സുഭദ്രാമ്മ പതിവ് സ്ഥലമായ തളത്തിലെ സോഫയിൽ വന്നിരുന്ന് ജാലകചില്ലിലൂടെ പുറത്തേക്ക് നോക്കിയിരുന്നു. വയ്യാതായിരിക്കുന്നു, ഒറ്റപ്പെട്ട ഈ ജീവിതത്തിൽ പുറത്തേക്ക് നോക്കിയുള്ള ഇരിപ്പ് പതിവാണ്. മകൾ മിനിക്കുട്ടി മുറ്റത്ത് പടിപ്പുരക്ക് തൊട്ടടുത്തായി നട്ട വെള്ളചെമ്പകത്തൈ ഇന്ന് ഓരൊത്ത മരമായി വളർന്നിരിക്കുന്നു. നിറയെ പൂക്കാനും തുടങ്ങിയിരിക്കുന്നു. പതിവിലധികം പൂക്കളുണ്ട് ഇത്തവണ. ഇടയ്ക്കിടെ വന്നുപോകുന്ന കാറ്റിന്റെ കൈകൾ നടക്കല്ലിൽ നിറയെ പൂവിതളുകൾ കൊഴിച്ച് ഇട്ടിരിക്കുന്നു. ഇതുപോലെ താനും ഒരുനാൾ കൊഴിഞ്ഞു വീഴും.
ഇന്ന് അവൾ ജീവിച്ചിരിപ്പുണ്ടെങ്കിൽ താനിങ്ങനെ ഒറ്റപ്പെടില്ലായിരുന്നു ഈ വയസ്സുകാലത്ത്. തനിക്ക് തണലാകേണ്ടവൾ.. ഓർത്താൽ നഷ്ടങ്ങളുടെ നീണ്ട പട്ടിക മാത്രമാണല്ലോ തന്റെ ജീവിതം. വാർദ്ധക്യത്തിലെ ഒറ്റപ്പെടൽ അത് കയ്പ്പുനീരാണ്, അതിന്റെ കനപ്പ് അത് കുടിച്ചവർക്കേ മനസ്സിലാകൂ. തനിക്ക് തണൽ ആകേണ്ടിയിരുന്നവൾ നട്ട ചെമ്പകമരത്തിന്റെ നിഴൽ തണുപ്പിലേക്ക് നോക്കി സുഭദ്രാമ്മ നെടുവീർപ്പിട്ടു. നോക്കും തോറും ആ പടിപ്പുരത്തിണ്ണയിലേക്ക് കൂടി നീണ്ട് കിടക്കുന്ന ചെമ്പകമരത്തണലിൽ അവൾ വന്നിരിക്കുന്നുണ്ടെന്ന് തോന്നി. അത്തരം തോന്നലുകൾ ആണ് ഏറെ നാളുകളായി തന്നെ മുന്നോട്ട് നയിക്കുന്നത്.
കാൽമുട്ടിലെ നീരും വേദനയും ഒന്നും വക വെയ്ക്കാതെ അവർ അങ്ങോട്ട് നടന്നു. ഇടക്ക് ഈ പടിപ്പുരതിണ്ണയിൽ താനും വന്നിരിക്കാറുണ്ട്. അവിടെ ഇരുന്ന മാത്രയിൽ ഒരു ഇളംതെന്നൽ തന്നെ സ്നേഹത്തോടെ വട്ടം ചുറ്റി പിടിക്കും പോലെ… അത് അവളാണോ.. തന്റെ മിനിക്കുട്ടി! അത് തനിക്ക് ഇടയ്ക്കിടെ അനുഭവപ്പെടാറുള്ളതാണ്. അവൾ ഇവിടെ എവിടെയൊക്കെയോ ഉണ്ടെന്ന്, ചിലപ്പോൾ പടിപ്പുര കടന്ന് “അമ്മക്കുട്ടീ…”എന്ന് നീട്ടി വിളിച്ച് ഓടി വരുന്നുണ്ടെന്ന്.സ്നേഹതീരം കര കവിയുമ്പോഴൊക്കെ അവൾ തന്നെ അങ്ങനെയാണ് വിളിക്കാറ്..
പണ്ട് ആ ചെമ്പകത്തൈ നട്ട് രണ്ട് ദിവസം കഴിഞ്ഞപ്പോൾ തൊട്ട് അവളുടെ ചോദ്യമാണ്, എന്ന് പൂവിടും എന്ന്.പള്ളിക്കൂടം വിട്ട് പടിപ്പുര കടന്ന് വരുമ്പോൾ അതിനോട് എന്തെങ്കിലും കിന്നാരം പറഞ്ഞിട്ടേ അകത്ത് കയറാറുള്ളു. കാലങ്ങൾ കഴിഞ്ഞിട്ടും വലിയ മരമായി മാറിയിട്ടും അത് പൂവിടാതെ ഇരുന്നപ്പോൾ അവൾക്കെന്ത് സങ്കടമായിരുന്നു. പൂവിട്ടില്ലെങ്കിലും മുറ്റത്തൊരു തണൽ മരമായല്ലോ എന്ന് അവൾ തന്നെ സമാധാനിപ്പിച്ചു പറയുമ്പോഴും, ഒരു നഷ്ടബോധം അവളുടെ ശബ്ദത്തിൽ നിഴലിക്കാറുണ്ട്. അത് അവളുടെ ഓർമ്മമരം ആയിത്തീരാൻ ഉള്ളതാണെന്ന് അവൾ മുൻക്കൂട്ടി കണ്ടിരുന്നപോലെയാണ് അവൾ അതിനെ സ്നേഹിച്ചത്.
