻ ചോദിക്കും, ഇനി എങ്ങോട്ടാ.
ആ സമയത്ത് ഞാനും ബഷീറും ഇടത്തും വലത്തും പറയാൻ ചോറ് തിന്നുന്ന കയ്യും ചന്തി കഴുകുന്ന കയ്യും പൊക്കി പിടിച്ചു, ഇടത്തും വലത്തും നിശ്ചയിക്കുന്ന തിരക്കിലായിരിക്കും.
അതും കൂടി കാണുമ്പോൾ ഓട്ടോക്കാരന് ദേഷ്യം കൂടും. ദേഷ്യത്തോടെ ഓരോ വളവും തിരിച്ചു, മുമ്പിലെ, കണ്ണാടിയിലൂടെ എന്നെയും. ബഷീറിനെയും ദഹിപ്പിക്കുന്ന നോട്ടം നോക്കും. അന്ന് ഞാനും ബഷീറും ഒക്കെ മെലിഞ്ഞ ശരീരം ആണ്. ഓട്ടോ വലത്തോട്ട് തിരിയുമ്പോൾ ഞാനും ബഷീറും സീറ്റിൽ നിന്ന് ഊരി ഇടത്തോട്ട് പോകും. ഓട്ടോ ഇടത്തോട്ട് തിരിയുമ്പോൾ ഞാനും ബഷീറും സീറ്റിൽ നിന്ന് ഊരി വലത്തോട്ട് പോകും.
ഒടുവിൽ വീടിനടുത്തു എത്തിയാൽ ഞാനും ബഷീറും ഓട്ടോയിൽ നിന്നിറങ്ങി ഓടും. കാരണം ഓട്ടോക്കാരൻ നല്ല ചൂടിലായിരിക്കും.
ചിലപ്പോൾ ചീത്ത പറയാൻ സാധ്യതയുണ്ട്.
അമ്മൂമ്മയെ കണ്ടാൽ, അല്ലെങ്കിൽ ബഷീറിന്റെ ഉമ്മാമയെ കണ്ടാൽ ഓട്ടോക്കാരന്റെ ദേഷ്യം ഒക്കെ പോകും. പ്രായം ഉള്ള ആൾക്കാരെ അന്ന് എല്ലാവർക്കും ബഹുമാനമായിരുന്നു.
ആദ്യമായി കാർ വാങ്ങിയത് ബഷീറിന്റെ വീട്ടിലായിരുന്നു. ബഷീറിന്റെ ഉപ്പ അബ്ബാസ്‌ക്ക ഗൾഫിലായിരുന്നു. ബഷീറിന്റെ ഉമ്മ ആമിനത്താകും, അബ്ബാസ്ക്കക്കും രണ്ട് മക്കളാണ്, “ബഷീറും ബുഷ്‌റയും”.
എന്റെ അച്ഛനുമമ്മക്കും ഞാൻ ഒറ്റ മോനാണ്. അത് കൊണ്ട് തന്നെ ഞാൻ എപ്പോഴും ബഷീറിന്റെ വീട്ടിലായിരിക്കും. കുട്ടിക്കാലം മുതൽ ആ വീട്ടിൽ നിന്നാണ് കളിച്ചു വളർന്നത്. ബഷീറിന്റെ പെങ്ങൾ എനിക്കും സ്വന്തം പെങ്ങളെ പോലെയായിരുന്നു. ആദ്യമായി ഖത്തറിലേക്ക് പോകാൻ വിസക്ക് പണം കടമായി തന്നത് ബഷീറിന്റെ ഉപ്പ അബ്ബാസ്ക്കയാണ്. ബഷീറിന്റെ ഉമ്മ അല്പം പൊങ്ങച്ചവും പണം ഉള്ളത് കൊണ്ടുള്ള അഹങ്കാരം ഒക്കെ കാട്ടിയിരുന്നു. പക്ഷേ അബ്ബാസ്‌ക്കയും മക്കളും ഒട്ടും തന്നെ അഹങ്കാരം ഇല്ലാത്തവരായിരുന്നു.
ഞാൻ ഖത്തറിൽ നിന്ന് അവധിക്ക് നാട്ടിൽ എത്തിയപ്പോളായിരുന്നു ബുഷ്‌റയുടെ കല്യാണം. കല്യാണത്തിന് ബഷീർ വീട്ടിൽ വന്നു ക്ഷണിച്ചത് തന്നെ, എടാ നമ്മുടെ പെങ്ങളെ കല്യാണമാ, നീ രണ്ട് ദിവസം മുമ്പേ വരണേ എന്നാണ്. രണ്ട് ദിവസം മുമ്പല്ല. ബഷീറിനൊപ്പം പോയി എല്ലാവരെയും കല്യാണത്തിന് ക്ഷണിക്കാൻ പോലും ഞാൻ കൂടെ ഉണ്ടായിരുന്നു.
