എപ്പോഴോ കുടുംബശ്രീയിൽ രജിസ്റ്റർ ചെയ്ത് ഇട്ടിരുന്ന വളവും മണ്ണും പച്ചക്കറി ചെടിയും അടങ്ങുന്ന കിറ്റ് വാങ്ങാനാണ് കൃഷിഭവനിലേക്ക് പോയത്. നല്ല മഴ പെയ്തു തുടങ്ങിയിരുന്നു സാധനം വാങ്ങി ഇറങ്ങുമ്പോൾ. കിറ്റും ഞാനും നനയാതെ ഇരിക്കാൻ കൃഷിഭവന്റെ നീളൻ വരാന്തയിൽ ഒരു ഓരത്ത് ഒതുങ്ങി നിന്നു.
ആരെയോ ഓട്ടം കൊണ്ട് വന്ന ഓട്ടോയിൽ നിന്ന് രഘുവേട്ടൻ “മോളെ…” ന്ന് വിളിച്ച് അടുത്തേക്ക് ഓടി വന്നു. അയാളെ കണ്ടിട്ട് വർഷങ്ങൾ ആയിരുന്നു. എങ്കിലും അയാൾ എന്നെയും ഞാൻ അയാളെയും തിരിച്ചറിഞ്ഞു.
കയ്യിലെ സിഗരറ്റ് തറയിലിട്ട് ചവിട്ടി കെടുത്തി, വിശേഷങ്ങൾ ചോദിക്കുന്നതിനൊപ്പം അയാൾ ചോദിച്ചു
” നിന്റെ ചേച്ചിയുടെ ഭർത്താവിന് എങ്ങനുണ്ട്?”
ചേച്ചിയുടെ ഭർത്താവ് rcc യിലാണ്.
![](https://koottaksharangal.com/wp-content/uploads/2023/08/ad_Banner_1-copy.webp)
“കുഴപ്പമില്ല രഘുവേട്ടാ. നേരത്തെ അറിഞ്ഞത് കൊണ്ട് രോഗം ഭേദം ആക്കാമെന്ന് ഡോക്ടർസ് പറഞ്ഞു. ആഗസ്റ്റ് മാസം ഓപ്പറേഷൻ വച്ചിട്ടുണ്ട്. പാവം ചേച്ചി., വീടും ഹോസ്പിറ്റലുമായി ഓടി നടന്ന് തളർന്നു.”
വേദനയോടുള്ള എന്റെ ശബ്ദം കേട്ടിട്ടും അലിവില്ലാതെ അയാൾ പറഞ്ഞു.
“അന്നേ എന്നെ കല്യാണം കഴിച്ചിരുന്നെങ്കിൽ അവൾക്ക് ഈ ഗതി വരുമോ?
സ്നേഹിച്ച് ചതിച്ചിട്ട് പോയവൾക്ക് എവിടെ ചെന്നാലും ഗുണം പിടിക്കില്ല”
ഒരു നിമിഷം കൊണ്ട് ഞാൻ ഇല്ലതെയായി പോയി. ഒരു മനുഷ്യരെയും വിഷമിപ്പിക്കാൻ അറിയാത്ത എന്റെ ചേച്ചിയെ കുറിച്ച് ആണയാൾ പറയുന്നത്.
അറിവില്ലാത്ത പ്രായത്തിൽ അവൾ അയാളെ സ്നേഹിച്ചിരുന്നു. അന്ന് പ്രേമം കണ്ണ് മറച്ചിരുന്നെങ്കിലും അയാൾ കുടിച്ചിട്ട് വന്ന് സ്വന്തം അമ്മയെ തല്ലി എന്നറിഞ്ഞ നാൾ മുതലാണ് അവൾ മാറി തുടങ്ങിയത്.
സ്വന്തം അമ്മയെ തല്ലിയ ആളോടൊപ്പം ജീവിക്കാൻ പറ്റില്ലെന്ന് കർശനമായി അയാളുടെ മുഖത്ത് നോക്കി ചേച്ചി പറഞ്ഞു. അന്ന് കുറേ ബഹളമുണ്ടക്കിയും ചീത്ത പറഞ്ഞും അയാൾ നടന്നെങ്കിലും ചേച്ചി പഠിക്കാനായി കോയമ്പത്തൂർ പോകുകയും അവിടുത്തെ ഹോസ്പിറ്റലിൽ തന്നെ ജോലി ലഭിക്കുകയും ചെയ്തതിന് ശേഷം നാട്ടിലേക്കുള്ള വരവ് നിന്നപ്പോഴേക്കും അയാൾ പിന്നെ ശല്യത്തിന് വരാതെ ആയി.