![](https://koottaksharangal.com/wp-content/uploads/2023/08/ad_Banner_1-copy.webp)
ഇന്നിപ്പോൾ അവളുടെ അഭാവത്തിൽ നിറയെ പൂത്തുനിൽക്കുന്ന മരത്തിലേക്ക് സുഭദ്രാമ്മ ദയനീയമായി നോക്കി. കണ്ണ് നിറയുന്നുണ്ട്, തൊണ്ടയിൽ സങ്കടം കനം വച്ചു ശ്വാസത്തെ ഇടക്ക് തടഞ്ഞ് നിർത്തുന്നുണ്ട്. പൂക്കൾ നിറഞ്ഞ ചെമ്പകച്ചില്ലകൾ കരയരുതമ്മേ എന്ന് പറഞ്ഞ് സാന്ത്വനമേകും പോലെ മെല്ലെ കാറ്റിലാടി. അവിടമാകെ നിറഞ്ഞ ആ പൂമണം. അവൾക്കും ഇതേ മണമായിരുന്നു.. സുഭദ്രാമ്മയുടെ ഓർമ്മകളുടെ ചുരുളുകൾ ഒന്നൊന്നായി നിവരാൻ തുടങ്ങി..
അവൾ നന്നായി പഠിക്കുന്ന കുട്ടിയായിരുന്നു, ഒരു നിഷ്ക്കളങ്ക. വൈകി ഉണ്ടായ ഒരേയൊരു കുഞ്ഞ് ആയതുകൊണ്ട് അവൾ അച്ഛന്റേയും തന്റേയും ആരോമലായി വളർന്നു. പഠിച്ച് കോളേജ് അധ്യാപിക ആവണമെന്നായിരുന്നു അവളുടെ ആഗ്രഹം. താനും ഒരു സ്ക്കൂൾ അധ്യാപിക ആയിരുന്നതിന്റെ സ്വാധീനവും അവളിൽ ഉണ്ടായിരുന്നിരിക്കാം. കാരണം ചോദിക്കുമ്പോൾ പറയാറുണ്ട്..
“എല്ലാ അവധിയും കിട്ടില്ലേ അമ്മയെപ്പോലെ ടീച്ചർ ആയാൽ.. പിന്നെ ടെൻഷനും കുറവായ ജോലിയാണ്” എന്നൊക്കെ.
ബിയെഡ് കഴിഞ്ഞ് നിൽക്കുമ്പോൾ ആണ് വേണുവിന്റെ ആലോചന വന്നത്. അവൾ അപ്പോൾ മാനസികമായി തയ്യാറല്ല, ഇനിയും പഠിക്കണം ജോലി കിട്ടണം എന്നൊക്കെ പറഞ്ഞ് എതിർത്തെങ്കിലും, നല്ല കൂട്ടരാണ്, പയ്യൻ സൽസ്വഭാവിയും ബാങ്ക് ഉദ്യോഗസ്ഥനും ആണ് എന്നൊക്കെ പറഞ്ഞപ്പോൾ അവൾ തങ്ങൾക്ക് വേണ്ടി തലയാട്ടുകയായിരുന്നു. അച്ഛന്റെ ആഗ്രഹമാണ് ഒന്നേയുള്ളു അതിന് വേഗം ഒരു കൂട്ട് കണ്ടു പിടിക്കണം എന്ന്. അച്ഛൻ അവളുടെ കാര്യത്തിൽ വളരെ ചിന്താധീനൻ ആയിരുന്നതിനാൽ അവൾക്ക് മറുത്ത് പറയാനുള്ള ധൈര്യവും ഇല്ലായിരുന്നു. ഒറ്റമോൾ ആയതും തങ്ങൾക്ക് എന്തെങ്കിലും സംഭവിച്ചാൽ ആരും താങ്ങില്ലാതെയാവും എന്നുമൊക്കെയുള്ള അച്ഛന്റെ എണ്ണിപ്പെറുക്കൽ.
വേണുവിനും വീട്ടുകാർക്കും അവൾ വിവാഹശേഷം തുടർന്ന് പഠിക്കുന്നതിലോ ജോലിക്ക് പോകുന്നതിലോ ഒരു അനിഷ്ടവും ഉണ്ടായിരുന്നില്ല. എല്ലാം കുട്ടികളുടെ ഇഷ്ടം പോലെ ആയിക്കോട്ടെ എന്ന് വേണുവിന്റെ അച്ഛൻ പറയുന്നത് കേട്ടത് കൊണ്ട് കൂടിയാണ് അവൾ വിവാഹത്തിന് സമ്മതിച്ചതും.