ഞാൻ പിന്നെയും ഗൾഫിൽ പോക്കും വരവും ഒക്കെ ആയി. ബഷീർ നാട്ടിൽ തന്നെ ഉണ്ട്. സന്തോഷത്തോടെ ജീവിച്ചിരുന്ന ആ കുടുംബത്തിന്റെ ജീവിതത്തിന്റെ തിരക്കഥ ദൈവം മാറ്റി എഴുതിയതാണോ എന്തോ അറിയില്ല. പിന്നീട് ആ കുടുംബത്തെ ദുരന്തങ്ങൾ പിന്തുടരുകയായിരുന്നു. ഒരു ദുഃശകുനം പിടിച്ച ദിവസം, ബഷീറും ബുഷ്‌റയുടെ ഭർത്താവും ഒന്നിച്ചു ബൈക്കിൽ പോകുമ്പോൾ ആക്സഡന്റ് ആയി രണ്ട് പേരും നടുറോഡിൽ മരിച്ചു.
ഞാൻ ഖത്തറിൽ ആയിരുന്നു. ഒന്നിച്ചു കളിച്ചു വളർന്ന ഉറ്റസുഹൃത്തിനെ അവസാനമായി ഒന്ന് കാണാൻ പോലും പറ്റിയില്ല.
ഞാൻ നാട്ടിൽ ഉള്ളപ്പോളായിരുന്നു ബഷീറിന്റെ ഉപ്പ അബ്ബാസ്‌ക്കയുടെ മരണം. ഹാർട്ട് അറ്റാക്ക് ആയിരുന്നു. ഹോസ്പിറ്റലിലേക്ക് കൊണ്ട് പോകുമ്പോൾ വണ്ടിയിൽ വെച്ച് എന്റെ മടിയിലാണ് അബ്ബാസ്‌ക്ക മരിക്കുന്നത്. ഹോസ്പിറ്റലിൽ എത്തില്ല എന്ന് എനിക്ക് തോന്നിയിരുന്നു. അന്ന് സിപിആർ ചെയ്യാൻ ഒന്നും ആർക്കും അറിയില്ലായിരുന്നു.
അതോടെ ആ കുടുംബം ആൺതുണ ഇല്ലാത്ത വീട് ആയി. അബ്ബാസ്‌ക്കാന്റെ സ്വത്തും പണവും ഒക്കെ ഉള്ളത് കൊണ്ട് കുറച്ചു കാലം ബുദ്ധിമുട്ട് ഇല്ലാതെ ജീവിച്ചു. ഇപ്പോൾ ആമിനാത്തയുടെയും ബുഷ്‌റയുടെയും കാര്യങ്ങൾ കുറച്ചു കഷ്ട്ടം തന്നെയാണ്.
ഓരോന്ന് ഓർത്ത് യാത്ര ചെയ്യവേ വീടെത്തി. അശ്വതി മുറ്റമടിച്ചു വാരുമ്പോൾ ആണ് ജയന്റെ കാർ വന്നത്. ജയനെ കണ്ടതും അവൾ അന്ധാളിച്ചു നിന്നു.
അത് കണ്ട് കൃഷ്ണേട്ടനും മാധവിയമ്മയും പൊട്ടിചിരിച്ചു.
അത്ശരി ഞാൻ മാത്രമാണ് അറിയാത്തത് അല്ലേ, അവൾ ജയന്റെ ചെവിയിൽ പറഞ്ഞു. രാത്രി മുറിയിലോട്ട് വാ അപ്പോൾ കാണിച്ചു തരാം. ജയൻ പെട്ടിയൊക്കെ എടുത്തു അകത്തു കയറി. അമ്മയോടും അച്ഛനോടും സംസാരിച്ച ശേഷം ജയനും, അശ്വതിയും അവരുടെ മുറിയിലേക്ക് പോയി.
സമയം രാത്രിയാകാറായി.
ജയൻ ജനലിലൂടെ ബഷീറിന്റെ വീട്ടിലേക്ക് നോക്കി. അശ്വതീ ഞാൻ ആമിനത്താടെ വീട്ടിൽ പോയി വരാം.
അശ്വതി തലയാട്ടി.
ജയൻ ഖത്തറിൽ നിന്ന് കൊണ്ട് വന്ന കുറച്ചു ചോക്ലേറ്റുമായി ആമിനത്തയുടെ വീട്ടിലെത്തി. വീടിന്റെ ഡോർബെല്ലിൽ വിരലമർത്തി. ആരും പുറത്തു വരുന്നത് കാണാതായപ്പോൾ ജയൻ നീട്ടിവിളിച്ചു.
ആമിനാത്താ ഞാനാ ജയൻ.
ജയൻ പിന്നെയും ബെല്ലടിക്കുകയും വിളിക്കുകയും ചെയ്തപ്പോൾ ആമിനത്താ വാതിൽ തുറന്നു. ആമിനാത്തയുടെ വിളറിയ മുഖം കണ്ട് ജയൻ ചോദിച്ചു. എന്താ ആമിനാത്താ. മുഖമൊക്കെ വല്ലാണ്ട്. അവര് ഒന്നും മിണ്ടാതെ നിറഞ്ഞ കണ്ണുകളോടെ നിന്നു.