പിന്നെ ഞാൻ എന്റെ തുടർപഠനത്തിന് വേണ്ടി കോട്ടയത്തേക്ക് പോന്നു.
ചേച്ചി കൂടെ വർക്ക് ചെയ്ത ആളെ വിവാഹം കഴിച്ചു. മോൻ ഉണ്ടായി. എട്ട് മാസം ആയതേ ഉള്ളൂ രോഗം സ്ഥിതീകരിച്ചിട്ട്. അന്ന് മുതൽ കരളിൽ കനലും പേറിയാണ് ഞങ്ങൾ ഓരോരുത്തരുടെയും ജീവിതം.
രഘുവേട്ടൻ കല്യാണം കഴിച്ചതും രണ്ട് കൊച്ചുങ്ങൾ ഉണ്ടായതും കുടിയും ബഹളവും സഹിക്കാൻ പറ്റാതെ ഇടയ്ക്കിടെ ആ ചേച്ചി അവരുടെ വീട്ടിൽ പോയി നിൽക്കുന്നതും
സ്റ്റേഷനിൽ നിന്ന് പോലീസ് തിരക്കി വരുന്നതുമൊക്കെ അമ്മയിലൂടെ ഞാൻ അറിയുന്നുണ്ടായിരുന്നു.
അമ്മയ്ക്കും അച്ഛനും ഒരു കൂട്ടാവാൻ വേണ്ടിയാണ് നാട്ടിൽ ജോലി ശരിയാക്കിയത്.
പിന്നെ ചേച്ചിക്കും ഒരു കൂട്ട് ആവുമല്ലോ. അവൾക്ക് പറ്റാത്തപ്പോ ആശുപത്രിയിൽ ഞാനാണ് നിൽക്കുന്നത്.
കുഞ്ഞിലേ മുതലേ കണ്ട് വളർന്ന ആ മനുഷ്യനിൽ നിന്നിങ്ങനെയൊക്കെ കേട്ടപ്പോൾ നിന്നിടം പിളർന്ന് താഴെ പോയിരുന്നെങ്കിൽ എന്നാണ് തോന്നിയത്. എങ്ങനെ ഒരു മനുഷ്യന് ഇത്രയും ക്രൂരഹൃദയത്തോടെ സംസാരിക്കാൻ കഴിയുന്നു?
അയാൾ പറഞ്ഞു കൊണ്ടേയിരുന്നു.
” വല്യ പ്രതീക്ഷ ഒന്നും വേണ്ട. എന്റെ മാമനും കാൻസർ ആരുന്ന്. ഒരുപാട് കിടന്ന് നരകിച്ചു. കുറേ ചികിത്സിച്ചതാ. ഒരു പ്രയോജനവും ഉണ്ടായില്ല.. പുഴുവൊക്കെ വന്ന്. പോയതോടെ മാമിക്ക് ഒരു സമാധാനമായി.”
മഴയെയും അയാളുടെ വാക്കുകളെയും വക വയ്ക്കാതെ ഞാൻ ഇറങ്ങി നടന്നു.
സ്കൂട്ടി എടുത്ത് ദേഷ്യം തീർക്കാനെന്ന പോലെ ഇരപ്പിച്ച് റോഡിലേക്ക് ഇറക്കി.
ഹെൽമറ്റ് പോലും വയ്ക്കാതെയാണ് ഞാൻ ഓടിക്കുന്നതെന്ന് ഓർത്തില്ല.
കവിളിലൂടെ ചൂട് പകർന്ന് ഒഴുകിയത് മഴത്തുള്ളികൾ ആയിരുന്നില്ല.
സിനിമകളിൽ മാത്രമല്ല ജീവിതത്തിലും ഉണ്ടല്ലേ, മുറിവുകളിൽ തൊട്ട് നോക്കി കുത്തി വേദനിപ്പിക്കുന്ന നശിച്ച മനുഷ്യർ.
2 Comments
നന്നായി എഴുതി❤️💐👌
👌👌