വിവാഹശേഷം എം എഡ്ഡിന് ചേർന്ന് ഏതാനും ദിവസത്തിനുള്ളിൽ അവൾ അമ്മയാവാൻ പോകുന്നതിന്റെ ലക്ഷണങ്ങൾ കാണിച്ച് തുടങ്ങി. തല പൊന്തിക്കാനാവാത്ത ക്ഷീണവും മനം പുരട്ടലും.എന്ത് ചെയ്യണം എന്നറിയാതെ, ഒരു തീരുമാനം എടുക്കാൻ ആവാതെ കുഴങ്ങി. പഠിപ്പ് തുടരാൻ ആവാത്ത അവസ്ഥ.അവസാനം അവർ രണ്ടുപേരും തീരുമാനിച്ചു, ഉള്ളിൽ ഊറിയ ജീവന് വേണ്ടി ബാക്കിയെല്ലാം തൽക്കാലത്തേക്ക് മാറ്റി വെയ്ക്കാൻ…
ദിവസങ്ങൾ പെട്ടെന്ന് നീങ്ങി.. പ്രസവം അടുക്കും തോറും അവൾ സുന്ദരി ആയിക്കൊണ്ടിരുന്നു. സാമാന്യരീതിയിൽ കവിഞ്ഞ വയറുണ്ടായിരുന്നു അവൾക്ക്. ഇരട്ടകുഞ്ഞുങ്ങൾ ആണെന്ന് ഡോക്ടർ പറഞ്ഞപ്പോൾ എല്ലാവരും മനസ്സറിഞ്ഞ് സന്തോഷിച്ചു.
നിറവയറുമായി മുറ്റത്ത് ഉലാത്തുന്ന അവൾ ചെമ്പകത്തിൽ രണ്ട് മൊട്ടുകളിട്ടത് കണ്ട് അകത്തേക്ക് നോക്കി ഉച്ചത്തിൽ വിളിച്ച് പറഞ്ഞു.. “ദ് നോക്കൂ അമ്മേ…. ഈ ചെമ്പകത്തിലും ഇരട്ട മൊട്ടുകൾ!”
ഗർഭിണിയാണ് താനെന്ന് മറന്ന പോലെ ആയിരുന്നു അവളുടെ തുള്ളിച്ചാട്ടം. ഒരു കൊച്ചുകുഞ്ഞിനെപ്പോലെ.. അവളെ അതും പറഞ്ഞ് താൻ ശാസിച്ചത് ഇന്നലെ കഴിഞ്ഞപോലെ ഓർമ്മയിൽ..
പക്ഷേ അവ വിരിയുന്നത് കാണാൻ അവൾക്കായില്ല. അന്ന് രാത്രി തന്നെ അവൾക്ക് ലേബർ പെയിൻ തുടങ്ങി അഡ്മിറ്റ് ചെയ്തു. വെളുപ്പാൻ കാലത്ത് രണ്ട് ചെമ്പകപ്പൂക്കൾ വിടർന്നു.. അവളിലും അവൾ നട്ട ചെമ്പകമരത്തിലും…അവളുടെ ഓരം പറ്റി കിടക്കുന്ന പൂപോലെയുള്ള രണ്ട് കുഞ്ഞുങ്ങൾ. ഒരു പെൺപൂവും ഒരു ആൺപൂവും. അവളുടെ അച്ഛന് എന്ത് സന്തോഷമായിരുന്നു. ഡിസ്ചാർജ് ആവും മുന്നേ എത്ര തവണയാണ് ഹോസ്പിറ്റലിലേക്ക് ഓടിയോടി വന്നത്.
നോർമൽ ഡെലിവറി ആയതിനാൽ അധികം താമസിയാതെ ഡിസ്ചാർജ് കിട്ടി. ബില്ല് ഒക്കെ അടച്ച് താൻ പതുക്കെ എത്തിക്കോളാം വേണുവിനോട് ഞങ്ങളെ കൂട്ടി വീട്ടിലേക്ക് പോയ്ക്കൊള്ളാൻ നിർബന്ധിച്ചത് അച്ഛനാണ്. ഒന്നിച്ച് പോയാൽ മതി എന്ന് വേണുവും താനും മിനിക്കുട്ടിയും പല ആവർത്തി പറഞ്ഞെങ്കിലും നിങ്ങൾക്ക് നിന്ന് ചുറ്റലാവേണ്ട എന്ന് പറഞ്ഞ് നിർബന്ധിച്ച് അയച്ചു.