അകത്തു നിന്ന് ബുഷ്‌റയും ഇറങ്ങി വന്നു. അവൾ ജയനെ കണ്ടതും പൊട്ടികരയാൻ തുടങ്ങി. ജയന് ഒന്നും മനസ്സിലായില്ല. അവസാനം ആമിനാത്ത കാര്യങ്ങൾ പറഞ്ഞപ്പോൾ ജയൻ ഞെട്ടിപോയി.
അവർ ചോറിൽ വിഷം ഒഴിച്ച് കഴിക്കാൻ പോകുമ്പോഴാണ് ജയൻ വിളിച്ചത്. ഞാൻ ഒരു നിമിഷം വൈകിയെങ്കിൽ അവരാ ചോറ് തിന്നേനെ. എന്തോ എന്റെ വിളി കേട്ടപ്പോൾ അവർക്കത് ചെയ്യാൻ കഴിഞ്ഞില്ല. അവരുടെ മകൻ ബഷീറിന്റെ സ്ഥാനത്താ അവരെന്നെ കാണുന്നത്. അത്കൊണ്ട് മാത്രമാ അവർ ഡോർ തുറന്നു പുറത്ത് വന്നത്.
എന്റെ ആമിനാത്താ നിങ്ങള് എന്ത് കടുംകൈ ആണ് ചെയ്യാൻ പോകുന്നത്. ഞങ്ങളെ ഒക്കെ നിങ്ങള് അന്യരായി ആണോ കാണുന്നത്.
എനിക്കൊന്നും ആലോചിക്കാൻ വയ്യാ ജയാ. പണമുള്ള കാലത്ത് ഞാൻ കുറേ അഹങ്കാരം കാട്ടിയതാ, അത്കൊണ്ട് ഇപ്പോൾ ബന്ധുക്കൾക്ക് ഒക്കെ ഒരു അകൽച്ചയാ. എല്ലാം പടച്ചോന്റെ പരീക്ഷണം. ഈ വലിയ വീട് മാത്രമേ ഞങ്ങൾക്ക് ഉള്ളൂ. അതും ജപ്തി നോട്ടിസ് വന്നു കിടക്കുകയാ. കുറേ കടങ്ങൾ ഉണ്ട്. ആരുടെ മുമ്പിലും കൈ നീട്ടി ശീലം ഇല്ലാ.
എന്താ ആമിനാത്താ. ഇത്രയും ബുദ്ധിമുട്ട് ഉണ്ടെങ്കിൽ എന്റെ അമ്മയെയും അച്ഛനെയും ഒന്ന് അറിയിച്ചു കൂടെ. ഒരു വീട് പോലെ കഴിഞ്ഞവരല്ലേ നമ്മള്. ഇനി ഒരു കടുംകയ്യും ചെയ്യരുത്. നിങ്ങളെ സ്വന്തം മകൻ ബഷീർ വന്നു പറയുന്നത് പോലെ കരുതണം. എന്റെ കുറേ പ്രവാസി കൂട്ടുകാരും, നാട്ടിലെ സുഹൃത്തുക്കളും ഉണ്ട്. എല്ലാരും ചേർന്ന് വിചാരിച്ചാൽ ഈ കടങ്ങളൊക്കെ വീട്ടി ജപ്തി ഒഴിവാക്കാൻ പറ്റും. ആത്മഹത്യ നിങ്ങളെ വിശ്വാസപ്രകാരം വലിയ പാപമല്ലേ എന്നിട്ടാണോ നിങ്ങളിത് ചെയ്യുന്നത്. ജയൻ അകത്തു കയറി വിഷം കലർന്ന ചോറ് മുറ്റത്ത് മണ്ണിനുള്ളിൽ കുഴിച്ചു മൂടി.
ഇനി ഒന്നും ചെയ്യില്ല എന്ന് ആമിനാത്ത ജയന് വാക്ക് കൊടുത്തു. ജയൻ ചോക്ലേറ്റ് ബുഷ്‌റയുടെ കയ്യിൽ കൊടുത്ത് വീട്ടിൽ അമ്മയെയും അച്ഛനെയും വിവരമറിയിക്കാൻ നടന്നു. ആമിനാത്ത ജയനെ നോക്കി നിന്നു. അവർക്ക് മരിച്ചു പോയ മകൻ ബഷീർ തിരിച്ചു വന്നത് പോലെ തോന്നി. ജയൻ അപ്പോൾ മനസ്സിൽ ചിന്തിച്ചത്
ഈശ്വരാ “ഞാൻ ഒരു നിമിഷം, വൈകിയെങ്കിൽ.”
#എന്റെരചന
#കൂട്ടക്ഷരങ്ങൾ
#ഒരുനിമിഷംവൈകിയെങ്കിൽ