വീട്ടുപടിക്കൽ എത്തി ഗേറ്റിലൂടെ കാർ ഉള്ളിലേക്ക് കടത്താൻ നോക്കിയപ്പോൾ മിനിക്കുട്ടിക്ക് കുട്ടികളെ പടിപ്പുര വഴി പൂമുഖത്തേക്ക് കയറ്റണം എന്ന മോഹം.. താൻ അവരെ എതിരേൽക്കാൻ ഓടിച്ചെന്ന് വിളക്ക് കൊളുത്തി കൊണ്ട് വന്നു. വേണുവും മിനിക്കുട്ടിയും കുട്ടികളെ മാറോട് ചേർത്ത് പിടിച്ച് പടിപ്പുര കയറി വന്നു.
നടപ്പാതയിൽ ചിതറി വീണ് വാടി കിടക്കുന്ന ഏതാനും പൂവിതളുകൾ ശ്രദ്ധയിൽ പെട്ടപ്പോൾ മിനിക്കുട്ടിയുടെ മുഖം തെല്ലൊന്ന് മ്ലാനമായി. അയ്യോ.. രണ്ടുപ്പൂക്കളും ഒന്നിച്ച് വിരിഞ്ഞ് കാണാൻ തനിക്ക് സാധിച്ചില്ലല്ലോ എന്നൊക്കെ സങ്കടം പറഞ്ഞ് കൊണ്ട് കൈയ്യെത്തിച്ച് വിടർന്ന് നിൽക്കുന്ന ആ ഒറ്റചെമ്പകത്തെ വാത്സല്യത്തോടെ അവൾ തലോടി.അവളുടെ കൈത്തണ്ടയിൽ മാറോട് ഒട്ടി ഉറങ്ങിയിരുന്ന കുഞ്ഞുചെമ്പകം അമ്മയുടെ ആ വാത്സല്യത്തലോടൽ തനിക്ക് മാത്രം അവകാശപ്പെട്ടതല്ലേ എന്ന് അസൂയപ്പെടും പോലെ ചിണുങ്ങാൻ തുടങ്ങി.
“സാരല്ല്യ കുട്ട്യേ… അത് പൂത്തു തുടങ്ങിയല്ലോ.. ഇനി നിറയെ പൂക്കും. നിങ്ങൾ വേഗം കുട്ടികളെ കൊണ്ട് ഉള്ളിലേക്ക് കയറൂ” എന്ന് പറഞ്ഞ് താൻ വിളക്കുമായി മുന്നോട്ട് നടന്നു.
നേരം ഏറെ ആയിട്ടും അച്ഛനെക്കാണാഞ്ഞ് എല്ലാവർക്കും ആധിയായി. ഒടുവിൽ വേണു വീണ്ടും വണ്ടിയെടുത്ത് പുറപ്പെട്ടു. ഇടിത്തീ പോലൊരു വാർത്തയാണ് തങ്ങളെ കാത്തിരുന്നിരുന്നത്! ബില്ല് അടച്ച് വരും വഴി ആശുപത്രിയിൽ നിന്ന് ഓട്ടോ വിളിക്കാൻ റോഡ് മുറിച്ച് കടക്കവേ, ഒരു ട്രക്ക് അച്ഛനെ ഇടിച്ച് തെറിപ്പിച്ചു. തലക്ക് ക്ഷതം ഏറ്റ് ഗുരുതരാവസ്ഥയിൽ ഐ സി യു വിന്റെ ചില്ലിലൂടെ കണ്ട അച്ഛന്റെ നീര് വച്ച് വീർത്ത മുഖം പലപ്പോഴും സ്വപ്നം കണ്ട് താൻ ഞെട്ടി ഉണരാറുണ്ട്. മൂന്നാം നാൾ അച്ഛൻ യാത്രയായി. പേരക്കുഞ്ഞുങ്ങളെ കൊതി തീരുവോളം ഒന്ന് കാണാൻ പോലും ആവാതെ. തന്റെ ഏകാന്തതക്ക് കൂട്ട് ഇത്തരം ചില ചോര മണക്കുന്ന ഓർമ്മകളാണ്.
മിനിക്കുട്ടിയെ നിയന്ത്രിക്കാൻ എല്ലാവരും ഏറെ പാടുപെട്ടു. പ്രസവിച്ച് പച്ച മാറാത്ത അവളെക്കുറിച്ച് എല്ലാവർക്കും നല്ല ടെൻഷൻ ഉണ്ടായിരുന്നു. എന്തോ ഒരു മായ പോലെ താനും അവളും ആ നഷ്ടം സഹിച്ചു. കുട്ടികളുടെ കാര്യങ്ങൾ നോക്കുന്ന തിരക്ക് കുറെയൊക്കെ ശ്രദ്ധ മാറ്റാൻ അനുഗ്രഹമായി. എങ്കിലും മിനിക്കുട്ടി പഴയ മിനിക്കുട്ടി ആയതേയില്ല. അവൾ ഉള്ളുകൊണ്ട് ഒരുപാട് നീറുന്നുണ്ടായിരുന്നു.ഉള്ളിലെ വേവ് കൂടിക്കൂടി അവളുടെ പ്രസരിപ്പ് എല്ലാം എങ്ങോ പോയ്‌മറഞ്ഞ പോലെ!
കുട്ടികളുടെ നൂലുകെട്ടും പേരിടലും ഒക്കെ ചടങ്ങായി മാത്രം നടത്തി. ഭുവൻ, ഭൂമിക എന്ന് അച്ഛൻ ഡയറിയിൽ കുറിച്ചിട്ടിരുന്ന പേരുകൾ തന്നെ ഇട്ടു കുട്ടികൾക്ക്. ആൺകുട്ടി ആണെങ്കിൽ ഭുവൻ, പെണ്ണാണെങ്കിൽ ഭൂമിക. ഇരട്ടകൾ ആണ് മകൾക്ക് പിറക്കാൻ പോകുന്നത് എന്നറിഞ്ഞ് അച്ഛന്റെ സന്തോഷം ഒന്ന് കാണണമായിരുന്നു. വളർത്തി വലുതാക്കാനുള്ള പാട് താൻ പറയുമ്പോൾ ഒക്കെ അച്ഛൻ പറയും, അതൊക്കെ നടക്കും നമ്മൾ എല്ലാവരും ഇല്ലേ?
തൊണ്ണൂറാം ദിവസം മഞ്ഞളും വാകയും ഒക്കെ ഇട്ട് കുളി കഴിഞ്ഞ് വരുന്ന മിനിക്കുട്ടിയെ എന്തൊരു ചന്തമായിരുന്നു കാണാൻ.. പ്രസവരക്ഷയിൽ സുന്ദരി ആയ അവൾ അന്ന് തെളിഞ്ഞ് കത്തുന്ന ദീപനാളം പോലെ കാണപ്പെട്ടു. ഏറെ നാൾ കൂടി അവളിലെ പഴയ മിനിക്കുട്ടി തിരിച്ച് വന്നപോലെ തനിക്ക് അനുഭവപ്പെട്ടു.
കുട്ടികളുടെ കാര്യങ്ങളും തേങ്ങുന്ന മനസ്സും എല്ലാം ചേർന്ന് തനിക്ക് തീരെ വയ്യാതാകാറുണ്ട് ചിലപ്പോൾ. എങ്കിലും ഭുവനെ തന്റെ കൂടെയാണ് കിടത്തുന്നത്. ഭൂമിക നല്ല വാശിക്കുടുക്ക ആയതുകൊണ്ട് അവരുടെ കൂടെ കിടത്തും. ഭുവനെ ഉറക്കി അന്ന് താനും പെട്ടെന്ന് ഉറങ്ങിപ്പോയി. വേണുവിന്റെ ഉറക്കെയുള്ള വിളികേട്ടാണ് താൻ ഞെട്ടി ഉണർന്നത്. ഓടി ചെന്നപ്പോൾ മിനിക്കുട്ടിയെ തന്നിലേക്ക് ചാരിയിരുത്തി നെഞ്ച് തടവി കൊടുക്കുന്ന വേണു.. നെഞ്ച് വേദനയുടെ ശക്തി കൊണ്ട് അവൾ വിയർത്ത് ഒലിക്കുന്നുണ്ട്, കണ്ണൊക്കെ മറഞ്ഞ് പോകുന്നുണ്ട്.. ഒട്ടും വൈകാതെ വേണു അവളെ വാരിയെടുത്ത് ഓടി ഹോസ്പിറ്റലിലേക്ക്, അയല്പക്കത്തെ ഒരു പയ്യനേയും കൂടെ കൂട്ടി..
ആ വലിയ വീട്ടിൽ അന്ന് രാത്രി രണ്ട് കൈക്കുഞ്ഞുങ്ങളെ വച്ച് എന്ത് ചെയ്യണം എന്നറിയാതെ താൻ നേരം വെളുപ്പിച്ചു. അന്നത്തെ പുലരി കാത്ത് വച്ചിരുന്നത് നെഞ്ച് പിളർക്കുന്ന വാർത്തയായിരുന്നു.
അച്ഛൻ പോയ വഴിയേ മിനിക്കുട്ടിയും പോയി!
ആ ഇരുണ്ട ദിനങ്ങൾ ഓർക്കാൻ താനിന്നും അശക്തയാണ്. എല്ലാം പെട്ടെന്ന് നിശ്ചലമായെന്ന് തോന്നി.. ഈ വലിയ ലോകത്ത് താൻ തികച്ചും ഒറ്റപ്പെട്ടു എന്ന ചിന്ത.
ഒരു ഭാഗത്ത് മനസ്സ് തളർന്ന വേണു, പിടഞ്ഞ് കരയുന്ന രണ്ട് പിഞ്ച് കുഞ്ഞുങ്ങൾ. മറുഭാഗത്ത് താങ്ങും തണലും ആയി ആരുമില്ലാത്ത വ്യഥ. ഇങ്ങനെയും പരീക്ഷിക്കണോ എന്ന് ഈശ്വരനോട് പലവട്ടം ചോദിച്ചു, ഈശ്വരൻ എന്നൊന്ന് ഉണ്ടോ എന്ന് വരെ ചിന്തിച്ചു. തന്റെ പ്രിയപ്പെട്ടവരെ കവർന്ന മരണത്തെ വെറുക്കുന്നതിന് പകരം ഇഷ്ടപ്പെടാൻ തുടങ്ങിയ ദിവസങ്ങൾ.
വേണുവിന്റെ വീട്ടുകാരും തന്റെ ബന്ധത്തിൽ ഉള്ളവരും താങ്ങായി നിന്നു. പതിനാറ് ദിവസത്തിന് ശേഷം വേണുവിനെയും തന്നെയും കുട്ടികളെയും വേണുവിന്റെ വീട്ടുകാർ കൊണ്ടുപോയി. ആ അവസ്ഥയിൽ ഒറ്റക്ക് തന്നെക്കൊണ്ട് ഒന്നിനുമാവില്ല എന്നറിയാവുന്നത് കൊണ്ട് താനും ആ ഒഴുക്കിനൊപ്പം നീന്തുകയായിരുന്നു. നീന്തും തോറും കര ദൂരെ ദൂരെ ആയി.
കുറച്ച് നാൾ കഴിഞ്ഞ് തന്റെ മുരടിച്ച മനസ്സ് യാഥാർത്ഥ്യവുമായി പൊരുത്തപ്പെട്ടുതുടങ്ങി. ജീവന്റെ പാതികൾ ഉറങ്ങുന്ന സ്വന്തം സ്ഥലത്തേക്ക് തിരിച്ച് പോരാൻ തീരുമാനിച്ചു. ഈ ഒറ്റത്തടിക്ക് ജീവിക്കാൻ പെൻഷൻ തുക ധാരാളം. ഭുവനെയും ഭൂമികയേയും പിരിയുന്ന വിഷമം താങ്ങാൻ മനസ്സ് നന്നേ പാകപ്പെട്ടിരുന്നു. വേണു കുഞ്ഞുങ്ങളെ തന്നെ കാണിക്കാൻ കൊണ്ട് വരാറുണ്ട്. പിന്നീട് തവണകൾ പതിയെ കുറഞ്ഞു വന്നു. പറ്റുമ്പോൾ ഒക്കെ താൻ അവിടെ ചെന്ന് കുഞ്ഞുങ്ങളെ കാണാറുണ്ടായിരുന്നു.
കുഞ്ഞുങ്ങളുടെ ആണ്ടപ്പിറന്നാൾ കഴിഞ്ഞു. വേണുവിന് വേറെ ഒരു ജീവിത പങ്കാളിയെ കണ്ടെത്തണം എന്ന വീട്ടുകാരുടെ നിർബന്ധം ശക്തമായി. കുറ്റം പറയാനാകില്ലല്ലോ. അവനും ചെറുപ്പം, കുട്ടികളുടെ കാര്യങ്ങൾ നോക്കാൻ താനുണ്ടെങ്കിലും അത് എത്രമാത്രം പ്രായോഗികമാണ്? എന്നൊക്കെ സ്വയം ചിന്തിച്ച് വേണുവിന്റെ തീരുമാനം എന്തായാലും സമ്മതിച്ച് അനുഗ്രഹിക്കാൻ മനസ്സിനെ താൻ ചിട്ടപ്പെടുത്തിയിരുന്നു..
ദുബായിൽ സെറ്റിൽഡ് ആയ വേണുവിന്റെ അമ്മാവന്റെ മകൾ രേണുകയുമായി അവന്റെ വിവാഹം നിശ്ചയിച്ചതായി പിന്നീട് വിവരം ലഭിച്ചു. അവൾ ആദ്യ വിവാഹബന്ധം വേർപ്പെടുത്തി നിൽക്കുകയായിരുന്നു.. താൻ എന്ത് പറയാൻ ആണ്.. അവരെ നന്നായി പുതിയ അമ്മ നോക്കുമോ, വല്ലപ്പോഴും അവരെ കാണുവാനുള്ള തന്റെ അവകാശം അവർ നിരാകരിക്കുമോ എന്നൊക്കെയുള്ള ചിന്തകൾ മനസ്സിനെ വല്ലാതെ കനപ്പിച്ചു. അവർ എന്ത് തീരുമാനിച്ചാലും ഈ പ്രായത്തിൽ തനിക്ക് എന്ത് ചെയ്യാനാകും? എന്തൊക്കെയായാലും അവർ തന്റെ മിനിക്കുട്ടിയുടെ കുഞ്ഞുങ്ങൾ ആണ്. കുട്ടികളെ ഞാൻ നോക്കിക്കൊള്ളാം എന്ന് ഉള്ള് കൊണ്ട് തീവ്രമായി ആഗ്രഹിച്ചാലും പറയാനുള്ള ധൈര്യമില്ല, അച്ഛൻ എന്ന നിലക്ക് വേണുവിന്റെ തീരുമാനത്തിനാണ് പ്രസക്തി. എന്ത് ചെയ്യാം.. എല്ലാം സഹിക്കാം..
വിവാഹത്തിന് മുൻപ് തന്നെ വന്ന് കണ്ട് അനുഗ്രഹം വാങ്ങാൻ എന്ന് പറഞ്ഞ് വീട്ടിൽ എത്തിയ വേണു തിരികെ പോയത്, മിനിക്കുട്ടിയുടെ അലമാരയിലെ സ്വർണ്ണം മുഴുവനും എടുത്തു കൊണ്ടാണ്. അത് കണ്ടിട്ടും മരം പോലെ നിൽക്കാനേ തനിക്ക് ആയുള്ളൂ. കൊണ്ടുപോകട്ടെ.. തനിക്കെന്തിനാണ് ഇനി അതൊക്കെ? തന്റെ ജീവന്റെ അംശങ്ങൾ നഷ്ടപ്പെട്ട് മണ്ണടിഞ്ഞതിലും വലുതായ നഷ്ടം ഇനി എന്താണ് വരാനുള്ളത്?
കുറച്ച് നാൾക്കുള്ളിൽ അറിഞ്ഞു, വേണുവും രേണുകയും കുട്ടികളും ദുബൈയിലേക്ക് പോകുന്നു എന്ന്. അവിടെ വേണുവിന് മറ്റൊരു ജോലി തരപ്പെട്ടിരുന്നു. കുഞ്ഞുങ്ങൾ അകന്നകന്ന് പോകുന്ന വേദന കടിച്ച് സഹിച്ചു. ഇടക്കൊക്കെ വേണു സുഖവിവരം അന്വേഷിക്കാറുണ്ടെങ്കിലും പതിയെ അതെല്ലാം കുറഞ്ഞ് വന്നു.പലവട്ടം അങ്ങോട്ട് കോൺടാക്ട് ചെയ്യാൻ താൻ ശ്രമിക്കാറുണ്ടായിരുന്നു.. തണുത്ത പ്രതികരണങ്ങൾ കിട്ടാൻ തുടങ്ങിയപ്പോൾ തനിക്കും മനസ്സ് മടുത്തു.
കൊല്ലം എത്രയായി ഇങ്ങോട്ടൊന്ന് വന്നിട്ട്, തിരിഞ്ഞൊന്ന് നോക്കിയിട്ട്.. വേദനിക്കുന്ന ഓർമ്മകൾ മാത്രം കൂട്ടിനായുള്ള ഈ വൃദ്ധയെ അവർ എപ്പോഴെങ്കിലും ഓർക്കാറുണ്ടായിരിക്കുമോ? ആർക്കറിയാം.. ഭുവനും ഭൂമികയും ഇപ്പോൾ വളർന്ന് വലിയകുട്ടികളായി കാണും. അവർക്ക് തന്നെ ഓർമ്മ കാണുമോ? അറിയുക കൂടി ഇല്ലായിരിക്കാം, ഓർമ്മ വയ്ക്കും മുന്നേ തന്നിൽ നിന്നും പറിച്ച് മാറ്റിയതല്ലേ. തന്നെക്കുറിച്ച് എപ്പോഴെങ്കിലും വേണു കുഞ്ഞുങ്ങളോട് പറയാറുണ്ടാകുമോ? ഇപ്പോൾ അവർ കോളേജ് പരുവം ആയിട്ടുണ്ടാകും, ചിലപ്പോൾ ജോലിക്കാരും ആയിക്കാണും.
ഓർമ്മകളിൽ നിന്നുണർന്ന് സുഭദ്രാമ്മ മുണ്ടിന്റെ അറ്റം കൊണ്ട് നനഞ്ഞ കണ്ണും മുഖവും അമർത്തി തുടച്ചു കൊണ്ട് ചെമ്പകച്ചുവട്ടിൽ നിന്നും വേച്ചുവേച്ചു നടന്ന് പൂമുഖത്തേക്ക് എത്തും മുൻപേ, പടിപ്പുരവാതിൽ തുറക്കുന്ന ശബ്ദം കേട്ട് മെല്ലെ തിരിഞ്ഞുനോക്കി. പാതി തുറന്ന ആ വാതിലിലൂടെ ആരോ ചെരിഞ്ഞ് കടക്കുന്നു. കണ്ണ് പിടിക്കുന്നില്ല.കണ്ണുകൾ ചുളിച്ച് സൂക്ഷിച്ച് നോക്കി. മുന്നിൽ അതാ മിനിക്കുട്ടി! സ്വപ്നമാണോ സത്യമാണോ? അവൾ അടുത്തേക്ക് നടന്നടുക്കുന്നു.. ഇതൊക്കെ ഇടക്ക് പതിവുള്ളതാണ്. ഇടക്ക് അവൾ കാറ്റായും ചെമ്പകമണമായും ഒക്കെ തന്നെ ചുറ്റിപറ്റാറുണ്ട്..
“ഒരുത്തനെത്തന്നെ നിനച്ചിരുന്നാൽ വരുന്നതെല്ലാം അവനെന്ന് തോന്നും..”
തോന്നലാണ്…
അതും ചിന്തിച്ച് സുഭദ്രാമ്മ പതിയെ തിരിഞ്ഞ് നടന്നു..
“അമ്മക്കുട്ടീ….” നീട്ടി വിളിക്കുന്നുണ്ടോ.. ഉണ്ട് വിളിക്കുന്നുണ്ട്! വിളി കേട്ട് ഞെട്ടി പെട്ടെന്നുള്ള തിരിച്ചിലിൽ ബാലൻസ് പോയ സുഭദ്രാമ്മ ചെന്ന് വീണത് ഒരു കൈവലയത്തിനുള്ളിലേക്കാണ്.. കണ്ണുകൾ മെല്ലെ ഉയർത്തി നോക്കിയപ്പോൾ മിനിക്കുട്ടിയല്ല, മിനിക്കുട്ടിയെപ്പോലെ ആരോ…
“അമ്മൂമ്മക്കുട്ടീ… ഇത് ഞാൻ ആണ് ഭൂമി.. ഭൂമിക…”
അവൾ അമ്മൂമ്മയെ കെട്ടിപ്പിടിച്ചു..ചുളിവ് വീണ കവിളിൽ ഉമ്മ വച്ചു, എടുത്ത് വട്ടം കറക്കി താഴെ വച്ചു.. നോക്കുമ്പോൾ ഭൂമികയ്ക്ക് തൊട്ട് പിന്നിലായി മിനിക്കുട്ടിയുടെ ഒരു ഒത്ത ആൺരൂപവും….
“ഭുവൻ ആണ് അമ്മൂമ്മേ…” എന്ന് പറഞ്ഞ് അവൻ സുഭദ്രാമ്മയെ ചേർത്ത് പിടിച്ചു ചിരിച്ചു. പല്ലും ചിരിയും മിനിക്കുട്ടിയെപ്പോലെ തന്നെ… അമ്മയുടെ മുറിച്ച മുറി രണ്ടുപേരും!
“ദൈവമേ.. എന്റെ ഭുവനും ഭൂമിയും!”
അവർ അറിയാതെ തന്നെ കാലങ്ങളായി കരുതി വച്ച വാത്സല്യം വിറയാർന്ന ശബ്ദവും തേങ്ങലുമായി പുറത്ത് വന്നു.
കാലമെത്ര കഴിഞ്ഞാലും രക്തം രക്തത്തെ തേടിയെത്തിയിരിക്കുന്നു. ആ വൃദ്ധയുടെ കണ്ണുകൾ നിറഞ്ഞൊഴുകി..
ഇളംകാറ്റിന്റെ താളത്തിൽ ആടുന്ന ചെമ്പകച്ചില്ലകൾ വെള്ളപ്പൂവിതളുകൾ പൊഴിച്ച് കൊണ്ടേയിരുന്നു..
മിനിക്കുട്ടിയുടെ മണമുള്ള പൂങ്കാറ്റ് മൂന്ന് പേരെയും ഒരുമിച്ച് ഒന്ന് ആശ്ലേഷിച്ച് കടന്ന് പോയി…
സുഭദ്രമ്മയുടെ സഹായി കാർത്തു, തലേ ആഴ്ച പടിപ്പുരക്ക് പുറത്തെ ചുവരിലെ തപാൽ പെട്ടി തുറന്ന് സ്വീകരണ മുറിയിലെ മേശമേൽ എടുത്ത് കൊണ്ട് വച്ച ഏതാനും എൻവലപ്പുകൾക്കിടക്ക് സുഭദ്രാമ്മയെ അക്ഷമയോടെ കാത്ത് കിടന്ന രണ്ടുവരി മധുരസന്ദേശം കൂടി ഉണ്ടായിരുന്നു, സ്വീകരിക്കാനോ സ്വീകരിക്കപ്പെടാനോ ആരുങ്കിലുമൊക്കെ ഉണ്ടെന്ന പ്രതീക്ഷ അമ്പേ വറ്റിപ്പോയ ആ അമ്മ പൊട്ടിക്കാത്ത ഒരു കത്ത്.
പ്രിയപ്പെട്ട അമ്മൂമ്മക്കുട്ടീ..
*ഈ അവധിക്ക് ഞാനും ഭുവനും അങ്ങോട്ട് വരുന്നു. ഞങ്ങളുടെ ഈ അവധിക്കാലം അമ്മൂമ്മക്കൊപ്പം…*
സ്വന്തം ഭൂമി
(>സുജാത നായർ<)
#എന്റെരചന
#ഈ അവധിക്ക് ഞാൻ അങ്ങോട്ട് വരുന്നു
Picture courtesy: Google
6 Comments
Nice ❤️
മനോഹരം ❤️
Nice
മനോഹരം
മനോഹരം 😍😍
അതിമനോഹരം എന്നേ പറയേണ്ടൂ. ഒരു പാടിഷ്ടമായി❤️
അഭിനന്ദനങ്ങൾ👌💐❤️